അറിഞ്ഞിരിക്കാന്‍

‘മകരവിളക്ക്’പോലെ മനുഷ്യനിര്‍മ്മിതമോ!?

Print By
about

കരവിളക്ക് മനുഷ്യനിര്‍മ്മിതമാണെന്ന് അയ്യപ്പഭക്തന്‍മാര്‍ അറിയുന്നതിനുമുന്‍പും അത് അങ്ങനെതന്നെ ആയിരുന്നുവെന്ന് നമുക്കറിയാം. മനുഷ്യന്‍ നിര്‍മ്മിച്ച് മറ്റു മനുഷ്യര്‍ക്ക് ആരാധനയര്‍പ്പിക്കാന്‍ ഒരുക്കപ്പെട്ട അനേകം വിഗ്രഹങ്ങള്‍ പലയിടങ്ങളിലും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. കര്‍പ്പൂരം കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന അഗ്നിക്കും പുകയ്ക്കും മനുഷ്യന്റെ പ്രാര്‍ത്ഥനയും ആവലാതിയും കേള്‍ക്കാനും, അതിന് ഉത്തരം നല്കാനും കഴിയാത്തതുപോലെ ഈ ഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരു വിഗ്രഹത്തിനും സ്വയമേവ ഒന്നും ചെയ്യാന്‍ കഴിയില്ല. ദൈവത്തില്‍നിന്നും മനുഷ്യനെ അകറ്റി നശിപ്പിക്കാന്‍വേണ്ടി സാത്താന്‍ ഒരുക്കിയ സംവീധാനങ്ങളാണ് ഇവയെല്ലാം. ഇങ്ങനെയുള്ള വിശ്വാസ വൈകല്യങ്ങളെക്കുറിച്ച് വിശകലനം ചെയ്യുവാനല്ല ഇവിടെ ശ്രമിക്കുന്നത്. വളരെ പ്രാധാന്യമുള്ള ഒരു വിഷയത്തിന്റെ ആമുഖമായി ആനുകാലികമായ ഒരു വിഷയം സൂചിപ്പിച്ചു എന്നുമാത്രം.

ചില ക്രൈസ്തവസഭകള്‍ക്ക് കത്തോലിക്കരെക്കുറിച്ചുള്ള  പ്രധാനമായ ഉത്ക്കണ്ട്ഠ അവരുടെ മരിയഭക്തിയെ സംബന്ധിച്ചുള്ളതാണല്ലോ! ‘കൃപനിറഞ്ഞ  മറിയമേ’ എന്ന പ്രാര്‍ത്ഥന കേള്‍ക്കുമ്പോള്‍ അസ്വസ്ഥത അതിന്റെ ഉച്ഛകോടിയില്‍  എത്തുന്നു! ഈ പ്രാര്‍ത്ഥന ദൈവം അംഗീകരിക്കാത്തതും മനുഷ്യന്‍ തന്റെ ഇഷ്ടാനുസരണം  നിര്‍മ്മിച്ചതുമാണെന്ന് ഇത്തരക്കാര്‍ അമര്‍ഷത്തോടെ അവകാശപ്പെടുന്നു. ദൈവവചനത്തെക്കുറിച്ച് അവബോധമില്ലാത്ത പലരും ഈ വാദഗതികളെ സ്വീകരിക്കുകയും  ചെയ്തിട്ടുണ്ട്.

ഒരിക്കല്‍ ഒരു പെന്തക്കോസ്തു പാസ്റ്റര്‍ പ്രസംഗിക്കുന്നത് കേള്‍ക്കുവാനിടയായി. അദ്ദേഹത്തിന്റെ ബാലിശമായ സംശയം ഇങ്ങനെയാണ്: മറിയത്തിനു അറിയാവുന്ന ഏക ഭാഷ അരമായ ഭാഷയായിരുന്നതിനാല്‍ മലയാളികളും മറ്റിതര ഭാഷക്കാരും പ്രാര്‍ത്ഥിക്കുമ്പോള്‍ കന്യകാ മറിയത്തിന് അതു മനസ്സിലാകില്ലപോലും! വിവിധങ്ങളായ മറുചോദ്യങ്ങള്‍ സ്വാഭാവികമായും ഉണ്ട്. അതിലേക്ക് കടക്കുന്നില്ല. അദ്ദേഹത്തിന്റെ ഈ വിവരക്കേടിന് അണികളുടെ കൈയ്യടി കിട്ടിയെന്നു കണ്ടപ്പോള്‍ പല ദൈവവചന നിഷേധങ്ങളും യാതൊരു സങ്കോചവുമില്ലാതെ വിളമ്പി. തന്റെ ഭോഷത്തരത്തിന് അതിരുകള്‍ ഇല്ലെന്നു തെളിയിക്കാന്‍ മറ്റൊരു ചോദ്യം ശ്രോതാക്കള്‍ക്ക് മുന്നിലേക്കിട്ടു. ചോദ്യം ഇങ്ങനെയായിരുന്നു: ‘നിങ്ങള്‍ മരിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍ ആദ്യം ആരെ കാണുവാന്‍ തിടുക്കം കൂട്ടും?’ ഉത്തരം ഏതൊരു ക്രൈസ്തവനേയുംപോലെ യേഹ്ശുവാ എന്ന് അണികളില്‍നിന്ന് ഉത്തരം ലഭിച്ചു. നിഗൂഢമായ അടുത്ത ചോദ്യം ശ്രോതാക്കളുടെ മുന്നിലെത്തി: ‘രണ്ടാമതായി നിങ്ങള്‍ ആരെ അന്വേഷിക്കും?’ ഉത്തരം ഏകകണ്ഠമായിരുന്നു. കാരണം, എല്ലാവരും സ്ഥിരം ശ്രോതാക്കളായിരുന്നു. ‘തത്തമ്മേ പൂച്ച പൂച്ച’ എന്ന് തത്ത പറയുന്നപോലെ പൗലോസ് അപ്പസ്തോലന്‍ എന്ന് എല്ലാവരും വിളിച്ച് പറഞ്ഞു. രോഗി ഇച്ഛിച്ചതുതന്നെ വൈദ്യന്‍ കല്പിച്ചതില്‍ സന്തോഷിക്കുന്ന രോഗിയെപോലെ പ്രാസംഗികനു സന്തോഷം. അതിന്റെ പേരില്‍ ഒരു ഹല്ലേലൂയയും പറഞ്ഞു.

യേഹ്ശുവായുടെ ശ്രേഷ്ഠനായ അപ്പസ്തോലനെ കാണാനുള്ള  ആഗ്രഹത്തെ ഒരിക്കലും തള്ളിപ്പറയാന്‍ കഴിയില്ല. എന്നാല്‍,  ഈ ചോദ്യത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ലക്ഷ്യം പൗലോസ് അപ്പസ്തോലനെ ഉയര്‍ത്തുകയെന്നതല്ല; മറിച്ച്, കന്യകാ മറിയത്തെയും മറ്റുപല വിശുദ്ധരെയും ഇകഴ്ത്താനാണെന്ന് കൊച്ചു  കുഞ്ഞുങ്ങള്‍ക്കുപോലും മനസ്സിലാകും.

യേഹ്ശുവാ കഴിഞ്ഞാല്‍ ഏറ്റവും വലിയവന്‍ പൗലോസ്  അപ്പസ്തോലനാണെന്നു ദൈവവചന പ്രകാരമുള്ള ചിന്തയാണോ? യേഹ്ശുവാ അവിടുത്തെ അധരങ്ങളിലൂടെ പറഞ്ഞ  വചനം പരിശോധിച്ചാല്‍  ഇത് തെറ്റാണെന്നു മനസ്സിലാകും. മത്തായി, ലൂക്കാ എന്നീ  സുവിശേഷകര്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. യേഹ്ശുവാ ഇങ്ങനെ പറയുന്നു: "സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്"(മത്താ: 11; 11), (ലൂക്കാ: 7; 28). സ്നാപക യോഹന്നാനെക്കുറിച്ചുള്ള യേഹ്ശുവായുടെ സാക്ഷ്യമാണിത്.

സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയ ദൂതന്‍പോലും  യോഹന്നനെക്കാള്‍ വലിയവനാണെന്നു പറയുമ്പോള്‍, പൗലോസ് അപ്പസ്തോലനെ സ്വര്‍ഗ്ഗത്തിലെ  രണ്ടാമനായി ചിത്രീകരിക്കുന്നതിലെ കപടത മനസ്സിലാകും. കേരളത്തില്‍നിന്നും  ജര്‍മ്മനിയില്‍ എത്തി ബോധവത്ക്കരണം നടത്തിയ ഈ ‘മഹാപണ്ഡിതനും' അനുയായികളും  വായിച്ചറിയാന്‍ ചില വചന സത്യങ്ങള്‍ കുറിക്കട്ടെ!

'കൃപനിറഞ്ഞ മറിയം' എന്ന് കത്തോലിക്കാ വിശ്വാസികള്‍ വിളിക്കുമ്പോള്‍ അസഹിഷ്ണുതയോടെ തലയില്‍ കൈവയ്ക്കുകയും കത്തോലിക്കരെ പാപികള്‍ എന്നു വിളിക്കുകയും ചെയ്യുന്ന പെന്തക്കോസ്തുകാരന്‍ ശ്രദ്ധയോടെ വചനം വായിക്കുക. കൃപനിറഞ്ഞവളെന്ന് മറിയത്തെ ആദ്യം വിളിച്ചത് കത്തോലിക്കനോ മനുഷ്യരില്‍ ആരെങ്കിലുമോ അല്ല. സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയ ദൂതനുമല്ല ഇപ്രകാരം മറിയത്തെ അഭിവാദ്യം ചെയ്തത്. ദൈവത്തിന്റെ മഹത്വത്തോട് ചേര്‍ന്നിരിക്കുന്ന അതിവിശുദ്ധരായ ഏഴ് ദൂതന്മാരില്‍ ഒരുവനായ ഗബ്രിയേല്‍ ആണെന്നു ബൈബിള്‍ ഒരിക്കലെങ്കിലും വായിച്ചിട്ടുള്ള ആര്‍ക്കും വ്യക്തമാകും.

കൃപനിറഞ്ഞവളെന്ന് യേഹ്ശുവായുടെ അമ്മയെ വിളിക്കുന്നത് പാപമാണെങ്കില്‍ ഈ പാപം കത്തോലിക്കരെ പഠിപ്പിച്ചത് ഗബ്രിയേല്‍ ദൂതനാണ്. പഠിപ്പിച്ചവനേക്കാള്‍ പാപിയോ പഠിച്ചവര്‍?! ദൈവദൂതനായ ഗബ്രിയേല്‍ ഇങ്ങനെ പറയുന്നു; "ദൈവകൃപ നിറഞ്ഞവളെ സ്വസ്തി, യാഹ്‌വെ നിന്നോടുകൂടെ!"(ലൂക്കാ: 1; 28). മനുഷ്യര്‍ പാപികളും ബലഹീനരുമാണെന്ന പൂര്‍ണ്ണമായ അവബോധത്തോടെ കത്തോലിക്കാ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്ന ഈ പ്രാര്‍ത്ഥനയുടെ ഉറവിടം മുഴുവനായും ദൈവവചനമാണ്. ദൈവവചനം ഏറ്റുപറയുന്നത് പാപമാണെന്നു പഠിപ്പിക്കുന്നവര്‍ ആരായിരിക്കും!?

ആദ്യഭാഗം ഗബ്രിയേല്‍ ദൂതന്റെ വാക്കുകളാണെങ്കില്‍ പിന്നീടുള്ള ഭാഗം ശ്രേഷ്ഠനായ അന്ത്യപ്രവാചകന്‍ യോഹന്നാന്റെ അമ്മ എലിസബത്ത് പരിശുദ്ധാത്മാവില്‍ പൂരിതയായി പറഞ്ഞവയാണ്.

‘കൃപനിറഞ്ഞ മറിയമേ സ്വസ്തി, യാഹ്‌വെ നിന്നോടുകൂടെ’ എന്നു തുടങ്ങുന്ന ബൈബിള്‍ വചനം വീണ്ടും വേറൊരു വചനത്തിലൂടെ തുടരുകയാണ്; "നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്. നിന്റെ ഉദരഫലവും അനുഗ്രഹീതം. എന്റെ രക്ഷകന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്ന്"(ലൂക്കാ: 1; 42, 43). ഇത് എലിസബത്ത് പരിശുദ്ധാത്മാവില്‍ നിറഞ്ഞ് ഉദ്ഘോഷിച്ചതാണെന്ന് വചനം പറയുന്നു. ഇത് ദൈവീകമല്ലെന്നു പറയാന്‍ ആര്‍ക്കാണ് അവകാശം? പ്രാര്‍ത്ഥനയുടെ അടുത്തഭാഗം നോക്കാം. ‘പരിശുദ്ധ മറിയമേ രക്ഷകന്റെ അമ്മേ’ എന്നത് ഗബ്രിയേല്‍ ദൂതന്റെയും എലിസബത്തിന്റെയും വാക്കുകളില്‍ അടങ്ങിയിട്ടുണ്ട്. കൃപ നിറഞ്ഞവളെന്നും യാഹ്‌വെ കൂടെയുള്ളവളെന്നും പറയുമ്പോള്‍, പരിശുദ്ധയെന്നു മനസ്സിലാക്കാന്‍ കത്തോലിക്കസഭക്ക് കൂടുതല്‍ വ്യാഖ്യാനത്തിന്റെ ആവശ്യമില്ല. എന്റെ രക്ഷകന്റെ അമ്മ എന്ന് പറയുന്നതിനെ ‘തമ്പുരാന്റെ’ അമ്മയെന്ന് വിവര്‍ത്തനം ചെയ്തതിനെ മനോവ അനുകൂലിക്കുന്നില്ല. കാരണം, ദൈവത്തെ തമ്പുരാനെന്നു വിളിക്കുന്നത് വിജാതിയതയുടെ പിന്തുടര്‍ച്ചയാണ്! പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, എന്ന ഭാഗത്ത് ഒരു തിരുത്ത് അനിവാര്യമാണ്. ‘തമ്പുരാന്‍’ എന്ന പൈശാചിക പ്രയോഗം മാത്രമല്ല തിരുത്തപ്പെടേണ്ടത്. പരിശുദ്ധ കന്യകാമറിയം ദൈവത്തിന്റെ അമ്മയല്ല; മറിച്ച്, ക്രിസ്ത്യാനികളും ദൈവമക്കളുമായ നമ്മുടെ അമ്മയാണ്! ഇക്കാര്യത്തിലും വചനത്തിന്റെ സാക്ഷ്യമുണ്ട്.

മനുഷ്യനായ യേഹ്ശുവായുടെ അന്ത്യ നിമിഷത്തില്‍ ഒരു കൈമാറ്റം നടന്നു. മനുഷ്യന്‍ എന്ന അവസ്ഥയില്‍നിന്ന് താന്‍ മുന്‍പ് ആയിരുന്ന ‘ദൈവം’ എന്ന അവസ്ഥയിലേക്ക് മടങ്ങിപ്പോകുന്ന നിമിഷങ്ങളിലാണ് ഈ കൈമാറ്റം യേഹ്ശുവാ നടത്തിയത്. മനുഷ്യനായ യേഹ്ശുവായുടെ അമ്മയെ മനുഷ്യരായ നമുക്കു കൈമാറുന്നതിന്റെ പ്രതീകമായി അമ്മയോടും യോഹന്നാനോടും ഇപ്രകാരം അവിടുന്ന് അരുളിച്ചെയ്തു: "സ്ത്രീയേ, ഇതാ, നിന്റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ"(യോഹ: 19; 26, 27). ഇതൊരു പ്രതീകാത്മകമായ കൈമാറ്റമായിരുന്നു. അങ്ങനെ, തന്നില്‍ വിശ്വസിക്കുന്ന ഓരോ ദൈവമക്കളുടെയും അമ്മയായി പരിശുദ്ധ കന്യകാമറിയത്തെ യേഹ്ശുവാ നല്‍കി! ആയതിനാല്‍, ഇപ്രകാരമാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്: പരിശുദ്ധ മറിയമേ, ഞങ്ങളുടെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി യേഹ്ശുവായോട് അപേക്ഷിക്കേണമേ!

ഇവിടെ ഒരു വാചകം മാത്രമെ കത്തോലിക്കസഭ കൂട്ടിച്ചേര്‍ത്തതായിട്ടുള്ളൂ. അത് ഇപ്രകാരമാണ്: ‘ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും യേഹ്ശുവായോട് അപേക്ഷിക്കേണമേ!’ പൗലോസ് അപ്പസ്തോലന്‍ മറ്റു സാധാരണ വിശ്വാസികളോട് പ്രാര്‍ത്ഥന ആവശ്യപ്പെടുന്നത് ബൈബിളില്‍ പലയിടത്തും കാണാം. "അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാ വിശുദ്ധര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. ഞാന്‍ വായ്‌ തുറക്കുമ്പോള്‍ എനിക്കു വചനം ലഭിക്കാനും സുവിശേഷത്തിന്റെ രഹസ്യം ധൈര്യപൂര്‍വ്വം പ്രഘോഷിക്കാനും നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍"(എഫേ: 6; 18, 19).

ബൈബിള്‍ പൂര്‍ണ്ണമായും ദൈവനിവേശിതമായിരിക്കെ വചനം ഏറ്റുപറഞ്ഞുള്ള  പ്രാര്‍ത്ഥനകള്‍ എങ്ങനെ ദൈവനിന്ദയാകും എന്നത് എല്ലാ ക്രൈസ്തവരും ചിന്തിക്കണം. സ്ഥാപിത താത്പര്യങ്ങള്‍ക്കായി പുത്തന്‍ സഭകള്‍ സ്ഥാപിക്കുന്നവര്‍ക്ക്  നിലനില്‍ക്കുന്ന സഭകളെ അധിക്ഷേപിക്കേണ്ടത് അനിവാര്യമായിരിക്കാം. എന്നാല്‍, ബൈബിളിനെ അടിസ്ഥാനമാക്കി നിലയുറപ്പിച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍  ആക്ഷേപത്തിനായി വചനത്തിലെ സത്യങ്ങളെ അവഗണിക്കുന്നത് ഭൂഷണമല്ല.

ദൈവവചന ശുശ്രൂഷകളിലും, ആരാധനകളിലും, സ്തുതിപ്പുകളിലും, വിജാതീയ ആചാരങ്ങളില്‍ നിന്നും വിടുതല്‍ നേടിയുള്ള ആത്മീയ ജീവിതത്തിലും 'പ്രൊട്ടസ്റ്റന്റ്; സഭകളെ ഏറെ ശ്ലാഘിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, പരിശുദ്ധ കന്യകാമറിയത്തോടുള്ള അവജ്ഞ അവരുടെ സത്യസന്ധതയെ സംശയിക്കാന്‍ തക്കതും, ഈ നന്മകളെ മുഴുവന്‍ കെടുത്തിക്കളയുന്നതുമാണ്. ദൈവം തെരഞ്ഞെടുക്കുകയും അംഗീകരിക്കുകയും ചെയ്തവരെ നീചമായി ചിത്രീകരിക്കുമ്പോള്‍ സ്വാഭാവീകമായും വെളിപാടിന്റെ പുസ്തകത്തിലെ ചില മുന്നറിയിപ്പുകള്‍ ഓര്‍മ്മയില്‍വരും. വെളിപാട് പുസ്തകം പരിശോധിക്കുമ്പോള്‍ യേഹ്ശുവായെപ്പോലെതന്നെ മറിയത്തെയും പിശാച് ശത്രുവായി പരിഗണിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നതായി കാണാം. അതിനാല്‍ തന്നെ മറിയത്തെ എതിര്‍ക്കുന്നവര്‍ ആരുടെ വക്താക്കളാണെന്ന് തിരിച്ചറിയാന്‍ സാധിക്കും.

‘കൃപനിറഞ്ഞ മറിയമേ...’ എന്ന പ്രാര്‍ത്ഥനയും മരിയ ഭക്തിയും ‘മകരവിളക്ക്’പോലെ മനുഷ്യനിര്‍മ്മിതമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ ഒരു കാര്യവും കൂടി മുഖവിലക്കെടുക്കണം. ഹെസക്കിയ രാജാവിനുവേണ്ടി ഏശയ്യാപ്രവാചകന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോള്‍ ആഹാസിന്റെ സൂര്യഘടികാരത്തില്‍ നിഴലിനെ പത്തടി പിന്നിലേക്കു ചലിപ്പിച്ചു. വിശുദ്ധരുടെ പ്രാര്‍ത്ഥനകളിലൂടെ നിലവിലുള്ള സംവീധാനങ്ങളെപോലും മാറ്റിമറിക്കാന്‍ ദൈവം തയ്യാറാകുമെന്ന് വചനത്തിലൂടെ നമുക്കറിയാം(2 രാജാക്കന്മാര്‍: 20; 11). ഇതിലും അല്പംകൂടി ശ്രേഷ്ഠമായ ഒരു പ്രവര്‍ത്തി കന്യകാമറിയത്തിന്റെ ആവശ്യപ്രകാരം യേഹ്ശുവാ പ്രവര്‍ത്തിക്കുന്നതായി സുവിശേഷത്തില്‍ കാണാം. കാനായിലെ വിവാഹ വിരുന്നില്‍ യേഹ്ശുവാ അദ്ഭുതം പ്രവര്‍ത്തിക്കുന്നത് സമയത്തെ പിന്നോട്ട് ചലിപ്പിച്ചുകൊണ്ടാണ്. തന്റെ സമയം ഇനിയും ആയിട്ടില്ല എന്ന് പറഞ്ഞ യേഹ്ശുവാതന്നെ വെള്ളം വീഞ്ഞാക്കി അദ്ഭുതങ്ങളുടെ ആരംഭം കുറിക്കുന്നു(യോഹ: 2; 1-11).

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുമായിട്ടാണ്  യേഹ്ശുവാ ഭൂമിയില്‍  വന്നത്. ഓരോ മണിക്കൂറിലും എന്തെല്ലാം ചെയ്യണമെന്ന് പിതാവുമായിചേര്‍ന്ന്  തീരുമാനിച്ചുറച്ചിരുന്നു. യേഹ്ശുവാ പറയുന്നു: "എന്തെന്നാല്‍ ഞാന്‍ സ്വമേധയ അല്ല സംസാരിച്ചത്. ഞാന്‍ എന്തു പറയണം, എന്തു പ്രവര്‍ത്തിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ കല്പന നല്‍കിയിരിക്കുന്നു"(യോഹ: 12; 49).

സുവിശേഷ കാലഘട്ടത്തില്‍ യേഹ്ശുവാ പറഞ്ഞതും പ്രവര്‍ത്തിച്ചതും ആ  നാളുകളില്‍ ജീവിച്ചവര്‍ക്കുവേണ്ടി മാത്രമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍  ഇന്നത്തെ സുവിശേഷ പ്രസംഗങ്ങള്‍ അനാവശ്യമാണെന്നു കരുതേണ്ടിവരും! ഈ സത്യത്തെ  ഉള്‍ക്കൊണ്ടുകൊണ്ട് ചിന്തിക്കുമ്പോള്‍, ‘ഇതാ നിന്റെ അമ്മ’ എന്ന് യോഹന്നാനോടു പറയുന്ന യേഹ്ശുവായുടെ വാക്കുകളെ അനന്തതയില്‍പോലും നിലനില്‍ക്കുന്ന വചനമായി കരുതണം. കാരണം, ‘ആകാശവും ഭൂമിയും കടന്നുപോയാലും യാഹ്‌വെയുടെ വചനം നിലനില്‍ക്കും’. ഈ സത്യത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന സഭകളെ വിമര്‍ശിക്കുന്നതിനുമുന്‍പ് വചനത്തിന്റെ സത്യങ്ങള്‍ പഠിക്കുകയല്ലാതെ മറ്റുവഴികള്‍ ഒന്നുമില്ല. കേള്‍ക്കുന്ന പ്രസംഗങ്ങളെ മാത്രം പരിഗണിക്കാതെ വചനം വായിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും തയ്യാറാകുക! സ്വര്‍ഗ്ഗത്തില്‍ എത്തുന്നവര്‍ക്കെല്ലാം അവിടെ മറിയം മാത്രമായിരിക്കും അമ്മ! യേഹ്ശുവായുടെ വാക്കുകള്‍ അനന്തതയിലും നിലനില്‍ക്കുന്നതാണ്.

മനോവയുടെ പ്രാര്‍ത്ഥന: കൃപനിറഞ്ഞ മറിയമേ, സ്വസ്തി! യാഹ്‌വെ അങ്ങയോടുകൂടെ; സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു; അങ്ങയുടെ ഉദരഫലമായ യേഹ്ശുവാ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

പരിശുദ്ധ മറിയമേ, ഞങ്ങളുടെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി, എപ്പോഴും ഞങ്ങളുടെ മരണസമയത്തും യേഹ്ശുവായോട് അപേക്ഷിച്ചുകൊള്ളേണമേ! ആമ്മേന്‍!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4244 views

LOG IN

Lost your password?

SIGN UP

LOST PASSWORD