വിചാരണ

'കമ്മ്യൂണിറ്റി ബൈബിള്‍' ഒരു സംഘപരിവാര്‍ അജണ്ട!

Print By
about

ടിപ്പു സുല്‍ത്താനോടുള്ള വെറുപ്പുമൂലം കേരളത്തിലെ ജനങ്ങള്‍ തങ്ങളുടെ വളര്‍ത്തുനായകള്‍ക്ക് 'ടിപ്പു' എന്ന് പേരിട്ടു! അമേരിക്കന്‍ സാമ്രാജ്യത്വത്തോട് എതിരിട്ടുനിന്ന സാമ്രാജ്യത്വ വിരുദ്ധര്‍ തങ്ങളുടെ നായ്ക്കള്‍ക്ക് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ പേരിട്ടതും ഓര്‍ക്കുന്നവരുണ്ടാകും. 2002-ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ചു എന്നതൊന്നും അമേരിക്കന്‍ വിരുദ്ധര്‍ക്ക് പ്രശ്നമുള്ള കാര്യമല്ലല്ലോ! ജിമ്മി എന്ന പേര് ഉദ്ഭവിച്ചത് യാക്കോബ്(ജയിംസ്) എന്ന പേരില്‍നിന്നാണ്‌ എന്നകാര്യം അറിഞ്ഞിട്ടോ അറിയാതെയോ ക്രിസ്ത്യാനികളില്‍ ചിലരും ഇത് അനുകരിച്ചു!

എന്തിനാണ് ഈ ലേഖനത്തിന് ഇത്തരമൊരു മുഖവുരയെന്നു സംശയിക്കുന്നവരുണ്ടാകാം. വിഷയത്തിലേക്കുള്ള പ്രവേശനത്തിന് ഈ ആമുഖം യുക്തമായിരിക്കുമെന്ന ചിന്തയാണ് മനോവയെ ഇതിനു പ്രേരിപ്പിച്ചത്. ഇനി വിഷയത്തിലേക്ക് കടക്കാം.

നേരിട്ട് എതിരിടാന്‍ കഴിയാത്തവിധം ശക്തരായ എതിരാളികളോടുള്ള രോഷം ശമിപ്പിക്കാന്‍, നികൃഷ്ട ജീവികള്‍ക്ക് എതിരാളികളുടെ പേരിട്ട് സായൂജ്യമടയുന്ന ദുര്‍ബലര്‍ ഉണ്ട്! ആധുനിക കാലഘട്ടത്തിലെ കോലം കത്തിക്കല്‍ ഇതിന്റെ മറ്റൊരു രൂപമാണ്! 'ഞാന്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ എന്റെ പേര് നിന്റെ പട്ടിയ്ക്ക് ഇട്ടോ' എന്ന്‍ ചിലര്‍ വെല്ലുവിളിക്കുന്നത് കേട്ടിട്ടില്ലേ? തങ്ങളുടെ പേര് നായ്ക്കള്‍ക്ക് ഇടുന്നത് അവഹേളനത്തിന്റെ ഭാഗമാണെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാകുമല്ലോ! ഇത്തരത്തിലുള്ള പ്രവര്‍ത്തനമാണ് സാത്താന്‍സേവക്കാരും 'ബ്ലാക്ക് മാസ്' ചെയ്യുന്നവരും യേഹ്ശുവായോട് പ്രവര്‍ത്തിക്കുന്നത്!

കത്തോലിക്കാ ദൈവാലയങ്ങളില്‍ പരികര്‍മ്മം ചെയ്യപ്പെട്ട 'തിരുവോസ്തി'യെ അപമാനിച്ചുകൊണ്ട് സാത്താനെ സന്തോഷിപ്പിക്കുന്ന പ്രവര്‍ത്തിയാണ് 'ബ്ലാക്ക് മാസ്'! ക്ലോസെറ്റില്‍ തിരുവോസ്തി ഇടുക, സ്ത്രീകളുടെ ആര്‍ത്തവരക്തം തിരുവോസ്തിയുടെമേല്‍ തളിക്കുക എന്നിങ്ങനെയുള്ള ശാപപ്രവര്‍ത്തികള്‍ ഇതിന്റെ ഭാഗമാണ്! ഒരു വേശ്യയുടെ നഗ്നശരീരം ബലിപീഠമാക്കിക്കൊണ്ട്, യേഹ്ശുവായുടെ തിരുശരീരത്തെ അപമാനിക്കുന്ന രീതിയും ഇതിലുണ്ട്. വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗ്ഗരതി എന്നിവ കൂടാതെ തിരുവോസ്തിക്കു മുന്നില്‍വച്ച് ഭാര്യമാരെ പരസ്പരം കൈമാറിക്കൊണ്ട് രതിക്രീഡകളില്‍ ഏര്‍പ്പെടുന്നതും 'ബ്ലാക്ക് മാസി'ന്റെ ഭാഗംതന്നെ!

ഇവയൊക്കെത്തന്നെയും യേഹ്ശുവായുടെ പരിശുദ്ധിയെ മലിനതയോടു ചേര്‍ത്തുവച്ച് സായൂജ്യമടയാനുള്ള പിശാചിന്റെ തൃഷ്ണയാണ് കാണിക്കുന്നത്. ആദ്യമേ സൂചിപ്പിച്ചതുപോലെ, തങ്ങള്‍ക്ക് ആക്രമിച്ചു കീഴ്പ്പെടുത്താന്‍ കഴിയില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ എതിരാളികളെ നേരിടുന്നതിനു കണ്ടെത്തുന്ന ഒരു രീതിയാണിത്! ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കരുതെന്ന പ്രമാണത്തിന്റെ ലംഘനവും ഇതിലുണ്ട്. പിശാചിനെ ആരാധിക്കുന്നവരാണ് ഇത്തരത്തിലുള്ള ചെയ്തികള്‍ക്ക് സാത്താന്റെ ആജ്ഞാനുവര്‍ത്തികളായി നിലകൊള്ളുന്നത് എന്നതിനാല്‍, ഇവരില്‍നിന്ന് ഇതിനു വിപരീതമായത് പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍, യേഹ്ശുവായുടെ ശുശ്രൂഷകരായി പരിഗണിക്കപ്പെടുന്ന വൈദീകസമൂഹം ഇത്തരം ആഭാസങ്ങള്‍ക്കു മുതിരുമ്പോള്‍, അത് ഗൗരവമായി കാണാതിരിക്കരുത്!

ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്കും ദൈവവചനത്തിനും അപ്പസ്തോലിക പാരമ്പര്യത്തിനും വിരുദ്ധമായ ആശയങ്ങളുമായി ചുറ്റിത്തിരിയുന്ന 'ഇടയ'വേഷധാരികളെയാണ് മനോവ ഇവിടെ ഉദ്ദേശിച്ചത്. അനേകരെ നരകത്തിലേക്കു നയിക്കാന്‍ കാരണമാകുന്ന മാരകമായ സിദ്ധാന്തവുമായി ഇന്ത്യയിലെ മെത്രാന്‍സംഘം ഇറങ്ങിയിരിക്കുന്നത്, സാത്താനു ഭാരതസഭയുടെമേലുള്ള സര്‍വ്വാധിപത്യത്തിന്റെ തെളിവാണ്!

ഇന്ത്യന്‍ കത്തോലിക്കാ മെത്രാന്‍ സമിതി(C.B.C.I) ഒരു പുതിയ ബൈബിള്‍ പുറത്തിറക്കിയ കാര്യം നമ്മില്‍ പലര്‍ക്കും അറിയാം. ഈ സാഹസത്തിനുപിന്നിലുള്ള നിഗൂഡ ലക്ഷ്യത്തെ ഈ ലേഖനത്തിലൂടെ മനോവ അനാവരണം ചെയ്യുകയാണ്. 'കമ്മ്യൂണിറ്റി ബൈബിള്‍' എന്നപേരില്‍ ഭാരത കത്തോലിക്കാസഭയിലെ 'വ്യാജ'ഇടയന്മാര്‍ തയ്യാറാക്കിയ ഈ പൈശാചിക ഗ്രന്ഥത്തിലെ ഉള്ളടക്കം എന്താണെന്ന് ആദ്യമായി നമുക്കു പരിശോധിക്കാം. ഇന്ത്യന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തലവന്‍ 'ക്ലിമ്മീസ്' എന്ന സനാതന ആള്‍ദൈവമാണെന്നും ഇയാളുടെ ലക്‌ഷ്യം കത്തോലിക്കാസഭയുടെ സര്‍വ്വനാശം ആണെന്നും ആദ്യമേതന്നെ നാം തിരിച്ചറിയണം.

'വ്യാജ'ഇടയന്മാരുടെ 'കമ്മ്യൂണിറ്റി' തട്ടിപ്പ്!

ദൈവംതന്നെയായ യേഹ്ശുവായുടെ രക്ഷാകര ചരിത്രത്തിലെ സംഭവങ്ങള്‍ വിജാതിയ മൂര്‍ത്തികളുടെ കെട്ടുകഥകളോട് ഉപമിക്കുന്ന സാഹസമാണ് 'കമ്മ്യൂണിറ്റി ബൈബിള്‍'! വെറും ഐതീഹ്യങ്ങളോ കഥകളിലെ കഥാപാത്രങ്ങളോ മാത്രമായ ഹൈന്ദവപുരാണങ്ങളിലെ കഥാപാത്രങ്ങളെ സത്യമാണെന്ന വരുത്തിത്തീര്‍ക്കാനും അതുവഴി ഈ ദേവസങ്കല്പങ്ങള്‍ക്ക് ആഗോളവിപണി ഉണ്ടാക്കിക്കൊടുക്കുവാനും സാത്താന്‍ നടത്തുന്ന കൗശലമാണിത്. ക്രിസ്ത്യാനികളുടെ പണം ഉപയോഗിച്ച് വിജാതിയത്യ്ക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കുവാനുള്ള ഈ ശ്രമത്തെ വിശ്വാസികള്‍ തിരിച്ചറിയണം! വത്തിക്കാനിലെ ചത്വരത്തിനുമുമ്പില്‍ നിന്നുകൊണ്ട് 'ശ്രീ ശ്രീ ക്ലിമ്മീസ് പ്രഖ്യാപിച്ച ഭോഷ്ക്കുമായി ഇതിനെ കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. 'ആര്‍ഷഭാരത സംസ്കാരത്തെ(വിജാതിയത) ആഗോളവത്കരിക്കുകയാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് യാതൊരു ഉളുപ്പുമില്ലാതെ ഇദ്ദേഹം വിളിച്ചുകൂകി! ആഭാസം' എന്ന വാക്കിന്റെ പൂര്‍ണ്ണരൂപമാണ് ആര്‍ഷ ഭാരത സംസ്കാരം എന്നത്!

ശ്രീകൃഷ്ണനും ശ്രീരാമനും ഹനുമാനും ഗണപതിയും അടങ്ങുന്ന ഹൈന്ദവ പുരാണങ്ങളിലെ ഭാവനാകഥാപാത്രങ്ങള്‍ക്ക് 'ജനന സര്‍ട്ടിഫിക്കറ്റ്' തരപ്പെടുത്തിക്കൊടുക്കാനുള്ള ശ്രമങ്ങളില്‍ രണ്ട് അപകടം ഒളിഞ്ഞിരിപ്പുണ്ട്. യേഹ്ശുവായുടെ രക്ഷാകരചരിത്രത്തിലെ സംഭവങ്ങളുമായി ഇവറ്റകളെ സംബന്ധിക്കുന്ന ഐതീഹ്യങ്ങള്‍ സമാനമാക്കുമ്പോള്‍, ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു വരുത്തുന്നതിലൂടെ മനുഷ്യരില്‍ മിഥ്യാധാരണ ജനിപ്പിക്കുന്ന അപകടമാണ് ഇവയില്‍ ഒന്ന്! വെറും കെട്ടുകഥകള്‍ മാത്രമായ ഹൈന്ദവദേവന്മാരോട് യേഹ്ശുവായെ സമനാക്കുന്നതിലൂടെ, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേഹ്ശുവാ ഇവരെപ്പോലെ സങ്കല്പം മാത്രമാണെന്ന ചിന്തയിലേക്ക് ജനങ്ങളെ എത്തിക്കാന്‍ കാരണമാകും എന്നത് രണ്ടാമത്തെ ദുരന്തം! ഇത് രണ്ടും സാത്താനെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരംതന്നെ!

ഇത്തരത്തില്‍ ആരാലും അറിയപ്പെടാതെ മരുഭൂമിയിലെ മണലാരണ്യത്തില്‍ അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഒരു വ്യാജദേവന് അപ്രതീക്ഷിതമായി ആഗോള അംഗീകാരം ലഭിച്ച മുന്‍കാല ചരിത്രമുണ്ട്. അറബികളിലെ ഖുറൈഷി ഗോത്രക്കാര്‍ ആരാധിച്ചിരുന്ന മുന്നൂറ്റിയറുപതു ദേവന്മാരില്‍ അപ്രധാനിയായിരുന്ന ചന്ദ്രദേവനെയാണ് മുസ്ലിങ്ങള്‍ ഇന്ന്‍ അല്ലാഹുവെന്ന് വിളിച്ച് ആരാധിക്കുന്നത്. അല്ലാഹുവിന്റെ സൃഷ്ടാവ് മുഹമ്മദാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട! ഇന്ന്‍ ഹൈന്ദവദേവന്മാരെ അന്തര്‍ദേശീയ അവതാരങ്ങളാക്കാന്‍ ശ്രമിക്കുന്നവരുടെ പൂര്‍വ്വീകനായ ഒരു സുറിയാനി പാതിരിയാണ് അല്ലാഹുവിന്റെ പിതാവ്! മുഹമ്മദിന്റെ ഒന്നാംഭാര്യ ഖദീജയുടെ അമ്മാവനായ സിറിയയിലെ ക്രൈസ്തവ പാതിരിയാണ് അല്ലാഹുവിനെയും ഇസ്ലാമിനെയും സൃഷ്ടിക്കാന്‍ ബീജമായത്. 'വറക്ക ഇബ്നു നൌഫല്‍' എന്ന ഇയാളില്‍നിന്നു ചതിവിലൂടെ മുഹമ്മദ്‌ പിതൃത്വം ഏറ്റെടുക്കുകയായിരുന്നു. അമ്മാവനെ കല്ലെറിഞ്ഞു കൊല്ലിക്കുകയും അയാള്‍ 'ജിന്ന്' (പിശാച്) ആണെന്നു പ്രചരിപ്പിക്കുകയും ചെയ്തു. ഇസ്ലാംമതക്കാര്‍ ഈ നുണപ്രചരണത്തെ വലിയ ആഘോഷമായി കൊണ്ടാടുന്നു!

ഇതിനു സമാനമായ ദുരന്തമാണ് 'കമ്മ്യൂണിറ്റി ബൈബിള്‍' എന്നതില്‍ ആരും സംശയിക്കേണ്ടാ. ഇന്ത്യയില്‍നിന്നു വിദേശരാജ്യങ്ങളിലേക്ക് വൈദീകരടൊപ്പം ഇവിടുത്തെ നിലവിളക്കും വ്യാജദേവന്മാരെയും 'സാംസ്കാരികം' എന്ന ഓമനപ്പേരിട്ട് കയറ്റി അയയ്ക്കുന്നവര്‍ ആ രാജ്യങ്ങളിലെ ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയാണെന്ന് തിരിച്ചറിയണം. ക്രൈസ്തവീകതയെ നശിപ്പിക്കുന്നതിനായി സാത്താന്‍ കണ്ടെത്തിയ ഏറ്റവും പുതിയ പദ്ധതിയാണ് 'കമ്മ്യൂണിറ്റി ബൈബിള്‍'!

ബൈബിള്‍ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും കൂദാശാജീവിതത്തില്‍ സജ്ജീവമായി നിലകൊള്ളുകയും ചെയ്യുന്ന കത്തോലിക്കാസഭയിലെ 'കരിസ്മാറ്റിക് ഗ്രൂപ്പുകളെ' പിശാചുക്കളെന്ന്‍ ആക്ഷേപിച്ച 'ശ്രീമാന്‍' പോള്‍ തേലക്കാട്ട് ഏഷ്യാനെറ്റ് ചാനലില്‍ നടത്തിയ വിശദ്ദീകരണം ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഭഗവദ്ഗീത, ഗീതാഞ്ജലി, തുടങ്ങിയവയിലെ ഉദ്ധരണികളും മീരാഭായിയുടെ കൃഷ്ണ സ്തുതികളും ചേര്‍ത്താണ് ഈ പൈശാചികഗ്രന്ഥം പുറത്തിറക്കിയിരിക്കുന്നത് എന്ന്‍ സീറോമലബാര്‍ സഭയുടെ വക്താവായി വിലസുന്ന ഈ വീരന്‍ ജല്പിക്കുന്നു! മീരാഭായിയ്ക്ക് കൃഷ്ണനോടുള്ള ഭക്തിയെ മഗ്ദലേന മറിയത്തിന് യേഹ്ശുവായോടുള്ള ഭക്തിയുമായി സമരസപ്പെടുത്തുന്ന കൗശലം ഈ ഗ്രന്ഥത്തിലുണ്ടെന്ന് ഇയാള്‍ പറയുന്നു. കൂടാതെ, ഹൈന്ദവ ഐതീഹ്യങ്ങളെ ക്രൈസ്തവ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കുന്ന കുതന്ത്രവും ഈ വിരുതന്മാര്‍ നടത്തുന്നു.

1990-ല്‍ മുംബെയില്‍ ഒത്തുകൂടിയ കത്തോലിക്കാ മെത്രാന്മാരുടെ ഗൂഢസംഘമാണ് ഇങ്ങനെയൊരു അതിക്രമത്തിനു തീരുമാനമെടുത്തത്. ഇവരടങ്ങുന്ന 'ഫ്രീമെസണ്‍' സംഘം ഇന്ത്യയിലെ കത്തോലിക്കാസഭയില്‍ പിടിമുറുക്കി എന്നതിന്റെ ഒടുവിലത്തെ തെളിവാണിത്! എതിരാളികളുടെ പേരുകള്‍ നായ്ക്കള്‍ക്ക് നല്‍കിക്കൊണ്ട് പ്രതികാരംചെയ്യുകയും, ഈ ചെയ്തിയില്‍ സ്വയം സമാധാനിക്കുകയും ചെയ്യുന്ന ദുര്‍ബ്ബലന്റെ മനോവൈകൃതമാണ്, വിശുദ്ധ ബൈബിളിനെ പൈശാചിക ഗ്രന്ഥങ്ങളോടു സമമാക്കുന്നവരില്‍ കാണുന്നത്! അപ്പസ്തോലിക സഭയാണ് തങ്ങളുടേതെന്നു പറയുന്നവര്‍ പൗലോസ് അപ്പസ്തോലന്റെ വാക്കുകളെ തൃണവല്‍ഗണിക്കുന്നതിലെ വൈരുദ്ധ്യമാണ് മനോവയ്ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത്! ബൈബിള്‍ ദൈവനിവേശിതമാണെന്ന് അംഗീകരിക്കുന്നവര്‍ അപ്പസ്തോലനിലൂടെ നല്‍കപ്പെട്ട ഈ വചനം ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). എന്താണ് ഈ വചനത്തില്‍നിന്നു മനസ്സിലാക്കേണ്ടത്?

നമുക്കു ചുറ്റുമുള്ള വിജാതിയര്‍ ധൂപാര്‍പ്പണം നടത്തുകയും ബലിയര്‍പ്പണം നടത്തുകയും ചെയ്യുന്നത് മെത്രാന്‍സംഘം മഹത്വപ്പെടുത്തുന്ന ഈ കഥാപാത്രങ്ങളെയാണ്. വിജാതിയര്‍ പിശാചിനാണ് ബലിയര്‍പ്പിക്കുന്നത് എന്ന്‍ അപ്പസ്തോലന്‍ പറയുമ്പോള്‍, ഇവര്‍ സേവിക്കുന്ന ഈ കഥാപാത്രങ്ങള്‍ പിശാചുക്കളാണ് എന്നല്ലാതെ മറ്റൊരര്‍ത്ഥം ഗ്രഹിക്കാന്‍ മനോവയുടെ എളിയ ബുദ്ധി അനുവദിക്കുന്നില്ല! അല്ലെങ്കില്‍, പൗലോസ് അപ്പസ്തോലന്റെ പുസ്തകങ്ങളെ ആധാരമാക്കി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു 'ഡോക്ടറേറ്റ്' സമ്പാദിച്ചവര്‍, തല മറന്ന് എണ്ണ തെയ്ക്കുന്നുവെന്ന് പറയേണ്ടിവരും! അപ്പസ്തോലന്‍ പറയുന്ന മറ്റൊരു വചനം ശ്രദ്ധിക്കുക: "നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന്‍ യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(2 കോറി: 6; 14-18).

അപ്പസ്തോലന്മാരുടെ കാലത്തെല്ലാം പഴയനിയമത്തെ എത്ര ഗൌരവത്തോടെ ആയിരുന്നു സമീപിച്ചിരുന്നത് എന്ന് ഈ വാക്കുകളില്‍ വ്യക്തമാകുന്നുണ്ട്. ഇതിനു മാറ്റം വന്നത് എന്നാണ്? മാറ്റം വരുത്തിയത് ആരാണ്? P.O.C. ബൈബിളില്‍ ബെലിയാലിനെ വ്യാഖ്യാനിച്ചിരിക്കുന്നത് വളരെ കൗശലത്തോടെയാണ്. ആ വ്യാഖ്യാനം ശ്രദ്ധിക്കുക: 'ബെലിയാല്‍ എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്, തിന്മയുടെ മൂര്‍ത്തീഭാവമോ അവസാനനാളുകളിലെ ക്രിസ്തുവൈരിയോ ആവാം'. മുകളില്‍ ചേര്‍ത്തിരിക്കുന്ന ബൈബിള്‍ വചനം പൂര്‍ണ്ണമായി വായിക്കുന്ന കൊച്ചുകുട്ടികള്‍ക്കുപോലും, ബെലിയാല്‍ വിജാതിയരുടെ ആരാധനാമൂര്‍ത്തികളെ പൊതുവായി സൂചിപ്പിക്കുന്ന വാക്കാണെന്നു തിരിച്ചറിയാന്‍ കഴിയുമ്പോള്‍, പണ്ഡിതന്മാര്‍ 'ബ ബ്ബ ബ്ബാ' പറയുന്നത് രസകരംതന്നെ! പൗലോസ് അപ്പസ്തോലനെപ്പോലെ വിജാതിയരുടെ വാളിനിരയാകാനുള്ള 'അവിവേകം' ഇന്നത്തെ അപ്പസ്തോലന്മാര്‍ക്ക് ഇല്ലെന്നു സാരം!

സത്യസന്ധമായി സുവിശേഷം പ്രസംഗിച്ചാല്‍ ഭൗതീകമായ പലതും നഷ്ടപ്പെടുകയും ലോകത്തിന്റെ അനിഷ്ടത്തിനു പാത്രമാകുകയും ചെയ്യുമെന്നുള്ള ഭയമാണ് 'കമ്മ്യൂണിറ്റി കുതന്ത്ര'ത്തിന് ഇവറ്റകളെ പ്രേരിപ്പിക്കുന്നത്. ലോകത്തിന്റെയും സാത്താന്റെയും പ്രീതി തേടിയുള്ള ഇത്തരം തിന്മകള്‍ക്കെതിരെ ദൈവജനം ജാഗ്രതപാലിക്കുകയും അവരില്‍നിന്ന് അകന്നുനില്‍ക്കുകയും വേണം.

ദൈവവചന പ്രഘോഷണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് അപ്പസ്തോലന്മാരെ അയച്ചപ്പോള്‍ യേഹ്ശുവാ പറഞ്ഞത് ഇങ്ങനെയാണ്: "ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്‍. മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്ക് ഏല്പിച്ചുകൊടുക്കും"(മത്താ:10;16,17). ഈ വചനം അപ്പസ്തോലന്മാരുടെ ജീവിതത്തില്‍ അന്വര്‍ത്ഥമായി. അപ്പസ്തോലിക പാരമ്പര്യം തുടരുന്ന സകലര്‍ക്കും ഈ പീഡനങ്ങള്‍ ഇന്നും അനുഭവിക്കേണ്ടിവരുന്നു! എന്നാല്‍, യേഹ്ശുവാ ഏല്പിച്ച ദൗത്യത്തില്‍നിന്നു സൗകര്യപൂര്‍വ്വം വിരമിച്ചവരെ ലോകം അംഗീകരിക്കുകയും പ്രശസ്തിപത്രം നല്‍കി ആദരിക്കുകയും ചെയ്യുന്നു! യേഹ്ശുവായുടെ വാക്കുകള്‍ തുടരുന്നത് നോക്കുക: "നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതിയരുടെയും മുമ്പാകെ നിങ്ങള്‍ സാക്ഷ്യം നല്‍കും"(മത്താ: 10; 18, 19). "എന്റെ നാമംമൂലം നിങ്ങള്‍ സര്‍വ്വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപ്പെടും"(മത്താ: 10; 22).

യേഹ്ശുവായുടെ നാമംമൂലം ആരും തങ്ങളെ ദ്വേഷിക്കാതിരിക്കാന്‍ ചില കുതന്ത്രങ്ങള്‍ കമ്മ്യൂണിറ്റി ബൈബിളില്‍ ഇവര്‍ പ്രയോഗിച്ചിട്ടുണ്ട്. അവിടുത്തെ യഥാര്‍ത്ഥ നാമം എടുത്തുകളയുകയും, പകരമായി 'ഈശോ' എന്ന വ്യാജനാമം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഈസാനബിയെ സൃഷ്ടിക്കാനായി സുറിയാനികളെ സാത്താന്‍ പഠിപ്പിച്ച വ്യാജ നാമമാണ് 'ഈശോ'! സീറോമലബാര്‍ സമൂഹത്തിന്റെ പള്ളികളില്‍ വായിക്കുന്ന ബൈബിള്‍ ഭാഗത്തുനിന്ന് 'യേശു' അപ്രത്യക്ഷമായത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. യേഹ്ശുവാ എന്ന യഥാര്‍ത്ഥ നാമത്തിനോട് അല്പമെങ്കിലും ചേര്‍ന്നുനില്‍ക്കുന്ന പദം യേശു (യഥാര്‍ത്ഥ പേരല്ല) എന്നതു മാത്രമാണ്. യേഹ്ശുവായുടെ നാമം വിളിച്ചപേക്ഷിക്കുന്നതില്‍നിന്നു ദൈവജനത്തെ അകറ്റാന്‍ സാത്താനൊരുക്കിയ കെണിയായിരുന്നു പേരുകളുടെ പരിഭാഷ! യാഹ്‌വെ രക്ഷിക്കുന്നുവെന്ന അര്‍ത്ഥമുള്ള 'യേഹ്ശുവാ' എന്ന നാമത്തെ നീക്കംചെയ്യുന്നതിന് ആദ്യമായി വരുത്തിയ പരിഷ്കാരമാണ് 'യേശു'! ഈ പരിഷ്കരണം അവസാനിച്ചത് ഈസാനബിയിലാണ്! ഈശോ എന്നല്ലാതെ മറ്റൊരു നാമവും വിളിക്കരുതെന്ന അന്ത്യശാസനവുമായി ചില സുറിയാനി വൈദീകര്‍ ഇറങ്ങിയിട്ടുണ്ട്. ഇവിടെ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തില്‍നിന്നു ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുന്നില്ല. ആയതിനാല്‍, ഇക്കാര്യങ്ങളൊക്കെ മറ്റൊരവസരത്തില്‍ ചര്‍ച്ചചെയ്യാം.

വചനം സത്യസന്ധമായി പ്രസംഗിക്കുന്നവര്‍ അനുഭവിക്കേണ്ടിവരുന്ന ത്യാഗങ്ങളില്‍ ഒന്നാണ്, സര്‍വ്വരുടെയും വിദ്വേഷത്തിനു പാത്രമാകുക എന്നത്. എന്നാല്‍, ഈ വചനത്തില്‍ മലിനത കലര്‍ത്തി 'കമ്മ്യൂണിറ്റി ബൈബിള്‍' രചിക്കുമ്പോള്‍, വിജാതിയരില്‍നിന്നു പ്രശംസയായിരിക്കും ലഭിക്കുക. കാരണം, ആരാലും അംഗീകരിക്കപ്പെടാതെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന തങ്ങളുടെ മൂര്‍ത്തികള്‍ക്ക് ക്രിസ്ത്യാനികളുടെ ചിലവില്‍ പ്രശസ്തി ലഭിക്കുന്നു! അപ്പോള്‍, യേഹ്ശുവായ്ക്കു തെറ്റുപറ്റിയെന്നാണോ മെത്രാന്‍സംഘം പറയുന്നത്? വിജാതിയരെ ആകര്‍ഷിക്കാന്‍ വിജാതിയ അനുകരണം നടത്താന്‍ യേഹ്ശുവാ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. രണ്ടായിരം വര്‍ഷത്തോളമായി പരീക്ഷിച്ചു പരാജയപ്പെട്ട ആശയംതന്നെ വീണ്ടുംവീണ്ടും പ്രയോഗിക്കാന്‍ തയ്യാറാകുന്നതിലെ പ്രായോഗികത അപഹാസ്യമാണെന്നു പറയാതെവയ്യ! ഇത്രയും കാലത്തെ അനുഭവത്തില്‍നിന്ന് ഇന്ത്യയിലെ ക്രൈസ്തവര്‍ പാഠം പഠിച്ചിട്ടില്ലെങ്കില്‍, ഇനിയത് സാധിക്കുമെന്നു തോന്നുന്നില്ല! ആനുകാലിക സംഭവങ്ങളില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം, ഒന്നിനൊന്നു വഷളാകുന്നു എന്നുതന്നെയാണ്! ഇവിടെ ഓര്‍മ്മ വരുന്നത്, മനോവ മുന്‍പ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ ശീര്‍ഷകമാണ്: 'ഞാന്‍ അവനെ പിടിച്ചു; അവന്‍ എന്നെ കെട്ടി'!

"മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ: 4; 12). യേഹ്ശുവായുടെ അപ്പസ്തോലന്മാര്‍ക്കും അവരുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ക്കും ഈ സത്യം നന്നായി അറിയാമായിരുന്നു. അതുകൊണ്ട്, ക്രിസ്തീയത ലോകത്തിന്റെ അതിര്‍ത്തികള്‍വരെയും വ്യാപിച്ചു. എന്നാല്‍, ഈ അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായി കപടവേഷം ധരിച്ച് ഇറങ്ങിയിരിക്കുന്നവര്‍ വിശ്വാസികളെ 'പാഗണ്‍' മതങ്ങളിലേക്കു തിരികെനയിക്കാനുള്ള തത്രപ്പാടിലാണ്! യേഹ്ശുവായാണ് ഏകരക്ഷകനെന്ന് ഏറ്റുപറയാന്‍ തയ്യാറാകാത്തവര്‍ അവിടുത്തെ സന്നിധിയില്‍ സ്വീകാര്യരല്ല; അതുകൊണ്ടുതന്നെ, ഇത്തരക്കാരെ അധികാരികളായി ബഹുമാനിക്കുകയോ ഭയപ്പെടുകയോ വേണ്ട. "മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും"(മത്താ: 10; 32, 33). യേഹ്ശുവാ പറഞ്ഞിരിക്കുന്ന ഈ വചനത്തെ നാം ഭയത്തോടെ കാണേണ്ടിയിരിക്കുന്നു. പിതാവ് അത്യധികം ഉയര്‍ത്തി സ്ഥാപിച്ചിരിക്കുന്ന യേഹ്ശുവായുടെ നാമത്തെ മനുഷ്യര്‍ക്കു തുല്യമായി പരിഗണിക്കുന്നതുപോലും നിന്ദനമായിരിക്കെ, ഭൂമിയില്‍ ജനിച്ചിട്ടുപോലുമില്ലാത്തതും വിജാതിയര്‍ ദേവന്മാരായി കരുതി ആരാധിക്കുന്നതുമായ പൈശാചിക മൂര്‍ത്തികളോടു സമനാക്കി അവിടുത്തെ നിന്ദിക്കുന്നവര്‍ ദൈവത്തില്‍നിന്നു വന്നവരല്ല; ഇവര്‍ ദൈവപുത്രനാല്‍ തള്ളപ്പെട്ടവരാണ്! അതുകൊണ്ടാണ്, ഇവരെ ബഹുമാനിക്കുകയോ ഭയപ്പെടുകയോ വേണ്ടെന്ന് മനോവ പറയുന്നത്! 

കന്യകാമറിയത്തെ 'സാരി' ഉടുപ്പിച്ച ശുംഭന്മാര്‍!

സുവിശേഷത്തിലെ ഓരോ സംഭവങ്ങള്‍ക്കും വ്യക്തികള്‍ക്കും ചരിത്രപരമായ തെളിവുകളുണ്ട്. യേഹ്ശുവായും കന്യകാമറിയവുമൊക്കെ ജീവിച്ചിരുന്ന ഭൂപ്രകൃതിയും സംസ്കാരവും വസ്ത്രധാരണ രീതികളുമെല്ലാം ബൈബിള്‍ വായിക്കുന്നവര്‍ക്ക് കണ്‍മുന്‍പില്‍ എന്നപോലെ വ്യക്തമാകും. എന്നാല്‍, ഭാവിതലമുറയെ ആശയക്കുഴപ്പത്തിലാക്കി വിശ്വാസത്തില്‍നിന്നു വ്യതിചലിപ്പിക്കാനുള്ള കുത്സിതശ്രമങ്ങളാണ് മെത്രാന്മാരുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ വസ്ത്രാക്ഷേപം! ഇന്ത്യയിലെ സാങ്കല്പിക കഥാപാത്രങ്ങളെപ്പോലെ കെട്ടിച്ചമച്ചുണ്ടാക്കിയ വ്യക്തിത്വങ്ങളല്ല ബൈബിളിലെ വ്യക്തികള്‍. അതുകൊണ്ടുതന്നെ, അവരുടെ വസ്ത്രധാരണ രീതികളും ഭാവനയില്‍ സൃഷ്ടിക്കേണ്ടതില്ല! യേഹ്ശുവായും അവിടുത്തെ അമ്മയും ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ ചിലതെല്ലാം ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം ആധികാരികതയെ ഇല്ലായ്മചെയ്യാന്‍ സാത്താനൊരുക്കുന്ന കുതന്ത്രം അവന്റെ അനുയായികളിലൂടെ നടപ്പാക്കുന്നത് 'കമ്മ്യൂണിറ്റി ബൈബിളില്‍' കാണാം! ബൈബിളിലെ ഒരു വ്യക്തിപോലും ആരുടേയും ഭാവനയില്‍ ഉരുത്തിരിഞ്ഞ സൃഷ്ടികളല്ല. അതിനാല്‍ത്തന്നെ, അവരുടെ വേഷങ്ങളില്‍പ്പോലും ആധികാരികത നിലനില്‍ക്കുന്നു. ഗണപതിയെന്ന വിചിത്രജീവിയെപ്പോലും 'കോട്ടും സ്യൂട്ടും' ധരിപ്പിച്ചല്ല യൂറോപ്യന്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്! വിജാതിയരുടെ വിവേകംപോലും ഇല്ലാത്തവരായ ക്രിസ്തീയ 'നേതാക്കന്മാര്‍' മൂലം ക്രിസ്തീയതയുടെ വളര്‍ച്ച ഇന്ത്യയില്‍ തടയപ്പെട്ടു എന്നതാണു യാഥാര്‍ത്ഥ്യം!

പരിശുദ്ധ കന്യകാമറിയത്തെ സാരിയുടുപ്പിച്ചും, യേഹ്ശുവായെ താറുടുപ്പിച്ചും പൂണൂല്‍ ധരിപ്പിച്ചും നിന്ദിക്കുന്നവരെ 'ശുംഭന്മാര്‍' എന്നല്ലാതെ മറ്റെന്താണു വിളിക്കേണ്ടത്? യേഹ്ശുവായും പരിശുദ്ധ കന്യകാമറിയവും ഈ ഭൂമിയില്‍ അവതരിച്ചത് സഭ്യമായ വസ്ത്രധാരണ പാരമ്പര്യവും ശ്രേഷ്ഠമായ സംസ്കാരവുമുള്ള സമൂഹത്തിലാണ്! മാനവരക്ഷയ്ക്കുള്ള ഏക മാര്‍ഗ്ഗമായി ദൈവപുത്രനെ ലോകത്തേക്ക് അയക്കാന്‍ അവിടുന്ന് മുന്‍കൂട്ടി ഒരു ജനതയെ സാംസ്കാരികമായി വേര്‍തിരിച്ചു നിര്‍ത്തി! കല്പനകളും ചട്ടങ്ങളും നല്‍കി, മറ്റെല്ലാ ജനതകളെക്കാള്‍ ശ്രേഷ്ഠമായ പദവിയില്‍ ഇവരെ വേര്‍തിരിച്ചു നിര്‍ത്തിയത് ഈ ഒരു ലക്ഷ്യത്തിനുവേണ്ടി ആയിരുന്നു: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?(നിയമം: 4; 7, 8). ഈ ശ്രേഷ്ഠ ജനതയ്ക്ക് ശ്രേഷ്ഠമായ സംസ്കാരവും ആചാരങ്ങളും സ്വര്‍ഗ്ഗത്തിലെ ദൈവം നല്‍കി. ദൈവവചനം സാക്ഷ്യപ്പെടുത്തുന്നതുപോലെതന്നെ ഇതിനേക്കാള്‍ ശ്രേഷ്ഠമായ സംസ്കാരമോ ആചാരങ്ങളോ ഭൂമുഖത്തെ മറ്റൊരു ജനതയ്ക്കുമില്ല.

ഇന്ത്യന്‍ സംസ്കാരമാണ് ഏറ്റവും ശ്രേഷ്ഠമെന്ന് ഇന്ത്യയിലെ വിജാതിയര്‍ ചിന്തിച്ചാലും, സ്വര്‍ഗ്ഗത്തിലെ ദൈവം ശ്രേഷ്ഠമായി കരുതുന്നതാണ് നാം അനുകരിക്കേണ്ടത്. ഇന്ത്യയിലെ ക്ഷേത്രകലകള്‍ നാം കണ്ടിട്ടുണ്ട്. ദേവീ-ദേവന്മാരുടെ രതിക്രീഢകള്‍ നിറഞ്ഞുനില്‍ക്കുന്ന ചുമര്‍ച്ചിത്രങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണ്. യേഹ്ശുവായുടെയും അവിടുത്തെ അമ്മയുടെയും ചിത്രങ്ങള്‍ ഈ വിധത്തില്‍ ചിത്രീകരിക്കാനുള്ള നീക്കങ്ങളുടെ ആദ്യപടിയാണ് ഈ 'സാരി' പരീക്ഷണമെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ട!

ഒരു കലാകാരന് താന്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളെ ഏതുതരം വസ്ത്രങ്ങള്‍ ധരിപ്പിക്കാനും അവകാശമുണ്ട്. എഴുത്തുകാരന്‍ കഥയുടെ പശ്ചാത്തലവും കഥാപാത്രത്തിന്റെ സ്വഭാവവും പരിഗണിച്ച് വേഷവിവരണം നടത്തും. കഥാകാരന്‍ ഇത് വ്യക്തമാക്കിയിട്ടില്ലെങ്കില്‍, വായനക്കാര്‍ തങ്ങള്‍ക്ക് യുക്തമായ വേഷങ്ങള്‍ ഭാവനയില്‍ കാണും. ഇത് ആവിഷ്കാര സ്വാതന്ത്ര്യവും ആസ്വാദക സ്വാതന്ത്ര്യവുമാണ്. എന്നാല്‍, ചരിത്രങ്ങള്‍ രചിക്കുമ്പോള്‍, സത്യത്തോട് നീതിപുലര്‍ത്തുന്ന പശ്ചാത്തലവും വസ്ത്രധാരണ ശൈലിയും സ്വീകരിക്കണം. വര്‍ഷങ്ങള്‍ നീളുന്ന അന്വേഷണങ്ങളും പഠനങ്ങളും ചരിത്രരചനയ്ക്ക് ആവശ്യമായി വരുന്നത് ഇക്കാരണത്താലാണ്. വെറും ഐതീഹ്യങ്ങളും കെട്ടുകഥകളുമായ ഹൈന്ദവ പുരാണങ്ങളിലെ കഥാപാത്രങ്ങള്‍ക്കുപോലും തനതായ വേഷങ്ങള്‍ സ്ഥിരതയോടെ നിലനിര്‍ത്തുമ്പോള്‍, ജീവിക്കുന്ന സത്യമായ യേഹ്ശുവായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വസ്ത്രധാരണ ശൈലി ദേശീയവത്കരിക്കുന്നതിലൂടെ ദൂരവ്യാപകമായ ചില ദുരന്തങ്ങള്‍ വന്നുഭവിക്കും!

ബൈബിളിനെ ചരിത്രപരമായി പുറന്തള്ളാന്‍ വിജാതിയര്‍ ഒന്നടങ്കം നടത്തുന്ന കുത്സിത ശ്രമങ്ങള്‍ ചില ഇടയവേഷധാരികള്‍ ഏറ്റെടുത്തപ്പോള്‍ ദുരന്തത്തിന്റെ ഒന്നാംഘട്ടം ആരംഭിച്ചു! ചരിത്രത്തോട് പൂര്‍ണ്ണമായും ചേര്‍ന്നുനില്‍ക്കുന്ന മതഗ്രന്ഥങ്ങള്‍ യഹൂദരുടെ മതഗ്രന്ഥവും ബൈബിളും മാത്രമാണ് എന്ന യാഥാര്‍ത്ഥ്യം സാത്താനെയും അവന്റെ മതങ്ങളെയും കുറച്ചൊന്നുമല്ല ആകുലപ്പെടുത്തുന്നത്. ബൈബിളിനു ചരിത്രപരമായി അടിസ്ഥാനമില്ലെന്ന വാദവുമായി ഇസ്ലാമിനെ ഈ ഭൂമിയില്‍ അവതരിപ്പിച്ചതും സാത്താന്റെ കൌശലമായിരുന്നു. ഇവിടെയൊന്നും പൂര്‍ണ്ണമായ വിജയം നേടാന്‍ കഴിയാത്ത സാത്താന്‍, ക്രൈസ്തവ സഭകളില്‍ 'ഫ്രീമേസണ്‍' പ്രസ്ഥാനത്തെ തിരുകിക്കയറ്റുകയും, സഭയുടെ തലപ്പത്ത് ചിലരെ ഇടയവേഷം ധരിപ്പിച്ച് അവരോധിക്കുകയും ചെയ്തു! ഇവരിലൂടെ സാത്താന്‍ നടത്തുന്ന ആഭാസമാണ് 'കമ്മ്യൂണിറ്റി ബൈബിള്‍' എന്ന പൈശാചിക ഗ്രന്ഥം!

യേഹ്ശുവായും മറിയവും യിസ്രായേലിന്റെ നിയമങ്ങള്‍ അനുസരിച്ച് ആ സംസ്കാരത്തില്‍ ജീവിച്ചവരായിരുന്നു എന്ന്‍ ചരിത്രം സാക്ഷിയാണ്. എന്നാല്‍, ഭാവി തലമുറയെ ആശയക്കുഴപ്പത്തിലും മിഥ്യാധാരണയിലും കൊണ്ടുചെന്നെത്തിക്കുക എന്ന ഗൂഢലക്ഷ്യം 'കമ്മ്യൂണിറ്റി' ബൈബിളിനുപിന്നില്‍ ഒളിഞ്ഞിരിപ്പുണ്ട്! ബൈബിള്‍ തിരുത്തപ്പെട്ട ഗ്രന്ഥമാണെന്നു പ്രചരിപ്പിക്കുന്ന വിജാതിയര്‍ ഇപ്പോള്‍തന്നെ ലോകത്തു വിലസുന്നുണ്ട്. ഇവരോടു വാദിച്ചു ജയിക്കാന്‍ ക്രൈസ്തവര്‍ പെടാപ്പാടു പെടുന്നത് മനോവ കാണുന്നുമുണ്ട്! ഇന്നത്തെ 'കമ്മ്യൂണിറ്റി' തട്ടിപ്പുകാരെപ്പോലെ ചിലര്‍ മുന്‍കാലങ്ങളിലും ജീവിച്ചിരുന്നു എന്നതാണ്, 'ബര്‍ണാബാസിന്റെ സുവിശേഷം'പോലെയുള്ള പൈശാചിക സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെടുകയും വിജാതിയര്‍ അതിലൂടെ ഫലം കൊയ്യുകയും ചെയ്തതിനു നിദാനം! ബര്‍ണാബാസിന്റെ സുവിശേഷം പോലെയോ അതിനേക്കാള്‍ പ്രഹരശേഷിയുള്ളതോ ആയ മാരകവിഷമാണ് കമ്മ്യൂണിറ്റി ബൈബിള്‍ വിസര്‍ജ്ജിക്കുന്നത്! ചുരുക്കത്തില്‍, ബൈബിളിനെ എതിര്‍ക്കുന്ന വിജാതിയര്‍ക്കും യുക്തിവാദികള്‍ക്കും അടിക്കാനുള്ള ആയുധം സഭാധികാരികള്‍തന്നെ വച്ചുനീട്ടുകയാണ്! ഈ ലോകത്തിന് ഇനിയും സഹസ്രാബ്ദങ്ങളുടെ ആയുസ്സ് നീട്ടിക്കിട്ടുകയും, സഹസ്രാബ്ദങ്ങള്‍ക്കുശേഷം ഇവിടെ ജീവിക്കുന്ന തലമുറയുടെ കൈയ്യില്‍ 'കമ്മ്യൂണിറ്റി ബൈബിള്‍' ലഭിക്കുകയും ചെയ്‌താല്‍ എന്തായിരിക്കും അവസ്ഥയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? യേഹ്ശുവാ ജീവിച്ചത് ഇന്ത്യയിലായിരുന്നുവെന്ന സംഘപരിവാര്‍ പ്രചാരണത്തിന് അത് ബലംനല്കും! അതായത്, ക്രൈസ്തവ സഭകളില്‍ കയറിക്കൂടിയ 'സംഘപരിവാര്‍' ലോബിയാണ് 'കമ്മ്യൂണിറ്റി ബൈബിള്‍' എന്ന ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്!

ഹിന്ദുക്കള്‍ ആരാധിക്കുന്ന അവരുടെ ആരാധനാമൂര്‍ത്തികളുടെ സഭ്യമല്ലാത്ത വസ്ത്രധാരണ രീതി നമുക്ക് അറിവുള്ളതാണ്. പടിപടിയായി ഈ വേഷപ്പകര്‍ച്ച കന്യകാമറിയത്തിനും യേഹ്ശുവായ്ക്കും നല്‍കുവാനും, അതുവഴി ഇവരെ അപഹാസിതരാക്കാനുമുള്ള സാത്താന്റെ കൗശലത്തിനു നിന്നുകൊടുക്കുന്നവര്‍ അവന്റെ സന്തതികളാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല! ഹൈന്ദവപുരാണങ്ങളില്‍ സാങ്കല്പികമായി കുറിച്ചുവച്ചിരിക്കുന്ന സംഭവങ്ങളുമായി യേഹ്ശുവായുടെ രക്ഷാകര ചരിത്രത്തിലെ സംഭവങ്ങളെ സമാനമാക്കുമ്പോള്‍ അതീവഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്ന യാഥാര്‍ത്ഥ്യം വിശ്വാസികള്‍ തിരിച്ചറിയണം. മഹിമയണിഞ്ഞ സകലരെയും ദുഷിക്കുകയെന്നത് സാത്താനെ സംബന്ധിച്ചിടത്തോളം സന്തോഷകരമാണ്. അതുകൊണ്ടുതന്നെ, ഈ സാഹസത്തിനു മുതിരുന്നവരില്‍ ആരുടെ ആത്മാവാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും.

ഒറ്റനോട്ടത്തില്‍ നിസ്സാരമെന്നു തോന്നാവുന്ന ചില അബദ്ധങ്ങളാണ് പിന്നീട് ഗുരുതരമായ അപകടങ്ങളായി പരിണമിച്ചിട്ടുള്ളത്. അതുകൊണ്ട് ഇത്തരം സാഹസങ്ങളില്‍നിന്നു പിന്തിരിയുകയും അവയെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കുകയും ചെയ്യേണ്ടത് ക്രിസ്തുവിനെയും അവിടുത്തെ സഭയെയും സ്നേഹിക്കുന്നവരുടെ ധര്‍മ്മമാണെന്നു തിരിച്ചറിയണം!

ആടുകളെ അറിയാത്ത ഇടയന്മാര്‍!

ആടുകളെ മേയ്ക്കുകയാണെന്ന് ചിന്തിക്കുന്ന ഇടയന്മാരില്‍ പലരും ചില ഉപജാപക സംഘങ്ങളുടെ പിടിയിലായത് കത്തോലിക്കാസഭ നേരിടുന്ന വലിയ വെല്ലുവിളിയാണ്. അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിനു മുന്‍പുണ്ടായിരുന്ന വിശ്വാസികളെയല്ല ഇന്നു നിങ്ങള്‍ നയിക്കുന്നത് എന്ന തിരിച്ചറിവു ലഭിക്കണമെങ്കില്‍, ചുറ്റുമുള്ള സ്തുതിപാടകരുടെ കെട്ടുപൊട്ടിച്ച് പുറത്തുവന്നേ മതിയാകൂ!

അജ്ഞതയില്‍നിന്നോ ആദ്ധ്യാത്മിക അഹങ്കാരത്തില്‍നിന്നോ ഉടലെടുക്കുന്ന ആഭാസങ്ങളെ ബൗദ്ധിക ഔന്നത്യമെന്നു ശ്ലാഘിക്കുന്ന സ്തുതിപാടകര്‍ നിങ്ങളുടെ നഗ്നത സമൂഹത്തിനുമുന്നില്‍ അനാവരണം ചെയ്യുകയാണ്! 'രാജാവ് നഗ്നനാണെന്നു' വിളിച്ചുപറയുന്ന ശിശുക്കളെ ഗൗനിക്കാതെ, ഉപജാപകത്തിന്റെ ലഹരിയില്‍ മതിമറന്നാല്‍, മറിച്ചാകില്ല ഫലം! കാരണം, വചനം ഇപ്പോള്‍ സമീപസ്ഥമാണ്; അതിന്റെ രഹസ്യങ്ങള്‍ ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയിരിക്കുന്നു. "വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷീക ചോദനയാല്‍ രൂപംകൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്"(2 പത്രോ: 1; 20, 21). ബൈബിള്‍ പ്രചരിപ്പിക്കുന്ന അത്മായരോട് സഭാധികാരികള്‍ പറയുന്ന പ്രധാന വചനമാണിത്. അത്മായരോട് അപ്പസ്തോലന്‍ പറഞ്ഞ വചനമാണിത് എന്ന അബദ്ധധാരണ പരത്തുവാന്‍ സഭാധികാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, വിശുദ്ധ പത്രോസിന്റെ ഈ വാക്കുകള്‍, വചനം തന്നിഷ്ടംപോലെ വ്യാഖ്യാനിക്കുന്ന എല്ലാവരോടുമുള്ള മുന്നറിയിപ്പാണ്! മാത്രവുമല്ല, ആരാണ് വചനം വ്യാഖ്യാനിക്കാന്‍ അവകാശമുള്ളവരെന്ന്‍ ബൈബിളില്‍ ഒരിടത്തും സൂചന നല്‍കിയിട്ടുമില്ല. ഒരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ലാതെ കുഞ്ഞുങ്ങള്‍ക്കുപോലും മനസ്സിലാക്കാവുന്ന വചനങ്ങളാണ് ചില 'തമ്പ്രാക്കന്മാര്‍' വ്യാഖ്യാനിച്ചു പരിഹാസിതരാകുന്നത്!

വിജാതിയ ദേവന്മാരുടെ 'ബ്രാന്‍ഡ് അംബാസിഡര്‍'മാരായി വിലസുന്നവരെ ബൈബിള്‍ വ്യാഖ്യാനിക്കാന്‍ ദൈവം ചുമതലപ്പെടുത്തിയിട്ടില്ല. കാരണം, ബൈബിളില്‍ നിറഞ്ഞുനില്‍ക്കുന്ന വചനങ്ങളില്‍ ഒന്നിതാണ്: "നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന ദേവന്മാരെ നിങ്ങള്‍ സേവിക്കരുത്; സേവിച്ചാല്‍, അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്തുനിന്നു നശിപ്പിച്ചുകളയുകയും ചെയ്യും"(നിയമം: 6; 14, 15). ഇതിനോട് ചേര്‍ത്ത് മറ്റൊരു വചനംകൂടി ശ്രദ്ധിക്കുക: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 4). ഒരു വചനംകൂടി നോക്കുക: "നിങ്ങള്‍ കീഴടക്കുന്ന ജനതകള്‍ ഉയര്‍ന്ന മലകളിലും കുന്നുകളിലും മരച്ചുവട്ടിലും തങ്ങളുടെ ദേവന്മാരെ ആരാധിച്ചിരുന്ന എല്ലാ സ്ഥലങ്ങളും നിശ്ശേഷം നശിപ്പിക്കണം. അവരുടെ ബലിപീഠങ്ങള്‍ തട്ടിമറിക്കണം; സ്തംഭങ്ങള്‍ തകര്‍ത്തുപൊടിയാക്കണം; അഷേരാദേവതയുടെ ചിഹ്നങ്ങള്‍ ദഹിപ്പിക്കണം. അവരുടെ ദേവന്മാരുടെ കൊത്തുവിഗ്രഹങ്ങള്‍ വെട്ടിമുറിച്ച് ആ സ്ഥലങ്ങളില്‍നിന്ന് അവരുടെ നാമം നിര്‍മ്മാര്‍ജ്ജനം ചെയ്യണം"(നിയമം: 12; 2-3). ദൈവത്തിനു തെറ്റുപറ്റിയെന്നു ചിന്തിച്ച്, അതു തിരുത്താനുള്ള ശ്രമം ആരും നടത്തേണ്ട!

അന്യമതങ്ങള്‍ ഇല്ലാതാകുകയും സകലരും സത്യവിശ്വാസത്തിലേക്ക് നയിക്കപ്പെടുകയും ചെയ്‌താല്‍, വിജാതിയ വിഗ്രഹങ്ങളുടെ ഓര്‍മ്മപോലും നമ്മുടെ ദേശത്ത് ഉണ്ടാകരുതെന്ന് ഈ വചനം നമുക്ക് മുന്നറിയിപ്പു തരുന്നു. വീണ്ടും നമ്മെ ഈ വിഗ്രഹങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ അവയുടെ സാന്നിദ്ധ്യം കാരണമാകും എന്നതുകൊണ്ടാണിത്. സ്വന്തം ഭവനത്തിലും സ്വന്തം സഭയിലും ഇത്തരം ദേവന്മാരുടെ സ്വാധീനം ഇല്ലെന്ന്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതിനുപകരം, സഭയിലേക്കും ഭവനങ്ങളിലേക്കും നിര്‍ബ്ബന്ധപൂര്‍വ്വം ഇവറ്റകളെ ക്ഷണിച്ചുവരുത്താനുള്ള തീവ്രയജ്ഞമാണ് ഇപ്പോള്‍ നടക്കുന്നത്!

ബൈബിളിലെ ദൈവം നല്‍കിയിരിക്കുന്ന സന്ദേശം, സാത്താനെ(അന്യദേവന്മാര്‍) സംബന്ധിച്ചിടത്തോളം സന്തോഷം ഉളവാക്കുന്ന ഒന്നല്ലെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ, ഈ വചനത്തെപ്രതി അവന്‍ കോപാലുവാകുക സ്വാഭാവികമാണ്. ബൈബിളിലെ ദൈവത്തോട് അരിശം തീര്‍ക്കുവാന്‍ സാത്താന്‍ ഒരുക്കിയ പദ്ധതിയാണ് സഭയിലെ 'ഫ്രീമേസണ്‍' പ്രസ്ഥാനക്കാരിലൂടെ അവന്‍ നടപ്പാക്കുന്നത്. നശിപ്പിച്ചുകളയണമെന്ന് യാഹ്‌വെ ആഹ്വാനംചെയ്തത് എന്തിനെയോ, അതിനെത്തന്നെ യാഹ്‌വെയോടു സമനാക്കിക്കൊണ്ട് അവിടുത്തെ നിന്ദിക്കാനുള്ള നിഗൂഢപദ്ധതി! ദൈവജനം ഈ കുതന്ത്രം തിരിച്ചറിഞ്ഞ് അവജ്ഞയോടെ തള്ളിക്കളയണം. അല്ലാത്തപക്ഷം ദൈവമായ യാഹ്‌വെ മുന്നറിയിപ്പു തന്നിരിക്കുന്നതുപോലെ അവിടുന്ന് പ്രവര്‍ത്തിക്കും.

നികൃഷ്ടമെന്നു യാഹ്‌വെ അറിയിച്ചവയെ വിശുദ്ധമായി കണക്കാക്കി വിശുദ്ധസ്ഥലത്തു പ്രതിഷ്ഠിക്കാനുള്ള ഏതു നീക്കങ്ങളെയും സഭാമക്കള്‍ ചെറുക്കണം. പ്രവാചകന്മാരും രക്ഷകനായ യേഹ്ശുവായും പറഞ്ഞിരിക്കുന്ന വിനാശത്തിന്റെ അശുദ്ധലക്ഷണം എന്താണെന്നും അതു കടന്നുവരുന്ന കാലഘട്ടത്തിന്റെ പ്രത്യേകത എന്താണെന്നും നാം ഭയത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. "വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍-വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ"(മത്താ: 24; 15, 16). വ്യാഖ്യാനം ആവശ്യമില്ലാത്ത ലളിതമായ വചനങ്ങളെപ്പോലും വിജാതിയദേവന്മാര്‍ക്കുവേണ്ടി വ്യാഖ്യാനിച്ചു വളച്ചൊടിക്കുന്നവരാണ് വചനവ്യാഖ്യാനത്തിന്റെ കുത്തക സ്വയം ഏറ്റെടുത്തിരിക്കുന്നത്! ഇവരുടെ സ്തുതിപാടകരായി പള്ളിപ്പരിസരത്ത് ചുറ്റിത്തിരിയുന്നവര്‍ അത്മായരുടെ പ്രതിനിധികളായി വിലസുന്നുവെന്നതാണ് മറ്റൊരു ദുരന്തം! തീരുമാനങ്ങള്‍ എതിരില്ലാതെ അംഗീകരിക്കപ്പെടുന്നത് ഈ തന്ത്രത്തിലൂടെയാണ്!

സഭകളില്‍ തിരുത്തല്‍ശക്തികള്‍ ഉടലെടുക്കുമ്പോള്‍, തിരുത്തപ്പെടേണ്ടതായ എന്തെങ്കിലും ഉണ്ടോയെന്ന്‍ പരിശോധിക്കണം. അപകടകരമായ പെന്തക്കോസ്ത് ആശയങ്ങളിലേക്ക് സഭാമക്കള്‍ ആകര്‍ഷിക്കപ്പെടുന്നുവെങ്കില്‍, അതിന്റെ കാരണം, സഭയില്‍ കടന്നുവരുന്ന വചനവിരുദ്ധമായ ആചാരങ്ങളാണ്. വിജാതിയരുടെ പൈശാചിക മൂര്‍ത്തികളെ ബൈബിളില്‍ പ്രതിഷ്ഠിക്കാനുള്ള നീക്കം അനേകരെ സഭയില്‍നിന്ന് അകറ്റാനുള്ള പിശാചിന്റെ കുടിലതന്ത്രം അല്ലാതെ മറ്റൊന്നുമല്ല!

സാങ്കല്പിക കഥാപാത്രങ്ങളെ യാഥാര്‍ത്ഥ്യവുമായി ഇടകലര്‍ത്തി മിഥ്യാധാരണ ജനിപ്പിക്കുമ്പോള്‍, മനുഷ്യരെ ഭക്തിരാഹിത്യത്തിലേക്കാണ് നയിക്കുന്നതെന്ന് അറിയാത്തവരാണോ ഈ നേതാക്കള്‍? ഇടയവേഷത്തില്‍ ആടുകളെ നയിക്കാന്‍ തുനിഞ്ഞിറങ്ങിയവരില്‍ പലരും വ്യാജന്മാരാണെന്ന തിരിച്ചറിവാണ് ആടുകള്‍ക്കുണ്ടാകേണ്ടത്. കാരണം, യിരെമിയാ പ്രവാചകന്‍ ഇവരെക്കുറിച്ച് ശരിയായിത്തന്നെ പ്രവചിച്ചു: "ഇടയന്‍മാര്‍ വഴിതെറ്റിച്ച് മലകളില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി.  കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി. അവയുടെ ശത്രുക്കള്‍ പറഞ്ഞു: തങ്ങളുടെ പിതാക്കന്‍മാരുടെ യഥാര്‍ഥമായ അഭയവും പ്രത്യാശയുമായ ദൈവത്തിനെതിരേ അവര്‍ പാപം ചെയ്തു. അതിനാല്‍ ഞങ്ങള്‍ക്കു കുറ്റമില്ല"(ജറെമി: 50; 6, 7). മലാക്കി പ്രവചനം നോക്കുക: "എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുന്‍പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും"(മലാക്കി: 2; 8, 9). ആനുകാലിക സംഭവങ്ങള്‍ ഇതുതന്നെയാണു സൂചിപ്പിക്കുന്നത്. വിജാതിയരുടെ മുന്നില്‍ വൈദീകസമൂഹം അവഹേളിതരാകുമ്പോള്‍, ഈ പ്രവചനം സ്മരിക്കണം.

കത്തോലിക്കാസഭയ്ക്ക് ജെസ്യൂട്ട് സമൂഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ ചെറുതൊന്നുമല്ല; എന്നാല്‍, ഇന്ന്‍ ഈ സഭാസമൂഹത്തില്‍നിന്നു പുറത്തുവരുന്ന പൈശാചികതയും ചെറുതല്ല! ഇവരുടെ കേരളത്തിലെ ദൈവശാസ്ത്ര പഠനകേന്ദ്രമായ 'സമീക്ഷ'യെക്കുറിച്ച് ദൈവജനം മനസ്സിലാകിയിരുന്നാല്‍, ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുന്നതിനു സഹായകമാകും. ഈ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ തലവന്‍ സെബാസ്റ്റ്യന്‍ പൈനാടത്ത് എന്ന കപട പുരോഹിതനാണ്. എല്ലാ മതഗ്രന്ഥങ്ങളും പൂജ്യമായി സൂക്ഷിച്ചിരിക്കുന്ന ഇവന്റെ വിഗ്രഹാലയത്തില്‍നിന്ന്‍ ലോകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ ഉതകുന്ന തിന്മയാണ് വിസ്സര്‍ജ്ജിക്കുന്നത്. ഈ കപടപുരോഹിതന്റെ ജല്പനങ്ങള്‍ 'യുടുബില്‍'നിന്നു കേള്‍ക്കുവാനിടയായി. ചിലര്‍ യേഹ്ശുവായിലൂടെ ദൈവത്തില്‍ എത്തുന്നതുപോലെ മറ്റുചിലര്‍ കൃഷ്ണനിലൂടെയും ശിവനിലൂടെയുമൊക്കെ ദൈവത്തില്‍ എത്തുന്നു എന്ന നാശത്തിന്റെ സന്ദേശമാണ് ഇവന്‍ പ്രചരിപ്പിക്കുന്നത്! ബാലരമയിലെ മായാവിയിലൂടെ ദൈവത്തില്‍ എത്തുമെന്നു പറയുന്നതുപോലെ അസംബന്ധം പ്രചരിപ്പിക്കുന്ന ഇത്തരം ശുംഭന്മാരാണ് വ്യാജകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നതെന്ന് നാം മനസ്സിലാക്കിയിരിക്കണം. കഥയിലെ കഥാപാത്രങ്ങളായിരുന്നിട്ടുപോലും അനുകരണീയമായ മാതൃകയില്ലാത്ത ഇത്തരം കോമരങ്ങള്‍ക്കു ദൈവീക പരിവേഷം നല്‍കാനുള്ള ഇവറ്റകളുടെ നീക്കങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന സഭാധികാരികളും ഇവരുടെ ചെയ്തികളുടെ ഗുണഭോക്താക്കള്‍തന്നെ!

യേഹ്ശുവായുടെ കുരിശുമരണത്തെയും അതുവഴിയുള്ള രക്ഷയുടെ ഏകമാര്‍ഗ്ഗത്തെയും പരസ്യമായി തള്ളിക്കളയുന്ന ഇത്തരം കോമാളികള്‍ അപ്പസ്തോലിക സഭയില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരും സാത്താന്റെ പ്രവാചകന്മാരുമാണ്! ഇവറ്റകളെ ബഹുമാനിക്കുന്നത് സത്യദൈവത്തെ നിന്ദിക്കുന്നതിനു തുല്യമായ പ്രവര്‍ത്തിയാണെന്നും നാം വിസ്മരിക്കരുത്! കാരണം, ബൈബിള്‍ പറയുന്നത് ഇങ്ങനെയാണ്: "രണ്ട് യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കില്ല"(മത്താ: 6; 24). വിജാതിയരുടെ ദേവന്മാരെ പ്രകീര്‍ത്തിക്കുന്നവര്‍ ആരെയാണു മഹത്വപ്പെടുത്തുന്നതെന്നു ബൈബിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ബൈബിളിലെ ഈ വാക്കുകള്‍ക്കു വിലകൊടുക്കാത്ത ഒരുവനെ ദൈവമക്കള്‍ ഭയപ്പെടുകയോ ബഹുമാനിക്കുകയോ അനുസരിക്കുകയോ വേണ്ട! നിങ്ങള്‍ക്കെതിരേ ഒരു തിന്മയും പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കു കഴിയില്ല; നിങ്ങളുടെ ചിലവിലാണ് ഇവര്‍ ജീവിക്കുന്നതുതന്നെ!

എന്താണ് ഈ 'ദൈവശാസ്ത്രജ്ഞന്മാര്‍' ധരിച്ചുവച്ചിരിക്കുന്നത്? യേഹ്ശുവായും അവിടുത്തെ അപ്പസ്തോലന്മാരും വിവരമില്ലാത്തവര്‍ ആയിരുന്നുവെന്നോ? പിന്നെന്തിനാണ് യേഹ്ശുവായുടെ പുരോഹിതരെന്ന നാട്യത്തില്‍ ദൈവജനത്തെ വഞ്ചിക്കുന്നത്?

ക്രിസ്തുവിന്റെ അപ്പസ്തോലന്മാര്‍ക്ക് ലഭിച്ച ഉള്‍ക്കാഴ്ചകളോ വെളിപാടുകളോ മോശയുടെ നിയമത്തിനും പ്രവാചകരുടെ പ്രവചനത്തിനും എതിരായിരുന്നില്ല. അവയെ സ്ഥിരീകരിക്കുന്ന ഉള്‍ക്കാഴ്ചകളായിരുന്നു അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളെല്ലാം. പ്രവചനങ്ങളുടെ അന്തഃസത്ത ചോരാതെയുള്ള വ്യാഖ്യാനങ്ങളാണ് ക്രിസ്തുശിഷ്യന്മാര്‍ ലോകത്തിനു നല്‍കിയത്. അതിനാല്‍, പ്രിയ സഹോദരരേ, വ്യാജ ഇടയന്മാര്‍ പ്രചരിപ്പിക്കുന്ന 'കമ്മ്യൂണിറ്റി ബൈബിള്‍' വായിക്കുകയോ ഭവനത്തില്‍ സൂക്ഷിക്കുകയോ ചെയ്‌താല്‍ ദൈവത്തിന്റെ മഹാമാരികള്‍ നിങ്ങളെ തേടിയെത്തും! പോള്‍ തേലക്കാട്ടിനെപ്പോലെയുള്ളവര്‍ ക്രിസ്തീയതയെ വിജാതിയതയില്‍ ലയിപ്പിക്കാനും ദൈവമായ യേഹ്ശുവായെ വ്യാജദേവന്മാര്‍ക്കു തുല്യനാക്കാനും ശ്രമിക്കുമ്പോള്‍, ആ കുത്സിതശ്രമങ്ങളെ തിരിച്ചറിയണം. വിജാതിയര്‍ക്കും സാത്താനും വേണ്ടിയാണ് ഇവര്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്നത്! ക്രിസ്തുവിനു തുല്യനായി ക്രിസ്തു മാത്രമേയുള്ളു; ബൈബിളിനു തുല്യമായി ബൈബിള്‍ മാത്രവും! "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12). ആ നാമമാണ് മനോവ പ്രഘോഷിക്കുന്ന 'യേഹ്ശുവാ' എന്ന നാമം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6235 views

LOG IN

Lost your password?

SIGN UP

LOST PASSWORD