സഭകളില്‍ ശുദ്ധീകരണം

ദൈവദൂതന്മാര്‍ നില്‍ക്കാന്‍ ഭയപ്പെടുന്നിടത്ത് ഭോഷന്മാര്‍ വിളയാടും!

Print By
about

കഴിഞ്ഞനാളുകളില്‍ ഒരു കത്തോലിക്കാ പുരോഹിതനുമായി ചില സഭാപരമായ കാര്യങ്ങള്‍ സംസാരിക്കുവാന്‍ ഇടയായി. സഭയെക്കുറിച്ചുള്ള അറിവില്ലായ്മയോ അറിവില്ലാത്തവനെപോലെ നടിച്ചതോ എന്നറിയില്ല. ഈ സംഭവം ഒരു സാധാരണ വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതിനാല്‍ എഴുതുവാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.

മനോവയുമായി അടുത്ത ബന്ധമുള്ള ഒരു കുടുംബത്തിലെ പെണ്‍കുട്ടി, ഈ  പുരോഹിതന്‍ ശുശ്രൂഷചെയ്യുന്ന ദൈവാലയത്തിലെ അള്‍ത്താരശുശ്രൂഷകയായി  തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ഈ കുട്ടിയുടെ പിതാവ് ഒരു സിക്കുമതക്കാരനും, അവരുടെ പൂജകള്‍ ചെയ്യുന്നവനുമാണ്. പിതാവിനോടൊപ്പം ഈ കുട്ടിയും അവരുടെ  ക്ഷേത്രങ്ങളില്‍ പൂജകളില്‍ പങ്കുകൊള്ളാറുണ്ട്. ഇത്തരത്തിലുള്ള ഒരു കുട്ടിയെ  അള്‍ത്താരയില്‍ ശുശ്രൂഷ ചെയ്യിപ്പിക്കുന്നതിലെ അപകടത്തെക്കുറിച്ച്  ഇവളുടെ  മാതാവിനോട് മനോവ പറഞ്ഞു.  കുട്ടിയുടെ അമ്മ, ഈ വൈദീകനുമായി കാര്യങ്ങള്‍  സംസാരിക്കുകയും ചെയ്തു.  ജര്‍മ്മനിയിലെ ഒരു ദൈവാലയത്തിലാണ് ഇത് നടക്കുന്നത്. മലയാളിയായ ഈ വൈദീകന്‍ പറഞ്ഞത്, അതൊന്നും സാരമില്ല എന്നായിരുന്നു.

ദൈവവചനത്തില്‍ വായിച്ചിട്ടുള്ളതും, സഭയുടെ നിയമങ്ങളില്‍ ഉണ്ടെന്നു കരുതുന്നതുമായ ചില വസ്തുതകള്‍ ഈയുള്ളവനെ കൂടുതല്‍ ചിന്തിപ്പിച്ചു. അങ്ങനെ പുരോഹിതനുമായി നേരിട്ട് സംസാരിക്കാമെന്ന് കരുതി. പിറ്റേ ഞായറാഴ്ച കുര്‍ബ്ബാനയില്‍ പങ്കുകൊള്ളുവാനും ഈ കാര്യങ്ങള്‍ സംസാരിക്കുവാനുമായി ദൈവാലയത്തില്‍ പോയി. അന്ന് കുര്‍ബ്ബാനയില്‍ സഹായിക്കുന്നത്തിനു ഈ കുട്ടിയുമുണ്ടായിരുന്നു. ദിവ്യബലിയുടെ പകുതി സമയമായപ്പോള്‍, അള്‍ത്താരയ്ക്കുമുന്‍പില്‍ ഈ പെണ്‍കുട്ടി ബോധരഹിതയായി വീണു. പിന്നീട് ബലിയര്‍പ്പണത്തില്‍ തുടരാന്‍ ഇവള്‍ക്ക് കഴിഞ്ഞില്ല. മലയാളിയായ ഈ വൈദീകനു മുന്‍പിലാണ് ഇത് സംഭവിക്കുന്നത്‌.

ദിവ്യബലി കഴിഞ്ഞ് അച്ചനോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുവാന്‍ ചെന്നു. വളരെ വിചിത്രമായ ചില കാര്യങ്ങളാണ് അദ്ദേഹത്തില്‍നിന്ന് അറിയുവാനും അനുഭവിക്കാനും കഴിഞ്ഞത്. ഈ പെണ്‍കുട്ടിയുടെ അമ്മ കാര്യങ്ങള്‍ അച്ചനുമായി സംസാരിച്ചിരുന്നോ എന്നറിയുകയായിരുന്നു പ്രഥമ ലക്‌ഷ്യം. എല്ലാകാര്യങ്ങളും അച്ചനെ അറിയിച്ചിരുന്നു എന്ന് അച്ചനില്‍നിന്നുതന്നെമനസ്സിലായി. എന്നാല്‍, ഇക്കാര്യം ചോദിച്ചത് വൈദികന് രസിച്ചില്ല. 'ഇറങ്ങിപ്പോടാ' എന്ന് അലറിവിളിക്കുന്ന ഒരു കത്തോലിക്കാ പുരോഹിതനെ ജീവിതത്തില്‍ ആദ്യമായിട്ടാണ് കാണുന്നത്. നൂറിലധികം വൈദീകരോടൊപ്പം ആത്മീയ ശുശ്രൂഷകളില്‍ സഹായിച്ചു പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ദൈവം ഈയുള്ളവനു തന്നിട്ടുണ്ട്. എങ്ങനെ വൈദികനെ ബഹുമാനിക്കണമെന്ന് അതുകൊണ്ടുതന്നെ നന്നായി അറിയാം. കുട്ടിക്കാലത്ത് അള്‍ത്താര ശുശ്രൂഷകനായി പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്. ഒരു വൈദീകനോട് സഭാപരമായ സംശയങ്ങള്‍ നിവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എങ്ങനെ തെറ്റുകള്‍ തിരുത്തപ്പെടും? പ്രകോപിതനായ ഒരു വ്യക്തിയോടുപോലും ശാന്തതയോടെ സമീപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ക്രിസ്തുവിന്റെ പുരോഹിതനും ബാലിന്റെ പുരോഹിതനും തമ്മില്‍ എന്ത് അന്തരമാനുള്ളത്?

ചോദിക്കാന്‍ തുനിഞ്ഞവ ചോദിക്കുവാനും, ഉത്തരം കേള്‍ക്കുവാനും അവസരം നിഷേധിച്ച് ആട്ടിയിറക്കിയതിനാല്‍ ഈ മാധ്യമത്തിലൂടെ പ്രതികരിക്കാന്‍ തയ്യാറാകേണ്ടിവന്നു. കത്തോലിക്കാ തിരുസഭയിലെ വിശുദ്ധരായ വൈദികരെക്കുറിച്ച് ഈ അവസരത്തില്‍ ദൈവത്തിനു നന്ദിപറയട്ടെ!

വിഗ്രഹാലയങ്ങളില്‍ പൂജ നടത്തുന്ന ഒരു വ്യക്തി ദൈവാലയത്തില്‍ വരുന്നത് തടയാന്‍ വൈദീകനു സാധിച്ചെന്നു വരില്ല. എന്നാല്‍, അള്‍ത്താരയില്‍ ശുശ്രൂഷ ചെയ്യുന്നത് വിലക്കാന്‍ നേതൃത്വത്തിനു കടമയും അവകാശവും ഉണ്ട്. എല്ലാ മതങ്ങളും ഒന്നായിരുന്നുവെങ്കില്‍ ക്രിസ്തുവിനു മരിക്കേണ്ട ആവശ്യമില്ലായിരുന്നു. മാത്രവുമല്ല അപ്പസ്തോലന്മാര്‍ കടലുകടന്നു വന്നു രക്തസാക്ഷികളാകേണ്ടയാവശ്യവും ഇല്ലായിരുന്നു. കോറിന്തോസ് ലേഖനത്തില്‍ പൗലോസ് അപ്പസ്തോലന്‍ പറയുന്നു; "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണ് ദൈവത്തിനല്ല"(1 കോറി: 10; 20 ). ബൈബിള്‍ വീണ്ടും പറയുന്നു; "ഒരേ സമയം യേഹ്ശുവായുടെ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. യേഹ്ശുവായുടെ മേശയിലും പിശാചുക്കളുടെ മേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല"(1 കോറി: 10; 21 ).

അപ്പസ്തോലന്മാരാകുന്ന അടിത്തറയില്‍ പണിതുയര്‍ത്തപ്പെട്ടതാണ് കത്തോലിക്കാസഭ. സഭയുടെ വിശ്വാസപ്രമാണങ്ങളില്‍ ഇത് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുമുണ്ട്. സാര്‍വ്വത്രീകവും ശ്ലൈഹികവുമായ സഭയില്‍ ഞാന്‍ വിശ്വസിക്കുന്നു എന്നാണു വിശ്വാസപ്രമാണം. ശ്ലൈഹികമായ സഭയാകുമ്പോള്‍ ശ്ലീഹന്മാരുടെ ലിഖിത നിയമങ്ങളെ ധിക്കരിക്കുന്നത് ഭൂഷണമല്ല. അപ്പസ്തോലന്മാര്‍ എഴുതിവച്ചിട്ടുള്ള സത്യങ്ങള്‍ അനുസരിക്കുവാനും അത് പഠിപ്പിക്കുവാനും സഭാഗുരുക്കന്മാര്‍ക്ക് ബാധ്യതയുണ്ട്. സംശയങ്ങള്‍ ചോദിക്കുവാന്‍ ചെല്ലുന്നവന്റെ നേരെ ആക്രോശിക്കുന്നത്; തങ്ങളുടെ തെറ്റുകള്‍ മൂടിവക്കുവാന്‍ വേണ്ടിയാണെന്നതില്‍ തര്‍ക്കമില്ല. വിശ്വാസികളുടെ ആത്മീയകാര്യങ്ങളിലെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വൈദീകര്‍ക്ക് കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഈ സഭയും സംവീധാനങ്ങളും? നിയമങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണെങ്കില്‍ വചനത്തിന് എന്ത് പ്രാധാന്യമാണുള്ളത്? അതോ വചനം ആധുനികമാല്ലെന്ന തോന്നല്‍ പുതിയ തലമുറയിലെ പുരോഹിതന്മാര്‍ക്ക് തോന്നിതുടങ്ങിയോ? ഈ വൈദീകന്‍ പറയുന്നു; തനിക്കു മലയാളികളുടെ കാര്യം നോക്കാന്‍ സമയമില്ല ജര്‍മ്മന്‍കാരെ 'സേവിക്കാനാണ്' വന്നതത്രെ! ഈ ഇടവകയില്‍ വിവിധ ഭാഷകളിലുള്ളവര്‍ അംഗങ്ങളാണ്. അങ്ങനെയിരിക്കെ ജര്‍മ്മന്‍കാരെ മാത്രം സേവിക്കും എന്ന് പറയുമ്പോള്‍ ,ഈ 'സേവയ്ക്ക്' മറ്റെന്തോ ലകഷ്യമുണ്ട്. സാധാരണ കണ്ടിട്ടുള്ള ഒരു വൈദീകനും മറ്റുള്ളവരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്നിട്ടില്ല. ബലിയര്‍പ്പണം കഴിഞ്ഞ് പതിനഞ്ചു മിനിട്ടിനുള്ളില്‍ ഇത്രമാത്രം നീചമായി ഒരു പുരോഹിതന്‍ സംസാരിക്കുമ്പോള്‍; വിജാതിയ ദേവന്മാരെയും യേഹ്ശുവായെയും ഒരുമിച്ചു ശുശ്രൂഷിക്കാന്‍ ഉപദേശിച്ചതില്‍ അത്ഭുതപ്പെടാനില്ല.

അള്‍ത്താരയില്‍ പുരോഹിതനെ സഹായിക്കുന്ന ശുശ്രൂഷി ലേവി ഗോത്രത്തിന്റെ പിന്‍തലമുറക്കാരാണ്. പുരോഹിതന്‍ അഹറോന്റെ പിന്‍ഗാമികളും. ഇതാണ് സഭ പഠിപ്പിക്കുന്നത്. ഇത് പഴയനിയമ പുസ്തകത്തില്‍നിന്നും എടുത്തിരിക്കുന്ന പാരമ്പര്യമാണ്. പുരാതന ഗ്രന്ഥങ്ങളില്‍ സംഖ്യാ, നിയമം, ലേവി, യോഹ്ഷ്വാ, എന്നീ പുസ്തകങ്ങളില്‍ ലേവ്യരും പുരോഹിതരും പാലിക്കേണ്ട ആചാര-അനുഷ്ഠാനങ്ങള്‍ കൃത്യമായി കുറിച്ചിട്ടുണ്ട്. പാലിക്കേണ്ട ചട്ടങ്ങള്‍ അവയാണ്. നിയമങ്ങളില്‍ വള്ളിയോ പുള്ളിയോ മാറ്റപ്പെടുകയില്ലെന്നു യേഹ്ശുവാ പറയുന്നു.

കൂടുതല്‍ മോശമായതൊന്നും സംഭവിക്കാതിരിക്കാന്‍ മേലില്‍ പാപം ചെയ്യരുതെന്ന് യേഹ്ശുവാ പാപിനിയോടു പറയുന്നതുപോലെ; ഈ കുട്ടിക്ക് ദൈവം താക്കീത് കൊടുത്തു. ബലിയുടെ പവിത്രത വെളിപ്പെടുത്തി. ഈ കുട്ടി, ബലി പൂര്‍ത്തീകരിക്കുന്നതിനു മുന്‍പ് തലചുറ്റി വീണു. ഈ അടയാളം സ്വീകരിക്കാതെ വീണ്ടും ദൈവത്തെ ധിക്കരിച്ചാല്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് പറയാന്‍ കഴിയില്ല. ഈ വൈദീകനോട് ഇവയെക്കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ തന്നെ പറയുകയാണ്‌, മുകളിലിരിക്കുന്ന ദൈവം അത് നോക്കികൊള്ളുമെന്ന്. അപ്പോള്‍ ദൈവത്തിന്റെ ക്രോധം വാങ്ങികൊടുക്കാന്‍ ജര്‍മ്മനിയിലേക്ക് വന്നതാണ് ഈ ഇടയന്‍! കുഞ്ഞുപ്രായത്തില്‍തന്നെ സത്യങ്ങള്‍ പഠിപ്പിക്കേണ്ട വൈദീകനാണ് ഇത് പറയുന്നതെന്നോര്‍ക്കുമ്പോള്‍ വേദനതോന്നുന്നു. ഇത് സഭയില്‍ കടന്നുകൂടിയിരിക്കുന്ന ഭീകരമായ ജീര്‍ണ്ണതയാണ്. മുറിച്ചു മാറ്റപ്പെടെണ്ട ജീര്‍ണ്ണത!

ഈ ദൈവാലയത്തില്‍തന്നെ മറ്റൊരു സംഭവമുണ്ടായി. കുര്‍ബ്ബാന സ്വീകരണത്തിന് ചെന്നപ്പോള്‍ ഒരു അത്മായനായ സഹോദരനാണ് കുര്‍ബ്ബാന തരുന്നത്. നാവു നീട്ടിയപ്പോള്‍ നാവില്‍ തരില്ലെന്ന് അയാള്‍ പറഞ്ഞു. രണ്ടുവട്ടം നാവു നീട്ടിയിട്ടും അദ്ദേഹം തന്നില്ല. ഇന്നുവരെയും നാവില്‍ മാത്രമേ ദിവ്യകാരുണ്യം സ്വീകരിച്ചിട്ടുള്ളു എന്നതുകൊണ്ടും കരങ്ങളില്‍ സ്വീകരിക്കുന്നതിലെ അപകടം തിരിച്ചരിയാവുന്നതുകൊണ്ടും അപ്പോള്‍ തന്നെ അടുത്തുതന്നെ കുര്‍ബ്ബാന നല്‍കിയിരുന്ന മറ്റൊരു വ്യക്തിയില്‍നിന്നും നാവില്‍ സ്വീകരിച്ചു. ഇക്കാര്യം പരാതിപ്പെടാന്‍ വൈദീകന്റെ അടുക്കല്‍ പോയില്ല. ഒരുപക്ഷെ ഈ പുരോഹിതന്‍ ആക്രമിക്കുമെന്ന് മനസ്സിലാക്കിയിട്ടുതന്നെയാണ് പോകാതിരുന്നത്.

പരിശുദ്ധ കുര്‍ബ്ബാന നാവില്‍ നല്‍കുന്നത് സഭ വിലക്കിയിട്ടില്ല. നാവില്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപ്രകാരം നല്‍കണമെന്നാണ് സഭയുടെ നിയമം. ചില ശ്രേഷ്ഠരായ വൈദീകര്‍ നാവില്‍ മാത്രം അനുവദിക്കുന്നതും കാണാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. നാവില്‍ കൊടുക്കാന്‍ വിസമ്മതിക്കുന്നവരെ ഈ ചുമതലയില്‍ നിന്നും ഒഴിവാക്കണം. സഭയുടെ നിയമങ്ങള്‍ അനുസരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ചുമതലയില്‍നിന്നും ഒഴിയട്ടെ. ഇങ്ങനെ അത്മായരെ ശുശ്രൂഷകള്‍ ഏല്‍പ്പിക്കുമ്പോള്‍ നിയമങ്ങള്‍ അറിയാത്തവരെ മാറ്റി നിര്‍ത്തണം. ഒരു വിവരവുമില്ലാത്തവര്‍ക്ക് തമാശകളിക്കാനുള്ള വേദിയായി അള്‍ത്താരയും ബലിപീഠവും ഉപയോഗിക്കുകയും, ദിവ്യകാരുണ്യത്തെ അനാദരവോടെ സമീപിക്കുകയും ചെയ്യുമ്പോള്‍ ഓര്‍ക്കുക; അയോഗ്യതയോടെ അപ്പം ഭക്ഷിക്കുമ്പോള്‍ നാം ശിക്ഷാവിധിയാണ് ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്(1 കോറി: 11; 27). ഈ കാലങ്ങളില്‍ ലോകം മുഴുവനും പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഭീകരമായ ഒരു തിന്മയാണ് 'കറുത്ത കുര്‍ബ്ബാന' എന്നറിയപ്പെടുന്ന 'ബ്ലാക്ക് മാസ്'. ഇതിനായി ദൈവാലയങ്ങളില്‍നിന്നും വാഴ്ത്തിയ തിരുവോസ്തി എടുത്തു കൊണ്ട്പോകാറുണ്ട്; പിശാചിന് ബലിയര്‍പ്പിക്കാന്‍! പിശാചിന് വ്യക്തമായും അറിയാം ദിവ്യകാരുണ്യത്തില്‍ യേഹ്ശുവായുണ്ടെന്ന്. ഇത്തരക്കാര്‍ നീചമായ പ്രവര്‍ത്തികള്‍ക്ക് കുര്‍ബ്ബാന മോഷ്ടിച്ച് കൊണ്ടുപോകുന്നു. അതിനോട് ഏറെ പൊരുത്തമുള്ള പ്രവര്‍ത്തിയാണ് ദൈവാലയത്തില്‍ ചിലപ്പോഴെങ്കിലും നടക്കുന്നത്.

നീതിയുടെ ശുശ്രൂഷകര്‍ എന്ന നാട്യത്തില്‍ സാത്താന്റെ ആളുകള്‍ സഭയില്‍ കടന്നുകൂടി പരിശുദ്ധിയെ കളങ്കപ്പെടുത്തുകയാണ്. ദൈവം നിഷിദ്ധമെന്ന് കല്പ്പിച്ചവയൊക്കെ വിശുദ്ധമെന്നു പ്രചരിപ്പിച്ച് ദൈവാലയത്തില്‍ സ്ഥാപിക്കുവാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ അജ്ഞതയെ ചൂഷണംചെയ്യുന്ന ഈ വിഭാഗക്കാര്‍ വചനത്തിലെ സത്യങ്ങള്‍ മറച്ചുവയ്കുന്നു. "വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ -വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ"(മത്താ: 24; 15, 16). ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്യുന്നവരോട് ഇവര്‍ക്ക് പുച്ഛവും അവഗണനയുമാണ്. ഇതില്‍നിന്നെല്ലാം മനസ്സിലാകുന്ന യഥാര്‍ത്ഥ സത്യം, അജ്ഞാതമായ ഒരു ശക്തി ഇത്തരക്കാരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതുതന്നെ!

ദൈവാലയത്തില്‍ കച്ചവടം നടത്തിയിരുന്നവരെ പുറത്താക്കാന്‍ യേഹ്ശുവാ ചാട്ടവാറെടുത്തു. ' ദൈവത്തിന്റെ ആലയം പ്രാര്‍ഥനാലയം എന്നുവിളിക്കപ്പെടും, നിങ്ങള്‍ അതിനെ കച്ചവടക്കാരുടെ ഗുഹയാക്കി മാറ്റി.' പ്രാവിനെയും മറ്റു കച്ചവടം ചെയ്തവരായിരുന്നു അന്നു പുറത്താക്കിയതെന്ന് ഓര്‍ക്കണം. ആ ദൈവാലയത്തില്‍ ബലിയര്‍പ്പിച്ചിരുന്നത് ആടിനെയും മറ്റു മൃഗങ്ങളെയുമായിരുന്നു. എന്നാല്‍ ദൈവത്തിന്റെ അഭിഷിക്തനായ യേഹ്ശുവായുടെ പരിപാവനമായ ബലിയുടെ ഓര്‍മ്മപുതുക്കുകയും ശരീരരക്തങ്ങളായി രൂപാന്തരീകരണം സംഭവിക്കുകയും ചെയ്യുന്ന ദൈവാലയങ്ങളിലെ അള്‍ത്താരയെ നാം എങ്ങനെ സമീപിക്കണം? യാഹ്‌വെ മോശയ്ക്കു പ്രത്യക്ഷപ്പെട്ട മലയെ സമീപിക്കുന്നത് ഒരു മൃഗമാണെങ്കില്‍പോലും അത് വധിക്കപ്പെടണം എന്നാണു വചനം പറയുന്നത്.
ഇന്ന് യൂറോപ്പിലെ ദൈവാലയമുറ്റത്ത് മദ്യം വില്‍ക്കുകയും, മദ്യപിച്ചു നൃത്തം വയ്കുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്.

"മന്ത്രവാദിയെയും കൂടോത്രക്കാരുടെയും പുറകെ പോയി അന്യദേവന്മാരെ ആരാധിച്ചാല്‍ അവനെതിരെ ഞാന്‍ മുഖം തിരിക്കുകയും അവനെ സ്വജനത്തില്‍നിന്ന് വിചേദിച്ചുകളയുകയും ചെയ്യും. അതിനാല്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ച് വിശുദ്ധരാകുവിന്‍"(ലേവ്യര്‍: 20; 6, 7).

മന്ത്രവാദിയും കൂടോത്രക്കാരനുമായ പിതാവിനൊപ്പം പൂജകളും മറ്റും ചെയ്യുകയും, അതോടൊപ്പം യാഹ്‌വെയുടെ ആലയത്തില്‍ ലേവിയുടെ ശുശ്രൂഷ നടത്തുകയും ചെയ്യുന്നതിനെ ഒരു പുരോഹിതന്‍ പ്രോത്സാഹിപ്പിക്കുന്നത് ശരിയോ തെറ്റോ? കാര്യങ്ങള്‍ വ്യക്തമായി ഈ പുരോഹിതനോട് പറയുകയും, ഇനിയും വിഗ്രഹാലയങ്ങളില്‍ പോകുമെന്നറിയിക്കുകയും ചെയ്തതാണ്. അള്‍ത്താര ശുശ്രൂഷയ്ക്ക് ആളെ കിട്ടാതെ വലയുകയാണെന്ന് തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍ പുരോഹിതന്മാരുടെ ക്ഷാമംതീര്‍ക്കാന്‍ അമ്പലത്തിലെ പൂജാരികളെ താത്കാലിക ജോലിക്ക് നിര്‍ത്തി പുരോഹിതരുടെ കുറവ് പരിഹരിക്കുമോ? സഭയുടെ വിശ്വാസങ്ങളെയും നിയമങ്ങളെയും അനുസരിക്കുകയും അതിനായി മക്കളെയും മറ്റുള്ളവരെയും പരിശീലിപ്പിക്കുകയും ചെയ്യുന്നവരെ അപമാനിക്കുന്നതാണ് ഇത്തരം ചെയ്തികള്‍. ഇങ്ങനെ അള്‍ത്താര ശുശ്രൂഷ ചെയ്യുന്നവരുടെ സഹപാഠികളായ മറ്റു കുട്ടികളുടെ വിശ്വാസങ്ങള്‍ക്ക് ഇടര്‍ച്ച വരുത്തുന്ന തീരുമാനങ്ങള്‍ സഭാനേതൃത്വം തിരുത്തുകയും, ഇതിനെ പ്രോത്സാഹിപ്പിക്കുന്ന 'കപടപുരോഹിതരെ' പിന്‍വലിക്കുകയും ചെയ്തില്ലെങ്കില്‍ വരാനിരിക്കുന്നത് വന്‍ദുരന്തമായിരിക്കും.

ആഗോള കത്തോലിക്കാ സഭയ്ക്ക് ഒരു നിയമമേയുള്ളൂ എന്ന് മനസ്സിലാക്കാന്‍ ചില വൈദീകര്‍ക്കുപോലും കഴിയുന്നില്ല. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ മാറുമ്പോള്‍ ദൈവത്തിന്റെയും സഭയുടെയും നിയമങ്ങളും മാറുമോ? പ്രമാണങ്ങള്‍ മാറുമോ?

ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ അത്മായരായ സ്ത്രീകളും പുരുഷന്മാരും കുര്‍ബ്ബാന വേളയില്‍ ദിവ്യകാരുണ്യം നല്‍കാറുണ്ട്. ഇവരില്‍ പലരും സഭാ നിയമങ്ങളോ ആചാരങ്ങളോ കൃത്യമായി പാലിക്കാറില്ല. ഇതിനു ഉദാഹരണമാണ് മുകളില്‍ വിവരിച്ച സംഭവം. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ വിവരിക്കുന്ന ഒരു നിയമമുണ്ട്. പതിനൊന്നാമത്തെ അദ്ധ്യായത്തില്‍ ഒന്നാം വാക്യം മുതല്‍ അത് വിവരിക്കുന്നു. സ്ത്രീകളും ശിരോവസ്ത്രവും എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന ഈ വചന ഭാഗത്ത്‌, പ്രാര്‍ത്ഥനാ വേളകളില്‍ സ്ത്രീ ശിരോവസ്ത്രം ധരിക്കേണ്ടത് എന്തിന് എന്ന് വിശദീകരിക്കുന്നുണ്ട്. ദൈവാലയത്തില്‍ വരുന്ന സ്ത്രീകളെ ഇത് പറഞ്ഞു മനസ്സിലാക്കെണ്ടതില്ലേ? കുറഞ്ഞപക്ഷം അള്‍ത്താരയില്‍ കയറുകയും, ദിവ്യകാരുണ്യം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നവരെ ദുര്‍സാക്ഷികളാക്കാതിരിക്കാന്‍ നേതൃത്വത്തിന് ബാദ്ധ്യതയുണ്ട്.

ഇത്തരം കാര്യങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള ഒരു വിശ്വാസിയുടെ സംശയങ്ങള്‍ തീര്‍ത്തുതരാന്‍ ചുമതലപ്പെട്ടവര്‍, വിശ്വാസികളെ ശത്രുക്കളെപ്പോലെ സമീപിക്കുന്നത് നല്ലതല്ല. ഒരു പക്ഷെ വിധേയത്വത്തിന്റെ പേരില്‍ പലരും കണ്ടില്ലെന്നു നടിച്ചേക്കാം. എന്നാല്‍ എല്ലാവരും ഒരേരീതിയില്‍ ആകണമെന്നില്ല. പല പുരോഹിതന്മാര്‍ക്കും തങ്ങളുടെ ളോഹ ഒരു അപമാനം പോലെയാണ്. കുര്‍ബ്ബാന സമയം കഴിഞ്ഞാല്‍ എത്രയും വേഗം അതഴിച്ചുമാറ്റാനുള്ള തത്രപ്പാടിലാണ്. പുരോഹിത വേഷത്തില്‍ പുറത്തിറങ്ങുന്നത് ചില വൃദ്ധരായ വൈദീകര്‍ മാത്രമാണ്. ഇതിനു പല ന്യായവാദങ്ങളും ഇവര്‍ നിരത്താറുണ്ട്. എന്നാല്‍ ഈ പ്രശ്നങ്ങള്‍ മെത്രാന്‍മാര്‍ക്കും മാര്‍പ്പാപ്പയ്ക്കും ഇല്ലെന്നോ? എല്ലാവരും ഒരേതരം 'ളോഹ' തന്നെയാണ് ധരിക്കുന്നത്. സാധാരണ വേഷത്തില്‍ ഇവര്‍ പുറത്തു സഞ്ചരിക്കുമ്പോള്‍ മറ്റു മതസ്ഥരായ ചെറുപ്പക്കാര്‍ പരിഹാസ വാക്കുകള്‍ പറയുന്നത് കേള്‍ക്കേണ്ട ദുരവസ്ഥയുണ്ടായിട്ടുണ്ട്. അശ്ലീല ചുവയുള്ള ഇത്തരം പരിഹാസങ്ങള്‍, സഭയെ സ്നേഹിക്കുന്ന വിശ്വാസികളെ വേദനിപ്പിക്കും.

മന്ത്രിമാരെയും രാഷ്ട്രീയക്കാരെയും കാണാന്‍പോകുമ്പോള്‍ ളോഹ ധരിക്കാന്‍ മറക്കാറില്ല. അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി മാത്രമുള്ള ഒരു 'ഐഡന്റിറ്റി' മാത്രമായി സഭാവസ്ത്രത്തെ കാണുന്നവര്‍, കന്യാസ്ത്രീകള്‍ 'ചുരിദാറും ജീന്‍സും' ഇട്ടു നടക്കുന്നതുപോലെ തന്നെയാണെന്നു മറക്കരുത്. സഭയെ ദുഷിപ്പിക്കാന്‍ സാത്താന്‍ നടത്തുന്ന പരിഷ്കാരങ്ങളുടെ ഭാഗം തന്നെയാണിതും. ആയതിനാല്‍, സഭയ്ക്കും സഭാനേതൃത്വത്തിനും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം! ജീര്‍ണ്ണതകള്‍ ഉണ്ടാകാതിരിക്കാനും ജീര്‍ണ്ണിച്ചവ മുറിച്ചു മാറ്റപ്പെടാനും! വചനം എല്ലാം മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് വചനം പഠിച്ചിട്ടുള്ളവര്‍ കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയും! “അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും"(മത്താ: 15; 14).

"ദൈവദൂതന്മാര്‍ നില്‍ക്കാന്‍ ഭയപ്പെടുന്നിടത്ത് ഭോഷന്മാര്‍ വിളയാടും" എന്നത് അന്വര്‍ത്ഥമായി എന്ന് തിരിച്ചറിയുക!

യേഹ്ശുവായേ വേഗം വരണമേ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4201 views

LOG IN

Lost your password?

SIGN UP

LOST PASSWORD