കാലത്തിന്റെ അടയാളങ്ങള്‍

ഈസാനബി എന്ന എതിര്‍ക്രിസ്തു!

Print By
about

24 - 12 - 2016

സാനബിയെ യേഹ്ശുവായായി തെറ്റിദ്ധരിച്ചിരിക്കുന്ന അനേകം ആളുകള്‍ ക്രൈസ്തവസഭകളിലുണ്ട്. വലിയ അപകടത്തില്‍ കഴിയുന്ന ഇക്കൂട്ടര്‍ക്ക് വെളിച്ചം പകരുവാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. ഈസാനബി ആരാണെന്നും യേഹ്ശുവാ ആരാണെന്നും ഇവര്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നും മനസ്സിലാക്കിയതിനുശേഷം കൂടുതല്‍ പഠനങ്ങളിലേക്ക്‌ നമുക്കു പ്രവേശിക്കാം. ഈസാനബി ആരാണെന്ന് അറിയണമെങ്കില്‍ ഇസ്ലാംമതം എന്താണെന്ന് അറിയണം. ആരാണ് ഈ മതം സ്ഥാപിച്ചതെന്നും അവരുടെ ലക്ഷ്യമെന്തായിരുന്നുവെന്നും മനസ്സിലാക്കിക്കൊണ്ട് ഈ പഠനം നമുക്ക് ആരംഭിക്കാം.

ഇസ്ലാംമതം!

അറബികളുടെയിടയിലെ ഖുറൈഷി ഗോത്രക്കാരനായ മുഹമ്മദ്‌ സ്ഥാപിച്ച മതമാണ്‌ ഇസ്ലാംമതം എന്ന ധാരണയിലാണ് സാമാന്യജനം ഇന്നുള്ളത്. ഇസ്ലാംമതക്കാര്‍ ദൈവമായി കരുതുന്ന അല്ലാഹു നല്‍കിയ വെളിപാടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ്‌ ഈ മതം സ്ഥാപിച്ചതെന്ന പൊതുധാരണ പലരും വച്ചുപുലര്‍ത്തുന്നു. ഇസ്ലാമിന്റെ ഏറ്റവും ഉന്നതനായ പ്രവാചകന്‍ മുഹമ്മദാണ് എന്നകാര്യത്തില്‍ ഇസ്ലാമികസമൂഹത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഇയാളിലൂടെയാണ് അല്ലാഹു അവന്റെ നിയമങ്ങള്‍ നല്‍കിയതെന്നും ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍, മുഹമ്മദ്‌ തന്റെ കൗശലത്തിലൂടെ നേടിയെടുത്ത ആശയമാണ് ഇസ്ലാംമതത്തിന്റെ ഉദ്ഭവത്തിനു കാരണമായതെന്നു വാദിക്കുന്ന അനേകരുണ്ട്. ഈ വാദത്തില്‍ കഴമ്പില്ലെന്നു പറയാന്‍ കഴില്ല. കാരണം, മുഹമ്മദിന്റെ ആദ്യഭാര്യയുടെ ബന്ധുവും പൗരസ്ത്യസുറിയാനിസഭയിലെ ഒരു പാതിരിയുമായിരുന്ന വറക്ക ഇബ്നു നൗഫല്‍ തട്ടിക്കൂട്ടിയ ആശയമായിരുന്നു ഇസ്ലാമികതയുടെ ആധാരം. മുഹമ്മദില്‍ പ്രവാചകത്വം ആരോപിച്ച ആദ്യത്തെ മനുഷ്യന്‍ ഈ പാതിരിയായിരുന്നുവെന്ന് ഇസ്ലാമും സമ്മതിക്കുന്നു. എന്നാല്‍, ഇന്നത്തെ ഖുറാനിലെ ആശയങ്ങള്‍ പൂര്‍ണ്ണമായും ഇബ്നു നൗഫലിന്റേതായിരുന്നില്ല. മുഹമ്മദില്‍ കുടികൊണ്ടിരുന്ന അല്ലാഹുവെന്ന ബാല്‍ദേവന്റെ ആത്മാവാണ് ഇന്നത്തെ ഖുറാന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി. തന്റെ വിഷയാസക്തികളെ തൃപ്തിപ്പെടുത്തിക്കൊണ്ട് നിയമങ്ങള്‍ നിര്‍മ്മിക്കുവാന്‍ മുഹമ്മദിനെ പ്രേരിപ്പിച്ചതും ഇതേ ആത്മാവുതന്നെയാണ്.

മുഹമ്മദിനുവേണ്ടി അനേകം ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ട നിയമങ്ങളാണ് ഖുറാനിലേതെങ്കിലും, ഇസ്ലാംമത സ്ഥാപനത്തിലൂടെ അല്ലാഹുവെന്ന സാത്താന് വ്യക്തമായ മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. സത്യത്തെ നിഷേധിക്കുകയും തത്സ്ഥാനത്ത് അസത്യത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ലക്‌ഷ്യം. അസത്യത്തെ സത്യമായി ധരിപ്പിക്കുന്നതുവഴി അനേകരെ നിത്യജീവനില്‍നിന്നു നിത്യനാശത്തിലേക്കു നയിക്കാന്‍ സാധിക്കുമെന്ന് സാത്താന്‍ കണക്കുകൂട്ടുന്നു. സത്യദൈവത്തെ സംബന്ധിച്ച് മിഥ്യാബോധവും ആശയക്കുഴപ്പവും സൃഷ്ടിക്കാന്‍ ഉതകുന്നവിധം വ്യക്തമായ ആസൂത്രണത്തോടെയാണ് ഇസ്ലാംമതത്തെ സാത്താന്‍ അണിയിച്ചൊരുക്കിയത്. മാനവകുലത്തിന്റെ രക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗത്തെ നിഷേധിച്ചുകൊണ്ട് നിത്യജീവനിലേക്കുള്ള അവരുടെ പ്രവേശനത്തെ ഇല്ലാതാക്കാന്‍ ആവശ്യമായതെല്ലാം ഇസ്ലാമിക മതബോധനത്തില്‍ കാണാന്‍ കഴിയും. ഒരുവനു നിത്യജീവന്‍ സാദ്ധ്യമാകുന്നത് എങ്ങനെയാണെന്നു ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍"(യോഹ: 17; 3). ഈ വചനത്തിനു തൊട്ടുമുന്‍പത്തെ വചനം ഇപ്രകാരമാണ്: "എന്തെന്നാല്‍, അവിടുന്ന് അവനു നല്‍കിയിട്ടുള്ളവര്‍ക്കെല്ലാം അവന്‍ നിത്യജീവന്‍ നല്‍കേണ്ടതിന്, എല്ലാവരുടെയുംമേല്‍ അവന് അവിടുന്ന് അധികാരം നല്‍കിയിരിക്കുന്നുവല്ലോ"(യോഹ: 17; 2). ഈ സത്യത്തെ നിഷേധിക്കാനുള്ള കൗശലങ്ങളാണ് ഖുറാനിലുടനീളം നാം കാണുന്നത്.

ഏകസത്യദൈവത്തെക്കുറിച്ചും ദൈവവുമായുള്ള സമാനത പരിഗണിക്കാതെ പരിപൂര്‍ണ്ണ മനുഷ്യനായി കടന്നുവന്ന രക്ഷകനായ യേഹ്ശുവായെക്കുറിച്ചും തെറ്റിദ്ധാരണ ജനിപ്പിക്കണമെങ്കില്‍, യാഹ്‌വെ, യേഹ്ശുവാ തുടങ്ങിയ നാമങ്ങള്‍ ഇല്ലാതാകണം. ഈ നാമങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം ഇതിനു ബദലായി മറ്റു നാമങ്ങള്‍ സ്ഥാപിക്കുകയെന്നത് അസാദ്ധ്യമാണ്. യാഹ്‌വെ, യേഹ്ശുവാ എന്നീ നാമങ്ങളിലുള്ള ശക്തിയും രക്ഷയും വ്യക്തമായി അറിയാവുന്ന സാത്താന്‍, ഇസ്ലാംമതം സ്ഥാപിക്കുന്നതിനു മുന്‍പുതന്നെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നാമം ഇല്ലാതാക്കാന്‍ സാത്താന്‍ തിരഞ്ഞെടുത്തത് യെഹൂദരെയാണ്. ബുദ്ധിയുടെ കാര്യത്തില്‍ യെഹൂദരുടെ മികവ് നമുക്കെല്ലാം അറിയാം. എന്നാല്‍, ആത്മീയജ്ഞാനത്തിന്റെ കാര്യത്തില്‍ എല്ലാ യെഹൂദരും മികവുപുലര്‍ത്തിയവരല്ല. ആത്മീയജ്ഞാനമുണ്ടായിരുന്ന യെഹൂദരെല്ലാം ക്രിസ്ത്യാനികളായി മാറിയെന്ന യാഥാര്‍ത്ഥ്യവും നാം ഉള്‍ക്കൊള്ളണം. ഇവിടെയാണ്‌ വിജ്ഞാനവും ജ്ഞാനവും തമ്മിലുള്ള അന്തരം നാം തിരിച്ചറിയേണ്ടതും! ജ്ഞാനം എന്ന വാക്കിനു നിഘണ്ടുവില്‍ കാണുന്ന വ്യാഖ്യാനം, അറിവ്, ആത്മജ്ഞാനം, മോക്ഷസംബന്ധമായ അറിവ് എന്നിങ്ങനെയാണ്. വിജ്ഞാനമെന്നാല്‍, ലൗകീകമായ അറിവ്, കലാശാസ്ത്രങ്ങളിലുള്ള ജ്ഞാനം തുടങ്ങിയ മേഖലകളില്‍ പരിമിതപ്പെടുന്നു. അതായത്, വിജ്ഞാനം ഈ ലോകത്തിന്റെ അതിര്‍ത്തികളില്‍ ഒതുങ്ങിനില്‍ക്കുമ്പോള്‍, ജ്ഞാനം ആത്മീയതയുടെ ആഴങ്ങളിലും വിശാലതയിലും സഞ്ചാരം നടത്തുന്നു!

ആയതിനാല്‍, ജ്ഞാനത്തിനുമേല്‍ വിജ്ഞാനം ആധിപത്യം പുലര്‍ത്തുമ്പോള്‍ ആത്മീയസത്യങ്ങള്‍ വിവേചിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള രഹസ്യങ്ങളുടെ കാര്യത്തില്‍ വിജ്ഞാനികള്‍ക്കു വന്നുഭവിച്ച മൂല്യച്യുതിയും ഇതുതന്നെയാണ്. ബൈബിള്‍ ഇപ്രകാരം പറയുന്നു: "യേഹ്ശുവാ ഉദ്‌ഘോഷിച്ചു: സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു"(മത്താ: 11; 25). യഹൂദരുടെയിടയിലെ നേതാക്കന്മാരെല്ലാംതന്നെ വിജ്ഞാനികളായിരുന്നു. ഇന്നത്തെ ക്രിസ്തീയസഭകളിലെ നേതാക്കന്മാരുടെ കാര്യവും വ്യത്യസ്തമല്ല. യെഹൂദ നേതാക്കന്മാരുടെ വിജ്ഞാനം അവരെ സത്യത്തില്‍നിന്ന്‍ അകറ്റിനിര്‍ത്തിയതുപോലെ, ക്രിസ്തീയനികളുടെയിടയിലെ പണ്ഡിതന്മാരും ഇപ്പോള്‍ ഇരുട്ടില്‍ത്തപ്പുകയാണ്. നമുക്ക് വിഷയത്തിലേക്ക് മടങ്ങിവരാം.

യെഹൂദരിലെ വിജ്ഞാനികള്‍ക്ക് രാജകൊട്ടാരത്തില്‍ പിറക്കാത്ത യേഹ്ശുവായെ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. പ്രവചനങ്ങളെയും നിയമങ്ങളെയും മനഃപാഠമാക്കിയെങ്കിലും അവയെ ജ്ഞാനംകൊണ്ടല്ല ഇവര്‍ വ്യാഖ്യാനിച്ചത്. വിജ്ഞാനത്തെയും ബുദ്ധിയെയും ആശ്രയിച്ചു പ്രവചനങ്ങളെ വ്യാഖ്യാനിക്കുന്നവര്‍ക്ക് അക്ഷരങ്ങള്‍ക്കപ്പുറമുള്ള അര്‍ത്ഥതലങ്ങള്‍ ഗ്രഹിക്കാന്‍ കഴിയില്ല എന്നത് യെഹൂദര്‍ ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. യെരുശലേമില്‍ ദൈവാലയം പണിയാനുള്ള പരിശ്രമങ്ങളും ചുവന്ന പശുക്കളെ പോറ്റി വളര്‍ത്തുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ്! വിജ്ഞാനത്തിലും ബുദ്ധിയിലുമുള്ള യെഹൂദരുടെ ഈ അതിരുകടന്ന ആശ്രയത്തെ മുതലെടുത്തുകൊണ്ട്, സത്യദൈവത്തെക്കുറിച്ചും രക്ഷയെക്കുറിച്ചും ആശയക്കുഴപ്പം ഉണ്ടാക്കുകയെന്ന തന്റെ പദ്ധതിക്ക് സാത്താന്‍ തുടക്കമിട്ടു! സൈന്യങ്ങളുടെ ദൈവത്തിന്റെ നാമത്തെ വിസ്മൃതിയിലാക്കാന്‍ സാത്താന്‍ തിരഞ്ഞെടുത്തത് യെഹൂദരെയായിരുന്നു. യാഹ്‌വെ എന്ന അവിടുത്തെ പരിശുദ്ധ നാമം ദുരുപയോഗിക്കപ്പെട്ടേക്കുമെന്ന തോന്നല്‍ യെഹൂദ പണ്ഡിതന്മാരില്‍ അവന്‍ ഉണര്‍ത്തി. സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ താന്‍ അറിയപ്പെടണം എന്ന ആജ്ഞയോടെ അവിടുന്ന് വെളിപ്പെടുത്തിയ നാമം അങ്ങനെ മറച്ചുവയ്ക്കപ്പെട്ടു! അല്ലാഹുവിനെ സൃഷ്ടിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമാണിതെന്ന് യെഹൂദരോ ക്രിസ്ത്യാനികളോ അറിഞ്ഞില്ല.

ദൈവമായ യാഹ്‌വെ മോശയിലൂടെ നല്‍കിയ പ്രമാണങ്ങള്‍ രണ്ടാമത്തേത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "നിന്റെ ദൈവമായ യാഹ്‌വെയുടെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ യാഹ്‌വെ ശിക്ഷിക്കാതെ വിടുകയില്ല"(പുറ: 20; 7). ഈ കല്പനയെ ഭയന്ന്‍ അവിടുത്തെ നാമംതന്നെ നീക്കംചെയ്തുവെന്നാണ് പറയപ്പെടുന്നത്. വൃഥാ ഉപയോഗിക്കുകയെന്നാല്‍ ദുരുപയോഗിക്കുകയെന്ന അര്‍ത്ഥം മാത്രമേയുള്ളു; മറിച്ച് ഉപയോഗിക്കരുതെന്ന് വായിക്കേണ്ടതില്ല. മോശയുടെ കാലത്തും പിന്നീട് പ്രവാചകന്മാരുടെ കാലത്തുമെല്ലാം ഈ നാമം വിളിച്ചപേക്ഷിച്ച് യിസ്രായേല്‍ജനം അനുഗ്രഹം പ്രാപിച്ചിട്ടുണ്ട്. യേഹ്ശുവാ മനുഷ്യനായി കടന്നുവന്ന കാലഘട്ടത്തിലും ഈ നാമം വിളിച്ചപേക്ഷിച്ചിരുന്നു. യേഹ്ശുവായുടെ പേരില്‍പ്പോലും ഈ പേരുണ്ട്! യാഹ്‌വെ രക്ഷിക്കുന്നു എന്നാണ് അവിടുത്തെ നാമത്തിന്റെ അര്‍ത്ഥം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെ നാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ! ഞാന്‍ അവരോടുകൂടെയായിരുന്നപ്പോള്‍, അങ്ങ് എനിക്കു നല്‍കിയ അവിടുത്തെ നാമത്തില്‍ ഞാന്‍ അവരെ സംരക്ഷിച്ചു; ഞാന്‍ അവരെ കാത്തുസൂക്ഷിച്ചു"(യോഹ: 17; 11, 12). യേഹ്ശുവായുടെ നാമംതന്നെയാണ് സൈന്യങ്ങളുടെ ദൈവത്തിന്റെ നാമവും. ഈ വചനംകൂടി ശ്രദ്ധിക്കുക: "അങ്ങയുടെ നാമം അവരെ ഞാന്‍ അറിയിച്ചു"(യോഹ: 17; 26).

യാഹ്‌വെ എന്ന നാമം യേഹ്ശുവായുടെ മനുഷ്യാവതാര കാലഘട്ടത്തിലും അതിനുശേഷവും നിലനിന്നിരുന്നു എന്നതിന് വേറെയും തെളിവുകളുണ്ട്. യേഹ്ശുവായില്‍ ഈ നാമം ഉണ്ടെന്നു നാം കണ്ടുകഴിഞ്ഞു. ആദ്യനൂറ്റാണ്ടില്‍ ജീവിച്ച ക്രിസ്ത്യാനികളുടെയിടയില്‍ 'യാഹ്‌വെ' എന്ന നാമം പ്രചാരത്തിലുണ്ടായിരുന്നു എന്നതിന്റെ സൂചനയും വെളിപാടിന്റെ പുസ്തകത്തില്‍ വായിക്കാന്‍ കഴിയും. ആദ്യനൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലാണ് ഈ പുസ്തകം രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. അപ്പസ്തോലനായ യോഹന്നാനു ലഭിച്ച സ്വര്‍ഗ്ഗീയ ദര്‍ശനത്തെക്കുറിച്ച് ഇപ്രകാരമാണ് അതില്‍ എഴുതിയിരിക്കുന്നത്: "ഇതിനുശേഷം സ്വര്‍ഗ്ഗത്തില്‍ വലിയ ജനക്കൂട്ടത്തിന്റേതുപോലുള്ള ശക്തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലൂയാഹ്! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റേതാണ്"(വെളി: 19; 1). മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "രണ്ടാമതും അവര്‍ പറഞ്ഞു: ഹല്ലേലൂയാഹ്! അവളുടെ പുക ഉയര്‍ന്നുകൊണ്ടിരുന്നു. അപ്പോള്‍ ഇരുപത്തിനാലു ശ്രേഷ്ഠന്മാരും നാലു ജീവികളും ആമേന്‍, ഹല്ലേലൂയാഹ് എന്നു പറഞ്ഞുകൊണ്ട് സാഷ്ടാംഗം പ്രണമിച്ച്‌ സിംഹാസനസ്ഥനായ ദൈവത്തെ ആരാധിച്ചു"(വെളി: 19; 3, 4). വേറൊരു വചനം ഇപ്രകാരമാണ്: "പിന്നെ വലിയ ജനക്കൂട്ടത്തിന്റെയും പെരുവെള്ളത്തിന്റെയും ഗംഭീരമായ ഇടിമുഴക്കത്തിന്റെയും ശബ്ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു: ഹല്ലേലൂയാഹ്! സര്‍വ്വശക്തനും നമ്മുടെ ദൈവവുമായ യാഹ്‌വെ വാഴുന്നു"(വെളി: 19; 6).

യാഹ്‌വെയ്ക്കു സ്തുതി എന്നാണ് 'ഹല്ലേലൂയാഹ്' എന്ന പദത്തിന്റെ അര്‍ത്ഥം. എല്ലാ ഭാഷകളിലുമുള്ള ബൈബിളില്‍ ഈ പദം ഇന്നും നിലനില്‍ക്കുന്നു. അവിടുത്തെ പരിശുദ്ധമായ നാമത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിനിടയില്‍ അറിയാതെ വിട്ടുപോയതാകാം ഈ പദം! യാഹ്‌വെ എന്ന പേരിനെ ഇല്ലായ്മചെയ്യാനുള്ള ശ്രമം ആരംഭിച്ചത് ആദ്യനൂറ്റാണ്ടിലായിരിക്കാനുള്ള സാധ്യതയിലേക്കാണ് വെളിപാടുപുസ്തകവും യേഹ്ശുവായുടെ നാമവുമൊക്കെ വിരല്‍ചൂണ്ടുന്നത്. യെരുശലെമിന്റെ നാശവും യെഹൂദരുടെ ചിതറിക്കപ്പെടലും യാഹ്‌വെയുടെ നാമം വിസ്മരിക്കപ്പെടാന്‍ കാരണമായിട്ടുണ്ട്. യെഹൂദര്‍ കടന്നുചെന്ന രാജ്യങ്ങളിലൊന്നും ഇവര്‍ തങ്ങളെത്തന്നെ വെളിപ്പെടുത്തിയില്ല. വംശീയമായി തങ്ങള്‍ പീഡിപ്പിക്കപ്പെടുമെന്ന ഭയം ഇവരെ വേട്ടയാടിയിരുന്നു. തങ്ങളുടെ ഭാഷയില്‍ സംസാരിക്കാന്‍പോലും ഇവര്‍ ഭയപ്പെട്ടു. അങ്ങനെ ഹെബ്രായഭാഷ ഇല്ലാതായി; അതോടൊപ്പം 'യാഹ്‌വെ' എന്ന നാമവും!

യേഹ്ശുവായുടെ രക്ഷാകര ദൗത്യം പൂര്‍ത്തീകരിക്കപ്പെട്ടതിനുശേഷമാണ് അവിടുത്തെ നാമത്തെ ഇല്ലായ്മചെയ്യാനുള്ള ശ്രമങ്ങള്‍ സജ്ജീവമായതെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇതിനു വ്യക്തമായ കാരണങ്ങളുണ്ട്. യേഹ്ശുവാ എന്ന നാമത്തെ സാത്താന്‍ അധികമായി ഭയപ്പെടുന്നു എന്നതാണ് ഇവയില്‍ പ്രധാനപ്പെട്ടത്. എന്തെന്നാല്‍, അത്യധികമായി ഉയര്‍ത്തി സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഈ നാമത്തിനു മുന്‍പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നു. ബൈബിള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേഹ്ശുവായുടെ നാമത്തിനു മുമ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേഹ്ശുവാ മ്ശിഹാ രക്ഷകനും നാഥനുമാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്"(ഫിലി: 2; 9- 11). അതീവ ശ്രേഷ്ഠമായ ഈ നാമം വിളിച്ചപേക്ഷിക്കുന്നതിലൂടെയാണ് ഒരുവന്‍ രക്ഷപ്രാപിക്കുന്നത്. യേഹ്ശുവായെ രക്ഷകനായ ദൈവമായി വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുമ്പോള്‍ മാത്രമാണ് അവിടുത്തെ രക്ഷയുടെ ഫലം നമുക്ക് അനുഭവിക്കാന്‍ സാധിക്കുന്നത്. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരുടെയും മുട്ടുകളെ മടക്കുന്ന ഈ നാമത്തോടുള്ള സാത്താന്റെ രോഷം അതുകൊണ്ടുതന്നെ ചെറുതല്ല! ദൈവമക്കള്‍ ഈ നാമം വിളിച്ചപേക്ഷിക്കുമ്പോള്‍ സാത്താനും അവന്റെ ആധിപത്യങ്ങളും വിറകൊള്ളുന്നു. അതിനാല്‍, തന്റെ സുഗമമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന മഹത്തായ നാമത്തെ ദൈവമക്കളുടെ അധരങ്ങളില്‍നിന്നു വിച്ഛേദിക്കാന്‍ അവന്‍ ഒരു പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കി. ലോകത്തെവിടെയും കേട്ടുകേള്‍വിപോലുമില്ലാത്ത ഒരു കുതന്ത്രമാണ് സാത്താന്‍ നടപ്പാക്കിയത്!

ഭാഷയുടെ അടിസ്ഥാനത്തില്‍ പേരുകളെ പരിഭാഷപ്പെടുത്തുന്ന രീതി ബൈബിളിലല്ലാതെ മറ്റെവിടെയെങ്കിലും ആരെങ്കിലും കണ്ടിട്ടുണ്ടോ? മറ്റു മതഗ്രന്ഥങ്ങളിലുള്ള ദേവീ-ദേവന്മാരുടെ പേരുകള്‍ ആരെങ്കിലും പരിഭാഷപ്പെടുത്തിയിട്ടുണ്ടോ? ഏതെങ്കിലും ഇതിഹാസ കഥകളിലെ കഥാപാത്രങ്ങളുടെ പേരുകള്‍ക്ക് ഭാഷാപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ? ഏറ്റവുമധികം ഇതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത് ഗ്രീക്കുഭാഷയിലാണ്. അനേകം ഭാഷകളില്‍ ഇവ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കഥാപാത്രങ്ങളുടെ പേരുകള്‍ക്ക് യാതൊരു മാറ്റവുമില്ല! ഗ്രീക്കുകാരുടെയിടയില്‍ അനേകം ദേവന്മാരും ദേവതകളും ഉണ്ട്. ലോകത്തെല്ലായിടത്തും ഇവറ്റകളുടെ പേരുകള്‍ അതേപടി നിലനില്‍ക്കുന്നു. ഈഡിപ്പസ്, ഇഫിഗേനിയ, ഒഡീസ്സസ്, ഏനീയസ്, ഡയോമിഡസ്, മെനിലോസ് എന്നീ പേരുകള്‍ ഗ്രീക്ക് ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളുടെതാണ്. ലോകത്തെ എല്ലാ ഭാഷകളിലും ഇതേ പേരില്‍ത്തന്നെ ഈ കഥാപാത്രങ്ങള്‍ അറിയപ്പെടുന്നു. ടോളമി രാജവംശപരമ്പരയില്‍ ടോളമി പന്ത്രണ്ടാമന്റെ മകളായി ബി സി 69 -ല്‍ ജനിച്ച ക്ലിയോപാട്ര എന്ന വിഖ്യാത സുന്ദരിയുടെ പേരില്‍ മാറ്റമില്ല. മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയാല്‍ ഈ പേരിന്റെ അര്‍ത്ഥം 'പ്രതാപശാലിയായ പിതാവില്‍നിന്ന് ഉരുവായവള്‍' എന്നാകും.

തങ്ങളുടെ ദേവീ-ദേവന്മാരുടെയോ ഇതിഹാസനായകന്മാരുടെയോ പേരുകള്‍ യാതൊരു മാറ്റവുമില്ലാതെ നിലനിര്‍ത്തുമ്പോള്‍, യാഹ്‌വെ എന്ന പേരിനെയും യേഹ്ശുവാ എന്ന പേരിനെയും മാറ്റിമറിക്കാന്‍ ഗ്രീക്കുകാര്‍ നടത്തിയ ശ്രമങ്ങളെ നിസ്സാരമായി കാണരുത്! യാഹ്‌വെയുടെ അരുളപ്പാട് ശ്രദ്ധിക്കുക: "യിസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3; 15). ഒരിക്കലും മാറ്റംവരുത്താന്‍ പാടില്ലെന്നു ദൈവം കല്പിച്ച അവിടുത്തെ മഹനീയ നാമത്തെ മാറ്റിമറിക്കാനുള്ള തുടക്കംകുറിച്ചത് ഗ്രീക്കുകാരാണ്‌. യെഹൂദരോടുള്ള വിരോധമാണ് കാരണമായി പറയുന്നതെങ്കിലും യാഥാര്‍ത്ഥ്യം അതല്ല. സത്യദൈവത്തിന്റെ നാമം വിസ്മൃതിയിലാക്കുകയും ഈ നാമത്തില്‍ വന്ന രക്ഷയെ തടസ്സപ്പെടുത്തുകയും ചെയ്യുകയെന്ന പൈശാചിക അജണ്ടയാണ് ഇവര്‍ നടപ്പാക്കിയത്. യേഹ്ശുവായെന്ന ഏകരക്ഷയെ നിഷേധിച്ചുകൊണ്ട് കടന്നുവരാനിരിക്കുന്ന ഇസ്ലാമികതയ്ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യവും ഇതിലൂടെ സാദ്ധ്യമാക്കി. അല്ലാഹുവിനും ഈസാനബിയ്ക്കും നിലനില്‍ക്കണമെങ്കില്‍ സത്യദൈവത്തിന്റെ നാമം പരിഷ്ക്കരിക്കപ്പെടേണ്ടത് അനിവാര്യമായിരുന്നു.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ, അവിടുത്തെ യഥാര്‍ത്ഥ പേരില്‍ത്തന്നെ എല്ലാ ഭാഷകളിലും അറിയപ്പെട്ടാല്‍ അല്ലാഹുവിന്റെ കടന്നുവരവിന് അത് തടസ്സമാകും. എന്തെന്നാല്‍, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യാഹ്‌വെ തന്നെയാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് അല്ലാഹുവെന്ന വ്യാജനെ മുഹമ്മദ്‌ കളത്തിലിറക്കിയത്! സ്ഥായിയായ ഒരു നാമം ഇല്ലാത്തവനായി സത്യദൈവത്തെ മാറ്റിയതിനുപിന്നില്‍ ഇങ്ങനെയൊരു കുതന്ത്രം പലരും തിരിച്ചറിഞ്ഞില്ല. ക്രിസ്ത്യാനികളെന്നു പറയപ്പെടുന്നവര്‍പ്പോലും ഈ വഞ്ചനയില്‍ അകപ്പെട്ടു എന്നതാണു യാഥാര്‍ത്ഥ്യം! ഓരോ രാജ്യങ്ങളിലും ഭാഷകളിലും വ്യത്യസ്ത നാമങ്ങളില്‍ സത്യദൈവം അറിയപ്പെടുന്നതുമൂലം വ്യാജന്മാര്‍ കളംനിറഞ്ഞാടുകയാണ്! യാഹ്‌വെ മലയാളികളുടെ മുന്നിലെത്തിയപ്പോള്‍ കര്‍ത്താവായി. അറബികള്‍ക്ക് അല്ലാഹുവായപ്പോള്‍, അറബി ക്രിസ്ത്യാനികളും അവിടുത്തെ വിളിച്ചത് പിശാചിന്റെ നാമം. അല്ലാഹുവെന്ന പൈശാചിക നാമം വിളിച്ചപേക്ഷിച്ച ക്രിസ്ത്യാനികളില്‍ ആരും സംരക്ഷിക്കപ്പെടാതെപോയതും നാം ഗൗരവമായി കാണണം. ഉഗ്രപീഡനത്തിന്റെ നാളുകളില്‍ വിളിച്ചപേക്ഷിക്കാന്‍ ദൈവമക്കള്‍ക്കു നല്‍കപ്പെട്ട നാമം ഇവര്‍ വിളിച്ചില്ല! "എന്തെന്നാല്‍, യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും"(റോമാ: 10; 13). ദൈവത്തിന്റെ നാമത്തില്‍നിന്നാണ് അവിടുത്തെ സംരക്ഷണം വരുന്നത്. ഈ വചനം നോക്കുക: "അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും"(സങ്കീ: 91; 14, 15).

സൈന്യങ്ങളുടെ ദൈവത്തിന്റെ നാമം എത്രമാത്രം ശക്തമാണെന്നു വ്യക്തമാക്കുന്ന മറ്റൊരു വചനം ശ്രദ്ധിക്കുക: "യാഹ്‌വെയുടെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും"(നിയമം: 28; 10). ക്രിസ്ത്യാനിയെ ആരും ഭയപ്പെടുന്നില്ലെങ്കില്‍ അതിന്റെ കാരണം അന്വേഷിച്ചു വേറെ എവിടെയും അലയേണ്ടതില്ല! വളരെ ചെറിയൊരു സമൂഹമായ യെഹൂദരെക്കുറിച്ചു കേള്‍ക്കുമ്പോള്‍ ഇസ്ലാമിന്റെ മുട്ട് വിറയ്ക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല! വിഷയത്തിലേക്കുതന്നെ തിരികേവരാം.

മക്കയിലെ കബ്ബയില്‍ പ്രതിഷ്ഠിച്ചിരുന്ന മുന്നൂറ്റിയറുപതു വിഗ്രഹങ്ങളില്‍ ഒരുവനായിരുന്ന അല്ലാഹുവിനെ 'യൂണിവേഴ്സല്‍' ദൈവമാക്കിയതിനുപിന്നില്‍ ക്രിസ്ത്യാനികളുടെ പങ്ക് ചെറുതല്ല! കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തില്‍പ്പോലും പവിത്രമായ സ്ഥാനമാണ് ഈ നരകസര്‍പ്പത്തിനുള്ളത്! പൗരസ്ത്യ ക്രൈസ്തവരുടെ വിവരക്കേടുകളെ അതേപടി പാശ്ചാത്യരും സ്വീകരിച്ചുവെന്നതിന്റെ അടയാളമായി ഇതിനെ പരിഗണിക്കാം. ഗ്രീക്കുകാര്‍ തുടങ്ങിവച്ച പൈശാചികതയെ അതിന്റെ പൂര്‍ണ്ണതയില്‍ എത്തിച്ചത് പൗരസ്ത്യ സുറിയാനികളായിരുന്നു. യേഹ്ശുവായുമായി യാതൊരു ബന്ധവുമില്ലാത്ത ഈശോ എന്ന നാമം സ്വീകരിച്ചതുവഴി, ഇസ്ലാമിലൂടെ സാത്താന്‍ ആവിഷ്ക്കരിച്ച പദ്ധതിയുടെ പൂര്‍ത്തീകരണം സുഗമമായി. എന്തെന്നാല്‍, സുറിയാനികളുടെ ഈശോയെ ഈസായാക്കി മാറ്റാന്‍ സാത്താന് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല! ഈ 'മോര്‍ഫിംഗ്' ആഗോളതലത്തില്‍ ക്രൈസ്തവര്‍ വഞ്ചിക്കപ്പെടാന്‍ കാരണമാവുകയും ചെയ്തു! യേഹ്ശുവാ എന്ന പേരുമായി അല്പമെങ്കിലും ചേര്‍ന്നുനില്‍ക്കുന്ന 'യേശു' എന്ന പേരാണ് സുറിയാനികളെ ഇന്ന് ഏറെ അസ്വസ്ഥപ്പെടുത്തുന്നത്. മലയാളം ബൈബിളിലുള്ള യേശുവിനെ ഈശോയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സുറിയാനിസഭ ശ്രമം തുടങ്ങിയതും ഈ അസ്വസ്ഥതയുടെ ഭാഗമായിരിക്കാം!

പേരിനെ മൊഴിമാറ്റുക എന്ന വിഡ്ഢിത്തം ക്രിസ്ത്യാനികളുടെമേല്‍ അഭിഷേകം ചെയ്ത പിശാചിന് രണ്ടു ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നാമതായി, സത്യദൈവത്തിന്റെ രക്ഷാകരവും സര്‍വ്വശക്തവുമായ നാമം വിശ്വാസികളുടെ അധരങ്ങളില്‍നിന്നു നീക്കംചെയ്യുക; രണ്ടാമത്, അല്ലാഹുവിനും ഈസായ്ക്കും കടന്നുവരാനുള്ള വഴിയൊരുക്കുക! ഈ രണ്ടു കാര്യങ്ങളും പൗരസ്ത്യ ക്രൈസ്തവര്‍ ഭംഗിയായി നിര്‍വ്വഹിച്ചു. മാത്രവുമല്ല, സത്യദൈവമായ യാഹ്‌വെ തന്നെയാണ് അല്ലാഹുവെന്നും, ഈസാനബി എന്ന വ്യാജന്‍ യേഹ്ശുവായാണെന്നും ഇവര്‍ വിശ്വസിക്കുകയും ചെയ്യ്തു. ഈ കാപട്യത്തെ കത്തോലിക്കാസഭയിലെയും മറ്റിതര സഭകളിലെയും ക്രൈസ്തവനാമധാരികള്‍ ഇപ്പോഴും വിശ്വസിക്കുന്നുമുണ്ട്. അതിന്റെ തെളിവാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം!

ഇസ്ലാംമതം സ്ഥാപിക്കപ്പെട്ടത് എന്തിനുവേണ്ടി?

ഇസ്ലാംമത സ്ഥാപനത്തിലൂടെ സാത്താന്‍ ലക്ഷ്യമിട്ടത് എന്താണെന്നു നമുക്കു പരിശോധിക്കാം. എല്ലാ വിജാതിയ മതങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നതും ആരാധനകള്‍ സ്വീകരിക്കുന്നതും സാത്താനാണ്‌. ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു ധരിച്ച് ആരെങ്കിലും ആരാധിച്ചാലും അവിടെയെല്ലാം ഓടിയെത്തി ആരാധനകള്‍ ഏറ്റുവാങ്ങുന്നവനാണ് പിശാച്! തന്നെ ആരെങ്കിലും 'ദൈവം' എന്നു വിളിക്കുന്നതിനേക്കാള്‍ സാത്താനെ ആഹ്ലാദിപ്പിക്കുന്ന മറ്റൊന്നുമില്ല! അതിനാല്‍ത്തന്നെ, അവന്‍ മനുഷ്യരുടെ അജ്ഞതയുടെ ഭാഗമായി അവര്‍ ആരാധിക്കുന്ന വ്യക്തികളിലും വസ്തുക്കളിലും ജീവികളിലുമൊക്കെ കടന്നുകൂടി സ്വയം ദൈവമായി ആസ്വദിക്കുന്നു. ഈ ആസ്വാദനം ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കേണ്ടതിനായി വിജാതിയതയെ നിലനിര്‍ത്തിപ്പോരുന്നതും സാത്താനാണ്‌! വിജാതിയതയിലൂടെയും രക്ഷപ്രാപിക്കാന്‍ സാധിക്കുമെന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ക്രൈസ്തവ നാമധാരികളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതും ഇതേ സാത്താന്‍ തന്നെയാണ്. എന്തെന്നാല്‍, വിജാതിയത നിലനില്‍ക്കാതിരുന്നാല്‍ തന്റെ നിലനില്പിനെയാണ് അത് ബാധിക്കുന്നതെന്നു സാത്താന് നന്നായി അറിയാം. ആയതിനാല്‍, ഭൗതീകമായ പല നന്മകളും തന്റെ ഭക്തന്മാര്‍ക്ക് നല്‍കാന്‍ അവന്‍ തയ്യാറാകുകയും ചെയ്യുന്നു.

മറ്റു വിജാതിയതകളില്‍നിന്നു വ്യത്യസ്തമായി ഇസ്ലാമിലൂടെ സാത്താന്‍ ലക്ഷ്യമിട്ടത് വിദൂരഭാവിയാണ്! അതായത്, ബൈബിള്‍ പ്രഖ്യാപിച്ചിട്ടുള്ളതും പ്രത്യക്ഷപ്പെടാനിരിക്കുന്നവനുമായ എതിര്‍ക്രിസ്തുവിനെ അവതരിപ്പിക്കുക എന്നതാണ് ഇസ്ലാമിലൂടെ സാത്താന്‍ തയ്യാറാക്കിയ പദ്ധതി. അതുകൊണ്ടുതന്നെ, ക്രിസ്ത്യാനികളെക്കൊണ്ട് നടപ്പാക്കിയ 'തുഗ്ലക്ക്' പരിഷ്കാരം ഈസായില്‍ അവസാനിപ്പിച്ചു. യേഹ്ശുവാ എന്ന നാമത്തെ ഈസായില്‍ എത്തിച്ചപ്പോള്‍ സാത്താന്‍ തന്റെ ലക്ഷ്യംകണ്ടു. ഇസ്ലാമിന്റെ ഈസാനബി എല്ലാ ഭാഷകളിലും മാറ്റമില്ലാതെ നിലനില്‍ക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ലോകത്ത് ഇന്നു നിലവിലുള്ള ഏതു ഭാഷ സംസാരിക്കുന്നവരുടെയിടയിലും ഇസ്ലാംമതക്കാരുണ്ട്. എന്നാല്‍, ഈസാനബിയുടെ പേര് മറ്റൊരു ഭാഷയിലേക്കും പരിഭാഷപ്പെടുത്താന്‍ ഇവര്‍ തയ്യാറായിട്ടില്ല. യേഹ്ശുവായെന്നോ യേശുവെന്നോ ജീസസ് എന്നോ ഈസായെ ഇവര്‍ വിളിക്കാത്തത് എന്തുകൊണ്ടാണ്? യേഹ്ശുവായും ഈസായും ഒന്നല്ല എന്ന യാഥാര്‍ത്ഥ്യം സാത്താനറിയാം. എന്നാല്‍, ക്രൈസ്തവരുടെയിടയില്‍ അബദ്ധധാരണ ജനിപ്പിക്കാന്‍ സത്യം അവന്‍ മറച്ചുവയ്ക്കുന്നു.

ക്രിസ്തീയത ഈ ലോകത്ത് വിപ്ലവാത്മകമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഇസ്ലാം ഉടലെടുക്കുന്നത്. വിജാതിയതയുടെ സാധ്യതതന്നെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യം അപ്പോള്‍ നിലവിലുണ്ടായിരുന്നു. അങ്ങനെയിരിക്കെ പുതിയൊരു വിജാതിയ മതത്തിന് യാതൊരു സാദ്ധ്യതയും ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ, യെഹൂദരുടെയും ക്രിസ്ത്യാനികളുടെയും പിന്തുടര്‍ച്ചക്കാരായി തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുകയല്ലാതെ, ഇസ്ലാമിന്റെ മുമ്പില്‍ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. ബൈബിളിലെ വ്യക്തികളുടെ പേരിനോടു സാദൃശ്യമുള്ള പേരുകള്‍ തിരഞ്ഞെടുത്തുകൊണ്ട്‌ വ്യാജന്മാരെ സൃഷ്ടിച്ചുകൊണ്ടാണ് ഇസ്ലാം രംഗപ്രവേശം ചെയ്തത്. ക്രിസ്ത്യാനികളുടെയിടയില്‍ ഉരുണ്ടുകൂടിയ ആശയപരമായ ഭിന്നതയും അബദ്ധ പഠനങ്ങളും ഇസ്ലാം ആയുധമാക്കി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ത്രിത്വത്തെ സംബന്ധിച്ചുള്ള തെറ്റായ പ്രബോധനങ്ങളായിരുന്നു. ഈശോ മറിയം യൗസേപ്പാണ് ത്രിത്വൈക ദൈവമെന്നു പ്രചരിപ്പിച്ച പാഷാണ്ടികളും സുറിയാനികളുടെയിടയില്‍ പ്രത്യക്ഷപ്പെട്ടു! ഇത്തരത്തിലുള്ള വിശ്വാസം പിന്തുടരുന്ന ആളുകള്‍ ഇന്നും പൗരസ്ത്യസഭകളിലുണ്ട്.

ഈസാനബിയുടെ ദൗത്യം എന്താണ്?

ഇസ്ലാം പരിചയപ്പെടുത്തുന്ന ഈസാനബി ആരാണെന്ന് അറിയുമ്പോള്‍തന്നെ അവന്റെ ദൗത്യവും വ്യക്തമാകും. ഈസാനബിയ്ക്ക് ഇസ്ലാംമതത്തിലുള്ള പ്രസക്തി ചെറുതല്ല. അല്ലാഹുവാണ് ഇവരുടെ ദൈവമെങ്കിലും അത്ര വലിയ പ്രാധാന്യമൊന്നും ഈ കഥാപാത്രത്തിന് ഇസ്ലാം നല്‍കിയിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം! മുഹമ്മദിനെയും ഈസാനബിയെയും ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ ചോദ്യംചെയ്യാപ്പെടാതിരിക്കാന്‍ ഒരു ദൈവത്തിന്റെ മേല്‍വിലാസം ആവശ്യമായിരുന്നു. അതിനായി സാത്താന്‍ തരപ്പെടുത്തിയത് ഹുബാല്‍ എന്ന ചന്ദ്രദേവന്റെ മേല്‍വിലാസമാണ്! ബാല്‍ദേവന്മാരില്‍ ഒരുവനായ അല്ലാഹുവിനെ സംബന്ധിച്ചുള്ള വിവരങ്ങളൊക്കെ ഇതിനോടകം പലതവണ മനോവ നല്‍കിയിട്ടുള്ളതിനാല്‍ കൂടുതല്‍ വിവരണങ്ങളിലേക്ക് കടക്കുന്നില്ല. ആയതിനാല്‍, പ്രധാന വില്ലന്മാരായ മുഹമ്മദിനെയും ഈസായെയും പരിചയപ്പെടാം.

അല്ലാഹുവിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവാചകനാണ്‌ മുഹമ്മദ്‌. ഈസായാകട്ടെ, മുഹമ്മദിനെക്കാള്‍ താഴ്ന്ന ഒരു പ്രവാചകനാണ്‌. ബൈബിളില്‍ കാണുന്ന യേഹ്ശുവാതന്നെയാണ് ഈ പ്രവാചകനെന്നു സമര്‍ത്ഥിക്കാനുള്ള തീവ്രപരിശ്രമമാണ് ഖുറാനിലുടനീളം നാം കാണുന്നത്. മുഹമ്മദിനെക്കാള്‍ താഴ്ന്നവനെങ്കിലും വലിയ പദവികള്‍ക്കൊണ്ട് ഈസായെ അലങ്കരിക്കാനും തയ്യാറായിട്ടുണ്ട്. മരിച്ചവരെ ഉയിര്‍പ്പിക്കുന്നവന്‍, രോഗികളെ സുഖപ്പെടുത്തുന്നവന്‍, വലിയ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ഈസാനബിയ്ക്കു നല്‍കുന്നു. ചില വിശേഷണങ്ങള്‍ ശ്രദ്ധിച്ചാല്‍, മുഹമ്മദിനെക്കാള്‍ വളരെയേറെ ഉയര്‍ന്ന പദവിയിലല്ലേ ഈസാനബി ആയിരിക്കുന്നതെന്നു തോന്നിപ്പോകും. ഈ തോന്നല്‍ ഇല്ലാതാക്കാന്‍ കൂടെക്കൂടെ തന്റെ മാഹാത്മ്യം പ്രഖ്യാപിക്കാന്‍ മുഹമ്മദ്‌ അല്ലാഹുവിനെ നിര്‍ബ്ബന്ധിക്കുന്നുമുണ്ട്. അല്ലാഹുവിന്റെ വാക്കുകളാണെന്ന് പറഞ്ഞുകൊണ്ട് മുഹമ്മദുതന്നെ ചില പ്രഖ്യാപനങ്ങള്‍ നടത്തുകയാണ് പതിവ്!

ഈസാനബി വലിയ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചുവെങ്കിലും, മുഹമ്മദിനെ അന്ത്യപ്രവാചകനും സഹായകനുമായി വാഗ്ദാനം ചെയ്തതിനുശേഷം മരിക്കാതെതന്നെ അല്ലാഹുവിന്റെ അടുക്കലേക്കു തിരികെപ്പോയി! ദൈവവും പ്രവാചകനും തമ്മിലുള്ള ബന്ധത്തിനപ്പുറം അല്ലാഹുവും ഈസാനബിയും തമ്മില്‍ മറ്റൊരു ബന്ധവുമില്ല എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതില്‍ മുഹമ്മദ്‌ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഈസായെ അല്ലാഹുവിന്റെ പുത്രനായി ആരെങ്കിലും സംശയിക്കാതിരിക്കാന്‍ ഖുറാനിലെ ഓരോ അദ്ധ്യായങ്ങളിലും പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. അല്ലാഹുവിനു പുത്രന്മാരോ പുത്രിമാരോ ഇല്ലെന്ന ആവര്‍ത്തനം ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മുഹമ്മദിന്റെ ഈസാ ഒരു പ്രവാചകന്‍ മാത്രമാണെന്നു പ്രഖ്യാപിക്കുന്ന ആയത്ത് ശ്രദ്ധിക്കുക: "മര്‍യമിന്റെ മകന്‍ മസീഹ്‌ ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ്‌ സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ്‌ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നതെന്ന്‌"(സുറ: 5; 75). എല്ലാ ആയത്തുകളും ഇവിടെ കുറിക്കുന്നില്ല.

യേഹ്ശുവായുടെ കുരിശുമരണം നിഷേധിക്കുക എന്നതായിരുന്നു സാത്താന്റെ പരമപ്രധാനമായ ലക്‌ഷ്യം. ഇതിനായി, ഈസാനബിയെ മരിക്കാതെതന്നെ അല്ലാഹുവിന്റെ അടുക്കലേക്ക്‌ അയയ്ക്കാനുള്ള ഔദാര്യവും മുഹമ്മദു കാണിച്ചു! ഈ ആയത്ത് നോക്കുക: "അവര്‍ ഊറ്റംകൊണ്ടു:(ക്രിസ്ത്യാനികള്‍) 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ (മറിയത്തിന്റെ പുത്രനെ) ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു"(സുറ: 4: 157-159). ഇതിനു സമാനമായ അനേകം ആയത്തുകള്‍ ഖുറാനില്‍ വായിക്കാന്‍ കഴിയും. ഇവിടെ ചേര്‍ത്തിരിക്കുന്ന രണ്ട് ആയത്തുകളിലൂടെതന്നെ മുഹമ്മദിന്റെ ഈസാ ആരായിരുന്നുവെന്ന് വ്യക്തമായെന്നു കരുതുന്നു. ഈസായുടെ ദൗത്യം എന്തായിരുന്നുവെന്ന് അവന്‍തന്നെ പറയുന്നതു ശ്രദ്ധിക്കുക: "ഞാന്‍ എവിടെയാണെങ്കിലും അവന്‍ എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും 'സക്കാത്ത്' കൊടുക്കുവാനും എന്നോട് അല്ലാഹു കല്പിച്ചിരിക്കുന്നു"(സുറ: 19; 31-33). ഈസായുടെ വരവിന്റെ ഉദ്ദേശം 'സക്കാത്ത്' (ഭിക്ഷ) കൊടുക്കലും വാങ്ങലും ആയിരുന്നു. അതിനുവേണ്ടിയാണ് വലിയ അദ്ഭുതങ്ങളും അടയാളങ്ങളുമായി ഈസാനബി വന്നത്! എന്നാല്‍, ബൈബിളിലെ യേഹ്ശുവാ ആര്‍ക്കെങ്കിലും ഭിക്ഷകൊടുത്തതായി മനോവയ്ക്കറിയില്ല!

ബൈബിളിലെ യേഹ്ശുവാ ആരാണെന്നും അവിടുത്തെ ദൗത്യം എന്തായിരുന്നുവെന്നും മനസ്സിലാക്കുമ്പോള്‍ ഈസായുടെ വരവിന്റെ ലക്‌ഷ്യം മനസ്സിലാകും. യേഹ്ശുവായെക്കുറിച്ച് ഏശയ്യാപ്രവാചകന്‍ പ്രവചിച്ചത് ഇങ്ങനെയാണ്: "എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മ്മത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യാഹ്‌വെയുടെ തീക്ഷ്ണത ഇതു നിറവേറ്റും"(യേശൈയാഹ്: 9; 6, 7). യേഹ്ശുവാ ദൈവമാണെന്നു മനസ്സിലാക്കാന്‍ ഈയൊരു പ്രവചനം മാത്രം മതിയാകും! സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന ദൂതന്റെ സാക്ഷ്യം ശ്രദ്ധിക്കുക: "മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ യാഹ്‌വെ അവനു കൊടുക്കും"(ലൂക്കാ: 1; 30- 32). യേഹ്ശുവായും ഈസാനബിയും തമ്മിലുള്ള വ്യത്യാസമിതാണ്!

യേഹ്ശുവായുടെ ദൗത്യം എന്തായിരുന്നുവെന്ന് നോക്കുക: "ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേഹ്ശുവായുടെ നാമത്തിനു മുമ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേഹ്ശുവാ മ്ശിഹാ ദൈവമാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്"(ഫിലി: 2; 6- 11). മനുഷ്യരുടെ പാപങ്ങള്‍ക്കു പരിഹാരമാകാന്‍ മനുഷ്യനായി കടന്നുവന്ന ദൈവമാണ് യേഹ്ശുവാ! ഈ സത്യത്തെ നിഷേധിക്കുകയെന്ന ഉദ്ദേശത്തോടെ അവതരിപ്പിക്കപ്പെട്ട വ്യാജനാണ് ഈസാനബി! ആയതിനാല്‍, ഇവന്‍തന്നെയാണ് എതിര്‍ക്രിസ്തു എന്ന വ്യാജ മ്ശിഹാ! ഇനി യഥാര്‍ത്ഥ വിഷയത്തിലേക്കു വരാം.

മുഹമ്മദ്‌ പറഞ്ഞ അടയാളങ്ങളോടുകൂടെ ഒരു ഈസാനബി ഈ ഭൂമുഖത്ത് ഇന്നേവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. മുഹമ്മദിനു മുന്‍പ് ഇങ്ങനെയൊരാള്‍ ജനിച്ചിട്ടുമില്ല. എന്നിരുന്നാലും, ഈസാനബി ഈ ഭൂമുഖത്തു ജീവിച്ചിരുന്നുവെന്ന് സ്ഥാപിക്കുന്നതില്‍ ഇസ്ലാമികസമൂഹം വലിയൊരു പരിധിവരെ വിജയിച്ചു എന്നതാണു പരമാര്‍ത്ഥം. എന്നാല്‍, അവന്‍ വരും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ! അവനാണ് വരാനിരിക്കുന്ന എതിര്‍ക്രിസ്തു!

അന്ത്യപ്രവാചകനും എതിര്‍ക്രിസ്തുവും ഇസ്ലാമില്‍നിന്ന്!

മുഹമ്മദും ഇസ്ലാമും പറയുന്നതെല്ലാം നുണകളാണെന്ന് ആരും ധരിക്കരുത്. ക്രിസ്തീയതയുടെ അടിസ്ഥാനവിശ്വാസങ്ങളെ ചോദ്യംചെയ്യുകയും നിഷേധിക്കുകയും ചെയ്തുകൊണ്ടാണ് മുഹമ്മദും അവന്റെ മതവും എക്കാലവും നിലനിന്നത്. ഇസ്ലാമിന്റെ സ്ഥാപിത ലക്ഷ്യംതന്നെ അതായിരുന്നു. എന്നാല്‍, നുണകള്‍ക്കിടയില്‍ അനേകം സത്യങ്ങളും മുഹമ്മദ്‌ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ത്യപ്രവാചകന്‍ താനാണെന്നും ഈസാനബി ഇസ്ലാമാണെന്നും മുഹമ്മദു പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാണ്! ഈസാനബി ഇസ്ലാമാണെന്നു മാത്രമേ മുഹമ്മദ്‌ പറഞ്ഞിട്ടുള്ളൂ; യേഹ്ശുവാ ഇസ്ലാമാണെന്ന്‍ പറഞ്ഞിട്ടില്ല. അതുപോലെതന്നെ, അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ അവസാനത്തെയാള്‍ താനാണെന്ന് മുഹമ്മദ്‌ പറഞ്ഞതും സത്യമാണ്! സത്യദൈവമായ യാഹ്‌വെയുടെ അവസാനത്തെ പ്രവാചകന്‍ സ്നാപകയോഹന്നാനാണെന്ന യേഹ്ശുവായുടെ പ്രഖ്യാപനത്തെ ഖണ്ഡിക്കുന്നതല്ല മുഹമ്മദിന്റെ ഈ വാദം. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തിയുള്ള പ്രഖ്യാപനങ്ങളാണ് മുഹമ്മദ്‌ നടത്തിയിട്ടുള്ളത്. ആയതിനാല്‍, പല അസത്യങ്ങളെയും സത്യങ്ങളായി പരിഗണിക്കാന്‍ ലോകത്തിനു പ്രേരണയാകുകയും ചെയ്തു. വിഷയത്തിലേക്ക് തിരികേവരാം.

അന്ത്യകാലത്തെക്കുറിച്ച് പ്രബോധനം നല്‍കുന്ന രണ്ടു സമൂഹങ്ങളാണ് ക്രൈസ്തവരും ഇസ്ലാമും. പ്രഥമദൃഷ്ട്യാ സമാനമെന്നു തോന്നുന്നവിധത്തിലാണ് ഇരുകൂട്ടരുടെയും പഠിപ്പിക്കലുകള്‍. എന്നാല്‍, ബൈബിള്‍ നല്‍കുന്ന വിവരണങ്ങളെ മുഴുവന്‍ അട്ടിമറിക്കുന്നതും അനേകരെ നിത്യനാശത്തില്‍ നിപതിപ്പിക്കുന്നതുമായ സന്ദേശമാണ് ഇസ്ലാമിന്റെ വിവരണത്തിലുള്ളത്. ആയതിനാല്‍, സൂക്ഷമതയോടെ ഗ്രഹിക്കാത്തവര്‍ വലിയ അപകടത്തില്‍ അകപ്പെടുമെന്ന യാഥാര്‍ത്ഥ്യബോധത്തോടെ മാത്രം മനോവയുടെ ഇനിയുള്ള വിവരണം വായിക്കുക! ഒരുകാര്യംകൂടി വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ: ബൈബിളില്‍നിന്നോ ഖുറാനില്‍നിന്നോ ഉള്ള തെളിവുകള്‍ നല്‍കാന്‍ ഇവിടെ ശ്രമിക്കുന്നില്ല. കാരണം, ഈ വിവരങ്ങളെല്ലാം തെളിവുകള്‍ സഹിതം നിരത്തിക്കൊണ്ടുള്ള ലേഖനങ്ങള്‍ മനോവയുടെ താളുകളിലുണ്ട്. ഇവിടെ നല്‍കുന്ന വിവരണങ്ങളില്‍ തൃപ്തിവരാത്ത വായനക്കാര്‍ക്കായി ആ ലേഖനങ്ങളുടെ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നതായിരിക്കും.

അന്ത്യകാലത്തെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന വിവരണത്തില്‍ അഞ്ചു വ്യക്തികളെ നാം കാണുന്നുണ്ട്. വ്യാജപ്രവാചകന്‍, എതിര്‍ക്രിസ്തു (അരാജകത്വത്തിന്റെ മനുഷ്യന്‍), യേലിയാഹ്, മോശ, യേഹ്ശുവാ എന്നീ ക്രമത്തിലാണ് ഈ വ്യക്തികളെ നാം കാണുന്നത്. എന്നാല്‍, ഇസ്ലാമിന്റെ വിവരണത്തില്‍ കാണുന്നത് നാലു വ്യക്തികളെ മാത്രമാണ്. ഇമാംമഹ്ദി, ജഹ്ജാഹ്, മസീഹു ദജ്ജാല്‍, ഈസാനബി എന്നിവരാണ് അവര്‍! ഈ ലോകത്തെ ഏറ്റവും വലിയ സമൂഹമായി ഇസ്ലാമിനെ സജ്ജമാക്കാന്‍ കടന്നുവരുന്ന വ്യക്തിയാണ് ഇമാംമഹ്ദി. മുഹമ്മദ്‌ എന്ന വ്യാജപ്രവാചകന്റെ വീണ്ടുംവരവാണ് ഇതെന്ന് ഇസ്ലാംപോലും സമ്മതിക്കുന്നില്ലെങ്കിലും, യാഥാര്‍ത്ഥ്യമിതാണ്! എന്തെന്നാല്‍, ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്ന വ്യാജപ്രവാചകന്റെ എല്ലാ അടയാളങ്ങളും ഇമാംമഹ്ദിയില്‍ കാണാന്‍ കഴിയും. മാത്രവുമല്ല, അന്ത്യപ്രവാചകന്‍ താനാണെന്നു മുഹമ്മദുതന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. മഹ്ദിയെക്കുറിച്ച് വിവിധ ഇസ്ലാമിക വിഭാഗങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായമാണുള്ളതെങ്കിലും, ഇസ്ലാമിലെ വിഭാഗിയതകളെല്ലാം പരിഹരിക്കുവാനും ഒരുമിച്ചുനിര്‍ത്തുവാനും കടന്നുവരുന്ന മഹ്ദിയെ എല്ലാ ഇസ്ലാമും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഈ മഹ്ദിയെ എതിര്‍ക്കുന്നതിനുവേണ്ടി രണ്ടുപേര്‍ രംഗപ്രവേശം ചെയ്യുമെന്നാണ് ഇസ്ലാം വാദിക്കുന്നത്. ജഹ്ജാഹ്, മസീഹു ദജ്ജാല്‍ എന്നിവരാണ് ഈ ഇരുവര്‍! ഇവരില്‍ മസീഹു ദജ്ജാല്‍ ആണ് 'എതിര്‍ക്രിസ്തു' എന്ന് ഇസ്ലാം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

എന്നാല്‍, ദജ്ജാലിനെയും ജഹ്ജാഹിനെയും സംബന്ധിച്ച് ഇവര്‍ നല്‍കുന്ന അടയാളങ്ങളോടെ ബൈബിളില്‍ രണ്ടു വ്യക്തികളെ കാണാം. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം തിന്മയുടെ പ്രതീകങ്ങളായ ഇവര്‍ ബൈബിളില്‍ അങ്ങനെയല്ല. വ്യാജപ്രവാചകനെയും യഥാര്‍ത്ഥ എതിര്‍ക്രിസ്തുവിനെയും എതിര്‍ക്കുവാനും ജനങ്ങളെ സത്യം പഠിപ്പിക്കുവാനുമായി ദൈവം അയയ്ക്കുന്ന മഹാപ്രവാചകന്മാരാണ് ഇവര്‍! ആകാശത്തുനിന്ന് അഗ്നിയിറക്കാനും മഴയെ തടയാനും അധികാരമുള്ള വ്യക്തിയാണ് ദജ്ജാല്‍ എന്ന് ഇസ്ലാം പറയുന്നു. അതുപോലെതന്നെ, നദികളിലെ വെള്ളമെല്ലാം രക്തമാക്കി മാറ്റാന്‍ കഴിവുള്ളവനാണ്‌ ജഹ്ജാഹ് എന്ന് ഇവര്‍ പ്രഖ്യാപിക്കുന്നു. വെളിപാടിന്റെ പുസ്തകത്തിലെ ഒരു വെളിപ്പെടുത്തല്‍ നോക്കുക: "ചാക്കുടുത്ത് ആയിരത്തിയിരുനൂറ്റിയറുപതു ദിവസം പ്രവചിക്കാന്‍ ഞാന്‍ എന്റെ രണ്ടു സാക്ഷികള്‍ക്ക് അനുവാദം കൊടുക്കും. അവര്‍ ഭൂമിയുടെ നാഥന്റെ മുമ്പില്‍ നില്‍ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു ദീപപീഠങ്ങളും ആണ്. ആരെങ്കിലും അവരെ ഉപദ്രവിക്കാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍നിന്ന് അഗ്‌നിപുറപ്പെട്ടു ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെ ഉപദ്രവിക്കാന്‍ പുറപ്പെടുന്നവര്‍ ഇങ്ങനെ കൊല്ലപ്പെടണം. തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍വേണ്ടി ആകാശം അടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ജലാശയങ്ങളെ രക്തമാക്കി മാറ്റാനും, ആഗ്രഹിക്കുമ്പോഴൊക്കെ സകല മഹാമാരികളുംകൊണ്ടു ഭൂമിയെ പീഡിപ്പിക്കാനും അവര്‍ക്കധികാരം ഉണ്ട്"(വെളി: 11; 3- 6). ജഹ്ജാഹിലും ദജ്ജാലിലും പ്രഖ്യാപിച്ചിരിക്കുന്ന അടയാളങ്ങള്‍ വഹിക്കുന്നത് ആരാണ്? അതായത്, എതിര്‍ക്രിസ്തു എന്നപേരില്‍ ഇസ്ലാം പരിചയപ്പെടുത്തുന്ന ദജ്ജാല്‍ ഏലിയാപ്രവാചകനാണ്!

ജഹ്ജാഹിനെയും ദജ്ജാലിനെയും വധിക്കാനായി ഈസാനബി വരുമെന്നാണ് ഇസ്ലാം പ്രഖ്യാപിക്കുന്നത്. എന്നാല്‍, യേലിയാഹ് മോശ എന്നിവരെ വധിക്കുന്നത് ആരാണെന്ന് ബൈബിള്‍ ഇപ്രകാരം വെളിപ്പെടുത്തുന്നു: "അവര്‍ തങ്ങളുടെ സാക്ഷ്യം നിറവേറ്റിക്കഴിയുമ്പോള്‍ പാതാളത്തില്‍നിന്നു കയറിവരുന്ന മൃഗം അവരോടു യുദ്ധംചെയ്ത് അവരെ കീഴടക്കി കൊല്ലും"(വെളി: 11; 7). ഒന്‍പതു മുതലുള്ള വാക്യങ്ങള്‍ ശ്രദ്ധിക്കുക: "ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും രാജ്യങ്ങളിലും നിന്നുള്ളവര്‍ മൂന്നരദിവസം അവരുടെ മൃതദേഹങ്ങള്‍ നോക്കിനില്‍ക്കും. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ അവര്‍ അനുവദിക്കുകയില്ല"(വെളി: 11; 9, 10). യേലിയാഹിനെയും മോശയെയും വധിക്കുന്ന മൃഗമാണ്‌ ഈസാനബിയെങ്കില്‍, ഈ ഈസാനബിയാണ് എതിര്‍ക്രിസ്തു!

ഈസാനബിയില്‍ അവസാനിക്കുന്നതാണ് ഇസ്ലാമിന്റെ അന്ത്യകാല പ്രവചനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. അതായത്, കഥ തീരുന്നതിനുമുമ്പ് തിരശ്ശീലയിട്ട നാടകംപോലെ അപൂര്‍ണ്ണം! എന്നാല്‍, ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്ന സത്യം മറ്റൊന്നാണ്. യേലിയാഹ്, മോശ എന്നിവരുടെ വധത്തിനുശേഷമാണ് യഥാര്‍ത്ഥ നായകന്‍ കടന്നുവരുന്നത്. അതായത്, അന്ത്യകാലത്ത് വരാനിരിക്കുന്ന യഥാര്‍ത്ഥ നായകനെ ബൈബിളില്‍ മാത്രമേ കാണാന്‍ കഴിയൂ! വെളിപാടിന്റെ പുസ്തകത്തിലേക്ക് വീണ്ടും നമ്മുടെ ശ്രദ്ധതിരിക്കാം: "ഭൂവാസികള്‍ അവരെക്കുറിച്ചു സന്തോഷിക്കും. ആഹ്ളാദം പ്രകടിപ്പിച്ച് അവര്‍ അന്യോന്യം സമ്മാനങ്ങള്‍ കൈമാറും. കാരണം, ഇവരാണ് ഭൂമിയില്‍ വസിക്കുന്നവരെ പീഡിപ്പിച്ചിരുന്ന രണ്ടു പ്രവാചകന്മാര്‍. മൂന്നര ദിവസത്തിനുശേഷം ദൈവത്തില്‍നിന്നുള്ള ജീവാത്മാവ് അവരില്‍ പ്രവേശിച്ചു. അവര്‍ എഴുന്നേറ്റുനിന്നു. അവരെ നോക്കിനിന്നവര്‍ വല്ലാതെ ഭയപ്പെട്ടു. സ്വര്‍ഗ്ഗത്തില്‍നിന്നു വലിയ ഒരു സ്വരം തങ്ങളോട് ഇങ്ങനെ പറയുന്നത് അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ശത്രുക്കള്‍ നോക്കിനില്‍ക്കേ അവര്‍ ഒരു മേഘത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറി. ആ മണിക്കൂറില്‍ വലിയ ഭൂകമ്പ മുണ്ടായി. പട്ടണത്തിന്റെ പത്തിലൊന്ന് നിലംപതിച്ചു. മനുഷ്യരില്‍ ഏഴായിരം പേര്‍ കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ ഭയവിഹ്വലരായി, സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ മഹത്വപ്പെടുത്തി. രണ്ടാമത്തെ ദുരിതം കടന്നുപോയി. ഇതാ, മൂന്നാമത്തെ ദുരിതം വേഗം വരുന്നു"(വെളി: 11; 10- 14).

യേലിയാഹും മോശയും വധിക്കപ്പെടുമ്പോള്‍ ഭൂവാസികള്‍ സന്തോഷിക്കുമെന്നാണ് ബൈബിള്‍ പറയുന്നത്. എന്താണ് ഈ സന്തോഷത്തിനു കാരണം? ഇവരെ വധിക്കുന്ന ഈസാനബിയാണ് യഥാര്‍ത്ഥ യേഹ്ശുവായെന്ന് ഇസ്ലാമിനോടൊപ്പം തെറ്റിദ്ധരിക്കുന്നവരായി അനേകരുണ്ടാകും എന്നതാണ് ഇതിനു കാരണം! ഈ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഓരോ ക്രൈസ്തവസഭകളിലും സാത്താന്റെ ദൂതന്മാര്‍ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍, വ്യാജപ്രവാചകനും ഈസാനബിക്കും ലഭിക്കാനിരിക്കുന്ന ശിക്ഷ എന്താണെന്നു നോക്കുക: "അപ്പോള്‍ അശ്വാരൂഢനോടും അവന്റെ സൈന്യനിരയോടും യുദ്ധം ചെയ്യാന്‍ മൃഗവും ഭൂമിയിലെ രാജാക്കന്‍മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചുകൂടിയിരിക്കുന്നതു ഞാന്‍ കണ്ടു. മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്റെ മുമ്പാകെ അടയാളങ്ങള്‍ കാണിച്ച്, മൃഗത്തിന്റെ മുദ്രസ്വീകരിക്കുകയും അതിന്റെ സാദ്യശ്യത്തെ ആരാധിക്കുകയും ചെയ്തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്‌നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു. ശേഷിച്ചിരുന്നവര്‍ അശ്വാരൂഢന്റെ വായില്‍നിന്നു പുറപ്പെട്ട വാളുകൊണ്ടു വധിക്കപ്പെട്ടു. പക്ഷികളെല്ലാം അവരുടെ മാംസം തിന്നു തൃപ്തിയടഞ്ഞു"(വെളി: 19; 19- 21). ഇതിനുശേഷമാണ് യേഹ്ശുവായുടെ ആയിരം വര്‍ഷത്തെ ഭരണം! ഈസാനബിയോടൊപ്പം ഗന്ധകാഗ്നിത്തടാകമാണ് ഇസ്ലാമിനെ സംബന്ധിച്ചുള്ള വിധി! യേഹ്ശുവായാണെന്നു തെറ്റിദ്ധരിച്ച്‌ ഈസാനബിയെ സ്വീകരിക്കുന്നവരുടെ വിധിയും ഇതുതന്നെ! ഇവിടെയാണ്‌ ജ്ഞാനം അനിവാര്യമായിരിക്കുന്നത്!

"യാഹ്‌വെ പുറപ്പെട്ട്‌ യുദ്ധദിനത്തിലെന്നപോലെ ആ ജനതകളോടു പൊരുതും. യെരുശലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്ന് നിലയുറപ്പിക്കും"(ശെഖരിയാഹ്: 14; 3, 4). "യാഹ്‌വെ അരുളിച്ചെയ്യുന്നു: ദേശവാസികള്‍ മൂന്നില്‍ രണ്ടു ഭാഗം നശിപ്പിക്കപ്പെടും; മൂന്നില്‍ ഒരു ഭാഗം ശേഷിക്കും. ഈ മൂന്നിലൊരു ഭാഗത്തെ വെള്ളിയെന്നപോലെ ഞാന്‍ അഗ്‌നിശുദ്ധിവരുത്തും; സ്വര്‍ണ്ണമെന്നപോലെ മാറ്റ് പരിശോധിക്കും. അവര്‍ എന്റെ നാമം വിളിച്ചപേക്ഷിക്കും. ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും. യാഹ്‌വെ എന്റെ ദൈവം എന്ന് അവരും പറയും"(ശെഖരിയാഹ്: 13; 8, 9). "യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു നാമം മാത്രവും"(ശെഖരിയാഹ്: 14; 9).

"യാഹ്‌വെയുടെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനു മുന്‍പ് പ്രവാചകനായ യേലിയാഹ് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. ഞാന്‍ വന്നു ദേശത്തെ ശാപംകൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും"(മലാക്കി: 4; 5, 6). ഈസാനബിയെ തിരിച്ചറിയാത്തവര്‍ യേലിയാഹിന്റെ വധത്തില്‍ സന്തോഷിക്കുന്നവരും അതുവഴി തിരസ്ക്കരിക്കപ്പെട്ടവരും ആയിത്തീരും! യേഹ്ശുവായുടെ നാമത്തെ മാറ്റിമറിച്ചതും ഈസാനബിയെ അവതരിപ്പിച്ചതും ഈ തിരസ്ക്കരണം ലക്ഷ്യമിട്ടുതന്നെയാണ്!

ഈസാനബി എന്ന എതിര്‍ക്രിസ്തുവിനെ കൂടുതല്‍ മനസ്സിലാക്കാനുള്ള ലിങ്കുകള്‍!

`ഇമാം മഹ്ദി` വരുന്നു....ഇസ്ലാം അവനായി കാത്തിരിക്കുന്നു!

ഇമാം മഹ്ദിയും ഇസ്ലാമിന്റെ വ്യാമോഹങ്ങളും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    14067 views

LOG IN

Lost your password?

SIGN UP

LOST PASSWORD