വളരെയധികം ചിന്തിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ട ഒരു കാര്യമാണിത്. ചില ആധുനിക ദൈവശാസ്ത്രജ്ഞന്മാര്‍ ഈ സത്യത്തെ എതിര്‍ക്കുകയും തെറ്റായ പഠനം അടിച്ചേല്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കുഞ്ഞുങ്ങളിലെ പൈശാചിക പ്രവര്‍ത്തികളെ നീക്കം ചെയ്യുന്നതിന് പകരം അതിനെ വളര്‍ത്തി വലിയ ദുരന്തം വരുത്തിക്കൂട്ടുന്നു.
ഭയം ഒരു പൈശാചിക പീഢയാണ്. അതുപോലെ, ദൈവം അരുതെന്ന് കല്പിച്ചിട്ടുള്ള എന്തു തന്നെ നമ്മുടെ ജീവിതത്തില്‍ ഉണ്ടോ, അതെല്ലാം നമ്മില്‍ കുടികൊള്ളുന്ന സാത്താനില്‍ നിന്നാണ്. "ഇച്ഛിക്കുന്ന നന്മയല്ല,ഇച്ഛിക്കാത്ത തിന്മയാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഞാനിച്ഛിക്കാത്തതു ഞാന്‍ ചെയ്യുന്നുവെങ്കില്‍, അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമാണ്"(റോമാ: 7; 19, 20). പൗലോസ് അപ്പസ്തോലനിലൂടെ പരിശുദ്ധാത്മാവ് അറിയിക്കുന്ന ഈ വചനം, സാത്താന്റെ പ്രവര്‍ത്തികളെ സ്ഥിരീകരിക്കുന്നു. എന്നാല്‍, പിശാചിനെ ബഹിഷ്കരിക്കുവാന്‍ മനുഷ്യര്‍ക്ക് യേഹ്ശുവാ അവകാശം തന്നിട്ടുണ്ട്. "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളം ഉണ്ടായിരിക്കും; അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്കരിക്കും"(മര്‍ക്കോസ്: 16; 17). വിശ്വസിക്കുന്നവര്‍ക്കെല്ലാം യേഹ്ശുവാ നേരിട്ട് നല്‍കിയ അധികാരമാണിത്. ഇല്ലാത്ത പിശാചിനെ പുറത്താക്കാന്‍ യേഹ്ശുവാ നമ്മോടു പറയുമോ?
സാത്താനെ മനുഷ്യന്‍ തിരിച്ചറിയാതിരിക്കേണ്ടതിന് ഇന്ന് സാത്താനും മനുഷ്യനെ 'ദൈവശാസ്ത്രം' പഠിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവന്‍ ഇപ്പൊള്‍ പഠിപ്പിക്കുന്നത് സാത്തന്‍ ഇല്ലെന്നാണ്. സാത്താന്‍ ഉണ്ട് എന്നു പറയുന്നതുതന്നെ അന്ധവിശ്വാസമാണെന്ന പഠിപ്പിക്കലാണ് അവന്‍ നടത്തുന്നത്.
സാത്താന്‍ മനുഷ്യനെ ഉപദ്രവിക്കുമോ?
സാത്താന്‍ മനുഷ്യനെ ഉപദ്രവിക്കുന്നതായി ബൈബിളില്‍ പല ഭാഗങ്ങളില്‍ പറയുന്നുണ്ട്(മര്‍ക്കോസ്: 9; 18-20), (മര്‍ക്കോസ്: 5; 5), (മര്‍ക്കോസ്: 1; 26).
മനുഷ്യനെ ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിച്ചിരിക്കുന്നത്(ഉല്‍പ്പത്തി: 1; 26). അതുകൊണ്ടുതന്നെ മനുഷ്യനോട് എന്നും സാത്താന് അസൂയയും വെറുപ്പുമാണ്. മനുഷ്യനെ കാണുമ്പോളെല്ലം ദൈവത്തോടുള്ള അവന്റെ കോപം ജ്വലിക്കും.
രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ്, മനോവയ്ക്കു അടുത്ത പരിചയമുള്ള ഒരു സ്ത്രീ അവളുടെ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ പ്രാര്‍ത്ഥിക്കുവാന്‍ കൊണ്ടുവന്നു. ശൈശവത്തില്‍തന്നെ ഒരു പ്രത്യേക തരം രോഗം ഈ കുട്ടിയെ അലട്ടികൊണ്ടിരുന്നു. കൂടെക്കൂടെ ഇവള്‍ ബൊധം കെട്ടുപോകുന്നു. ഈ സമയത്ത് വിളറി വെളുത്ത് ഒരു പ്രത്യേക അവസ്ഥയില്‍ ആയിതീരുന്നു. ഇംഗ്ലണ്ടിലും ജര്‍മ്മനിയിലുമെല്ലാം ചികിത്സിച്ചുവെങ്കിലും രോഗം എന്തെന്ന് കണ്ടുപിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. രണ്ട് മാസത്തില്‍ ഒരിക്കലെങ്കിലും ഈ അവസ്ഥ ഉണ്ടാകാറുണ്ട്.
ദൈവ വചനം ഏറ്റുപറഞ്ഞ് മനോവ പ്രാര്‍ത്ഥിച്ചു. മര്‍ക്കോസ് പതിനാറ് പതിനേഴ് വചനത്തിന്റെ യോഗ്യതയാല്‍ പിശാചിനോട് പുറത്ത് പോകാന്‍ കല്പിച്ചു. പിന്നീട് രണ്ടര വര്‍ഷക്കാലം ഈ പീഡനം ഉണ്ടായിട്ടില്ല.
ഈ കുഞ്ഞിന്റെ പിതാവ് വിജാതിയനായ ഒരു വ്യക്തിയാണ്. മന്ത്രവാദം,ആഭിചാരം തുടങ്ങിയ പൈശാചിക പ്രവര്‍ത്തികള്‍ ഇയാള്‍ ചെയ്യുമായിരുന്നു. ഇത്തരം പ്രവര്‍ത്തികളിലും പൂജകളിലും വിശ്വസിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നവരുടെ വരും തലമുറകളില്‍പോലും ഇത്തരം അവസ്ഥകള്‍ കാണാറുണ്ട്. ഈ കുട്ടി പിതാവില്‍നിന്ന് അകന്ന് അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. പിന്നീട് പ്രശ്നങ്ങള്‍ തീര്‍ന്ന്‍, കുട്ടി പിതാവിനൊപ്പം ചേരുവാന്‍ ഇടയാവുകയും, അയാളുടെ പൂജകളില്‍ പങ്കാളിയാകുകയും ചെയ്തു. രണ്ടര വര്‍ഷക്കാലം അകന്നുനിന്നിരുന്ന സാത്താന്‍ വീണ്ടും ഈ കുട്ടിയെ ഉപദ്രവിക്കന്‍ തുടങ്ങി.
യേഹ്ശുവാ രോഗ സൗഖ്യം നല്‍കുമ്പോള്‍ ഇപ്രകാരം പറയാറുണ്ട്: `കൂടുതല്‍ മോശമായത് സംഭവിക്കാതിരിക്കാന്‍ മേലില്‍ പാപം ചെയ്യരുത്`. പാപം ചെയ്യിപ്പിക്കുന്നത് സാത്തനാണെന്നു നാം മുന്‍പേ കണ്ടു. ചെറിയ പാപങ്ങളിലൂടെ പഴുത് നോക്കി പിശാച് വീണ്ടും വാസമുറപ്പിക്കും. ഒരിക്കല്‍ പാപമോചനവും രോഗശാന്തിയും ലഭിച്ചാലും വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോയാല്‍ സാത്താന്‍ ഈ വ്യക്തിയിലേക്കുതന്നെ മടങ്ങിവരും.
"അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോയാല്‍ വരണ്ട സ്ഥലങ്ങളിലൂടെ ആശ്വാസംതേടി അലഞ്ഞുനടക്കും. കണ്ടെത്താതെ വരുമ്പോള്‍ അവന്‍ പറയുന്നു; ഇറങ്ങിപ്പോന്ന ഭവനത്തിലേക്കുതന്നെ ഞാന്‍ തിരിച്ചുചെല്ലും. തിരിച്ചുവരുമ്പോള്‍ ആ വീട് അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടതായിക്കാണുന്നു. അപ്പോള്‍ അവന്‍ പോയി തന്നെക്കാള്‍ ദുഷ്ടരായ മറ്റ് ഏഴു അശുദ്ധാത്മക്കളെക്കൂടി കൊണ്ടുവന്ന് അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ ആ മനുഷ്യന്റെ സ്ഥിതി ആദ്യത്തെതിനെക്കാള്‍ മോശമായിത്തീരുന്നു"(ലൂക്ക: 11; 24-26).
മദ്യപാനവും മറ്റു തിന്മ പ്രവര്‍ത്തികളും ചെയ്തിരുന്നവര്‍ അതില്‍നിന്നു മോചനം നേടിയശേഷം വീണ്ടും അതേ തിന്മയില്‍ കൂടുതല്‍ ശക്തിയില്‍ വീണുപോകുന്നതിന്റെ കാരണം ഇതാണ്. നമ്മുടെ ഹൃദയം ശൂന്യമായിരിക്കാന്‍ പടില്ല. അവിടം ദൈവാത്മാവുകൊണ്ടു നിറയണം. നാം ദൈവ വചനത്തില്‍ അറിവുള്ളവരായിത്തീരണം. നിരന്തരമായ പ്രാര്‍ത്ഥന വേണം. അല്ലാത്തപക്ഷം വീണ്ടും അവന്‍ നമ്മെ അവന്റെ അടിമയാക്കും.
കുട്ടികളിലെ പിശാചുബാധയെക്കുറിച്ച് ബൈബിള്‍ എന്തു പറയുന്നു?
കുട്ടികളിലെ പിശാചുബാധയെക്കുറിച്ച് തിരുവചനത്തില്‍ പലഭാഗങ്ങളില്‍ പറയുന്നുണ്ട്. മര്‍ക്കോസിന്റെ സുവുശേഷത്തില്‍ ഒന്‍പതാം അദ്ധ്യയത്തിന്റെ പതിനാലു മുതല്‍ ഇരുപത്തിയൊന്‍പതു വരെയുള്ള ഭാഗങ്ങളില്‍, പിശാചുബാധിച്ച ഒരു ബാലനെ യേഹ്ശുവാ സുഖപ്പെടുത്തി. അവന്റെ പിതാവു പറയുന്നത്, ശൈശവത്തില്‍ തന്നെ പിശാച് ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നുവെന്നാണ്. കുട്ടികളില്‍ പിശാച് കടന്നു കൂടുമെന്നതിനു ഇതു തെളിവാണ്.ഈ ബാലനെ ആദ്യം യേഹ്ശുവായുടെ ശിഷ്യന്മാരുടെ അടുക്കല്‍ കൊണ്ടുവന്നുവെങ്കിലും അവര്‍ക്ക് അതിനെ പുറത്താക്കാന്‍ കഴിഞ്ഞില്ല. പ്രാര്‍ത്ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗ്ഗം പുറത്തുപോവുകയില്ല എന്ന്‍ യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാരോട് പറയുന്നുണ്ട്.(മര്‍ക്കോസ്: 9; 29).
എല്ലാ സുവിശേഷകരും പിശാചുബാധയെക്കുറിച്ചു പറയുന്നുണ്ട്. സ്വഗ്ഗത്തില്‍നിന്നു വന്ന യേഹ്ശുവായ്ക്കു തെറ്റുപറ്റുമോ?പിശാചിനെ പുറത്താക്കുമ്പോള്‍ യേഹ്ശുവാ ഇപ്രകാരം പറയുന്നു: "മൂകനും ബധിരനുമായ ആത്മാവേ, നിന്നോടു ഞാന്‍ ആജ്ഞാപിക്കുന്നു. അവനില്‍ നിന്നു പുറത്തുപോവുക.ഇനി ഒരിക്കലും അവനില്‍ പ്രവേശിക്കരുത്"(മര്‍ക്കോസ്: 9; 25).
അതുകൊണ്ട്, പലരും പലതും പറഞ്ഞ് നമ്മെ വഴിതെറ്റിക്കാന്‍ ശ്രമിക്കും. കാരണം, പല വ്യക്തികളും സാത്താന്റെ രാജ്യം വളര്‍ത്തുന്ന അവന്റെ സന്താനങ്ങളാണ്. നഷ്ടപ്പെടുന്നതു നമ്മുടെയും നമ്മുടെ മക്കളുടെയും ആത്മാക്കളാണ്. ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ ചികിത്സിക്കാന്‍ ശ്രദ്ധിക്കുന്നതിനെക്കാള്‍ ജാഗ്രതയില്‍, ആത്മാവിനെയും ശരീരത്തെയും നശിപ്പിക്കുന്ന അവസ്ഥകളെ ചികിത്സിക്കണം.
"മരുന്നോ ലേപനൗഷധമോ അല്ല, എല്ലവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്"(ജ്ഞാനം: 16; 12). അതിനാല്‍, ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട്, വചനം ഏറ്റുപറഞ്ഞ് നമുക്ക് പിശാചിനെ ബഹിഷ്കരിക്കാം. അവനെ ബഹിഷ്കരിക്കുന്നതിനു മുന്‍പ് കൂടുതല്‍ പ്രാര്‍ത്ഥിച്ചൊരുങ്ങണം. പാപത്തെക്കുറിച്ച് ആഴമായി അനുതപിക്കുകയും പാപവഴികളും സാഹചര്യങ്ങളും ഒഴിവാക്കുകയും വേണം.
സാത്താനെ തിരിച്ചറിയാന്‍ കഴിയാത്തവിധം പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷംപോലും അവന്‍ കെട്ടും എന്നു വചനം ഓര്‍മിപ്പിക്കുന്നു. പരിശുദ്ധത്മാവിനാല്‍ നിറഞ്ഞു കഴിയുമ്പോള്‍ ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവ് ലഭിക്കുന്നു(1കോറി: 12: 10).
അതിനാല്‍, സാത്താന്റെ പ്രവര്‍ത്തികളെ തിരിച്ചറിഞ്ഞ് അവനില്‍നിന്ന് നമുക്ക് അകന്നുനില്‍ക്കാം. നമ്മുടെ കുഞ്ഞുങ്ങളെ അവനില്‍നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യാം.
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-