അറിഞ്ഞിരിക്കാന്‍

സത്യദൈവത്തെ തിരിച്ചറിയാന്‍ മൂന്ന്‍ അടയാളങ്ങള്‍!

Print By
about

11 - 08 - 2019

രേയൊരു ദൈവമേയുള്ളുവെന്നും, ഏതു പേരില്‍ വിളിച്ചാലും ആ ദൈവം തന്നെയാണു വിളികേള്‍ക്കുന്നതെന്നും വാദിക്കുന്ന അനേകരുണ്ട്. എന്നാല്‍, ഇസ്ലാംമതക്കാര്‍ ഈ അഭിപ്രായത്തെ അംഗീകരിക്കുന്നില്ല. മതവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്ന ഹിന്ദുക്കളും ഈ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവരല്ല. സെക്കുലര്‍ മുഖാവരണം ധരിച്ചിരിക്കുന്ന ചില ഹിന്ദുക്കള്‍ മറ്റു മതക്കാരോട് ദൈവത്തെക്കുറിച്ചു പറയുമ്പോള്‍ എല്ലാ ദൈവങ്ങളെയും ഒന്നാക്കാന്‍ ശ്രമിക്കാറുണ്ട്. തെല്ലുപോലും ആത്മാര്‍ത്ഥത ഈ വാക്കുകളില്‍ ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം. എന്തെന്നാല്‍, മതേതരവാദികളെന്നു പറയപ്പെടുന്ന ഹിന്ദുക്കളുമായി ഒരിക്കലെങ്കിലും ആത്മീയസംവാദത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഇവരുടെ തനിനിറം വ്യക്തമാകും. എല്ലാ ദൈവങ്ങളും ഒന്നാണെന്നു പറഞ്ഞ അതേ നാവുകൊണ്ട് ക്രിസ്തുവിനെയും കന്യകാമറിയത്തെയും തെറിവിളിക്കാന്‍ ഒരു മടിയും ഇവര്‍ക്കില്ല! കേട്ടലറയ്ക്കുന്ന വാക്കുകളാല്‍ മറ്റു മതങ്ങളെയും അവരുടെ ദൈവത്തെയും അസഭ്യവര്‍ഷം നടത്താന്‍ ഹിന്ദുവിനോളം 'നൈപുണ്യം' സിദ്ധിച്ച മറ്റൊരു ജനതയും ഈ ഭൂമുഖത്തില്ല! എന്നാല്‍, എല്ലാ ദൈവങ്ങളും ഒന്നാണെന്ന്‍ ആത്മാര്‍ത്ഥതയോടെ പറയാന്‍ ക്രൈസ്തവനാമധാരികള്‍ തയ്യാറാണ്. ഉറകെട്ടുപോയ ഉപ്പുപോലെ സമൂഹത്തില്‍ നിലകൊള്ളുന്ന ഇവരാണ് യഥാര്‍ത്ഥ സാമൂഹ്യവിരുദ്ധര്‍! തങ്ങളുടേതല്ലാത്ത കാരണത്താല്‍ ക്രിസ്ത്യാനികളായി വിളിക്കപ്പെടുന്നവരാണ് ഇക്കൂട്ടര്‍! ആയതിനാല്‍, ഏകസത്യദൈവത്തെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ഏതെല്ലാമാണെന്ന് ഈ ലേഖനത്തില്‍ നാം ചര്‍ച്ചചെയ്യുന്നു. വ്യാജദൈവങ്ങളെയും സത്യദൈവത്തെയും വിവേചിച്ചറിയാന്‍ ഒരുവനു കഴിഞ്ഞില്ലെങ്കില്‍ അവന്റെ ജീവിതം ഒരു ദുരന്തമായിരിക്കും. അങ്ങനെയുള്ള ഒരുവനെ സംബന്ധിച്ചിടത്തോളം ജനിക്കാതിരിക്കുകയായിരുന്നു ജനിച്ചതിനേക്കാള്‍ ഭേദം! ദൈവത്തെ അറിയാതെ മരിക്കുന്നവരുടെത് പാഴ്ജന്മങ്ങളാണ്! ഈ ലേഖനത്തെ ഗൗരവമുള്ളതാക്കുന്നതും അതുതന്നെ!

മരണാനന്തരവും ആദരിക്കപ്പെടാന്‍ തക്കവിധം ലോകത്തിനു പ്രിയങ്കരനായി ജീവിച്ചവനായിരുന്നാലും, പ്രതിമകളും സ്മാരകങ്ങളും നിര്‍മ്മിക്കത്തക്കവിധം അനുയായികളെ നേടിയവനായിരുന്നാലും, ആണ്ടുതോറും അനുസ്മരണദിനം കൊണ്ടാടാന്‍ ലോകത്തിന്റെ കലണ്ടറില്‍ ഇടംലഭിച്ചവനായിരുന്നാലും, ദൈവത്തെ അറിയാതെയാണ് മരിക്കുന്നതെങ്കില്‍ അവനെന്തു പ്രയോജനം?! ലോകത്തിന്റെ ആദരവുകള്‍  ശ്രേഷ്ഠജന്മത്തിന്റെ അടയാളമല്ല! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും?"(മത്താ: 16; 26). ആത്മാവു നഷ്ടമായാല്‍ ശരീരം മൃതമാകും. മൃതശരീരത്തിനു ലഭിക്കുന്ന ബഹുമതികളൊന്നും ആത്മാവിനു സ്വീകരിക്കാന്‍ കഴിയില്ല. ലോകം ഒരുവനെ മഹാത്മാവെന്നു വിളിച്ചാലും ആത്മാവിന് അത് ഉപകാരപ്പെടുമെന്ന് കരുതാനും കഴിയില്ല. ആയതിനാല്‍, ആത്മാവിനു നിത്യജീവനില്‍ പ്രവേശിക്കുവാന്‍ ആവശ്യമായതെന്തെന്ന് അന്വേഷിക്കുകയും അത് കണ്ടെത്തുകയും ചെയ്യുന്നതാണ് മനുഷ്യജന്മത്തിന്റെ സാഫല്യം! അത് കണ്ടെത്തുന്നവന്‍ ജീവന്‍ കണ്ടെത്തുന്നു. അത് കണ്ടെത്താത്തവനോ, നിത്യനാശത്തില്‍ നിപതിക്കും. സത്യദൈവത്തെ കണ്ടെത്താന്‍ കഴിയാതെ മരണമടയുന്നതിനേക്കാള്‍ ഭേദം ജനിക്കാതിരിക്കുന്നതാണെന്ന് പറഞ്ഞതിന്റെ സാരമിതാണ്! ജനിക്കാതിരുന്നെങ്കില്‍ നരകത്തിനിരയാവുകയില്ലായിരുന്നു! അതായത്, സത്യദൈവത്തെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുകയെന്നതാണ് ഓരോ മനുഷ്യജന്മങ്ങളുടെയും പരമപ്രധാനമായ ഉത്തരവാദിത്തം! അതിനുശേഷമേ മറ്റെന്തുമുള്ളു!

സത്യദൈവത്തെ അന്വേഷിക്കുന്നവര്‍ക്ക് വഴികാട്ടിയാകുക എന്ന നിയോഗമാണ് മനോവ ഇവിടെ ഏറ്റെടുത്തിരിക്കുന്നത്. ആയതിനാല്‍, മനുഷ്യര്‍ പ്രഖ്യാപിച്ച അനേകം ദേവീദേവന്മാരില്‍നിന്നു വേറിട്ടുനില്‍ക്കുന്ന ഏകസത്യദൈവത്തെ തിരിച്ചറിയാനുള്ള മൂന്ന് അടയാളങ്ങള്‍ മനോവ വെളിപ്പെടുത്തുന്നു. ഒരേയൊരു ദൈവമേയുള്ളു എന്നതാണു യാഥാര്‍ത്ഥ്യമെങ്കിലും 'ദൈവങ്ങള്‍' എന്ന് വിളിക്കപ്പെടുന്ന അനേകം ദേവന്മാര്‍ ലോകത്തുണ്ടെന്നു നമുക്കറിയാം. ബൈബിള്‍ ഇപ്രകാരം നമ്മോടു പറയുന്നു: "ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്മാരും നാഥന്മാരും ഉണ്ടല്ലോ - എങ്കിലും, നമുക്ക് ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു നാഥനേ നമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്, ആ യേഹ്ശുവാ മ്ശിഹാ. എങ്കിലും ഈ അറിവ് എല്ലാവര്‍ക്കുമില്ല"(1 കോറി: 8; 5-7). മൂന്നു കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാമതായി വ്യക്തമാക്കിയിരിക്കുന്നത് സത്യദൈവത്തെ കൂടാതെ, വ്യാജദൈവങ്ങളും ഉണ്ട് എന്ന യാഥാര്‍ത്ഥ്യമാണ്. ആകാശത്തിലും ഭൂമിയിലും ഈ ദേവന്മാരുണ്ടെന്നു വിശ്വസിക്കുന്ന സമൂഹങ്ങളാണ് വിജാതിയര്‍! ഈ ദേവഗണങ്ങളില്‍നിന്നു സത്യദൈവത്തെ വേറിട്ടറിയാന്‍ അനേകം അടയാളങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട മൂന്ന്‍ അടയാളങ്ങളാണ് നാമിവിടെ പരിശോധിക്കുന്നത്.

പൗലോസ് വ്യക്തമാക്കിയ രണ്ടാമത്തെ കാര്യം ഒരേയൊരു ദൈവവും ഒരേയൊരു നാഥനുമേയുള്ളുവെന്നും ആ നാഥനും ദൈവവും യേഹ്ശുവായാണെന്നുമാണ്. ആരിലൂടെ സര്‍വ്വവും സൃഷ്ടിക്കപ്പെട്ടുവോ ആര് സര്‍വ്വവും സൃഷ്ടിച്ചുവോ അവിടുന്നാണ് ഏകനായ ദൈവം! മൂന്നാമതായി അപ്പസ്തോലന്‍ വ്യക്തമാക്കിയിരിക്കുന്നത്, ഈ അറിവ് എല്ലാവര്‍ക്കും ഇല്ല എന്ന സത്യമാണ്. സത്യദൈവത്തില്‍നിന്നുള്ള രക്ഷയെക്കുറിച്ച് അറിയാത്തവരെ അറിയിക്കാനുള്ള ദൗത്യം ക്രിസ്ത്യാനികളുടെമേല്‍ ഭരമേല്പിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ദൈവത്തെ സംബന്ധിച്ചുള്ള സത്യം എല്ലാവരും അറിയുകയും, ആ സത്യത്താല്‍ എല്ലാവരെയും സ്വതന്ത്രരാക്കുകയും ചെയ്യണമെന്നതാണ് ദൈവത്തിന്റെ ഹിതം. യെഹൂദരോട് യേഹ്ശുവാ പറഞ്ഞ വാക്കുകള്‍ മനോവ ഇവിടെ ഓര്‍മ്മപ്പെടുത്തുകയാണ്: "തന്നില്‍ വിശ്വസിച്ച യെഹൂദരോട് യേഹ്ശുവാ പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യരാണ്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും"(യോഹ: 8; 31, 32). സത്യം അറിയാത്ത കാലത്തോളം ആരും സ്വതന്ത്രരല്ല; അവര്‍ അജ്ഞതയുടെ തടവുകാരാണ്! സത്യം അറിയുകയും ആ സത്യത്തെ വിശ്വസിക്കുകയും ചെയ്യുന്നവരാണ് സ്വതന്ത്രരാക്കപ്പെടുന്നത്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യുമെന്ന് യേഹ്ശുവാ പറഞ്ഞത് തന്നില്‍ വിശ്വസിച്ചവരോടു മാത്രമായിരുന്നു. അന്ന് യെഹൂദായില്‍ ജീവിച്ചിരുന്ന എല്ലാ യെഹൂദരോടും അവിടുന്ന് ഇക്കാര്യം പറഞ്ഞില്ലെന്നും, വിശ്വസിച്ചവരോടു മാത്രമാണ് പറഞ്ഞതെന്നും നാം ഗൗരവത്തോടെ തിരിച്ചറിയണം. രക്ഷയെ സംബന്ധിച്ചുള്ള പരമപ്രധാനമായ വെളിപ്പെടുത്തലാണിത്!

സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ടെന്നു പറഞ്ഞു മനുഷ്യരെ വഞ്ചിക്കുന്ന വ്യാജപ്രബോധകര്‍ ഇടയവേഷത്തില്‍ വിഹരിക്കുന്നത് നാം തിരിച്ചറിയണം. യേഹ്ശുവായുടെ വാക്കുകളില്‍ ചിലത് അടര്‍ത്തിമാറ്റി, അതില്‍ മായംചേര്‍ത്തു വിളമ്പുന്നവരാണ് ഇക്കൂട്ടര്‍. പൊട്ടുംപൊടിയുമായി ഇവര്‍ പ്രചരിപ്പിക്കുന്ന വചനത്തിന്റെ പൂര്‍ണ്ണരൂപം ഇതാണ്: "തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍വഴി ലോകം രക്ഷപ്രാപിക്കാനാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു"(യോഹ: 3; 15-19). യേഹ്ശുവായുടെ ഈ വാക്കുകളില്‍ സത്യത്തിന്റെ പൂര്‍ണ്ണതയുണ്ട്. വിശ്വസിക്കാത്തവര്‍ക്കുള്ള ശിക്ഷാവിധി അവര്‍ നേരത്തേതന്നെ തിരഞ്ഞെടുത്തതാണ്! സുവിശേഷ പ്രഘോഷണത്തിന്റെ അനിവാര്യത ഈ വചനത്തിലുണ്ട്.

നിത്യജീവനു നിയോഗം ലഭിച്ചവരെക്കുറിച്ച് യേഹ്ശുവായും അവിടുത്തെ അപ്പസ്തോലന്മാരും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, യേഹ്ശുവായുടെയും അവിടുത്തെ ശിഷ്യന്മാരുടെയും വാക്കുകളെ പുച്ഛിച്ചുതള്ളുകയും അവയ്ക്കുപരിയായി തങ്ങളുടെ യുക്തിചിന്തകളെ പ്രമാണമാക്കുകയും ചെയ്തുകൊണ്ട് അഭിനവ അപ്പസ്തോലന്മാര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി ഈ വ്യാജപ്രബോധകരും ഇവരുടെ പ്രമാണങ്ങളുമാണ്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല; കാരണം, നിങ്ങള്‍ എന്റെ ആടുകളില്‍പ്പെടുന്നവരല്ല. എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. അവയെ എനിക്കു നല്‍കിയ എന്റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയ്യില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാനും പിതാവും ഒന്നാണ്"(യോഹ: 10; 26-30). ദൈവത്തിന്റെ സ്വരം ശ്രവിക്കുന്നതിനു പകരം മാനുഷിക പ്രമാണങ്ങളെ ശ്രവിക്കുന്നത് നിത്യജീവനു നിയോഗം ലഭിച്ചിട്ടില്ലാത്തവരാണ്. യെഹൂദരെന്നോ വിജാതിയരെന്നോ ഉള്ള വ്യത്യാസമില്ലാതെ, നിത്യജീവനു നിയോഗം ലഭിച്ചവരായ സകലരും യേഹ്ശുവായില്‍ വിശ്വസിച്ച് രക്ഷപ്രാപിക്കും. അവര്‍ രണ്ടു വഞ്ചികളിലായി യാത്രചെയ്യുന്നവരായിരിക്കില്ല; യേഹ്ശുവായില്‍ മാത്രം വിശ്വസിച്ച്, അതുവഴി സാദ്ധ്യമാകുന്ന രക്ഷ സ്വന്തമാക്കുന്നവരായിരിക്കും. യേഹ്ശുവാ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു: "വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 16). ഇതില്‍നിന്നു വ്യത്യസ്തമായ പ്രഖ്യാപനങ്ങള്‍ നടത്താന്‍ ആരെയും യേഹ്ശുവാ അയച്ചിട്ടില്ല!

നിത്യജീവനു നിയോഗം ലഭിച്ചവര്‍ക്കു മാത്രമേ അത് സ്വന്തമാക്കാന്‍ സാധിക്കുകയുള്ളു എന്ന സത്യം നാം മനസ്സിലാക്കിയിരിക്കണം. ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യെഹൂദര്‍ അസൂയപൂണ്ട് പൗലോസ് പറഞ്ഞ കാര്യങ്ങളെ എതിര്‍ക്കുകയും അവനെ ദുഷിക്കുകയും ചെയ്തു. പൗലോസും ബാര്‍ണബാസും ധൈര്യപൂര്‍വ്വം ഇങ്ങനെ പറഞ്ഞു: ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കുക ആവശ്യമായിരുന്നു. എന്നാല്‍, നിങ്ങള്‍ അതു തള്ളിക്കളയുന്നതുകൊണ്ടും നിത്യജീവനു നിങ്ങളെത്തന്നെ അയോഗ്യരാക്കിത്തീര്‍ത്തിരിക്കുന്നതുകൊണ്ടും ഇതാ, ഞങ്ങള്‍ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു. കാരണം, യാഹ്‌വെ ഞങ്ങളോട് ഇങ്ങനെ കല്പിച്ചിരിക്കുന്നു: ഭൂമിയുടെ അതിര്‍ത്തികള്‍വരെ രക്ഷ വ്യാപിപ്പിക്കുന്നതിന് വിജാതീയര്‍ക്ക് ഒരു ദീപമായി നിന്നെ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. ഈ വാക്കുകള്‍ കേട്ടപ്പോള്‍ വിജാതീയര്‍ സന്തോഷഭരിതരായി യാഹ്‌വെയുടെ വചനത്തെ പ്രകീര്‍ത്തിച്ചു. നിത്യജീവനു നിയോഗം ലഭിച്ചവരെല്ലാം വിശ്വസിക്കുകയും ചെയ്തു"(അപ്പ. പ്രവര്‍: 13; 45-48). നിത്യജീവനു നിയോഗം ലഭിച്ചിരിക്കുന്നത് ആര്‍ക്കൊക്കെയാണെന്ന് മനുഷ്യരോടു ദൈവം വെളിപ്പെടുത്തിയിട്ടില്ല. യേഹ്ശുവാ അവിടുത്തെ സുവിശേഷം ഭരമേല്പിച്ചപ്പോള്‍, അത് സ്വീകരിക്കുന്നവര്‍ ആരെല്ലാമായിരിക്കുമെന്ന് അവിടുന്ന് മുന്‍കൂട്ടി അറിയിക്കാത്തത് സകലരോടും സുവിശേഷം പ്രസംഗിക്കണം എന്നതുകൊണ്ടാണ്. തങ്ങളെ ആരും സത്യം അറിയിക്കാത്തതുകൊണ്ടാണ് തങ്ങള്‍ വിശ്വസിക്കാത്തതെന്ന് ഒഴിവുകഴിവ് പറയാന്‍ ആര്‍ക്കും അവസരമുണ്ടാകരുതെന്നു ദൈവം ആഗ്രഹിക്കുന്നു!

യേഹ്ശുവായുടെ പുനരാഗമനത്തിനു മുന്‍പ് സകലരോടും സുവിശേഷം പ്രസംഗിക്കപ്പെട്ടിരിക്കും. ഇത് അവിടുത്തെ വാക്കുകളാണ്: "എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും"(മത്താ: 24; 14). യേഹ്ശുവായുടെ പുനരാഗമനവും യുഗാന്തവും എപ്പോഴായിരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് ഇക്കാര്യം അവിടുന്ന് പ്രഖ്യാപിച്ചത്. നിത്യജീവനു നിയോഗം ലഭിച്ചിരിക്കുന്നത് ആര്‍ക്കെല്ലാമാണെന്ന്‍ ദൈവത്തിനു മാത്രമേ അറിയൂ. ആയതിനാല്‍, സകല സൃഷ്ടികളേയും സുവിശേഷം അറിയിക്കുകയെന്ന ദൗത്യത്തില്‍നിന്നു നമുക്ക് വിരമിക്കാതിരിക്കാം. യേഹ്ശുവാ മടങ്ങിവരുമ്പോള്‍, നാം ജോലിയില്‍ വ്യാപൃതരായിരിക്കുന്നതായി അവിടുത്തേക്ക്‌ ബോദ്ധ്യപ്പെടണം. അവിടുന്ന് ഏല്പിച്ച ജോലിയില്‍നിന്നു വിരമിച്ചവരായി നമ്മേ അവിടുന്ന് കാണാനിടയായാല്‍, നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലം നല്‍കുന്നതിനു പകരം, പുറത്തെ അന്ധകാരത്തിലേക്കു നാം വലിച്ചെറിയപ്പെട്ടേക്കാം. അവിടെ വിലാപവും പല്ലിറുമ്മലുമായിരിക്കും നമ്മേ കാത്തിരിക്കുന്നത്! യേഹ്ശുവാ അരുളിച്ചെയ്തിരിക്കുന്നു: "യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാര്‍ ഭാഗ്യവാന്മാര്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവന്‍ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുചെന്ന് അവരെ പരിചരിക്കുകയും ചെയ്യും. അവന്‍ രാത്രിയുടെ രണ്ടാംയാമത്തിലോ മൂന്നാംയാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായിക്കണ്ടാല്‍ ആ ഭ്യത്യന്മാര്‍ ഭാഗ്യവാന്മാര്‍"(ലൂക്കാ: 12; 37, 38).

ഉപമയിലൂടെ അരുളിച്ചെയ്ത ഈ വചനത്തെക്കുറിച്ചുള്ള ശിഷ്യന്മാരുടെ സംശയം ദൂരീകരിക്കുന്നതിനായി യേഹ്ശുവാ വീണ്ടും അരുളിച്ചെയ്തു: "യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാര്‍ വീട്ടുജോലിക്കാര്‍ക്കു യഥാസമയം ഭക്ഷണം കൊടുക്കേണ്ടതിന് യജമാനന്‍ അവരുടെമേല്‍ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥന്‍ ആരാണ്? യജമാനന്‍ വരുമ്പോള്‍ ജോലിയില്‍ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ തന്റെ സകല സ്വത്തുക്കളുടെയുംമേല്‍ അവനെ നിയമിക്കും. എന്നാല്‍, ആ ഭൃത്യന്‍ തന്റെ യജമാനന്‍ വരാന്‍ വൈകും എന്ന് ഉള്ളില്‍ കരുതി, യജമാനന്റെ ദാസന്മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച് ഉന്മത്തനാകാനും തുടങ്ങിയാല്‍, പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനന്‍ വരുകയും അവനെ ശിക്ഷിച്ച്, അവന്റെ പങ്ക് അവിശ്വാസികളോടുകൂടെ ആക്കുകയും ചെയ്യും. യജമാനന്റെ ഹിതം അറിഞ്ഞിട്ടും, അതനുസരിച്ചു പ്രവര്‍ത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യന്‍ കഠിനമായി പ്രഹരിക്കപ്പെടും. എന്നാല്‍, അറിയാതെയാണ് ഒരുവന്‍ ശിക്ഷാര്‍ഹമായ തെറ്റു ചെയ്തതെങ്കില്‍, അവന്‍ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനില്‍നിന്ന് അധികം ആവശ്യപ്പെടും; അധികം ഏല്പിക്കപ്പെട്ടവനോട് അധികം ചോദിക്കും"(ലൂക്കാ: 12; 42-48). സകല ക്രിസ്ത്യാനികളും ഭയത്തോടെ ഗ്രഹിക്കേണ്ട വചനമാണിത്. അധികം ലഭിച്ചവനാണ് ക്രിസ്ത്യാനി! യജമാനനായ യേഹ്ശുവായുടെ ഹിതം എന്താണെന്നു ക്രിസ്ത്യാനിക്കറിയാം. സകല ജനത്തെയും സുവിശേഷം അറിയിക്കുകയെന്നതാണ് യേഹ്ശുവായുടെ ഹിതം! അവിടുത്തെ പുനരാഗമനത്തില്‍, സുവിശേഷം പ്രചരിപ്പിക്കുന്ന ഭൃത്യന്മാരില്‍ ഒരുവനായി കാണപ്പെടുകയെന്നതാണ് ഒരുവന്റെ ഏറ്റവും വലിയ ഭാഗ്യം!

ഏകസത്യദൈവത്തെ ലോകത്തിനു മുന്‍പില്‍ പരിചയപ്പെടുത്താന്‍ വിളിക്കപ്പെട്ടവനാണ് ക്രിസ്ത്യാനി! ഈ ദൈവത്തില്‍നിന്നുള്ള രക്ഷ വിളംബരം ചെയ്യുകയെന്നതാണ് ക്രൈസ്തവധര്‍മ്മം! ആയതിനാല്‍, ഏകസത്യദൈവത്തിന്റെ അടയാളങ്ങള്‍ എന്തൊക്കെയാണെന്ന് ഓരോ ക്രിസ്ത്യാനിയും അറിഞ്ഞിരിക്കണം. അപ്പോള്‍ മാത്രമേ മറ്റൊരുവനോട് അതു പ്രഖ്യാപിക്കാന്‍ ക്രിസ്ത്യാനിക്ക് സാധിക്കുകയുള്ളു. ഏകസത്യദൈവത്തെ അറിയാത്തവര്‍ക്ക് നിത്യജീവനില്‍ യാതൊരു ഓഹരിയും ലഭിക്കില്ല എന്ന യാഥാര്‍ത്ഥ്യവും അറിഞ്ഞിരിക്കേണ്ടതുണ്ട്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍"(യോഹ: 17; 3). ഈ വലിയ സത്യം വിളംബരം ചെയ്യുകയെന്നതാണ് സുവിശേഷപ്രഘോഷണം! യഥാര്‍ത്ഥ ക്രൈസ്തവരെല്ലാം ജീവന്റെ സുവിശേഷം പ്രസംഗിക്കുന്നു. ജീവന്‍ നല്കാന്‍ വിളിക്കപ്പെട്ട സുവിശേഷകരുടെമേല്‍ മരണത്തിനു യാതൊരു അധികാരവുമില്ല.

ഏകസത്യദൈവത്തെ അറിയുകയും, ഈ അറിവ് ലോകത്തോടു വിളിച്ചുപറയുകയും ചെയ്യുന്നവരാണ് ക്രിസ്തുവിന്റെ വാഗ്ദാനങ്ങള്‍ പ്രാപിക്കാന്‍ യോഗ്യത നേടുന്നത്. യജമാനന്‍ വരാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടതില്ല; അവിടുന്ന് വരുമ്പോള്‍ ജോലിയില്‍ വ്യാപൃതരായിരിക്കുന്ന നമ്മേ അവിടുന്ന് കാണണം! യേഹ്ശുവാ അരുളിച്ചെയ്യുന്നു: "ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്"(വെളിപാട്: 22; 12). ക്രിസ്തുവിന്റെ വാഗ്ദാനം പ്രാപിക്കേണ്ടതിന് അവിടുത്തെ സത്യം ലോകത്തോടു വിളിച്ചുപറയുന്നവരായി നമുക്കു സത്യത്തില്‍ സദാ വ്യാപരിക്കാം.

ഏകസത്യദൈവത്തിന്റെ മൂന്ന് സുപ്രധാന അടയാളങ്ങള്‍!

ഏകസത്യദൈവത്തെ തിരിച്ചറിയാനുള്ള അനേകം അടയാളങ്ങളില്‍ സുപ്രധാനമായ മൂന്നെണ്ണം നമുക്കിവിടെ പരിശോധിക്കാം. ഏറ്റവും പ്രധാനപ്പെട്ടത് ഒടുവില്‍ എന്ന ക്രമത്തിലാണ് ആ അടയാളങ്ങള്‍ നാം പരിശോധിക്കുന്നത്. ദൈവത്തെക്കുറിച്ച് ദൈവംതന്നെ വെളിപ്പെടുത്തിയതാണ് ഈ മൂന്ന് അടയാളങ്ങളും. അവയില്‍ ഒന്നിതാണ്: "അവിടുന്നു വീണ്ടും അരുളിച്ചെയ്തു: യിസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3; 15). ദൈവം ദൈവത്തെക്കുറിച്ചുതന്നെ അരുളിച്ചെയ്ത വാക്കുകളാണിത്. ഇതാണ് ഏകസത്യദൈവത്തിന്റെ സുപ്രധാനങ്ങളായ മൂന്ന് അടയാളങ്ങളിലൊന്ന്‍. അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യാഹ്‌വെ എന്നതാണ് ഏകസത്യദൈവത്തിന്റെ അടയാളമാണ്. അബ്രാഹത്തിന്റെയും അബ്രാഹത്തിന്റെ ദൈവത്തിലുള്ള വിശ്വാസത്തിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന മതം വേറെയുമുണ്ടെന്നു നമുക്കറിയാം. എന്നാല്‍, ഏകസത്യദൈവം ഇവിടെ പ്രഖ്യാപിച്ച എല്ലാ അടയാളങ്ങളും അവരുടെ ദൈവത്തിനില്ല. യിസഹാക്ക്, യാക്കോബ് എന്നിവരുടെ പിന്മുറ അവകാശപ്പെടാന്‍ ഇസ്ലാംമതത്തിനു സാധിക്കില്ലെന്നു മാത്രമല്ല, 'യാഹ്‌വെ' എന്ന നാമത്തില്‍ തങ്ങളുടെ ദൈവത്തെ വിളിക്കാനുള്ള നെഞ്ചുറപ്പ് ആ മതത്തിന്റെ ആചാര്യന്മാരില്‍ ആര്‍ക്കുമില്ലെന്നതും ശ്രദ്ധിക്കണം.

'യാഹ്‌വെ' എന്ന നാമവും, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്ന അടയാളവുമാണ് മറ്റെല്ലാ ദൈവങ്ങളില്‍നിന്ന്‍ ഏകസത്യദൈവത്തെ വേറിട്ടു നിര്‍ത്തുന്നത്. ഈ ദൈവത്തെ, അവിടുന്ന് ആയിരിക്കുന്നതുപോലെ അറിയുകയും, ആ അറിവിന്റെ അടിസ്ഥാനത്തില്‍ അവിടുത്തെ അംഗീകരിക്കുകയും ചെയ്യുന്നവരാണ് നിത്യജീവന്റെ ഓഹരിക്കാര്‍! അവിടുത്തെ അംഗീകരിക്കുകയെന്നാല്‍, അവിടുന്ന് ഒരുക്കുന്ന എല്ലാ സംവിധാനങ്ങളെയും അംഗീകരിക്കുക എന്നുകൂടി അര്‍ത്ഥമുണ്ട്. അതായത്, സകല മനുഷ്യരുടെയും രക്ഷയ്ക്കായി അവിടുന്ന് മനുഷ്യപുത്രനായി കടന്നുവന്നുവെന്നും വിശ്വസിക്കണം! ദൈവത്തില്‍നിന്നുള്ള രക്ഷയെ അംഗീകരിക്കാത്തവര്‍ ദൈവത്തെതന്നെയാണ് നിഷേധിക്കുന്നത്. അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യാഹ്‌വെയെ വിശ്വസിക്കുന്നവരെങ്കിലും, അവിടുത്തെ നാമത്തില്‍ സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന രക്ഷയെ അംഗീകരിക്കാത്തതുമൂലം യെഹൂദര്‍ക്കു പൂര്‍ണ്ണത പ്രാപിക്കാന്‍ കഴിയുന്നില്ല. എന്നാല്‍, യാഹ്‌വെ രക്ഷിക്കുന്നു എന്ന നാമം വഹിക്കുന്നവനായി ലോകത്തേക്കു വന്ന യേഹ്ശുവായില്‍ വിശ്വസിച്ച യെഹൂദരെല്ലാം രക്ഷപ്രാപിച്ചു!

യേഹ്ശുവാ വന്നത് യാഹ്‌വെയുടെ നാമത്തിലാണ്. അവിടുത്തെ നാമമാണ് യേഹ്ശുവാ വഹിക്കുന്നത്. തന്നില്‍ വിശ്വസിച്ചവരെയെല്ലാം സത്യദൈവത്തിന്റെ നാമം യേഹ്ശുവാ അറിയിച്ചു. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "ലോകത്തില്‍നിന്ന് അവിടുന്ന് എനിക്കു നല്‍കിയവര്‍ക്ക് അവിടുത്തെ നാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങയുടേതായിരുന്നു; അങ്ങ് അവരെ എനിക്കു നല്‍കി. അവര്‍ അങ്ങയുടെ വചനം പാലിക്കുകയും ചെയ്തു. അവിടുന്ന് എനിക്കു നല്‍കിയതെല്ലാം അങ്ങില്‍നിന്നാണെന്ന് അവര്‍ ഇപ്പോള്‍ അറിയുന്നു. എന്തെന്നാല്‍, അങ്ങ് എനിക്കു നല്‍കിയ വചനം ഞാന്‍ അവര്‍ക്കു നല്‍കി. അവര്‍ അതു സ്വീകരിക്കുകയും ഞാന്‍ അങ്ങയുടെ അടുക്കല്‍നിന്നു വന്നുവെന്നു സത്യമായി അറിയുകയും അങ്ങ് എന്നെ അയച്ചുവെന്നു വിശ്വസിക്കുകയും ചെയ്തു"(യോഹ: 17; 6-8). യെഹൂദര്‍ രക്ഷപ്രാപിക്കുന്നത് എങ്ങനെയാണെന്ന് ഈ വചനത്തില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കും. രക്ഷപ്രാപിച്ച യെഹൂദരെക്കുറിച്ചാണ് യേഹ്ശുവാ ഇപ്രകാരം പറഞ്ഞത്. മറ്റേതൊരു ജനതയ്ക്കും രക്ഷപ്രാപിക്കാന്‍ ഈ മാര്‍ഗ്ഗം മാത്രമേ സ്വര്‍ഗ്ഗം പ്രഖ്യാപിച്ചിട്ടുള്ളു. അതായത്, ഏകസത്യദൈവത്തിലേക്കുള്ള ഏകമാര്‍ഗ്ഗം ക്രിസ്തുവാണ്‌. യേഹ്ശുവാ വഹിക്കുന്നത് ഏകസത്യദൈവത്തിന്റെ നാമമാണെന്നു വ്യക്തമാക്കുന്ന വാക്കുകള്‍ നോക്കുക: "പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെ നാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ!"(യോഹ: 17; 11).

മറ്റേതെങ്കിലും ജനതകള്‍ ആരാധിക്കുന്ന അവരുടെ ദൈവം തന്നെത്തന്നെ ദൈവമെന്നു പരിചയപ്പെടുത്തിയിട്ടുണ്ടോ? ഇല്ല എന്നതാണു യാഥാര്‍ത്ഥ്യം. ദൈവം എന്ന് ആരെങ്കിലും വിളിച്ചാല്‍, സന്തോഷത്തോടെ ആ വിളിയെ സ്വാഗതം ചെയ്യുന്നവരാണ് ജനതകളുടെ ദൈവങ്ങള്‍! ആരാധകരുടെ പ്രഖ്യാപനങ്ങളിലാണ് അവയുടെ നിലനില്പ്! എന്നാല്‍, വ്യാജദൈവങ്ങള്‍ ഒരിക്കലും സ്വയം ദൈവമാണെന്നു പ്രഖ്യാപിക്കാന്‍ ധൈര്യപ്പെടില്ല! ആരാധകരാല്‍ ആരോപിക്കപ്പെടുന്ന ക്ഷണികമായ പദവി മാത്രമാണ് അവയ്ക്കത്!

പുറപ്പാടിലെ ദൈവം!

ഏകസത്യദൈവത്തിന്റെ മറ്റൊരു അടയാളം നോക്കുക: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തു കൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്; അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ യാഹ്‌വെ, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും. എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും"(പുറ: 20; 2-6). ഏകസത്യദൈവത്തെ തിരിച്ചറിയാനുള്ള സുപ്രധാന അടയാളങ്ങളിലൊന്നാണിത്. യിസ്രായേല്‍ജനത്തെ ഈജിപ്തില്‍നിന്നു കാനാന്‍ദേശത്തേക്കു നയിച്ച ദൈവമാണ് ഏകസത്യദൈവം! ഒന്നിലധികം അടയാളങ്ങള്‍ ഉള്‍ക്കൊള്ളുന്ന വചനംകൂടിയാണ് നാമിവിടെ വായിച്ചത്.

തന്നോടൊപ്പം മറ്റു ദൈവങ്ങളെക്കൂടി ആരാധിക്കുന്നവരെ സത്യദൈവം അംഗീകരിക്കുന്നില്ല എന്നത് സത്യദൈവത്തിന്റെ അടയാളമാണ്. വിഗ്രഹങ്ങളെ ആരാധിക്കുന്നവരെയും അവിടുന്ന് തന്റെ ജനത്തിന്റെ ഭാഗമായി പരിഗണിക്കുന്നില്ല. അന്യദേവന്മാരെ സ്മരിക്കുകയോ അവയുടെ നാമം അധരങ്ങളില്‍ ഉരുവിടുകയോ ചെയ്യുന്നതുപോലും അംഗീകരിക്കാത്ത ദൈവമാണ് ഏകസത്യദൈവം! അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ: 23; 13). സത്യദൈവത്തിന്റെ മാത്രം പ്രത്യേകതയാണിത്. അന്യദേവന്മാരുടെ നാമം സ്മരിക്കുകയോ അധരങ്ങളില്‍ ഉരുവിടുകയോ നിമിത്തം മനുഷ്യര്‍ അശുദ്ധരായിത്തീരുമെന്നു പ്രഖ്യാപിച്ച ഒരേയൊരു ദൈവമാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ! ഈ ദൈവം അയയ്ക്കുന്ന പ്രവാചകന്മാരെയും പ്രബോധകരെയും തിരിച്ചറിയാനുള്ള അടയാളവും നമുക്കു നല്‍കപ്പെട്ടിട്ടുണ്ട്. അന്യദേവന്മാരുടെ സ്മരണകള്‍ ഉണര്‍ത്തുന്നവരോ ആ ദേവന്മാരുടെ നാമത്തില്‍ സംസാരിക്കുന്നവരോ ആയ ആരെയും അവിടുന്ന് പ്രവാചകന്മാരായും പ്രബോധകരായും അയയ്ക്കില്ല. വിജാതിയ ആചാരങ്ങള്‍ അനുകരിക്കുന്നതിനെ പിന്തുണയ്ക്കുകയോ മൗനാനുവാദം നല്‍കുകയോ ചെയ്യുന്നവര്‍ സത്യദൈവത്തില്‍നിന്നുള്ളവരായി പരിഗണിക്കപ്പെടരുത്.

ഏകസത്യദൈവത്തെയും അവിടുത്തെ നിയമങ്ങളെയും സംബന്ധിച്ച് മറ്റുള്ളവരെ ഓര്‍മ്മപ്പെടുത്തുന്നവരാണ് യഥാര്‍ത്ഥ പ്രവാചകന്മാരും പ്രബോധകരും! എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നും ദൈവീകനിയമങ്ങള്‍ അസാധുവാക്കപ്പെട്ടുവെന്നും പറയുന്നവര്‍ വ്യാജപ്രബോധകരും കപട അപ്പസ്തോലന്മാരുമാണ്. സൈന്യങ്ങളുടെ ദൈവത്തിന്റെ നിയമങ്ങളാണ് മറ്റു ദേവന്മാരില്‍നിന്ന്‍ അവിടുത്തെ വേറിട്ടുനിര്‍ത്തുന്ന അടയാളങ്ങളിലൊന്ന്‍. മറ്റൊരു മതത്തിനും ഇതുപോലൊരു നിയമം നല്കപ്പെട്ടിട്ടില്ല. മറ്റൊരു ദേവന്മാരും നിയമങ്ങള്‍ പ്രഖ്യാപിച്ചിട്ടുമില്ല!

മനുഷ്യരോടു സംസാരിച്ച ഒരേയൊരു ദൈവമേയുള്ളു. അത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ മാത്രമാണ്. മറ്റൊരു ജനതയുടെയും ദേവന്മാരുടെ ശബ്ദം ഭൂമിയില്‍ മുഴങ്ങിയിട്ടില്ല. ഹിന്ദുക്കളുടെ മുന്നൂറ്റിമുക്കോടി ദേവഗണങ്ങളില്‍ ഒന്നിന്റെപോലും ശബ്ദം അവയുടെ ആരാധകര്‍ കേട്ടിട്ടില്ല. ഇസ്ലാംമതത്തില്‍ വിശ്വസിക്കുന്നവരുടെ ദൈവമായ അല്ലാഹുവിന്റെ ശബ്ദം കേട്ടവരായി ആരും ഈ ഭൂമുഖത്തു ജീവിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യവും നാം അറിഞ്ഞിരിക്കണം. അല്ലാഹു അരുളിച്ചെയ്തു എന്ന മുഖവുരയോടെ മുഹമ്മദ്‌ പല കാര്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, അല്ലാഹുവിന്റെ ശബ്ദത്തില്‍ ആരും അത് ശ്രവിച്ചിട്ടില്ല. മുഹമ്മദ്‌ പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങുകയാണ് ഇസ്ലാം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും! എന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ ശബ്ദം ഒരു ജനത മുഴുവന്‍ കേട്ടു! ഇരുപതുലക്ഷത്തില്‍പ്പരം മനുഷ്യര്‍ ഒരേ സ്വരത്തില്‍ ശ്രവിച്ചത് യാഹ്‌വെയുടെ വാക്കുകള്‍ മാത്രമാണ്. ബൈബിളില്‍ ഇപ്രകാരം നാം വായിക്കുന്നു: "ഹോറെബില്‍വച്ച് അഗ്‌നിയുടെ മദ്ധ്യത്തില്‍നിന്നു യാഹ്‌വെ നിങ്ങളോടു സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല"(നിയമം: 4; 15). യാഹ്‌വെയുടെ ശബ്ദം മനുഷ്യന്‍ കേട്ടിട്ടുണ്ട്; യാഹ്‌വെയുടേതല്ലാതെ, മറ്റൊരു ദൈവത്തിന്റെയും ശബ്ദം മനുഷ്യരിലാരും കേട്ടിട്ടില്ല.

മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഏതെങ്കിലും ജനത എന്നെങ്കിലും അഗ്‌നിയുടെ മദ്ധ്യത്തില്‍നിന്നു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം നിങ്ങള്‍ കേട്ടതുപോലെ കേള്‍ക്കുകയും പിന്നെ ജീവിച്ചിരിക്കുകയും ചെയ്തിട്ടുണ്ടോ?"(നിയമം: 4; 33). എന്തിനാണ് ഏകസത്യദൈവം അവിടുത്തെ ശബ്ദം മനുഷ്യരെ കേള്‍പ്പിക്കാന്‍ തയ്യാറായതെന്ന് നോക്കുക: "യാഹ്‌വെയാണു ദൈവമെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും നിങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഇവയെല്ലാം നിങ്ങളുടെ മുന്‍പില്‍ കാണിച്ചത്. നിങ്ങളെ പഠിപ്പിക്കാന്‍ ആകാശത്തുനിന്ന് തന്റെ സ്വരം നിങ്ങളെ കേള്‍പ്പിച്ചു. ഭൂമിയില്‍ തന്റെ മഹത്തായ അഗ്‌നി കാണിച്ചു. അഗ്‌നിയുടെ മദ്ധ്യത്തില്‍നിന്ന് അവിടുത്തെ വാക്കുകള്‍ നിങ്ങള്‍ കേട്ടു"(നിയമം: 4; 35, 36). ഇടിമുഴക്കത്തിന്റെ പ്രകമ്പനംപോലെ മനുഷ്യനോടു സംസാരിച്ച ദൈവമല്ലാതെ മറ്റൊരു ദൈവം സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ഇല്ല. മോശയുടെ സാക്ഷ്യം ശ്രദ്ധിക്കുക: "ഹോറെബില്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ മുന്‍പില്‍ നിങ്ങള്‍ നിന്ന ദിവസം യാഹ്‌വെ എന്നോട് ആജ്ഞാപിച്ചു. ജനത്തെ എന്റെ മുന്‍പില്‍ വിളിച്ചുകൂട്ടുക. ഈ ഭൂമുഖത്തു വസിക്കുന്നിടത്തോളം കാലം എന്നെ ഭയപ്പെടാന്‍ പഠിക്കുന്നതിനും, അവര്‍ അതു തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിനും എന്റെ വാക്കുകള്‍ അവര്‍ കേള്‍ക്കട്ടെ. നിങ്ങള്‍ അടുത്തുവന്ന് പര്‍വ്വതത്തിന്റെ അടിവാരത്തു നിന്നു. ആകാശത്തോളം ഉയര്‍ന്ന അഗ്‌നിയാല്‍ പര്‍വ്വതം ജ്വലിച്ചുകൊണ്ടിരുന്നു. അന്ധകാരവും കനത്തമേഘവും അതിനെ ആവരണം ചെയ്തിരുന്നു. അപ്പോള്‍ അഗ്‌നിയുടെ മദ്ധ്യത്തില്‍ നിന്ന് യാഹ്‌വെ നിങ്ങളോടു സംസാരിച്ചു. നിങ്ങള്‍ ശബ്ദംകേട്ടു - ശബ്ദം മാത്രം; രൂപം കണ്ടില്ല"(നിയമം: 4; 10-12).

വിജാതിയരുടെ ദൈവങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നത് വെളിച്ചപ്പാടാണ്. വെളിച്ചപ്പാടുമാര്‍ സംസാരിക്കുന്നത് വിശ്വസിക്കുകയല്ലാതെ മറ്റു വഴികളൊന്നും അവരുടെ മുന്‍പിലില്ല. അവരാകട്ടെ കുലവിഗ്രഹങ്ങള്‍ക്കുവേണ്ടി വിഡ്ഢിത്തം പുലമ്പുന്നു. വിജാതിയരെ അനുകരിക്കുന്നവരുടെ അവസ്ഥയും അതുതന്നെയാണ്. ദൈവവചനം ശ്രദ്ധിക്കുക: "കുലവിഗ്രഹങ്ങള്‍ വിഡ്ഢിത്തം പുലമ്പുന്നു; ഭാവി പറയുന്നവര്‍ വ്യാജം ദര്‍ശിക്കുന്നു; സ്വപ്നക്കാര്‍ കപടസ്വപ്നങ്ങള്‍ വിവരിച്ച് പൊള്ളയായ ആശ്വാസം പകരുന്നു. അതുകൊണ്ട് ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ പീഡനമേറ്റ് അലയുന്നു"(ശെഖരിയാഹ്: 10; 2).

ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് യിസ്രായേലിനെ വിടുവിച്ച് കാനാന്‍ദേശത്തേക്ക് അദ്ഭുതകരമായി നയിച്ച ദൈവമാണ് ഏകസത്യദൈവം! ഏകസത്യദൈവത്തെ തിരിച്ചറിയാനുള്ള രണ്ടാമത്തെ അടയാളവും ഇതുതന്നെ. ഇനി നമുക്ക് മൂന്നാമത്തെ അടയാളം എന്താണെന്നു പരിശോധിക്കാം.

സ്വര്‍ഗ്ഗസ്ഥനായ പിതാവ്!

സത്യദൈവത്തിന്റെ അടയാളങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 'സ്വര്‍ഗ്ഗസ്ഥനായ പിതാവ്' എന്ന മേല്‍വിലാസം! യാഹ്‌വെയ്ക്കല്ലാതെ മറ്റൊരു ദൈവത്തിനും ഈ മേല്‍വിലാസം ഇല്ല! ഈ സുപ്രധാന അടയാളത്തില്‍ത്തന്നെ രണ്ട് അടയാളങ്ങള്‍ അന്തര്‍ലീനമായിരിക്കുന്നു. അതായത്, സ്വര്‍ഗ്ഗസ്ഥന്‍, പിതാവ് എന്നീ അടയാളങ്ങള്‍ ചേരുന്നതാണ് സ്വര്‍ഗ്ഗസ്ഥനായ പിതാവ് എന്ന അടയാളം! ക്രിസ്ത്യാനികള്‍ ആരാധിക്കുന്ന ദൈവത്തിലല്ലാതെ മറ്റൊരു ദേവനിലും ഈ അടയാളം ദര്‍ശിക്കാന്‍ കഴിയില്ല. ഇസ്ലാംമതക്കാര്‍ ആരാധിക്കുന്ന അല്ലാഹുവിന്റെ വാസസ്ഥലം സ്വര്‍ഗ്ഗമാണെന്നു പറയുന്നുണ്ടെങ്കിലും, അല്ലാഹു ആരുടേയും പിതാവാണെന്ന് പറയുന്നില്ല എന്നതാണു സത്യം. ഖുറാനിലെ ഒരു ആയത്ത് ശ്രദ്ധിക്കുക: "സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന്‌ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന്‌ സ്തുതി! എന്ന്‌ നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക"(സുറ: 17; 111). അല്ലാഹു ആരെയും സന്താനമായി സ്വീകരിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ, അല്ലാഹുവിനെ ആരും പിതാവെന്നു വിളിക്കുന്നില്ല.
 
മറ്റൊരു ആയത്തില്‍ ഇങ്ങനെ വായിക്കുന്നു:
"ഒരു സന്താനത്തെ സ്വീകരിക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ സൃഷ്ടിക്കുന്നതില്‍ നിന്ന്‌ അവന്‍ ഇഷ്ടപ്പെടുന്നത്‌ അവന്‍ തെരഞ്ഞെടുക്കുമായിരുന്നു. അവന്‍ എത്ര പരിശുദ്ധന്‍! ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവത്രെ അവന്‍"(സുറ: 39; 4). സന്താനമായി ആരെയെങ്കിലും സ്വീകരിക്കുകയെന്നത് ഹീനമായ പ്രവൃത്തിയായിട്ടാണ് അല്ലാഹു കാണുന്നത്. ഇക്കാര്യം മുഹമ്മദുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ആയത്തു ശ്രദ്ധിക്കുക: "പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും. (അതെ) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും''(സുറ: 19: 88-93). സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന് വിളിക്കപ്പെടുന്ന ഒരേയൊരു ദൈവമേയുള്ളു. ഏകസത്യദൈവമായ അവിടുത്തെ നാമം 'യാഹ്‌വെ' എന്നാകുന്നു!

സ്വര്‍ഗ്ഗത്തിലെ ദൈവത്തെ പിതാവായി നമുക്കു പരിചയപ്പെടുത്തി തന്നത് സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവനും ദൈവംതന്നെയുമായ യേഹ്ശുവായാണ്. അവിടുന്ന് പഠിപ്പിച്ച ഏക പ്രാര്‍ത്ഥന ആരംഭിക്കുന്നതുതന്നെ 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്നാണ്. യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥന ശ്രദ്ധിക്കുക: "നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്‍മയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ"(മത്താ: 6; 9-13). 'സ്വര്‍ഗ്ഗസ്ഥനായ പിതാവ്' എന്നത് ഏകസത്യദൈവമായ യാഹ്‌വെയുടെ മാത്രം അടയാളമാണ്! ഈ അടയാളം മറ്റൊരു ദേവന്മാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ല; മറ്റൊരു ദേവന്മാരും അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. വിഗ്രഹങ്ങള്‍ക്കു ദൈവീകപരിവേഷം കല്പിച്ചു നല്‍കിയവര്‍പ്പോലും അവരുടെ കരവേലയായ ദൈവങ്ങള്‍ക്കു 'സ്വര്‍ഗ്ഗസ്ഥനായ പിതാവ്' എന്ന മേല്‍വിലാസം നല്‍കിയിട്ടില്ല. ഗുരുവായൂരപ്പന്‍ എന്നും പറശ്ശിനിക്കടവ് മുത്തപ്പനെന്നും തങ്ങളുടെ ദേവന്മാരെ വിളിക്കുന്നവരുണ്ട്. വിജാതിയരുടെ അപ്പന്മാര്‍ പ്രാദേശിക അപ്പന്മാര്‍ മാത്രമാണ്; സ്വര്‍ഗ്ഗവുമായി ഈ അപ്പന്മാര്‍ക്ക് യാതൊരു ബന്ധവുമില്ല. അതായത്, സ്വര്‍ഗ്ഗസ്ഥനായ അപ്പന്‍ ക്രിസ്ത്യാനികള്‍ക്കു മാത്രമേയുള്ളു.

ദൈവത്തെ പിതാവെന്നു വിളിക്കാന്‍ നമുക്കു കഴിവു നല്‍കുന്നത് പരിശുദ്ധാത്മാവാണ്. ഈ പരിശുദ്ധാത്മാവാകട്ടെ, ദൈവമക്കളുടെമേല്‍ മാത്രമാണ് അഭിഷേകം ചെയ്യപ്പെടുന്നത്. ബൈബിളില്‍ ഇപ്രകാരം നാം വായിക്കുന്നു: "ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്. നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്. നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവു നമ്മുടെ ആത്മാവിനോട് ചേര്‍ന്ന് സാക്ഷ്യം നല്‍കുന്നു"(റോമാ: 8; 14-16). ഏകസത്യദൈവം സ്വര്‍ഗ്ഗസ്ഥനായ പിതാവാണ്. സത്യദൈവത്തിനു മാത്രമുള്ള അടയാളമാണിത്. 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന് വിളിച്ചപേക്ഷിക്കുന്ന മറ്റൊരു ജനതയും ഈ ഭൂമുഖത്തില്ല എന്നതാണു യാഥാര്‍ത്ഥ്യം! തങ്ങളുടെ ദേവന്മാരെ ഇപ്രകാരം സംബോധനചെയ്യാന്‍ ധൈര്യമുള്ള മറ്റൊരു സമൂഹത്തെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?

ഏകസത്യദൈവത്തെ തിരിച്ചറിയാനുള്ള മൂന്ന്‍ അടയാളങ്ങളും ഇവിടെ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. ആയതിനാല്‍ത്തന്നെ ഈ ലേഖനം ഇനിയും ദീര്‍ഘിപ്പിക്കാതെ ഇവിടംകൊണ്ട് ഉപസംഹരിക്കുന്നതാണ് ഉചിതം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4321 views

LOG IN

Lost your password?

SIGN UP

LOST PASSWORD