എഡിറ്റോറിയല്‍

ഇടുക്കി ഗോള്‍ഡ്‌!

Print By
about

17 - 12 - 2016

ടുകളെക്കുറിച്ച് കരുതലുള്ള ഒരിടയന്‍ തങ്ങള്‍ക്കുണ്ടെന്ന് ഇടുക്കി രൂപതയിലെ വിശ്വാസികള്‍ക്ക് ആശ്വസിക്കാം. ലോകത്തിന്റെ പ്രീതിയല്ല ദൈവത്തിന്റെ പ്രീതിയാണ് താന്‍ അന്വേഷിക്കുന്നതെന്ന് ഇടുക്കി രൂപതയുടെ ഇടയന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. പിതാവെന്നു വിളിക്കപ്പെടാന്‍ സര്‍വ്വഥാ യോഗ്യനായ ഒരു മെത്രാന്‍ കേരളത്തിലുണ്ടെന്നു പറയുന്നതില്‍ മനോവയ്ക്ക് അഭിമാനമേയുള്ളൂ. മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ വാക്കുകള്‍ ഈ ലോകത്തിന് ആശ്വാസം പകരുന്നതല്ലെങ്കിലും, തന്നെ വിളിച്ചവനോടു വിശ്വസ്തത പുലര്‍ത്തുന്നതാണ്. ഇങ്ങനെയുള്ള ഇടയന്മാരുടെ അഭാവമാണ് ഇന്നു കത്തോലിക്കാസഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കേരളത്തിലെ മറ്റു രൂപതകളെ അപേക്ഷിച്ച് കപടതയില്ലാത്ത വിശ്വാസികള്‍ ഏറെയുള്ള രൂപതയാണ് ഇടുക്കി രൂപത! മണ്ണിനോടു മല്ലിടുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അധിവസിക്കുന്ന പിന്നോക്ക ജില്ലയായ ഇടുക്കിയെ സമ്പന്നമാക്കുന്നത് അവിടെയുള്ള വിശ്വാസികളാണ്. ഈ വിശ്വാസികളുടെ നിഷ്കളങ്കതയ്ക്ക് ദൈവം നല്‍കിയ സമ്മാനമായി ആനിക്കുഴിക്കാട്ടില്‍ പിതാവിനെ കാണാന്‍ കഴിയും. നിഷ്കളങ്കരായ വിശ്വാസികളെ നയിക്കാന്‍ നിഷ്കപടനായ ഒരിടയന്‍! ഈ ഇടയന്‍ എന്നും ശബ്ദിച്ചിട്ടുള്ളത് ദൈവത്തിന്റെ പക്ഷത്തുനിന്നാണ്. തന്റെ ആടുകള്‍ ചെന്നായ്ക്കളുടെ ആക്രമണത്തിന് ഇരയാകാതിരിക്കാനുള്ള ജാഗ്രത ആനിക്കുഴിക്കാട്ടില്‍ പിതാവ് പുലര്‍ത്തിയിട്ടുണ്ട്. ഇത്തരം ജാഗ്രതയെ അസഹിഷ്ണുതയോടെ വീക്ഷിച്ച ചെന്നായ്ക്കള്‍ അവസരം കിട്ടിയപ്പോഴൊക്കെ പിതാവിനെ ആക്രമിച്ചു!

മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞിട്ടുള്ള അപ്രിയസത്യങ്ങള്‍ സഭയില്‍ത്തന്നെ അസ്വസ്ഥത ജനിപ്പിച്ചിട്ടുണ്ട്. സംഘപരിവാറിന്റെ പൃഷ്ഠം താങ്ങികളുടെ ഉറക്കംകെടുത്തുന്ന വാക്കുകള്‍ പിതാവില്‍നിന്നുണ്ടായതും നമുക്കറിയാം. ആ വാക്കുകളില്‍നിന്നുതന്നെ ഈ ലേഖനം നമുക്ക് ആരംഭിക്കാം.

ലൗജിഹാദുമായി ബന്ധപ്പെട്ട് ആനിക്കുഴിക്കാട്ടില്‍ പിതാവ് നടത്തിയ പ്രസംഗമാണ് ഇതിനുമുന്‍പ് ഏറെ കോളിളക്കം സൃഷ്ടിച്ചത്. മെത്രാന്മാരുടെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തെ ചൊല്ലി വിവാദമുണ്ടാക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ അന്നു ശ്രമിച്ചു. ക്രൈസ്തവരായ പെണ്‍കുട്ടികളെ പ്രണയത്തിലൂടെ വശീകരിച്ചു മതംമാറ്റുന്ന രീതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, അതിനെതിരേ പുലര്‍ത്തേണ്ട ജാഗ്രതയെ സംബന്ധിച്ചാണ് പിതാവ് അന്നു സംസാരിച്ചത്. ക്രിസ്തീയ വിശ്വാസപ്രമാണങ്ങളില്‍ നിന്നുകൊണ്ടു മാത്രമായിരുന്നു ആ പ്രസംഗം. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളും മാധ്യമങ്ങളും ഭരണകൂടങ്ങളും ഒരുപക്ഷെ ഉണ്ടെന്നിരിക്കാം. എന്നാല്‍, കത്തോലിക്കാസഭ ഒരിക്കലും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ക്രിസ്ത്യാനികള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ബൈബിളിനെ അടിസ്ഥാനപ്പെടുത്തി സംസാരിക്കുന്ന ഏതൊരുവനും പിതാവിന്റെ വാക്കുകളില്‍നിന്നു വ്യത്യസ്തമായി ഒന്നും പറയാന്‍ കഴിയില്ല. ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ബൈബിളാണ്. ഈ വിശുദ്ധഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന സത്യങ്ങളില്‍ വിശ്വസിക്കാനും ഈ വിശ്വാസം പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ക്രിസ്ത്യാനികളുടെമേല്‍ കുതിരകയറാന്‍ അവസരം കാത്തിരിക്കുന്ന സാംസ്ക്കാരിക അശ്രീകരങ്ങളും പൈശാചികതയ്ക്ക് കുഴലൂത്തു നടത്തുന്ന മാധ്യമ നപുംസകങ്ങളും പിതാവിന്റെ പ്രസംഗത്തിനെതിരേ അഴിഞ്ഞാടി!

സനാതന ഭീകരതയ്ക്കുവേണ്ടി തെറിപ്പാട്ടു പാടിനടക്കുന്ന ശശികലയും ഗോപാലകൃഷ്ണനും വെള്ളാപ്പള്ളിയും അടങ്ങുന്ന സകല കൂതറകളും അന്ന് ഇടുക്കി ബിഷപ്പിനെതിരേ രംഗത്തിറങ്ങി. ഇവിടെ നാം പ്രത്യേകമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 'ലൗജിഹാദ്' എന്ന പ്രതിഭാസത്തെക്കുറിച്ച് കേരളത്തില്‍ ആദ്യമായി ശബ്ദമുയര്‍ത്തിയ വ്യക്തി വെള്ളാപ്പള്ളി നടേശനായിരുന്നു. ഈഴവ സമുദായത്തിലെ പെണ്‍കുട്ടികളെ പ്രണയത്തിലൂടെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്ന സംഘം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇയാള്‍ അന്നു പറഞ്ഞത്. ഈഴവ സമുദായത്തില്‍നിന്നു മാത്രമല്ല, ക്രൈസ്തവ സമൂഹത്തില്‍നിന്നും ഇത്തരം മതപരിവര്‍ത്തനങ്ങള്‍ നടത്തുന്ന ഇസ്ലാമിക ജിഹാദികള്‍ എല്ലായിടത്തുമുണ്ട്. അതിനാല്‍ത്തന്നെ, വെള്ളാപ്പള്ളി പറഞ്ഞതിനെ നിഷേധിക്കാന്‍ കഴിയില്ല. തന്റെ സമുദായത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സമുദായ നേതാവിനുണ്ട്. വെള്ളാപ്പള്ളി ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തി എന്നുതന്നെയാണ് മനോവ മനസ്സിലാക്കുന്നത്. പല കത്തോലിക്കാ ഇടയന്മാര്‍ക്കും ഇല്ലാത്തതും ഈ ജാഗ്രതയാണ്! തങ്ങളുടെ വരുമാന സ്രോതസ്സുകള്‍ നിലച്ചുപോകുകയോ അവയുടെമേല്‍ ദൂരവ്യാപകമായ ദുരന്തത്തിനു സാധ്യത തെളിഞ്ഞുവരികയോ ചെയ്‌താല്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനങ്ങള്‍ സ്വീകരിക്കാന്‍ ഇവര്‍ മിടുക്കന്മാരാണ്. എന്നാല്‍, സഭയിലേക്കു കടന്നുവരുന്ന ആദ്ധ്യാത്മിക ദുരന്തങ്ങല്‍ക്കു നേരേ ഇവര്‍ കണ്ണടയ്ക്കുകയും നിസ്സാരമായി അവഗണിക്കുകയും ചെയ്യും. വെള്ളാപ്പള്ളി നടേശന്‍ ഒരു കച്ചവടക്കാരനാണെങ്കിലും, തന്റെ സമുദായം നിലനില്‍ക്കേണ്ടതിന്റെ അനിവാര്യത ഇയാള്‍ മനസ്സിലാക്കുന്നു. കച്ചവട കണ്ണുള്ളതെങ്കിലും നടേശന്റെ നേതൃത്വം സമുദായത്തിനു ഗുണമുള്ളതാണെന്നു പറയാതെവയ്യ. വീണ്ടുംവീണ്ടും ഇയാള്‍ തിരഞ്ഞെടുക്കപ്പെടുന്നത് സമുദായം ഇയാളില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്.

'ലൗജിഹാദ്' വിഷയം വെള്ളാപ്പള്ളി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന്, സംഘപരിവാര്‍ അരയുംതലയും മുറുക്കി രംഗത്തിറങ്ങി. ശശികലയും ഗോപാലകൃഷ്ണനും വിസ്സര്‍ജ്ജിക്കുന്ന വിഷം ആവോളം ഭുജിച്ചുകൊണ്ട് സംഘികള്‍ ഊര്‍ജ്ജം സമ്പാദിച്ചു. അമ്പലങ്ങളും RSS ശാഖകളും കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സമൂഹ മാധ്യമങ്ങളെപ്പോലും ഇവര്‍ വേണ്ടവിധം ഉപയോഗിച്ചു. സനാതന സംരക്ഷകര്‍ തലങ്ങുംവിലങ്ങും ഓടിനടന്നു. ഹിന്ദുക്കള്‍ തങ്ങളുടെ സമുദായത്തിനു സംരക്ഷണം തീര്‍ത്തപ്പോള്‍, ക്രിസ്ത്യാനികള്‍ തങ്ങളുടെ പള്ളികളില്‍ വച്ച് ക്രിസ്ത്യാനി പെണ്‍കുട്ടികളെ വിജാതിയര്‍ക്കു കൈപിടിച്ചുകൊടുത്തു. മതമെന്തായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന 'നാരായണ സന്ദേശം' ഈഴവര്‍ ഉപേക്ഷിച്ചപ്പോള്‍ ക്രിസ്ത്യാനികള്‍ ഏറ്റെടുത്തുവെന്നു സാരം! പ്രണയത്തിലൂടെ ഇസ്ലാമിക സ്ത്രീകളെ ഈഴവരാക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് സംഘികള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഇവരുടെ ലക്‌ഷ്യം ക്രിസ്ത്യാനി പെണ്‍കുട്ടികളുടെ നേരെയായി! 'ലൗ സനാതനം' മാത്രമല്ല, ഘര്‍വാപസിയും ഇവര്‍ നടപ്പാക്കി.

സനാതന മെത്രാന്മാരാല്‍ സമ്പന്നമായ കത്തോലിക്കാസഭയിലെ മേലാളന്മാര്‍ക്ക് ഇതിലൊന്നും അപകടം കാണാന്‍ കഴിയില്ല എന്നകാര്യം നമുക്കറിയാം. ആള്‍ദൈവങ്ങളുടെ തിണ്ണ നിരങ്ങിനടക്കുന്നവര്‍ക്ക് ഇതിലൊന്നും ശ്രദ്ധയില്ലെങ്കിലും, ആടുകളെക്കുറിച്ചു ജാഗ്രതയുള്ള ആനിക്കുഴിക്കാട്ടില്‍ പിതാവ് പ്രതികരിച്ചു! SNDP കാരുടെയും തെരുവുഗുണ്ടകളുടെയും കൂടെ ഇറങ്ങിപ്പോകുന്ന ക്രിസ്ത്യാനി പെണ്‍കുട്ടികളുടെ ദാരുണാവസ്ഥ തിരിച്ചറിയാനുള്ള പ്രകാശം ഈ പിതാവിന്റെ കണ്ണുകള്‍ക്കുണ്ടായിരുന്നു. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ ജനത്തിനു നല്‍കിയിരിക്കുന്ന ശക്തമായ താക്കീത് ഇപ്രകാരമാണ്: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം: 7; 3, 4). ആകാശവും ഭൂമിയും കടന്നുപോയാലും നിലനില്‍ക്കുന്നതാണ് ഈ നിയമം. വിജാതിയരുമായുള്ള വിവാഹം ദൈവാലയങ്ങളില്‍ വച്ച് നടത്തിക്കൊടുക്കുന്ന അധികാരികളുടെ ധാര്‍ഷ്ട്യത്തിനു ന്യായീകരണമില്ല. ഈ വിഷയം വിശദമായി ചര്‍ച്ചചെയ്യുന്ന ലേഖനം മനോവയുടെ താളുകളില്‍ ഉണ്ട്. ആയതിനാല്‍, നാമിവിടെ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തിലേക്കുതന്നെ തിരികേവരാം.

വിജാതിയരുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് വന്നുഭവിക്കുന്ന ആത്മീയനാശമാണ് ആനിക്കുഴിക്കാട്ടില്‍ പിതാവ് മെത്രാന്മാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഒരു പൊതുവേദിയില്‍ നടത്തിയ പ്രസംഗം അല്ലാതിരുന്നിട്ടുപോലും പിതാവിനെതിരേ വിജാതിയര്‍ ഉറഞ്ഞുതുള്ളി. ഇസ്ലാമിനും ഹിന്ദുക്കള്‍ക്കും പൊതുവേദികളില്‍പ്പോലും തങ്ങളുടെ പ്രബോധനങ്ങള്‍ നല്‍കാന്‍ അവകാശമുണ്ടെങ്കിലും ക്രിസ്ത്യാനികള്‍ക്ക് ഈ അവകാശമില്ല. ക്രിസ്ത്യാനികളുടെ പ്രബോധനങ്ങളെ വളച്ചൊടിക്കുകയും മാധ്യമ വിചാരണ നടത്തുകയും ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരെക്കൊണ്ട് ഈ ലോകം നിറഞ്ഞുകഴിഞ്ഞു. ദൈവവചനത്തിനും ക്രിസ്തീയവിശ്വാസത്തിനുമെതിരേ ആക്രോശിക്കുന്നവരുടെ കൂട്ടത്തില്‍ ക്രൈസ്തവ നാമധാരികളും ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം!

തങ്ങളുടെ മതത്തിനു പുറത്തുള്ളവരുമായി പെണ്‍കുട്ടികള്‍ പ്രണയത്തിലോ വിവാഹബന്ധത്തിലോ ഏര്‍പ്പെടാതിരിക്കാനുള്ള എല്ലാ പ്രതിരോധങ്ങളും ഇസ്ലാംമതക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഓരോ പ്രദേശങ്ങളിലും സദാചാര പോലിസിനെ വിന്യസിച്ചിരിക്കുന്നതും ഇതിനുവേണ്ടിയാണ്. മറ്റു മതങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ കഴിവതും ഒഴിവാക്കാന്‍ ഇവര്‍ തങ്ങളുടെ പെണ്‍കുട്ടികളെ ബോധവത്ക്കരിക്കുന്നു. ഹിന്ദുമതത്തിലെ പെണ്‍കുട്ടികളെ മറ്റു മതത്തില്‍പ്പെട്ട യുവാക്കള്‍ വിവാഹം ചെയ്യുന്നതിനെ അവരും പ്രോത്സാഹിപ്പിക്കുന്നില്ല. സാധ്യമാകുന്ന എല്ലാ പ്രതിരോധങ്ങളും ഇക്കാര്യത്തില്‍ ഇവര്‍ സ്വീകരിച്ചിട്ടുമുണ്ട്. എന്നാല്‍, മറ്റു മതങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളെ ഇവര്‍ക്കെല്ലാം സ്വീകാര്യമാണ്! ഇതില്‍നിന്ന് എന്താണു നാം മനസ്സിലാക്കേണ്ടത്? മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ എന്താണു ലക്ഷ്യമിടുന്നത്? ഈ രണ്ടു ചോദ്യങ്ങള്‍ക്കുമായി ഒറ്റ ഉത്തരമേയുള്ളു. ക്രിസ്ത്യാനി പെണ്‍കുട്ടികളെ മറ്റു സമുദായത്തില്‍പ്പെട്ട യുവാക്കള്‍ക്കു വിവാഹം ചെയ്തുകൊടുക്കുന്ന പ്രക്രിയയാണ് മിശ്രവിവാഹം! അതായത്, ക്രിസ്ത്യാനികള്‍ തങ്ങളുടെ പെണ്‍മക്കളെ വിജാതിയര്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയും ആണ്‍മക്കളെ സന്യാസത്തിനു സമര്‍പ്പിക്കുകയും ചെയ്യുക! ഈ പൈശാചിക തന്ത്രം മനസ്സിലാക്കിയ ആനിക്കുഴിക്കാട്ടില്‍ പിതാവിനെതിരേ പിശാചുക്കള്‍ക്കുണ്ടായ രോഷമാണ്‌ മാധ്യമങ്ങളിലൂടെയും സാംസ്ക്കാരിക അശ്രീകരങ്ങളിലൂടെയും പുറത്തുവന്നത്! അവന്റെ കെണികള്‍ തിരിച്ചറിയുകയും പരസ്യമാക്കുകയും ചെയ്യുന്നവരോട് പിശാചുക്കള്‍ എന്നും ഇങ്ങനെതന്നെയാണ്!

കേരളത്തിലെ ക്രൈസ്തവ യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ സ്വന്തം സമുദായത്തില്‍നിന്നു യുവതികളെ കിട്ടാനില്ലാത്ത സാഹചര്യം ഇപ്പോള്‍തന്നെയുണ്ട്. ഇത് വലിയ ദുരന്തത്തിലേക്കാണ് സഭയെ നയിക്കുന്നത്. ക്രൈസ്തവ യുവതികളുടെയിടയില്‍ ആത്മീയ അവബോധവും സദാചാരവും പ്രചരിപ്പിക്കേണ്ടത് അനിവാര്യമായ ഈ ഘട്ടത്തില്‍ ആനിക്കുഴിക്കാട്ടില്‍ പിതാവ് നടത്തിയ ആഹ്വാനം സഭയില്‍ ആരെങ്കിലും ചെവിക്കൊണ്ടോ? ശത്രുക്കളുടെ പക്ഷത്തുചേര്‍ന്ന് പിതാവിനെ വിമര്‍ശിച്ച പുരോഗനവാദികളായ 'ക്രിസ്ത്യാനികള്‍' വിജാതിയരുടെ കയ്യടി നേടി! സഭയുടെ അധികാരികളായി അറിയപ്പെടുന്ന ഇടയന്മാര്‍പ്പോലും രഹസ്യമായി പിതാവിനെതിരേ നിലകൊണ്ടു! ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ വാക്കുകളാല്‍ വേദനയനുഭവിക്കുന്ന സംഘികളെ ആശ്വസിപ്പിക്കാന്‍ മെത്രാന്മാര്‍ ഓടിനടന്നു! വെള്ളാപ്പള്ളി നടേശനും മറ്റിതര സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും വേദനിച്ചതിനേക്കാള്‍ കഠിനമായി വേദനയനുഭവിച്ചതു ചില മെത്രാന്മാര്‍ക്കായിരുന്നു. കാഞ്ഞിരപ്പിള്ളിയില്‍നിന്നു കണിച്ചിക്കുളങ്ങരയില്‍ ഓടിയെത്തി 'നടേശഗുരു'വിന്റെ കാല്‍ക്കല്‍ വീണത് ഈ ഇടയന്മാരുടെ പ്രതിനിധിയായിരുന്നു. ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ 'വിവരക്കേടുകള്‍' പൊറുക്കണമെന്ന് യാചിക്കാന്‍ തക്കവിധം അധഃപതിച്ച വര്‍ഗ്ഗമായി ഇവര്‍ മാറി!

മടിയില്‍ കനമുള്ളവന്റെ വഴിയിലെ ഭയപ്പാടാണ് കാഞ്ഞിരപ്പിള്ളി മെത്രാന്റെ ചെയ്തികളിലൂടെ നാം കണ്ടത്. ഇതര സമുദായങ്ങളെയും രാഷ്ട്രീയക്കാരെയും പ്രീണിപ്പിക്കാതെ ഇവര്‍ക്കൊന്നും നിലനില്‍ക്കാന്‍ സാധിക്കില്ല. മാറിവരുന്ന ഭരണകൂടങ്ങള്‍ക്ക് സഭയുടെ പിന്തുണ അറിയിക്കുന്നതും രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് അരമനകളില്‍ അത്താഴവിരുന്നൊരുക്കുന്നതും ഇക്കാരണങ്ങള്‍ക്കൊണ്ടുതന്നെയാണ്! മറ്റു സമുദായങ്ങളെല്ലാം യാഥാസ്ഥിതിക നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ കത്തോലിക്കാസഭയെ സെക്കുലറിസത്തിന്റെ തിമിരം ബാധിച്ചിരിക്കുകയാണ്. കത്തോലിക്കാ മെത്രാന്‍ സമിതിയുടെയുടെ മുന്‍ തലവന് അമൃതാനന്തമായിയുടെ അന്തഃപുരത്തില്‍നിന്ന് ഇറങ്ങാന്‍ സമയമില്ല. രാമായണമാസം ആയാല്‍ തിരക്കോടുതിരക്ക്‌! ഇതെല്ലാം കണ്ട് സെക്കുലറായ 'ക്രിസ്ത്യാനി' പെണ്ണുങ്ങള്‍ ഒരുമ്പെട്ടിറങ്ങിയാല്‍ ആര്‍ക്കു തടയാന്‍ കഴിയും?! ജനങ്ങള്‍ക്ക് ഉത്തമമായ പ്രബോധനങ്ങള്‍ നല്‍കുന്ന പ്രബോധകര്‍ വൈദീകരുടെയിടയില്‍ ഇന്ന് കുറവാണ്. ഉള്ളവരില്‍ ഭൂരിഭാഗവും  'യോഗയുടെ' പ്രചാരകരും ആര്‍ഷഭാരത ആഭാസത്തിന്റെ പ്രചാരകരുമായി അധഃപതിച്ചു! സത്യവചനത്തില്‍ നിന്നുകൊണ്ട് പ്രബോധനം നല്‍കുന്ന വൈദീകരെ ശത്രുക്കളെപ്പോലെയാണ് അധികാരികള്‍ കാണുന്നത്! വചനം പറയുന്ന ആരെയെങ്കിലും കണ്ടാല്‍ അവരെ ഉന്നത പഠനത്തിനായി അയച്ചുകൊണ്ട് വചനത്തെ മുളയില്‍ത്തന്നെ നുള്ളും!

ഇവിടെയാണ്‌ ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ മഹത്വം നാം കാണേണ്ടത്. മടിശീലയില്‍ അധികം കനമില്ലാത്തതുകൊണ്ട് ഈ പിതാവിന് ആരെയും ഭയപ്പെടേണ്ടതില്ല. ദൈവത്തെ ഭയപ്പെടുകയും ലോകത്തെ ഭയപ്പെടാതിരിക്കുകയും ചെയ്യുന്ന പിതാക്കന്മാരാണ് ഈ കാലഘട്ടത്തില്‍ സഭയ്ക്കു വേണ്ടത്. മറിച്ച്, കച്ചവടസ്ഥാപനങ്ങള്‍ നോക്കിനടത്താനുള്ള കോര്‍പ്പറേറ്റ് മാനേജര്‍മാരെയല്ല! വചനം ശ്രദ്ധിക്കുക: "പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്. എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുന്‍പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും"(മലാക്കി: 2; 7 - 9). ആനിക്കുഴിക്കാട്ടില്‍ പിതാവിനെപ്പോലെ ആടുകളെക്കുറിച്ച് ശ്രദ്ധയുള്ള ഇടയന്മാര്‍ നമുക്കുണ്ടാകട്ടെ!

ക്രിസ്ത്യാനികള്‍ക്ക് മക്കളുണ്ടാകട്ടെ!

"യാഹ്‌വെയുടെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും"(സങ്കീ:127; 3). ആനിക്കുഴിക്കാട്ടില്‍ പിതാവ് വിചാരണ ചെയ്യപ്പെട്ട മറ്റൊരു വിഷയത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. ഇടുക്കി രൂപതയിലെ അജഗണങ്ങള്‍ക്ക് ക്രിസ്തുമസ് സന്ദേശമായി പിതാവ് അയച്ച ഇടയലേഖനം സംഘികളെ വീണ്ടും ചൊടിപ്പിച്ചു. വന്ധ്യംകരണം അരുതെന്നും മക്കളെ ജനിപ്പിക്കുന്നതില്‍ ഉപേക്ഷ പാടില്ലെന്നുമാണ് ഇടയലേഖനത്തിലെ ആഹ്വാനം. ദൈവത്തിന്റെ പക്ഷത്തുനിന്ന് സംസാരിക്കുന്ന ഏതൊരാള്‍ക്കും ഇതില്‍നിന്നു വ്യത്യസ്തമായി പറയാന്‍ കഴിയില്ല. ഗര്‍ഭച്ഛിദ്രം എന്നത് കൊലപാതകം തന്നെയാണെന്ന സത്യം തിരിച്ചറിഞ്ഞ സമൂഹമാണ് കത്തോലിക്കാസഭ! ഈ തിരിച്ചറിവ് മറ്റുള്ളവര്‍ക്ക് ഇല്ലാതെപോയത് എന്തുകൊണ്ടാണെന്ന് മനോവയ്ക്ക് അറിയില്ല. "ഗര്‍ഭച്ഛിദ്രമോ വന്ധ്യതയോ നാട്ടില്‍ ഉണ്ടാവുകയില്ല"(പുറ: 23; 26). ദൈവമായ യാഹ്‌വെ അവിടുത്തെ ജനത്തിനു നല്‍കിയ അനുഗൃഹങ്ങളില്‍ ഒന്നാണിത്. വന്ധ്യതയോടെയല്ലാതെ ജനിച്ച ഒരുവന് തന്നെത്തന്നെ വന്ധ്യംകരിക്കാനുള്ള അവകാശമില്ല. ഗര്‍ഭച്ഛിദ്രം പോലെതന്നെ കൊലപാതക തുല്യമായ പാപമാണ് വന്ധ്യംകരണവും! മക്കള്‍ക്കു ജന്മം നല്‍കാനുള്ള ഒരുവന്റെ അവകാശത്തെ തടയാന്‍ ഭരണകൂടങ്ങള്‍ക്കോ കോടതികള്‍ക്കോ ആവില്ല. ഇത്തരം നിയമങ്ങള്‍ ഏതെങ്കിലും രാജ്യങ്ങളില്‍ സ്ഥാപിക്കപ്പെട്ടാല്‍ ആ നിയമം ലംഘിച്ചുകൊണ്ട് ദൈവപക്ഷത്തു നിലയുറപ്പിക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകണം! എന്തെന്നാല്‍, പാപത്തെക്കാള്‍ മരണമാണ് ക്രിസ്ത്യാനിക്ക് അഭികാമ്യം!

കത്തോലിക്കാസഭയിലെ വിശ്വാസികള്‍ ഗര്‍ഭച്ഛിദ്രം ചെയ്യരുതെന്നും സ്വാഭാവികമല്ലാത്ത ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കരുതെന്നുമുള്ള നിയമം ആനിക്കുഴിക്കാട്ടില്‍ പിതാവ് നിര്‍മ്മിച്ചതല്ല. കത്തോലിക്കാസഭ ഉള്ളിടത്തെല്ലാം വിശ്വാസികള്‍ക്ക് ഈ നിയമമുണ്ട്. കത്തോലിക്കാസഭയുടെ ശ്രേഷ്ഠമായ ഈ നിയമം വിശ്വാസികളെ ഓര്‍മ്മിപ്പിക്കുക മാത്രമാണ് പിതാവു ചെയ്തത്. സഭയുടെ ഈ നിയമം മാറ്റിമറിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന യാഥാര്‍ത്ഥ്യംകൂടി നാം മനസ്സിലാക്കിയിരിക്കണം. വത്തിക്കാനില്‍ മാറിവരുന്ന അധികാരികള്‍ക്കുപോലും തിരുത്താന്‍ കഴിയാത്ത നിയമമാണിത്. എന്തെന്നാല്‍, ഈ നിയമം മനുഷ്യന്‍ നിര്‍മ്മിച്ചതല്ല; മറിച്ച്, ദൈവത്താല്‍ സ്ഥാപിതമായ നിയമമാണ്! ദൈവത്താല്‍ സ്ഥാപിക്കപ്പെട്ട നിയമങ്ങളെ നടപ്പാക്കുക എന്നതിലുപരി നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള അധികാരം മനുഷ്യര്‍ക്കില്ല. ആരെങ്കിലും അതിനു ശ്രമിക്കുന്നുണ്ടെങ്കില്‍, അവരാരും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരല്ല. സന്താനങ്ങളെ ജനിപ്പിക്കുന്ന കാര്യത്തില്‍ ദൈവത്തിന്റെ നിയമം ഇതാണ്: "വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്"(ജറെ: 29; 6). ഇതില്‍നിന്നു വ്യത്യസ്തമായി ആരെങ്കിലും പറയുന്നുവെങ്കില്‍, അവരെ നാം അനുസരിക്കുകയോ അംഗീകരിക്കുകയോ ചെയ്യേണ്ടതില്ല. എന്തെന്നാല്‍, നമ്മുടെ നാശം കൊതിക്കുന്ന സാത്താനാണ്‌ അവരെ അയച്ചിരിക്കുന്നത്.

ഗര്‍ഭത്തില്‍ ഉരുവായ കുഞ്ഞിനെ കൊല്ലാന്‍ ഈ ലോകം ചില ഉപാധികള്‍ നിശ്ചയിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ വൈകല്യം ചൂണ്ടിക്കാട്ടിയും അമ്മയുടെ ജീവന്‍ രക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചുമാണ് കൊലപാതകങ്ങളെ ഇവര്‍ ന്യായീകരിക്കുന്നത്. വൈകല്യമുള്ളവരെ കൊന്നുകളയാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്? ഗര്‍ഭസ്ഥശിശുവിന്റെ ജീവന് അമ്മയുടെ ജീവനേക്കാള്‍ കുറഞ്ഞ വില നിശ്ചയിച്ചത് ആരാണ്? ലോകം ഇത്തരം ഉപാധികള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും കത്തോലിക്കാസഭ ഇവയൊന്നും അംഗീകരിച്ചിട്ടില്ല. ഈ കത്തോലിക്കാസഭയെ മനുഷ്യാവകാശം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്ന സാമൂഹ്യ 'ബാധ്യതകളെ' ദൈവജനം തിരിച്ചറിയണം. ദൈവമക്കളുടെ സംഖ്യാബലം കാണുമ്പോള്‍ സാത്താന് അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികമാണ്. അതിനാല്‍ത്തന്നെ, ഇവരുടെ സംഖ്യ കുറയ്ക്കാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും അവന്‍ സ്വീകരിക്കും. എന്നാല്‍, ഈ കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഓരോ വിശ്വാസികളുടെയും ഉത്തരവാദിത്തമാണ്. ദൈവവചനത്തിനും ദൈവീക നിയമങ്ങള്‍ക്കും എതിരായുള്ള ആശയങ്ങളുമായി കടന്നുവരുന്നവര്‍ എത്ര ഉന്നതരായിരുന്നാലും അവരെ നാം ചെവിക്കൊള്ളരുത്. എന്തെന്നാല്‍, പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷത്തില്‍പ്പോലും സാത്താന്‍ കടന്നുവന്നേക്കാം. ദൂതന്മാരെക്കാള്‍ ഉയര്‍ന്ന പദവി അലങ്കരിക്കുന്ന ആരും ഈ ഭൂമിയിലില്ല!

ആനിക്കുഴിക്കാട്ടില്‍ പിതാവ് അയച്ച ഇടയലേഖനത്തിലെ ഒരുഭാഗം ശ്രദ്ധിക്കുക: "കാട്ടുപന്നികളോ തെരുവുനായ്ക്കളോ വര്‍ദ്ധിച്ചാല്‍ വന്ധ്യംകരണം ആവശ്യപ്പെടുന്നതിനേക്കാള്‍ ശക്തമായാണ് ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങള്‍ ജനിച്ചതിനുശേഷം മറ്റാരും ജനിക്കുകയോ ജീവിക്കുകയോ ചെയ്യേണ്ടെന്നു പറയുന്നവര്‍ അഹങ്കാരികളും സ്വാര്‍ത്ഥരുമാണ്. സ്ത്രീയും പുരുഷനും പ്രത്യുത്പാദനശേഷിയുടെ അവസാന നിമിഷംവരെ കുട്ടികളെ ജനിപ്പിക്കാന്‍ ശ്രമിക്കണം. സ്ഥിരമോ താത്ക്കാലികാമോ ആയ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂര്‍ണ്ണമായ ഭാവി ജീവിതമായിരിക്കും"(മാര്‍. മാത്യു ആനിക്കുഴിക്കാട്ടില്‍). ഇതുതന്നെയാണ് യാഥാര്‍ത്ഥ്യം. ക്രിസ്തീയതയെ നിരോധിക്കണമെന്നു പറയാന്‍ കഴിയാത്തതുകൊണ്ടാണ് ക്രിസ്തീയ നിയമങ്ങളുടെമേല്‍ കടന്നുകയറാന്‍ സകലരും ശ്രമിക്കുന്നത്. ഇടയലേഖനത്തിലെ മറ്റു വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. കാരണം, ഇടയലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇതിനോടകം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നിരുന്നാലും ചില വസ്തുതകള്‍ക്കൂടി വായനക്കാരുമായി പങ്കുവയ്ക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ആനിക്കുഴിക്കാട്ടില്‍ പിതാവിനു നേരെയുള്ള സംഘടിത നീക്കത്തില്‍ ആരും അദ്ഭുതപ്പെടേണ്ടതില്ല.

പിതാവിനോടു മനോവയ്ക്കു പറയാനുള്ളതും ഇതുതന്നെയാണ്. ഈ ലോകത്ത് സത്യത്തിനെതിരേ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് അങ്ങേയ്ക്കെതിരെയുള്ള ഈ നീക്കങ്ങള്‍! ദൈവത്തിന്റെ ശബ്ദം ഈ ലോകത്തിന് ആലോസരമുണ്ടാക്കും. അങ്ങയുടെ ശബ്ദം ലോകത്തെ ആലോസരപ്പെടുത്തുന്നുവെങ്കില്‍, അങ്ങ് തീര്‍ച്ചയായും ദൈവത്തിനുവേണ്ടിയാണ് ശബ്ദിക്കുന്നത്. ആടുകളെ ഉപേക്ഷിച്ച് ചെന്നായ്ക്കളുമായി ചങ്ങാത്തം സ്ഥാപിച്ചിരിക്കുന്ന ഇടയന്മാരെ ലോകം അംഗീകരിക്കുന്നു. ദൈവീക നിയമങ്ങള്‍ക്ക് ബദല്‍രേഖ ചമയ്ക്കുന്നവരെയും ലോകത്തിനു പ്രിയമാണ്. ആയതിനാല്‍, പിതാവേ, ഈ ലോകത്തെ മാധ്യമങ്ങളുടെയും മനുഷ്യാവകാശത്തിനുവേണ്ടി നിലകൊള്ളുന്നവരെന്നു സ്വയം പ്രഖ്യാപിച്ച് ഇറങ്ങിയിരിക്കുന്നവരുടെയും വാക്കുകള്‍ കേട്ട് അങ്ങ് പതറരുത്. എന്തെന്നാല്‍ അങ്ങയുടെ പക്ഷത്താണ് സത്യവും നീതിയും. ഈ ലോകവും ലോകത്തിന്റെ സംവീധാനങ്ങളും സത്യത്തില്‍നിന്നു ബഹുദൂരം അകലെയാണ്. ലോകത്തിനു നാം എത്രത്തോളം അസ്വീകാര്യരാകുന്നുവോ, അത്രത്തോളം നാം സത്യദൈവത്തോട് അടുത്താണെന്നു തിരിച്ചറിയുക. എന്തെന്നാല്‍, യേഹ്ശുവാ അരുളിച്ചെയ്തിരിക്കുന്നു: "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു"(യോഹ: 15; 18, 19).

ലോകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഈ യാഥാര്‍ത്ഥ്യം മനസ്സിലാകും. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അനേകം സംഘടനകളും വ്യക്തികളും ഈ ലോകത്തുണ്ട്. ജനപക്ഷത്തു നിലകൊള്ളുന്നുവെന്ന് വാദിക്കുന്ന മാധ്യമങ്ങളുമുണ്ട്. എന്നാല്‍, ഇവരുടെയെല്ലാം പൊതുവായ അജണ്ട ക്രിസ്തീയ വിരുദ്ധമാണ്. ഏതെങ്കിലും ജനതകള്‍ക്കോ രാഷ്ട്രങ്ങള്‍ക്കോ എതിരേ ക്രിസ്ത്യാനികള്‍ വാളെടുക്കുന്നുണ്ടോ? ഏതെങ്കിലും രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ? ആരുടെയെങ്കിലും പൗരസ്വാതന്ത്ര്യം ഹനിക്കുന്നുണ്ടോ? ആര്‍ക്കെങ്കിലും നീതി നിഷേധിക്കുന്നുണ്ടോ? വ്യക്തിപരമായ കുറ്റകൃത്യങ്ങളില്‍ ക്രൈസ്തവ നാമധാരികള്‍ ഏര്‍പ്പെട്ടിട്ടുണ്ടാകാം. എന്നാല്‍, മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ആരുടെയുംമേല്‍ ക്രിസ്ത്യാനികള്‍ കടന്നുകയറ്റം നടത്താറില്ല. വേദനിക്കുന്നവര്‍ക്ക് സഹായവുമായി കടന്നുചെല്ലുന്നതില്‍ ക്രിസ്ത്യാനികളോളം ശ്രദ്ധപുലര്‍ത്തിയിട്ടുള്ള മറ്റൊരു സമൂഹവും ഈ ഭൂമിയില്‍ ഇന്നോളം ഉണ്ടായിട്ടുമില്ല! യാഥാര്‍ത്ഥ്യം ഇതായിരിക്കെ, മാധ്യമങ്ങളടക്കം  ലോകത്തിലെ എല്ലാ പ്രസ്ഥാനങ്ങളും ക്രിസ്തീയതയെ ശത്രുതയോടെ കാണുന്നതിലെ സാംഗത്യമെന്താണ്?!

നമ്മുടെ മാതൃഭാഷയായ മലയാളം ആദരിക്കപ്പെട്ട നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. മലയാള ഭാഷയ്ക്ക് വ്യക്തികളും സമൂഹങ്ങളും നല്‍കിയ സംഭാവനകള്‍ അനുസ്മരിക്കാന്‍ ചാനലുകളും സാംസ്ക്കാരിക പ്രവര്‍ത്തകരും മത്സരിച്ചു. എഴുത്തച്ഛന്‍, ചെറുശ്ശേരി, വള്ളത്തോള്‍, കുമാരനാശാന്‍, കുഞ്ചന്‍ നമ്പ്യാര്‍ എന്നിവര്‍ മാത്രമല്ല, അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും ആദരിക്കപ്പെട്ടു. എന്നാല്‍, നന്ദികെട്ട സാംസ്കാരിക കേരളം വിസ്മരിച്ചുകളഞ്ഞ ചിലരുണ്ട്. മലയാളഭാഷയ്ക്ക് ഒരു നിഘണ്ടു സമ്മാനിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ ആരും ഓര്‍ത്തില്ല. മലയാളഭാഷയ്ക്ക് വ്യാകരണം ചിട്ടപ്പെടുത്തിയ അര്‍ണോസ് പാതിരിയെ മറന്നുപോയി. പള്ളിക്കൂടങ്ങളും പെണ്‍ പള്ളിക്കൂടങ്ങളും സ്ഥാപിച്ചുകൊണ്ട് ഭാഷയ്ക്കും സംസ്ക്കാരത്തിനും വിപ്ലവാത്മകമായ വളര്‍ച്ച സമ്മാനിച്ച ചാവറയച്ചനെയും സാംസ്കാരിക കേരളം മറന്നുപോയി. ഇവരെല്ലാം ക്രിസ്ത്യാനികളായതുകൊണ്ടല്ലേ വിസ്മരിക്കപ്പെട്ടത്?! ഭാഷാചരിത്രത്തില്‍ ഇവരൊന്നും ഇടം നേടരുതെന്ന്‍ ആഗ്രഹിക്കുന്ന ചില ശക്തികള്‍ കേരളത്തിലുണ്ട്. ക്രൈസ്തവര്‍ കേരളത്തിനു നല്‍കിയ സംഭാവനകളെ മനപ്പൂര്‍വ്വം അവഗണിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോ?

ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: "വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോ: 4; 4). ലോകവും ദൈവവും വ്യത്യസ്തമായ രണ്ടു ധ്രുവങ്ങളിലാണ് നിലകൊള്ളുന്നത്. ലോകത്തിന്റെ മൈത്രി നേടാന്‍ പരിശ്രമിക്കുന്നവര്‍ അതിനാല്‍ത്തന്നെ, ദൈവത്തെ ശത്രുവാക്കുന്നു. എന്തെന്നാല്‍, ലോകം എപ്പോഴും ദൈവത്തോടു ശത്രുത മാത്രമേ പുലര്‍ത്തിയിട്ടുള്ളു. ദൈവത്തില്‍നിന്നു വന്നവരേയും ദൈവത്തിന്റെ പക്ഷത്തു നിലയുറപ്പിച്ചവരെയും ഇന്നുവരെ ലോകം സ്വീകരിച്ചിട്ടുമില്ല! ദൈവത്തോടു ചേര്‍ന്നുനിന്നുകൊണ്ട് ലോകത്തിന്റെ പ്രശംസ നേടാമെന്ന് ആരും വ്യാമോഹിക്കേണ്ടാ. വരാനിരിക്കുന്ന നിത്യജീവനിലേക്ക്‌ നിക്ഷേപം കരുതിവയ്ക്കുന്നവരെ ലോകത്തിനു പുച്ഛമാണ്! ഈ ലോകത്തിന്റെ വ്യര്‍ത്ഥതയില്‍നിന്നു മനുഷ്യരെ വേര്‍പെടുത്താന്‍ ശ്രമിക്കുന്നവരെ ശത്രുതയോടെയാണ് ലോകം കാണുന്നത്. എന്തെന്നാല്‍, ഈ ലോകത്തിനു ദൈവം ശത്രുവാണ്!

ഇതില്‍നിന്നു വ്യത്യസ്തമായി, ക്രിസ്തീയ നാമം വഹിക്കുന്ന ആരെയെങ്കിലും ലോകം അംഗീകരിച്ചിട്ടുണ്ടെങ്കില്‍, ക്രിസ്തീയത പേരില്‍ മാത്രം പേറുന്നവരാണ് അവരെന്നു മനസ്സിലാക്കിക്കൊള്ളുക. സത്യദൈവത്തെയും അവിടുത്തെ നിയമങ്ങളെയും മുറുകെപ്പിടിക്കുകയും, ദൈവത്തിന്റെ സന്ദേശം ഭൂമിയില്‍ വിളംബരം ചെയ്യുകയും ചെയ്യുന്ന ആരെയും ലോകം ആദരിക്കില്ല. ലോകത്തിന്റെ മുഴുവന്‍ സംവീധാനങ്ങളും അവര്‍ക്കെതിരായി തിരിയും. ക്രിസ്തീയ നാമം വഹിച്ചുകൊണ്ട്, ക്രിസ്തീയതയ്ക്കെതിരെ നിലപാടെടുക്കുന്നവര്‍ക്ക് 'പട്ടുംവളയും' നല്‍കി ആദരിക്കാന്‍ മാധ്യമങ്ങളും സാംസ്ക്കാരിക വില്ലന്മാരും മത്സരിക്കുന്നതു നാം കണ്ടുകൊണ്ടിരിക്കുകയാണ്! കത്തോലിക്കാസഭയുടെ പരമ്പരാഗത നിയമങ്ങള്‍ പൊളിച്ചെഴുതുന്നുവെന്നു കേള്‍ക്കുമ്പോള്‍ വിജാതിയ മാധ്യമങ്ങള്‍ എന്തിനാണിത് ആഘോഷമാക്കുന്നത്? മറ്റു മതങ്ങളേയോ സഭകളെയോ ഒരുതരത്തിലും ബാധിക്കുന്നവയല്ല കത്തോലിക്കാസഭയുടെ നിയമങ്ങള്‍! ഗുണമാണെങ്കിലും ദോഷമാണെങ്കിലും മറ്റൊരു ജനത്തിനും ബാധകമാകാത്ത കത്തോലിക്കാ നിയമങ്ങളുടെ കാലപ്പഴക്കത്തെറിച്ച് ആകുലതയിലാണ് ലോകം! ലോകത്തിന്റെ ആകുലതയുടെ യഥാര്‍ത്ഥ കാരണമിതാണ്: "ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?"(നിയമം: 4; 8).

ദൈവത്തില്‍നിന്നു നേരിട്ട് നിയമം ലഭിച്ചിട്ടുള്ള മറ്റൊരു ജനതയും ഈ ഭൂമുഖത്തില്ല. ലോകം അസൂയയോടെ ഈ ജനത്തെ വീക്ഷിക്കുന്നത് ഇവര്‍ ദൈവത്തിന്റെ നാമവും അവിടുത്തെ നിയമങ്ങളും വഹിക്കുന്ന ജനതയായതുകൊണ്ടാണ്! ഈ നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ ശ്രമിക്കുന്ന ആരെയും നിര്‍ലോഭം പിന്തുണയ്ക്കാന്‍ ലോകത്തിന്റെ മുഴുവന്‍ സംവീധാനങ്ങളും തയ്യാറായി നില്‍ക്കുന്നു! ദൈവത്തോടു ശത്രുത പുലര്‍ത്തുന്നവര്‍ക്ക് ദൈവീകനിയമങ്ങളോടുള്ള അസഹിഷ്ണുതയാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. ഈ നിയമങ്ങളെ ഉയര്‍ത്തിപ്പിടിച്ചതുകൊണ്ട് മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിനെ ലോകം വിചാരണകൂടാതെ വിധിക്കുന്നു! എങ്കിലും പിതാവേ, യഥാര്‍ത്ഥ ദൈവമക്കളോടൊപ്പം മനോവയും അങ്ങയുടെ പിന്നിലുണ്ട്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നിയമങ്ങള്‍ അങ്ങ് മുറുകെപ്പിടിക്കുന്ന കാലത്തോളം അത് തുടരും!

ശീര്‍ഷകത്തിനു പിന്നില്‍!

ഓരോരുത്തരും തങ്ങള്‍ക്കു പ്രിയങ്കരമായത്തിന് മുന്തിയ പരിഗണനയോടെയുള്ള വിശേഷണങ്ങള്‍ നല്‍കും. ഇടുക്കിയില്‍ തനിക്ക് ഏറ്റവും പ്രിയങ്കരമായതിനെ 'ഇടുക്കി ഗോള്‍ഡ്‌' എന്ന് 'ഹാഷിഷ് അബു' വിളിച്ചു! ഇയാള്‍ ജനിക്കുന്നതിനു മുന്‍പ് ഇടുക്കിയില്‍ കുടിയേറിയവര്‍ തങ്ങളുടെ ഉപജീവന മാര്‍ഗ്ഗമായ കുരുമുളകിനെയാണ് 'ഇടുക്കി ഗോള്‍ഡ്‌' എന്നു വിളിച്ചത്! എന്നാല്‍, ഇന്ന് ഇവിടെ ജീവിക്കുന്ന ദൈവമക്കള്‍ തങ്ങളുടെ യഥാര്‍ത്ഥ 'ഗോള്‍ഡ്‌' കണ്ടെത്തി. ഇതുതന്നെയാണ് യഥാര്‍ത്ഥ 'ഇടുക്കി ഗോള്‍ഡ്‌'!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5352 views

LOG IN

Lost your password?

SIGN UP

LOST PASSWORD