വിചാരണ

വിജാതിയരുമായുള്ള വിവാഹം പള്ളിയില്‍ നടത്തുന്നത് വചനാനുസൃതമോ?!

Print By
about

17 - 06 - 2015

"അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്‍മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം:7;3,4).

കത്തോലിക്കാസഭയുടെ നിയമങ്ങളെല്ലാം ദൈവവചനത്തെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയിട്ടുള്ളതാകുന്നു! കാരണം, സഭയുടെ ശിരസ്സ് ക്രിസ്തുവാണ്; ക്രിസ്തുവാകട്ടെ വചനവും! ദൈവവചനം മാംസം ധരിച്ചതാണ് യേഹ്ശുവാ എന്ന് നമുക്കെല്ലാം അറിയാം. എല്ലാ നിയമങ്ങളും ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. അങ്ങനെയുള്ള ക്രിസ്തു ശിരാസ്സായിരിക്കുന്ന സഭയുടെ എല്ലാ നിയമങ്ങളും വചനത്തില്‍നിന്നായിരിക്കണം. നിയമം വരുന്നത് ശിരസ്സില്‍നിന്നാണ്; അവയവങ്ങളില്‍നിന്നല്ല. അതുകൊണ്ടുതന്നെ വചനത്തെ അടിസ്ഥാനമാക്കി സ്ഥാപിച്ചിട്ടുള്ള നിയമങ്ങളല്ലാതെ മറ്റു നിയമങ്ങളൊന്നും സഭയില്‍ ഇല്ല. ഇതിനു വിരുദ്ധമായി അവയവങ്ങളില്‍നിന്ന് പ്രചരിപ്പിക്കപ്പെടുന്ന നിയമങ്ങള്‍ സഭാമക്കള്‍ ഗൌനിക്കേണ്ടതില്ല!

മനോവ ഇതു പറയാന്‍ ചില കാരണങ്ങളുണ്ട്. കുറച്ചു നാളുകളായി സഭയില്‍ ഉടലെടുക്കുന്ന നിയമങ്ങളില്‍ പലതും ദൈവവചനത്തെ അവഗണിച്ചുകൊണ്ടുള്ളതാണെന്ന് നാം തിരിച്ചറിയണം. പല വ്യാഖ്യാനങ്ങളും യഥാര്‍ത്ഥ വചനവുമായി പുലബന്ധംപോലും ഇല്ലാത്തതും ആരുടെയൊക്കെയോ യുക്തിയില്‍ ഉരുത്തിരിഞ്ഞതുമാണ്! ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുകയും വചനത്തോടുള്ള ബന്ധം സഭാമക്കളില്‍ അന്യമാകുകയും ചെയ്യും എന്നകാര്യം വിസ്മരിക്കരുത്!

മനുഷ്യരുടെ സൌകര്യത്തിന് അനുസരണമായി വചനത്തെ രൂപാന്തരപ്പെടുത്തുകയല്ല; മറിച്ച്, വചനത്തിന് അനുസരിച്ച് മനുഷ്യരുടെ ജീവിതരീതികള്‍ മാറ്റുകയാണ് ദൈവഹിതം. ഇതില്‍നിന്നുള്ള വ്യതിചലനങ്ങളാണ് സഭയും ലോകവും നേരിടുന്ന ജീര്‍ണ്ണത! പെന്തക്കോസ്തുസഭകള്‍ വ്യക്തിതലത്തില്‍പ്പോലും ഉടലെടുക്കുന്നതില്‍ വചനത്തിന്റെ ദുര്‍വ്യാഖ്യാനവും ഒരു കാരണമാകുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്! നിയമങ്ങള്‍ മനുഷ്യന്റെ ഇച്ഛയ്ക്കനുസരിച്ച് പൊളിച്ചെഴുതുകയോ അവഗണകളിലൂടെ നിയമലംഘനത്തിനു മൌനാനുവാദം നല്‍കുകയോ ചെയ്യുമ്പോള്‍ വന്നുഭവിക്കുന്നത് ഭീകരമായ ദുരന്തമാണ്! സഭയുടെ കെട്ടുറപ്പിന് ആധാരമായിരുന്ന പലനിയമങ്ങളും വചനത്തിന്റെയും അപ്പസ്തോലിക പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ അനുഷ്ഠിച്ചുപോന്ന ആചാരങ്ങളും അപ്രത്യക്ഷമായപ്പോള്‍ ലോകത്തിനുതന്നെ അത് ദുരന്തമായി!

ക്രിസ്തീയസഭയിലെ മൂല്യശോഷണം എങ്ങനെയാണ് ലോകത്തെ ബാധിക്കുന്നതെന്ന് പലര്‍ക്കും സംശയം തോന്നിയേക്കാം! എന്നാല്‍, ഇത് വ്യക്തമായ ബോധ്യത്തില്‍നിന്നാണ് മനോവ പറയുന്നത്. ലോകത്തില്‍ ഏറ്റവും അധികം വിശ്വാസികളുള്ള മതമാണ് ക്രിസ്തുമതം എന്നത് മാത്രമല്ല ഇങ്ങനെ പ്രഖ്യാപിക്കാന്‍ മനോവയെ പ്രേരിപ്പിക്കുന്നത്. ദൈവജനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ലോകത്തിന്റെ നിലനില്‍പ്പ് എന്ന തിരിച്ചറിവാണ് ഈ പ്രസ്താവനയുടെ ആധാരം! രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഈ ലോകത്തു ജീവിച്ച ചെറിയ ജനതയായ യഹൂദരെ അടിസ്ഥാനപ്പെടുത്തിയാണ് ഭൂമിയെ ദൈവം നോക്കിക്കണ്ടതെങ്കില്‍, ഇന്ന് അവരോടൊപ്പം ക്രൈസ്തവരെയും ദൈവം പരിഗണിക്കുന്നു. യാഹ്‌വെ തിരഞ്ഞെടുത്ത ജനത്തിന്റെ പ്രവര്‍ത്തനങ്ങളെ നോക്കിക്കൊണ്ട് ലോകത്തോട് അവിടുന്നു പ്രവര്‍ത്തിച്ചതിന് അനേകം തെളിവുകളുണ്ട്. അവരെപ്രതി ലോകത്തോടു കരുണകാണിച്ചതിനും തെളിവുകള്‍ നിരത്താന്‍ കഴിയും! യഹൂദരോടൊപ്പം യാഹ്‌വെ ഹിതപരിശോധന നടത്തുന്ന ജനതയാണു ക്രൈസ്തവജനത. മറ്റു മതവിഭാഗങ്ങളെയല്ല യാഹ്‌വെ നോക്കുന്നത്; അവിടുത്തെ മക്കളെയാണ്‌!

ഇവരുടെ വ്യതിചലനങ്ങളെ സ്വര്‍ഗ്ഗത്തിലെ ദൈവം സൂക്ഷ്മതയോടെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. മോശയിലൂടെ ദൈവം അറിയിച്ച വാക്കുകളാണ് നാമിവിടെ അനുസ്മരിക്കേണ്ടത്: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജന തയ്ക്കാണുള്ളത്?"(നിയമം:4;7,8). അതിനാല്‍തന്നെ ഈ നിയമങ്ങളെയും ചട്ടങ്ങളെയും വികലമാക്കുന്ന ഒന്നും ക്രിസ്തീയ നിയമങ്ങളിലും ആചാരങ്ങളിലും സംഭവിച്ചുകൂടാ! യാഹ്‌വെ നല്‍കിയ നിയമങ്ങളിലൊന്നുപോലും കാലഹരണപ്പെട്ടിട്ടില്ല. കാരണം, അവിടുന്ന് ആദിയും അന്തവും ഒരിക്കലും മാറ്റമില്ലാത്തവനുമാണ്!

മറ്റു ജനതകളുടേതിനെക്കാള്‍ ഉപരിയായി ക്രിസ്തീയതയുടെ മൂല്യശോഷണവും ജീര്‍ണ്ണതയും ഈ ഭൂമിയുടെ നിലനില്‍പ്പിനെപ്പോലും സാരമായി ബാധിക്കുമെന്നതിനാല്‍, വചനത്തില്‍നിന്നുള്ള വ്യതിചലനത്തെ ഗൌരവമായി കണ്ട് പരിഹരിക്കാന്‍ അധികാരികള്‍ മനസ്സുവയ്ക്കണം. എന്നാല്‍, വിനാശകാലേ വിപരീത ബുദ്ധി എന്നു പറയുന്നതുപോലെ, വചനത്തെ അവഗണിച്ചുകൊണ്ട് ആധുനികലോകത്തിന്‍റെ ഇച്ഛയ്ക്ക് അനുസരണമായി നിയമങ്ങളും ആചാരങ്ങളും ക്രമീകരിച്ച് യാഹ്‌വെയോടു മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.   ആരംഭത്തില്‍ വായിച്ച വചനത്തിനു വിരുദ്ധമായി കത്തോലിക്കാസഭയില്‍ കടന്നുകൂടിയ ഒരു വിപരീതനിയമത്തിലെ ദൂരവ്യാപകമായ ദുരന്തം വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് മനോവയിവിടെ ശ്രമിക്കുന്നത്.

വിജാതിയരുമായുള്ള വിവാഹബന്ധം ദൈവജനത്തിനു നിഷിദ്ധം!

ദൈവജനത്തിന് അവിടുന്നു നല്‍കിയ ചട്ടങ്ങളില്‍ പരമപ്രധാനമായ ഒന്നാണ് വിജാതിയരുമായുള്ള വിവാഹം വിലക്കിക്കൊണ്ടുള്ള നിയമം. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു നിയമം തന്റെ ജനത്തിനു നല്‍കിയതെന്നും അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്നത്തേതുപോലെ ഇന്നും ഈ കാരണങ്ങള്‍ നിലനില്‍ക്കുന്നു എന്നത് വസ്തുതയായിരിക്കെ, ചില ഉപാധികളോടെ നിയമത്തില്‍ അയവുവരുത്തിയത് വചനാനുസൃതമോ ദൈവഹിതപ്രകാരമോ അല്ല! ഈ വിഷയത്തെ വിശകലനം ചെയ്യാന്‍വേണ്ടി മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്. സമാനമായ മറ്റു വിഷയങ്ങളിലേക്കു കടക്കാതെതന്നെ ഇതു നമുക്ക് വിചിന്തനം ചെയ്യാം.

കാലാനുസരണം മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ നമ്മുടെ പൂര്‍വ്വീകരെ പരിഹസിക്കുകയും പ്രതിയോഗികളായ വിജാതിയര്‍ക്കുമുന്നില്‍ ക്രിസ്തീയതയെ അവഹേളനാ വിഷയമാക്കുകയുമാണ് ചെയ്യുന്നതെന്ന ഓര്‍മ്മപ്പെടുത്തലോടെ ആരംഭിക്കുന്നു!

ആര്‍ക്കാണു പിഴവ് സംഭവിച്ചത്? നിയമം നല്‍കിയ ദൈവത്തിനോ, വ്യാഖ്യാനിച്ച പൂര്‍വ്വപിതാക്കന്മാര്‍ക്കോ, അതുമല്ലെങ്കില്‍ അപ്പസ്തോലന്മാര്‍ക്കോ? നിസ്സംശയം മനോവ പറയുന്നു: തെറ്റു പറ്റിക്കൊണ്ടിരിക്കുന്നത്, ഇന്നത്തെ ബുദ്ധിജീവി നാട്യക്കാരായ ദൈവശാസ്ത്രജ്ഞന്മാര്‍ക്കുതന്നെ! കാലാനുസൃതമായി മാറ്റം വരുത്തേണ്ടതാണ്  ക്രൈസ്തവ നിയമങ്ങളെന്ന ഇവരുടെ ധാരണയിലാണ് തിരുത്തലുകള്‍ വേണ്ടത്. ദൈവത്തെ ആധുനികനാക്കാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ സ്വയം പരിഹാസിതരാകുന്നുവെന്ന് മാത്രമല്ല, ഇരിക്കുന്ന കൊമ്പു മുറിക്കുകയുമാണ്!  ആധുനിക ദൈവശാസ്ത്രജ്ഞന്മാരുടെ പരിഷ്കാരങ്ങളോട് ചേരാത്തവനാണ്  സൈന്യങ്ങളുടെ കര്‍ത്താവെന്ന തോന്നല്‍ അവരുടെ മൌഢ്യത്തില്‍നിന്ന് ഉരുത്തിരിഞ്ഞതാകുന്നു. സ്വന്തം യുക്തികളെ ദൈവമായി കരുതുന്ന ഇക്കൂട്ടര്‍ ആടുകളെ വഴിതെറ്റിക്കുന്ന ഇടയന്മാരാണെന്ന് തിരിച്ചറിയുകയും ഇത്തരം പാഷാണ്ഡതകളോടൊപ്പം ഇവരെയും അവഗണിക്കുകയും വേണം! അപ്പസ്തോലിക പാരമ്പര്യമെന്നും സഭാപാരമ്പര്യമെന്നും ഇടതടവില്ലാതെ വിളിച്ചുകൂവുന്നവര്‍ യഥാര്‍ത്ഥത്തില്‍ പിന്തുടരേണ്ട പാരമ്പര്യങ്ങളെ നിസ്സാരമായി തള്ളിക്കളയുന്നത് ആരെ പ്രീതിപ്പെടുത്താനാണെന്ന് തിരിച്ചറിയാനുള്ള ജ്ഞാനം സഭാമക്കള്‍ ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു.

ഒരു വിഷയത്തെ സംബന്ധിച്ച് ഇത്രയേറെ വിവരണം ആവശ്യമാണോയെന്ന് പലരും ചിന്തിച്ചേക്കാം. മനോവയുടെ വിവരണത്തിന്  ആധികാരികത നല്‍കുന്നത് ദൈവവചനവും അപ്പസ്തോലിക പാരമ്പര്യവുമായതിനാല്‍ ഇത് അനിവാര്യമായിരിക്കുന്നു. മാത്രവുമല്ല, മനസ്സിലാക്കേണ്ടവര്‍ക്കു മനസ്സിലാക്കാനും മറുചോദ്യത്തിനുള്ള പഴുതടയ്ക്കാനും ഇതുവഴി സാധ്യമാകുമെന്നാണ് മനോവയുടെ കണക്കുകൂട്ടല്‍!

നിയമം നല്‍കുന്നതോടൊപ്പം ഇങ്ങനെയൊരു നിയമത്തിന്റെ ആവശ്യകതയും ദൈവം വ്യക്തമാക്കുന്നതു ശ്രദ്ധിക്കുക: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്‍മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം:7;3,4). ഈ വചനം ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചത്, നിയമത്തോടൊപ്പം ചേര്‍ത്തുവച്ചിരിക്കുന്ന കാരണത്തെ വ്യക്തമാക്കാന്‍ വേണ്ടിയാണ്! അന്യദേവന്മാരെ സേവിക്കുന്നവരുമായി വിവാഹ ഉടമ്പടി വിലക്കിയ ദൈവത്തോടുള്ള വെല്ലുവിളിയാണ് ഇപ്പോള്‍ കത്തോലിക്കാസഭ കൊണ്ടുവന്നിരിക്കുന്ന നിയമം!

മറ്റു മതങ്ങളിലുള്ള വ്യക്തികളുമായുള്ള വിവാഹം പള്ളിയില്‍വച്ച് ആശിര്‍വദിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല! ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരെ കുദാശകളില്‍നിന്നു വിലക്കിയിരുന്ന ഒരു കാലം സഭയിലുണ്ടായിരുന്നു. വചനാധിഷ്ഠിതമായ ഈ നിയമങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് സാത്താന്റെ നിയമങ്ങള്‍ സഭയില്‍ തിരുകിക്കയറ്റുന്നവര്‍ ലോകത്തിന്റെ പ്രീതി നേടുമ്പോള്‍ നഷ്ടപ്പെടുന്നത് സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണാണ്!

വചനം ഇത്രമാത്രം ഗൌരവത്തോടെ നല്‍കുന്ന താക്കീതിനെ അവഗണിക്കുന്നത് ആരുടെ പ്രീതി സമ്പാദിക്കാനാണെന്നു മനസ്സിലാകുന്നില്ല. പഴയനിയമത്തെ തള്ളിക്കളയാന്‍ യേഹ്ശുവാ പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, അത് മാറ്റപ്പെടാന്‍ പാടില്ലെന്ന കല്പനയാണു നല്‍കിയിരിക്കുന്നത്.  യേഹ്ശുവാ പറയുന്നത് നോക്കുക: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും"(മത്താ:5;17-19). മോശയിലൂടെ നിയമം നല്‍കിയപ്പോള്‍ യാഹ്‌വെ ഒരു താക്കീതുകൂടി നല്‍കിയിരുന്നു.  ആ താക്കീത് ഇതാണ്: "ഞാന്‍ നല്‍കുന്ന കല്പനകളോട് ഒന്നു കൂട്ടിച്ചേര്‍ക്കുകയോ അതില്‍നിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്"(നിയമം:4;2).

സമസ്തവും നിറവേറുകയെന്നാല്‍ യേഹ്ശുവായുടെ മരണവും ഉത്ഥാനവും സ്വര്‍ഗ്ഗാരോഹണവും മാത്രമല്ല; അവിടുത്തെ വീണ്ടുംവരവുകൂടി നിറവേറേണ്ടിയിരിക്കുന്നു. അതുകൊണ്ടാണല്ലോ അപ്പസ്തോലനായ പൌലോസ് അവിശ്വാസികളുമായുള്ള ബന്ധത്തെക്കുറിച്ച് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആ വചനം ശ്രദ്ധിക്കുക: “നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്?”(2കോറി: 6; 14, 15). അവിശ്വാസിയെന്നാല്‍ നിരീശ്വരവാദി എന്നല്ല അര്‍ത്ഥമാക്കുന്നത്; സത്യദൈവത്തെ ആരാധിക്കുന്നതിനുപകരം അസത്യദൈവങ്ങളെ ആരാധിക്കുന്നവരെയും അവിശ്വാസികളുടെ ഗണത്തിലാണു പെടുത്തിയിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന വചനവും പൌലോസ് അപ്പസ്തോലനിലൂടെ നല്‍കുന്നുണ്ട്. വചനം നോക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി: 10; 20).

പിശാചിനു ബലിയര്‍പ്പിക്കുന്ന ഒരു വ്യക്തിയുമായി ക്രിസ്ത്യാനിയുടെ വിവാഹം പള്ളിയില്‍ ആശിര്‍വദിക്കുന്നതിലെ 'ദൈവശാസ്ത്രം' നിഗൂഢമാണ്! അവിശ്വാസികളുമായുള്ള വിവാഹബന്ധം അസാധുവാക്കുന്ന നിയമം സഭയിലുണ്ട്. 'പൌളോന്‍ പ്രിവിലേജ് ആക്ട്'  എന്ന ഈ നിയമത്തിന് ആധാരമായി കത്തോലിക്കാസഭ സ്വീകരിച്ചിരിക്കുന്ന വചനംകൂടി കാണുമ്പോള്‍ ഈ നിഗൂഢതയുടെ പിന്നിലെ ശക്തിയെ തിരിച്ചറിയാന്‍ കഴിയും! ഇതാണ് ആ വചനം: “അവിശ്വാസിയായ ഒരു ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്രകാരം ചെയ്തുകൊള്ളട്ടെ. അത്തരം സന്ദര്‍ഭങ്ങളില്‍ ആ സഹോദരന്റെയോ സഹോദരിയുടെയോ വിവാഹബന്ധം നിലനില്‍ക്കുന്നില്ല″(1കോറി: 7; 15). ഇനി എന്താണു സഭാധികാരികള്‍ക്കു പറയാനുള്ളത്?

ഇവയെല്ലാം നിസ്സാരമാക്കുന്ന പ്രവര്‍ത്തികള്‍ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അവയെല്ലാം എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്! അവിശ്വാസികളുമായുള്ള വിവാഹം അസാധുവാണെന്നു പ്രഖ്യാപിക്കാന്‍ നിയമമുള്ളപ്പോള്‍, ഇത്തരത്തിലുള്ള മിശ്രവിവാഹങ്ങളെ ആശിര്‍വദിക്കുന്നത് ദൈവവചനത്തോടും സഭയുടെ പാരമ്പര്യത്തോടുമുള്ള വെല്ലുവിളിയായി കാണേണ്ടിവരും. വിജാതിയരുമായുള്ള വിവാഹം പള്ളിയില്‍വച്ച് നടത്തുന്നതിനെ ന്യായീകരിച്ചുകൊണ്ട് ഇക്കൂട്ടര്‍ നിരത്തുന്ന ബാലിശമായ വാദങ്ങള്‍ ദൈവത്തില്‍നിന്നുള്ളതല്ല എന്നകാര്യം അനുഭവത്തില്‍നിന്നുതന്നെ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു.

പള്ളിയില്‍വച്ച് ആശിര്‍വദിക്കപ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്താമെന്ന വാഗ്ദാനമാണ് ദമ്പതിമാരില്‍നിന്നു സഭ ആവശ്യപ്പെടുന്നത്. എന്നാല്‍, ഇതു നിറവേറ്റിയ ഒരു സംഭവവും ഇന്നുവരെ ഉണ്ടായിട്ടില്ല എന്നത് ഈ നിയമം ഒരു പ്രഹസനം മാത്രമാണെന്ന വസ്തുതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്! കുഞ്ഞുങ്ങളെ ക്രിസ്ത്യാനിയായി വളര്‍ത്താന്‍ തയ്യാറാകുന്നവര്‍ക്ക് ക്രിസ്തുമതം സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന സാമാന്യബുദ്ധി ഇല്ലാത്തവരാണ് സഭാധികാരികളെന്ന് കരുതുന്നില്ല! പള്ളികളില്‍ ആശിര്‍വദിക്കുന്ന വിവാഹം, പിന്നീട് പങ്കാളിയുടെ മതാചാരപ്രകാരവും നടത്തുന്നത് സഭ കണ്ടില്ലെന്നു നടിക്കുന്നു. അത്തരത്തില്‍ നടത്തപ്പെടുന്ന വിവാഹങ്ങളെല്ലാം മതപരിവര്‍ത്തനത്തിനുശേഷമാണെന്നും അറിഞ്ഞതായി ഭാവിക്കുന്നില്ല!

ഹിന്ദുമതത്തില്‍പ്പെട്ട ഒരു വ്യക്തിയുമായി നടത്തുന്ന മിശ്രവിവാഹങ്ങളാണ് നമ്മുടെ പള്ളികളില്‍ കൂടുതലായി നടത്തപ്പെടുന്നത് എന്നകാര്യം സ്വാഭാവികം മാത്രമാണ്! ഇസ്ലാംമതത്തിലെ ഒരു വ്യക്തിയുമായി ക്രിസ്ത്യാനി വിവാഹം കഴിക്കുന്നതിനുമുമ്പ് മതപരിവര്‍ത്തനം നടത്തി ഇസ്ലാംമതത്തില്‍ ചേരുന്നു എന്നത് നമുക്കെല്ലാം അറിയാം. അതുപോലെ, ഹൈന്ദവ ആചാരപ്രകാരം അവരുടെ ക്ഷേത്രങ്ങളില്‍ വിവാഹം നടത്തുന്നതിനുമുമ്പ് ആര്യസമാജംവഴി ഹിന്ദുമതത്തില്‍ ചേരണമെന്നത് അവരുടെ നിയമമാണ്! ഏതു പിശാചിന്റെ സന്തതിക്കും നിരങ്ങാന്‍ അനുവാദമുള്ള ഏകമതം ക്രിസ്തുമതാണെന്ന അവസ്ഥയുണ്ടാക്കാന്‍ സാത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സഭാധികാരികള്‍ നല്‍കുന്ന പിന്തുണയായിട്ടേ ഇതിനെ കാണാന്‍ മനോവയ്ക്ക് കഴിയുകയുള്ളു!

മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയുന്നവര്‍ ലക്ഷ്യംവയ്ക്കുന്നത് ക്രിസ്തീയതയില്‍നിന്നുള്ള പരിവര്‍ത്തനമാണ്‌! കാരണം, മറ്റേതു മതത്തിന്റെയും ആരാധനാലയങ്ങളില്‍ അന്യമതസ്ഥര്‍ക്ക്‌ പ്രവേശനമില്ല! സ്വാഭാവികമായും ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണു സംഭവിക്കുന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു! ക്രിസ്തീയ സഭയുടെ 'സെക്കുലര്‍' നയങ്ങളൊന്നും മറ്റു മതങ്ങളില്‍ ഇല്ലാത്തപ്പോഴും സകലരും വാളെടുക്കുന്നത് ക്രിസ്തീയതയ്ക്കെതിരെ ആണെന്നതും ശ്രദ്ധേയമാണ്. 'തുഗ്ലക്' പരിഷ്കാരങ്ങളിലൂടെ അവഹേളിക്കപ്പെടുന്നതു സ്വന്തം സഭയാണെന്നും നഷ്ടപ്പെടുന്നത് സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണാണെന്നും തിരിച്ചറിഞ്ഞ്  അപ്പസ്തോലിക പാരമ്പര്യത്തിലേക്ക് മടങ്ങാന്‍ നാം തയ്യാറാകണം!

മിശ്രവിവാഹത്തെ നിരോധിച്ചുകൊണ്ട് ദൈവം മുന്നോട്ടുവച്ച പ്രധാന കാരണം അതേപടി ഇന്നും തുടരുന്നുവെന്ന് നാം മനസ്സിലാക്കണം. വിജാതിയര്‍ക്ക് പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കുമ്പോഴും പുത്രന്മാര്‍ക്കായി വിജാതിയരുടെ പെണ്‍മക്കളെ സ്വീകരിക്കുമ്പോഴും അവരുടെ ആരാധനാലയങ്ങളില്‍ പോകുവാനോ അന്യദേവന്മാരിലേക്ക് ആകൃഷ്ടരാകാനോ ഉള്ള സാഹചര്യമാണ്  ദുരന്തമായി യാഹ്‌വെ ചൂണ്ടിക്കാണിക്കുന്നത്. ഈ ദുരന്തം തന്നെയാണ് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതും. അന്യദേവാരാധനയും അവരുടെ ആലയങ്ങളിലുള്ള സന്ദര്‍ശനവും എത്രമാത്രം തിന്മായാണെന്നു ബോധ്യപ്പെടുത്തുകയാണ് യാഹ്‌വെ ഈ വചനത്തിലൂടെ!

യാഹ്‌വെയുടെ നിര്‍ദ്ദേശങ്ങളെ പുല്ലുപോലെ അവഗണിച്ചുകൊണ്ടുള്ള നിയമവ്യാഖ്യാനങ്ങള്‍ ഒരു സഭയ്ക്കും ഭൂഷണമല്ല. അന്യദേവന്മാരുടെ ആലയങ്ങളില്‍ സന്ദര്‍ശനം നടത്തിക്കൊണ്ട് തെറ്റായ മാതൃക നല്‍കുന്ന ആചാര്യന്മാരെ സഭയുടെ മേല്‍ത്തട്ടിലേക്ക് തിരുകിക്കയറ്റി അവരിലൂടെ സാത്താന്‍ നിര്‍മ്മിക്കുന്ന പൈശാചിക നിയമങ്ങളില്‍ ഒന്നാണിത്! എല്ലാ മതങ്ങളോടും സഹിഷ്ണുതയുള്ള മതമാണ് ഹിന്ദുമതം എന്നാണവരുടെ വാദം! എന്നാല്‍, ഇതു തികച്ചും വ്യാജമായ പ്രചരണം മാത്രമായിട്ടു കരുതാനേ സാധിക്കുകയുള്ളു. മറ്റു മതക്കാരുടെ സാന്നിധ്യംപോലും അശുദ്ധമായി കരുതുകയും പുണ്യാഹം തളിക്കുകയും ചെയ്യുന്ന അവരുടെ വിഗ്രഹാലയങ്ങളില്‍ 'പട്ടി' കയറി മലമൂത്രവിസര്‍ജ്ജനം നടത്തിയാലും യാതൊരു കുഴപ്പവുമില്ല! ലോകമതങ്ങളില്‍ ഇത്രത്തോളം യുക്തിരഹിതവും ഭോഷത്തരവുമായ ഹിന്ദുമതത്തിനുപോലും മറ്റുജാതിയില്‍പ്പെട്ടവരെ സ്വീകാര്യമല്ലാത്തപ്പോള്‍ സത്യദൈവത്തിന്റെ സഭ ആ ദൈവത്തിന്റെ വാക്കുകളെ അവഗണിച്ച് നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് അപഹാസ്യമാണ്! ചില സഭാനേതാക്കന്മാര്‍ വിജാതിയരുടെ വക്താക്കളെപ്പോലെ നിലകൊള്ളുന്നതു നാം തിരിച്ചറിയണം. ഇത്തരം ഉദാര നയങ്ങളൊന്നും ദൈവത്തില്‍നിന്നുള്ളതല്ല; മറിച്ച്, സത്യദൈവത്തിന്റെ നാമത്തെയും അവിടുത്തെ മാര്‍ഗ്ഗത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ സാത്താന്‍ ഒരുക്കുന്ന കൌശലങ്ങളാണ്‌!

സഭയുടെ മഹത്തായ പാരമ്പര്യങ്ങള്‍!

ഇന്ന് ചിലരെല്ലാം നാടിന്റെ പാരമ്പര്യങ്ങളെന്ന പേരില്‍ വിജാതിയ ആചാരങ്ങള്‍ പൊടിതട്ടിയെടുക്കുകയും ദൈവത്തില്‍നിന്ന് നേരിട്ടു ലഭിച്ചിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും അവഗണിക്കുകയും ചെയ്യുന്ന ദുരന്തകരമായ അവസ്ഥയാണുള്ളത്. മോശയുടെ നിയമങ്ങളെ അസാധുവാക്കാന്‍ യേഹ്ശുവാപോലും തയ്യാറായില്ലെന്നിരിക്കെ, ഗുരുവിനേക്കാള്‍ വലിയ ശിഷ്യന്മാരെപ്പോലെ നടിക്കുകയാണ് ചിലര്‍! സത്യവിശ്വാസത്തിനുവേണ്ടി ധീരരക്തസാക്ഷികളാകുകയും വിശുദ്ധരായി സഭ ഉയര്‍ത്തുകയും ചെയ്തിട്ടുള്ളവരെ അനുസ്മരിക്കുന്നത് തിരുനാളുകള്‍ നടത്താന്‍ വേണ്ടി മാത്രമായിരിക്കരുത്. അവരുടെ ജീവിതസാക്ഷ്യങ്ങളെ അനുസ്മരിച്ചിരുന്നെങ്കില്‍ ഇത്തരം നീക്കങ്ങള്‍ സഭയടെ ഭാഗത്തുനിന്ന് ഉണ്ടാകുമായിരുന്നില്ല.

സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപതികളായിരുന്നു ബ്രിട്ടനിലെ രാജകുടുംബം! ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരു വിവാഹം അനുവദിക്കാത്തതിന്റെ പേരില്‍ സ്വന്തമായി ഒരു സഭപോലും ഉണ്ടാക്കാന്‍ ഈ രാജകുടുംബം തയ്യാറായതിനു കാരണം എന്തായിരുന്നുവെന്ന് ഇന്നത്തെ സഭാധികാരികള്‍ ഓര്‍മ്മിച്ചേ മതിയാകു. സഭയുടെ വിശുദ്ധനിയമങ്ങള്‍ രാജകുടുംബത്തിനുമുന്നില്‍ അടിയറവയ്ക്കാന്‍ വിസമ്മതിച്ചതുവഴി രക്തസാക്ഷിയായ വിശുദ്ധ 'തോമസ് മൂറി'നെ സഭ മറന്നുപോയോ? ബ്രിട്ടീഷ് സാമ്രാജ്യത്തിനു മുന്നില്‍പ്പോലും വിശ്വാസപാരമ്പര്യങ്ങള്‍ അടിയറവയ്ക്കാത്ത മഹത്തായ സഭയാണു പരിശുദ്ധ കത്തോലിക്കാസഭ! ഇന്ന് അബ്കാരികള്‍ക്കും 'ബ്ലേഡ്' കമ്പനിക്കാര്‍ക്കും വേണ്ടി നിയമങ്ങളെ മാറ്റിമറിക്കുമ്പോള്‍ പരിശുദ്ധാത്മാവാണു നയിക്കുന്നതെന്ന് പറയാന്‍ എന്തു ധൈര്യമാണുള്ളത്?

കൂദാശയിലൂടെ വിവാഹം നടത്താത്തവരെയും പങ്കാളിയെ ഉപേക്ഷിച്ച് പുനര്‍വിവാഹം ചെയ്തവരെയും എല്ലാ കൂദാശകളില്‍നിന്നും വിലക്കിയിട്ടുള്ള സഭ എങ്ങനെയാണ്  മിശ്രവിവാഹത്തെ ആശിര്‍വദിക്കുന്നത്? ഇതു ചോദിക്കാന്‍ കാരണമുണ്ട്; അന്യമതക്കാരുമായി പള്ളിയില്‍ നടത്തുന്ന ആശിര്‍വാദം കൂദാശയല്ല എന്നാണ് സഭ പറയുന്നത്. അങ്ങനെയെങ്കില്‍ ഈ വിവാഹത്തിന് എന്തു സാധുതയാണുള്ളത്?!

കൂദാശയിലൂടെ ഒരുമിക്കാത്ത വിവാഹങ്ങള്‍ അവിഹിതബന്ധങ്ങള്‍!

പള്ളിയില്‍ ആശിര്‍വദിക്കപ്പെടുന്ന മിശ്രവിവാഹങ്ങള്‍ കൂദാശയല്ലെന്നിരിക്കേ അത്തരം ബന്ധങ്ങളിലേര്‍പ്പെട്ട് ജീവിക്കുന്നവര്‍ അവിഹിത വേഴ്ചകളിലാണെന്ന് അറിയണം! എത്ര ഉന്നതരായ ആളുകള്‍തന്നെ പിന്തുണച്ചാലും സത്യദൈവത്തിന്റെ പിന്തുണ നിങ്ങള്‍ക്കില്ലെന്നു മറക്കരുത്! രജിസ്ട്രര്‍ വിവാഹങ്ങളെപ്പോലും അംഗീകരിക്കാത്തസഭ വിജാതിയരുമായുള്ള വിവാഹം അനുവദിച്ചാല്‍ അത് വചനവിരുദ്ധവും ദൈവം അംഗീകരിക്കാത്തതുമാണ്. ഈ ബന്ധത്തില്‍നിന്നു സന്തതികള്‍ ജനിച്ചാല്‍ അവര്‍ അവിഹിതസന്തതികളാണെന്ന് അറിഞ്ഞിരിക്കുക! ഇങ്ങനെയുള്ള സന്തതികളെക്കുറിച്ച് വചനം പറയുന്നത് ശ്രദ്ധിക്കുക: "ദൈവം വിചാരണനടത്തുമ്പോള്‍, അവിഹിതമായ വേഴ്ചയിലുള്ള സന്താനങ്ങള്‍ മാതാപിതാക്കള്‍ക്കെതിരേ തിന്‍മയുടെ സാക്ഷികളാകും"(ജ്ഞാനം: 4; 6).

ഇത്തരം വിവാഹങ്ങള്‍ കൂദാശയാണെന്നു ധരിച്ചിരിക്കുന്നവര്‍ ഇതു മനസ്സിലാക്കിയിരിക്കുക: മാമോദീസായെന്ന ആദ്യകൂദാശ സ്വീകരിക്കാത്തവര്‍ക്ക് മറ്റു കൂദാശകള്‍ സ്വീകരിക്കാന്‍ കത്തോലിക്കാസഭയില്‍ ഇന്നുവരെയും നിയമം ഉണ്ടായിട്ടില്ല! അങ്ങനെയൊരു നിയമം ഉണ്ടായാലും അത് ദൈവത്തില്‍നിന്നുള്ള നിയമം അല്ല! കാരണം, ആകാശവും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം മാറ്റം വരുത്താന്‍ പാടില്ലെന്ന താക്കീതോടെ ദൈവം നല്‍കിയ കല്പനയ്ക്കു വിരുദ്ധമായി നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ ദൈവജനത്തിനു ബാധ്യതയില്ല. വിജാതിയരോടൊപ്പം വിവാഹിതരായി കഴിയുന്നവര്‍ സുരക്ഷിതരല്ല; അന്ത്യവിധിയില്‍, വിജാതിയരുടെ ഓഹരി തന്നെയാകും ഇവര്‍ക്കും ലഭിക്കുക!

വ്യാജ ഉപദേശങ്ങള്‍ നിയമങ്ങളായി കടന്നുവരുമ്പോള്‍ നാം ചിന്തിക്കേണ്ടതായ ഒരു വസ്തുതയുണ്ട്. അനുഗൃഹം പ്രാപിച്ചവരെയാണ് നാം അനുകരിക്കേണ്ടത് എന്നുള്ളതാകുന്നു ഈ വസ്തുത! ദൈവവചനത്തില്‍ അടിസ്ഥാനമില്ലാത്തതും ലോകത്തിന്റെ അംഗീകാരം മാത്രം ലക്ഷ്യം വച്ചുള്ളതുമായ നിയമങ്ങളെ ദൈവം അംഗീകരിച്ചിട്ടുണ്ടൊ എന്നറിയാന്‍ ബൈബിളിലെ അനുഭവങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ദൈവത്തില്‍നിന്ന് അനുഗൃഹം നേടിയവരുടെ മാതൃക അനുകരിക്കുകയും ശിക്ഷ ഏറ്റുവാങ്ങിയവരുടെ ചെയ്തികളെ വെറുത്തുപേക്ഷിക്കുകയും ചെയ്യുന്നതുവഴി യാഹ്‌വെയില്‍നിന്നുള്ള ഐശ്വര്യം നമുക്ക് ആസ്വദിക്കാന്‍ കഴിയും! ദൈവമായ യാഹ്‌വെ തിരഞ്ഞെടുക്കുകയും ആഴമായി സ്നേഹിക്കുകയും ചെയ്ത അബ്രാഹം തന്റെ പുത്രനു ഭാര്യയെ കണ്ടെത്തുന്നത് ഒരുദാഹരണം മാത്രം!

തന്റെ ചാര്‍ച്ചക്കാരില്‍നിന്നു മാത്രമേ പുത്രനായ ഇസഹാക്കിനു ഭാര്യയെ കണ്ടെത്തുകയുള്ളുവെന്ന് ഭൃത്യനെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിക്കുന്ന അബ്രാഹത്തിനെ ബൈബിളില്‍ കാണാം! ഇസഹാക്കും യാക്കോബും പിന്നീട് അവന്റെ സന്തതികളും ഇതു കര്‍ശനമായി പാലിച്ചു. അതുകൊണ്ട്, ഈ പിതാക്കന്മാരുടെ ദൈവമെന്നു വിളിക്കപ്പെടാന്‍ ദൈവം ഇഷ്ടപ്പെടുകയും ചെയ്തു! എന്നാല്‍, വിജാതിയരില്‍നിന്ന് ഭാര്യമാരെ സ്വീകരിച്ച സോളമനു വന്നുഭവിച്ചത് ദുരന്തമായിരുന്നുവെന്നും വചനം പരിശോധിച്ചാല്‍ മനസ്സിലാകും! അബ്രാഹത്തിനു ഹാഗാറില്‍ ജനിച്ച ഇസ്മായില്‍ അന്യജാതിയില്‍നിന്നു ഭാര്യയെ തിരഞ്ഞെടുത്ത് ദൈവാനുഗൃഹത്തില്‍നിന്നു അകന്നുപോയി! 

അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നീ പൂര്‍വ്വപിതാക്കന്മാരുടെ കാലത്ത് നിയമം നല്‍കപ്പെട്ടിട്ടുണ്ടായിരുന്നില്ല. എന്നിട്ടും ഈ പിതാക്കന്മാര്‍ മുറുകെപ്പിടിച്ച നീതിപൂര്‍വ്വമായ പാരമ്പര്യം അവര്‍ക്ക് അനുഗൃഹമായി. അക്കാലത്തുതന്നെ അനീതിനിറഞ്ഞ പ്രവര്‍ത്തികളിലേര്‍പ്പെടുകയും അന്യദേവന്മാരുടെ പുത്രിമാരെ വിവാഹം കഴിക്കുകയും ചെയ്തവര്‍ വിച്ഛേദിക്കപ്പെട്ടു! നീതിമാനായ ഒരു പിതാവ് തന്റെ പുത്രനെ ഉപദേശിക്കുന്ന രംഗം ബൈബിളില്‍നിന്ന് വായിക്കുമ്പോള്‍ ഇതു കൂടുതല്‍ വ്യക്തമാകും. വചനമിതാണ്: "എല്ലാത്തരം അധാര്‍മികതയിലും നിന്നു നിന്നെ കാത്തുകൊള്ളുക. നിന്റെ പൂര്‍വികരുടെ ഗോത്രത്തില്‍നിന്നു മാത്രം ഭാര്യയെ സ്വീകരിക്കുക. അന്യജനതകളില്‍നിന്നു വിവാഹം ചെയ്യരുത്. നാം പ്രവാചകന്മാരുടെ സന്തതികളാണ്. മകനേ, നമ്മുടെ പൂര്‍വപിതാക്കന്മാരായ നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാര്‍ച്ചക്കാരുടെ ഇടയില്‍നിന്നാണു ഭാര്യമാരെ തിരഞ്ഞെടുത്തത് എന്നകാര്യം നീ അനുസ്മരിക്കണം. സന്താനങ്ങള്‍വഴി അവര്‍ അനുഗൃഹീതരായി. അവരുടെ പിന്‍തലമുറദേശം അവകാശമാക്കും. അതിനാല്‍ മകനേ, നിന്റെ സഹോദരന്‍മാരെ സ്‌നേഹിക്കുക. നിന്റെ ചാര്‍ച്ചക്കാരില്‍നിന്ന്, നിന്റെ ജനത്തിന്റെ മക്കളില്‍നിന്ന്, ഭാര്യയെ സ്വീകരിക്കാതെ അവരെ നിന്ദിക്കരുത്. അഹങ്കാരം വിനാശവും അരാജകത്വവും വരുത്തും"(തോബിത്ത്:4;12,13). ദൈവവചനത്തെ അവഗണിക്കുന്നത് അഹങ്കാരമായിട്ടാണ് ബൈബിള്‍ പഠിപ്പിക്കുന്നത്!

ജ്ഞാനിയായ സോളമനെ വഴിതെറ്റിച്ചത് അന്യദേവന്റെപുത്രിമാരായിരുന്നു. അവരുടെ ഇഷ്ടപ്രകാരം വിഗ്രഹാലയങ്ങള്‍ നിര്‍മ്മിക്കാന്‍ അവന്‍ നിര്‍ബന്ധിതനായി. സാംസണ്‍ എന്ന പോരാളിക്കു സംഭവിച്ചതും വ്യത്യസ്ഥമായിരുന്നില്ല. ഫിലിസ്ത്യരില്‍നിന്ന് ദലീലായെന്ന എന്ന സ്ത്രീയെ പ്രണയിച്ചതുമൂലം അവനും നാശത്തില്‍ പതിച്ചു. മോശയിലൂടെ ദൈവം നല്‍കിയ നിയമത്തെ ലംഘിക്കുന്നവര്‍ എത്ര ഉന്നതരായിരുന്നാലും പ്രഹരിക്കപ്പെടുമെന്ന് ചരിത്രം നമുക്കു സാക്ഷ്യമാണ്! മോശയിലൂടെ അറിയിച്ച കല്പന ഇതായിരുന്നു: "മറ്റൊരു ദൈവത്തെയും ആരാധിക്കരുത്. എന്തെന്നാല്‍, അസഹിഷ്ണു എന്നു പേരുള്ള യാഹ്‌വെ അസഹിഷ്ണുവായ ദൈവംതന്നെ. ആ ദേശത്തെനിവാസികളുമായി നിങ്ങള്‍ ഉടമ്പടിചെയ്യരുത്. ചെയ്താല്‍, തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും അവര്‍ക്കു ബലിയര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ക്ഷണിക്കുകയും അവരുടെ ബലിവസ്തു ഭക്ഷിക്കാന്‍ നിങ്ങള്‍ക്കിടവരുകയും ചെയ്‌തേക്കാം. അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാരെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും ആ പുത്രിമാര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും നിങ്ങളുടെ പുത്രന്മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്‌തെന്നുവരാം"(പുറ: 34; 14-16).     

ദൈവപ്രമാണങ്ങളെ അവഗണിച്ച് തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുത്തവര്‍, അതുമൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് ദൈവത്തെ പഴിച്ചിട്ടു കാര്യമില്ല. ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. വേരുപിടിക്കാത്ത തലമുറകള്‍ ഈ ഭൂമുഖത്ത് നിറയുമ്പോള്‍ വചനം പരിശോധിക്കാന്‍ തായ്യാറായാല്‍ അതിന്റെ കാരണവും വ്യക്തമാകും. ഈ കാലഘട്ടത്തിനു യോജിക്കാത്ത നിയമങ്ങളാണു യാഹ്‌വെയുടേതെന്ന് കരുതുന്നവര്‍ വരാനിരിക്കുന്ന ദുരന്തങ്ങളെ സ്വീകരിക്കാനും തയ്യാറാവുക! 

ലോകം നല്‍കുന്ന സമാധാനമാണ് അഭിലഷിക്കുന്നതെങ്കില്‍ ലോകത്തിന്റെ നിയമങ്ങളെ മുറുകെപ്പിടിക്കുക. ലോകം നല്‍കുന്ന സമാധാനം ക്ഷണികമാണെന്നു തിരിച്ചറിഞ്ഞവര്‍ യാഹ്‌വെയുടെ നിയമങ്ങളെ ഹൃദയത്തോടു ചേര്‍ത്തുവയ്ക്കുക! എന്നിട്ട്, ഈ വചനത്തെ ധ്യാനിക്കുക: "വിശ്വസ്തത പുലര്‍ത്താത്തവരേ,  ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോ: 4; 4). നമുക്ക് ലോകത്തിന്റെ മൈത്രിയാണോ ദൈവത്തിന്റെ മൈത്രിയാണോ ആവശ്യമെന്ന്‍ സ്വയം ചിന്തിക്കാന്‍ അവകാശമുണ്ട്‌. രണ്ടും ഒരുമിച്ചു പോകാത്തതിനാല്‍ ഒന്ന് ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ്‌ വിവേകം അനിവാര്യമായിരിക്കുന്നത്!

അവിശ്വാസികളുമായി കൂട്ടുചേരരുത്!

"നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയുമായി എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(2കോറി: 6; 14-18).

ഓരോ ക്രിസ്ത്യാനിക്കും ദൈവം നല്‍കുന്ന മുന്നറിയിപ്പാണിത്. പഴയനിയമത്തില്‍ മോശ നല്‍കിയ കല്പനതന്നെയാണ് ക്രൈസ്തവനും അംഗീകരിക്കേണ്ടതെന്നു വ്യക്തമാക്കാനാണ്  പൌലോസ് അപ്പസ്തോലനിലൂടെ അവിടുന്ന് വീണ്ടുമിത് ആവര്‍ത്തിച്ചിരിക്കുന്നത്. മോശയുടെ നിയമം കാലഹരണപ്പെട്ടുവെന്നു കരുതുന്ന 'കു'ബുദ്ധികള്‍ക്ക് അപ്പസ്തോലനിലൂടെ നല്‍കപ്പെട്ട ഈ വചനത്തെക്കുറിച്ച് എന്താണു പറയാനുള്ളത്? ഇവിടെയും ചിലര്‍ ന്യായീകരണങ്ങളുമായി വരാറുണ്ട്; അവിശ്വാസികളെക്കുറിച്ചുള്ള ആധുനിക വിവരണവുമായിട്ടാണ് ഇത്തരക്കാര്‍ ഇറങ്ങിയിരിക്കുന്നത്. ഇവരുടെ കാഴ്ചപ്പാടില്‍, അവിശ്വാസിയെന്നത് നിരീശ്വരവാദികള്‍ മാത്രമാണ്! എന്നാല്‍, ഈ വചനത്തില്‍ വ്യക്തമായി കണ്ടെത്താന്‍ കഴിയുന്നത് അതല്ല. സത്യവിശ്വാസത്തിലല്ലാത്ത സകലരെയും അവിശ്വാസികളായിട്ടാണ് ദൈവം കാണുന്നതെന്ന് ഇവിടെ വ്യക്തമാക്കുന്നുണ്ട്.

നിരീശ്വരവാദികള്‍ ബലിയാലിന്റെ മുന്നിലോ വിഗ്രഹാലയങ്ങളിലോ ആരാധന നടത്തുന്നവരാണോ? സത്യദൈവത്തിനുപകരം അസത്യദേവന്മാരെ അനുഗമിക്കുന്നവരും നിരീശ്വരവാദികളും ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവിശ്വാസികള്‍ തന്നെ! ദൈവമല്ലാത്തതിനെ ദൈവമെന്നു വിളിക്കുന്നവര്‍ ദൈവവിശ്വാസികാളാകില്ലെന്ന സാമാന്യ യുക്തിയെങ്കിലും ഉപയോഗിച്ചാല്‍ ഇത്തരം ഭോഷത്തരങ്ങള്‍ വിളമ്പുകയില്ല! സത്യദൈവത്തെയല്ലാതെ അന്യദേവന്മാരെയോ ഭൌതീക സിദ്ധാന്തങ്ങളെയോ അനുഗമിക്കുന്നവരുമായി യാതൊരു ബന്ധവും അനുവദിക്കാത്ത ദൈവം വിവാഹമെന്ന പവിത്രബന്ധം അവരുമായി അനുവദിക്കുമെന്നത് തികച്ചും പൈശാചികമായ പഠനമാണ്! ഇത്തരം ആശയങ്ങളിലൂടെ ഇവര്‍ ദൈവജനത്തെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിയണം.

"പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്"(മലാക്കി: 2; 7). ഈ രണ്ടു കാര്യങ്ങളുടെയും അഭാവമാണ് സഭയെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതയില്‍ പ്രധാനപ്പെട്ടവ! അറിവുണ്ടെങ്കിലും ആത്മീയജ്ഞാനമില്ലാത്ത പുരോഹിതര്‍ സഭയുടെ ജീര്‍ണ്ണത ആയിരിക്കുന്നതുപോലെ ദൈവജനം ഉപദേശം സ്വീകരിക്കാന്‍ ഇവരെ സമീപിക്കുന്നുമില്ല എന്നതും പോരായ്മതന്നെ. പലപ്പോഴും സംശയങ്ങള്‍ പരിഹരിക്കാന്‍ ചെല്ലുന്നവരെ കുറ്റവാളികളെപ്പോലെ കാണുന്ന രീതിയും ഇന്നത്തെ പുരോഹിതരിലുണ്ട്. ഇതിന്റെ പ്രധാനകാരണം, പുരോഹിതര്‍ക്ക് ആത്മീയജ്ഞാനം ഇല്ലാത്തതുതന്നെ! യാഹ്‌വെ വേദനയോടേ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക: "ഇടയന്‍മാര്‍ വഴിതെറ്റിച്ച് മലകളില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി.  കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി. അവയുടെ ശത്രുക്കള്‍ പറഞ്ഞു: തങ്ങളുടെ പിതാക്കന്‍മാരുടെ യഥാര്‍ഥമായ അഭയവും പ്രത്യാശയുമായ യാഹ്‌വെയ്ക്കെതിരേ അവര്‍ പാപം ചെയ്തു. അതിനാല്‍ ഞങ്ങള്‍ക്കു കുറ്റമില്ല"(ജറെമി: 50; 6, 7).

ആത്മീയജ്ഞാനമില്ലാത്ത പുരോഹിതരെക്കുറിച്ചുള്ള മലാക്കി പ്രവചനം നോക്കുക: "എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുന്‍പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും"(മലാക്കി: 2; 8, 9). പുരോഹിതന്മാരെക്കുറിച്ച് ദൈവവചനത്തില്‍ പറയുന്ന കാര്യങ്ങള്‍ യഹൂദപുരോഹിതരെക്കുറിച്ച് മാത്രമാണെന്നാണ് ചില ആധുനിക പുരോഹിതന്മാര്‍ പറയുന്നത്. എന്നാല്‍, അവര്‍ക്കു ലഭിക്കേണ്ട ആദരവിനെ സംബന്ധിച്ച് പഴയനിയമം സ്വീകാര്യവുമാണ്! കാരണം, സഭയിലെ പൌരോഹിത്യത്തിന്  ആധാരം പഴയനിയമം മാത്രമാണ്! അന്നത്തെ യഹൂദപുരോഹിതന്മാരില്‍ എല്ലാവരും വഴിതെറ്റിയവരായിരുന്നില്ല. ഇന്നും അങ്ങനെ തന്നെയാണ്; വഴിതെറ്റിയവരും നേര്‍വഴിയില്‍ ചരിക്കുന്നവരുമുണ്ട്. ഇവിടെയാണ് ദൈവജനം ജാഗ്രതപാലിക്കേണ്ടത്!   

തെറ്റായ പ്രബോധനങ്ങള്‍ നടത്തിയ പുരോഹിതരോട് യേഹ്ശുവായും അപ്പസ്തോലന്മാരും സ്വീകരിച്ച നിലപാടുകളായിരിക്കണം ഓരോ ക്രൈസ്തവനും സ്വീകരിക്കേണ്ടത്! എത്ര ഉന്നതായ നേതാവാണെങ്കിലും അവര്‍ നയിക്കുന്നത് അന്യദേവന്മാരിലേക്കും വിജാതിയത്വത്തിലേക്കുമാണെങ്കില്‍ നാം അവരെ പിഞ്ചെല്ലരുത്! കാരണം, വചനം നല്‍കിയിരിക്കുന്ന താക്കീത് ഇങ്ങനെയാകുന്നു: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്ന വിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന്‍ അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്‌. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ  സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ  പരീക്ഷിക്കുകയാണ്"(നിയമം:13;1-3).

വിജാതിയരെ വിവാഹം ചെയ്യുന്നവര്‍ വിഗ്രഹങ്ങളുമായി വ്യഭിചാരം ചെയ്യുന്നു!

"അവരുടെ കരങ്ങള്‍ രക്തപങ്കിലമാണ്. അവരുടെ വിഗ്രഹങ്ങളുമായി അവര്‍ പരസംഗം ചെയ്തു"(എസക്കി: 23; 37).

വിഗ്രഹങ്ങളുമായുള്ള വ്യഭിചാരം എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അറിയണമെങ്കില്‍, ദൈവമക്കളും വിജാതിയരും തമ്മിലുള്ള അന്തരം അറിഞ്ഞിരിക്കണം. ദൈവത്തെ ആരാധിക്കുന്നവര്‍ യേഹ്ശുവാവഴി ദൈവമക്കളാണ്! അതുപോലെതന്നെ വിജാതിയര്‍ ആരാധിക്കുന്നത് അവരുടെ പിതാവിനെയുമാകുന്നു. അവര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണെന്ന് വചനം വ്യക്തമാക്കിയിരിക്കുന്നതിനാല്‍, അവരുടെ പിതാവ് ആരാണെന്നതിന്റെ വെളിപ്പെടുത്തല്‍ വചനത്തിലൂടെ നമുക്ക് ലഭിച്ചു. ഇത് കുറച്ചുകൂടി ആഴത്തില്‍ വ്യക്തമാക്കുന്ന വചനം നോക്കുക: "യൂദാ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. ജറുസലെമിലും ഇസ്രായേലിലും മ്ലേച്ഛപ്രവൃത്തികള്‍ നടന്നിരിക്കുന്നു. യാഹ്‌വെയ്ക്കു പ്രിയപ്പെട്ട വിശുദ്ധമന്ദിരത്തെ യൂദാ അശുദ്ധമാക്കി. അന്യദേവന്റെ പുത്രിയെ വിവാഹംചെയ്തിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നവനുവേണ്ടി സാക്ഷ്യം നില്‍ക്കുകയോ സൈന്യങ്ങളുടെ യാഹ്‌വെയ്ക്കു കാഴ്ചയര്‍പ്പിക്കുകയോ ചെയ്യുന്നവനെ യാക്കോബിന്റെ കൂടാരത്തില്‍നിന്നു യാഹ്‌വെ വിച്‌ഛേദിക്കട്ടെ"(മലാക്കി: 2; 11, 12).

ദൈവത്തെ ആരാധിക്കുന്നവര്‍ ദൈവമക്കള്‍ ആകുന്നതുപോലെ അന്യദേവന്മാരെ ആരാധിക്കുന്നവര്‍ അവറ്റകളുടെ മക്കളാകും എന്ന പൊതുതത്വമാണ് ഇവിടെ സ്വീകരിക്കേണ്ടത്! യേഹ്ശുവാ പറഞ്ഞിരിക്കുന്ന ഒരു വചനം കൂടി നമുക്കിവിടെ പരിശോധിക്കേണ്ടിയിരിക്കുന്നു: "യേഹ്ശുവാ അവരോടു പറഞ്ഞു: ദൈവം ആണ് നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു. കാരണം, ഞാന്‍ ദൈവത്തില്‍നിന്നാണു വന്നിരിക്കുന്നത്.  ഞാന്‍ സ്വമേധയാ വന്നതല്ല; അവിടുന്ന് എന്നെ അയച്ചതാണ്. ഞാന്‍ പറയുന്നത് എന്തുകൊണ്ടു നിങ്ങള്‍ ഗ്രഹിക്കുന്നില്ല? എന്റെ വചനം ശ്രവിക്കാന്‍ നിങ്ങള്‍ക്കു കഴിവില്ലാത്തതുകൊണ്ടുതന്നെ. നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു"(യോഹ:8;42-44). ക്രിസ്തുവിനെ സ്വീകരിക്കാന്‍ തയ്യാറാകാത്തവരെക്കുറിച്ച് അവിടുന്നു വ്യക്തമാക്കിയത് ഇപ്രകാരമാണ്.

എല്ലാവരും ദൈവത്തിന്റെ മക്കളാണെന്ന് വിളിച്ചുകൂകി കൈയ്യടി നേടുന്നവര്‍ യേഹ്ശുവായുടെ വചനത്തിനെതിരെയാണ് പ്രസംഗിക്കുന്നത്. പിതാവായ ദൈവത്തിന്റെ മക്കളെക്കുറിച്ച് അവിടുത്തെ ഏകജാതനെക്കാള്‍ ആധികാരികമായി പറയാന്‍ കഴിവുള്ള മറ്റാരുമില്ല! അന്യദേവന്മാരുടെ മക്കള്‍ക്ക് ദൈവമക്കളെ വിവാഹം ചെയ്തു കൊടുക്കുന്നവരും അതിനു സാക്ഷികളാകുന്നവരും ഇസ്രായേല്‍ ഭവനത്തില്‍നിന്നു വിച്ഛേദിക്കപ്പേടേണ്ടവരാണെന്നു വചനം പറയുന്നതിനെ നിസ്സാരമായി കാണരുത്. വിജാതിയരോട് ഇടകലര്‍ന്ന് അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണ് വിഗ്രഹങ്ങളുമായി വ്യഭിചാരം ചെയ്യുന്നവര്‍! തങ്ങളുടെ മതത്തില്‍ അംഗമാകാത്തവരുമായുള്ള വിവാഹം മറ്റൊരു മതങ്ങളും അവരുടെ ആരാധനാലയങ്ങളില്‍ നടത്താന്‍ കൂട്ടാക്കാത്തപ്പോള്‍, ക്രൈസ്തവരുടെ ഈ ഉദാരവത്ക്കരണം സഭയെയും സത്യദൈവത്തിന്റെ ആലയത്തെയും കളങ്കപ്പെടുത്താനുള്ള സാത്താന്റെ കുത്സിത ശ്രമമായി തിരിച്ചറിയണം.

അന്യദേവനെ ദൈവത്തിന്റെ ആലയത്തില്‍ വിളിച്ചുവരുത്തി ആദരിക്കുകയും അവന്റെ പുത്രന് തങ്ങളുടെ പുത്രിയെ കൈപിടിച്ച് കൊടുക്കുകയും ചെയ്യുന്ന ഈ ആഭാസം സഭ അവസാനിപ്പിച്ചില്ലെങ്കില്‍ ഇതൊരു ദുരന്തമായി മാറും! നാളെ ഏതെങ്കിലും മാര്‍പ്പാപ്പ മാപ്പുപറഞ്ഞാല്‍ തീരുന്നതല്ല ഈ ദുരാചാരത്തിലൂടെ ഉണ്ടാകുന്ന ദുരന്തം.   നഷ്ടപ്പെട്ടുപോകുന്ന ആത്മാക്കള്‍ക്കുപകരം വയ്ക്കാന്‍ മറ്റൊന്നിനും ആകില്ല! തെറ്റായ ഉപദേശത്തെ സത്യമാണെന്നു ഗ്രഹിക്കുന്നവരുടെ അജ്ഞത അവര്‍ക്ക് നീതിയായി പരിഗണിക്കുമെന്ന് ആരും കരുതരുത്. ഈ വചനത്തിലെ മുന്നറിയിപ്പ് അതാണു സൂചിപ്പിക്കുന്നത്: "നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വിജ്ഞാനത്തിന്റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാന്‍ വന്നവരെ തടസ്‌സപ്പെടുത്തുകയും ചെയ്തു"(ലൂക്കാ: 11; 52).

നിയമജ്ഞര്‍ അവരുടെ അവിവേകത്തില്‍ രൂപപ്പെടുത്തുന്ന നിയമങ്ങള്‍മൂലം അവര്‍ മാത്രമല്ല അവരെ അനുസരിക്കുന്നവരും നാശത്തില്‍ പതിക്കുമെന്നു പറയുന്നത് സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന ദൈവപുത്രനാണ്! ഇതിനുമപ്പുറമായി മനോവയ്ക്ക് മറ്റൊന്നും പറയാനുമില്ല!

NB:വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5695 views

LOG IN

Lost your password?

SIGN UP

LOST PASSWORD