എഡിറ്റോറിയല്‍

`പിണറായി` തൊഴിച്ചത് ഇരുമ്പാണിയില്‍!

Print By
about

തു വഴിപോക്കനും കയറി മേടാനുള്ള നാമമാണ് യേഹ്ശുവായുടെ പരിശുദ്ധനാമം എന്ന് പിണറായിയും സംഘവും കരുതിയെങ്കില്‍, ഒഞ്ചിയത്ത് നിങ്ങളുടെ അന്ത്യത്തിന് ആരംഭം കുറിക്കപ്പെട്ടു. കാലാകാലങ്ങളായി എത്രയോ മനുഷ്യരുടെ രക്തം ഈ പ്രസ്ഥാനം പാനം ചെയ്തു! എന്നിട്ടും അന്നൊരിക്കലും നേരിടാത്തവിധം പ്രതിസന്ധി എന്തുകൊണ്ടാണ് ഇന്ന് അനുഭവിക്കുന്നത്?

പ്രതിയോഗികളെ വെട്ടിനുറുക്കുന്ന രീതി കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഈ അടുത്ത നാളുകളില്‍ ആരംഭിച്ചതല്ല. കണ്ണൂര്‍ എന്ന ഒരു ജില്ലയില്‍ മാത്രം നൂറുകണക്കിന് മനുഷ്യരുടെ 'പച്ചമാംസം' ഇവര്‍ വെട്ടിനുറുക്കിയിട്ടുണ്ട്. പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് അവരുടെ ഗുരുനാഥനെ പൈശാചികമായി വധിക്കാന്‍ താലിബാനോളം അധഃപതിച്ചവരാണ് പിണറായിയുടെ ശിഷ്യന്മാര്‍! എത്രയോ യുവാക്കളെ ഈ രക്തദാഹിയും സംഘവും വകവരുത്തി എന്നത് അവര്‍ക്കുപോലും നിശ്ചയമില്ല!

കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അംഗീകരിക്കാത്തതിന്റെ പേരില്‍ ഊരുവിലക്ക് അനുഭവിക്കുന്ന അനേകരെ 'സാംസ്കാരിക' കേരളത്തില്‍ നാം കണ്ടു. കമ്യൂണിസ്റ്റ് ഗുണ്ടകളെ ഭയപ്പെട്ട് നാടുവിട്ടുപോയ ആളുകളും കേരളത്തിലുണ്ട്. സിപിഎം. പരസ്യമായി നടപ്പാക്കിയ കൊലകളേക്കാള്‍ അധികം രഹസ്യമായി നടപ്പാക്കിയിട്ടുണ്ട്. ഭരണ സംവിധാനങ്ങളെയും കോടതികളെയും വെല്ലുവിളിച്ചുകൊണ്ട് സ്വയം വിധി നടപ്പാക്കാന്‍തക്ക ധാര്‍ഷ്ട്യമുള്ള ഇന്ത്യയിലെ ഏക പ്രസ്ഥാനം സിപിഎം. ആയിരിക്കും. സിപിഎം. ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയുടെ വെളിപ്പെടുത്തല്‍ ഭാഗീകമായ സത്യം മാത്രമാണ്.

ആശയപരമായി നേരിടാനുള്ള സാദ്ധ്യതകള്‍ ഇല്ലാതെ വരുമ്പോഴാണ്, എതിരാളികളെ കായികമായി ഇല്ലായ്മ ചെയ്യാന്‍ തയ്യാറാകുന്നത്. തങ്ങളുടെ ആശയങ്ങള്‍ മനുഷ്യര്‍ക്ക് സ്വീകര്യമല്ലാത്തവിധം അപരിഷ്കൃതമാകുമ്പോള്‍ അടിച്ചേല്‍പ്പിക്കാന്‍ മുതിരും. എന്നിട്ടും സ്വീകരിക്കാന്‍ തയ്യാറാകാത്തവരെ ഉന്മൂലനം ചെയ്യും! ഇത്തരത്തില്‍ തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെ പ്രചരിപ്പിക്കുന്ന രണ്ടു പ്രസ്ഥാനങ്ങളാണ് കമ്മ്യൂണിസവും ഇസ്ലാംമതവും! ബാഹ്യമായ ഇന്ദ്രിയങ്ങളില്‍ ഏതെങ്കിലുമൊന്ന് പ്രവര്‍ത്തനക്ഷമം ആയിട്ടുള്ള ഏതൊരു വ്യക്തിക്കും ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്! കേരളത്തില്‍ നടന്നിട്ടുള്ള കാര്യങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. കമ്മ്യുണിസ്റ്റ് ആശയങ്ങളെ തിരുത്താന്‍ ശ്രമിച്ച ടിപി യെ കമ്മ്യൂണിസ്റ്റുകള്‍ വകവരുത്തിയതിനു സമാനമായ ഒരു കൊലപാതകം 1993-ല്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. അത് ഇസ്ലാമിലെ പുരോഗമന ആശയക്കാരനായി രംഗത്തുവന്ന ചേകന്നൂര്‍ മൗലവിയുടെ വധം ആയിരുന്നു!

കമ്മ്യൂണിസ്റ്റുകളുടെയും ഇസ്ലാമിന്റെയും സമാനതകള്‍ വിവരിക്കുവാനും അവരുടെ ക്രൂരതകളെ വര്‍ണ്ണിക്കാനുമല്ല ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. ഇവയെല്ലാം മുന്‍കാലങ്ങളില്‍ മനോവയുടെ താളുകളില്‍ വിരചിതമായിട്ടുണ്ട്. മാത്രവുമല്ല, മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത സകലരും ഇവയൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളതുമാണ്. മറ്റൊരു വസ്തുതയിലേക്ക് വായനക്കാരുടെ ശ്രദ്ധ തിരിക്കുവാനാണ് ഇവിടെ മനോവ ഉദ്യമിക്കുന്നത്!

അനേകം സാക്ഷികളുടെ മുന്നില്‍വച്ച് കൊലനടപ്പാക്കിയിട്ടുള്ള മാര്‍ക്സിസ്റ്റ് നരഭോജികള്‍ക്ക് അന്നൊന്നും നേരിടാത്തവിധം പ്രതിസന്ധി ഇപ്പോള്‍ നേരിടേണ്ടി വന്നത് എന്തുകൊണ്ടാണ്? കേരളത്തിലെ മാധ്യമങ്ങളും പോലീസ് സംവീധാനങ്ങളും എല്ലാം അന്നും ഉണ്ടായിരുന്നല്ലോ! അന്നൊക്കെ ചെയ്തതുപോലെ തലപ്പത്ത് ഇരിക്കുന്നവര്‍ തന്നെയാണ് ഇന്നും ചെയ്യിപ്പിച്ചത്! ടിപി ചന്ദ്രശേഖരന്റെ പ്രസ്ഥാനത്തിന്റെ വലിപ്പവും ജനപിന്തുണയുമാണോ പിണറായിയേയും സംഘത്തെയും വീഴ്ത്തിയത്?

സ്കൂളിലെ കുട്ടികളുടെ മുന്നില്‍ വെട്ടേറ്റുവീണ ജയകൃഷ്ണന്‍ മാസ്റ്ററുടെയോ, കണ്ണൂരിലെ തെരുവുകളില്‍ സിപിഎം ഗുണ്ടകളുടെ വടിവാളേറ്റ് നുറുക്കപ്പെട്ട യുവമോര്‍ച്ചക്കാരുടെയോ പിന്നിലുള്ള ജനശക്തി ആര്‍എംപി എന്ന പ്രസ്ഥാനത്തിന് ഇല്ല. എന്നിട്ടും എന്തേ പിണറായിക്കും ജയരാജന്മാര്‍ക്കും പിഴച്ചു?

ഇതറിയണമെങ്കില്‍ കുറച്ചു മാസങ്ങള്‍ പുറകോട്ട് പോകണം. ഏതാനും നാളുകള്‍ക്കുമുമ്പ് കോഴിക്കോട് കടപ്പുറത്ത് 'ഈവന്റ് മാനേജ്മെന്റു'കാര്‍ നടത്തിയ ഒരു 'പാര്‍ട്ടികോണ്‍ഗ്രസ്' അരങ്ങേറി! അന്ന് ചില ഉച്ഛിഷ്ടങ്ങള്‍ക്കിടയില്‍ പിണറായിയും കൂട്ടരും ഒരു പരിശുദ്ധനാമത്തെ പ്രതിഷ്ഠിച്ചു. ആ നാമമാണ് ഇന്ന് പിണറായിയുടെ അന്തകനായി മാറിയത്!

യേഹ്ശുവായോടുള്ള സ്നേഹം കൊണ്ടല്ല തങ്ങളുടെ പോസ്റ്ററുകളില്‍ അവിടുത്തെ ചിത്രം ഉപയോഗിച്ചതെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. യേഹ്ശുവാ വിപ്ലവകാരിയാണെന്ന് പറയുകയും അന്ത്യത്താഴചിത്രം ദുരുപയോഗിക്കുകയും ചെയ്തപ്പോള്‍ പിണറായി കരുതിയില്ല അതിലെ അപകടം! കമ്മ്യൂണിസ്റ്റുകാരും ക്രിസ്തുവിന്റെ വിരോധികളും ഒരുകാര്യം മനസ്സിലാക്കിയിരിക്കുക; യേഹ്ശുവാ ദൈവമാണ്! സൈന്യങ്ങളുടെ യാഹ്‌വെയുടെ നാമമാണ് അവിടുന്ന്‍ ധരിച്ചിരിക്കുന്നത്! ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തെയോ അവിടുത്തെ നാമത്തെയോ ദുഷിച്ചിട്ടുള്ള ആരും പ്രതിഫലം സ്വീകരിക്കാതിരുന്നിട്ടില്ല.

നാലാളെ കൂടെച്ചേര്‍ക്കുക എന്ന ഉദ്ദേശം മാത്രമായിരിക്കാം പിണറായിയെന്ന വ്യക്തിക്ക് ഉണ്ടായിരുന്നത്. എന്നാല്‍, ഇവന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാത്താന് യേഹ്ശുവായെ അപമാനിക്കുകയെന്ന ലക്ഷ്യമാണുള്ളത്. ഇതുമൂലം അനുഭവിക്കേണ്ടിവരുന്ന ദുരന്തങ്ങള്‍ക്ക് ഈ സാത്താന്‍ കൂടെയുണ്ടാകില്ല. പിണറായിയും കൂട്ടാളികളും ഇക്കാലമത്രയും ചെയ്ത എല്ലാ ദുഷ്ടതകള്‍ക്കുമുള്ള പ്രതിഫലം കൈനീട്ടി വാങ്ങിക്കൊള്ളുക. ഇരുട്ടില്‍ ചെയ്തത് നട്ടുച്ചയ്ക്ക് പ്രഘോഷിക്കപ്പെടാന്‍ പോകുകയാണ്! ഇതിനാണ്, 'വിനാശകാലേ വിപരീത ബുദ്ധി' എന്നു പറയുന്നത്.

സിപിഎം ഇന്നേവരെ നേരിടാത്ത വിധത്തിലുള്ള പ്രതിസന്ധിയിലാണ് ഇന്ന് ആ പാര്‍ട്ടി എത്തിപ്പെട്ടിട്ടുള്ളത്. ഇരുമ്പാണിയില്‍ തൊഴിച്ച പിണറായിക്ക് കിട്ടിയത് അര്‍ഹിക്കുന്നതു തന്നെയാണെന്നു മനസ്സിലാക്കുക. യേഹ്ശുവാ ആരാണെന്നും അവിടുത്തെ നാമത്തിന്റെ ശക്തി എന്താണെന്നും മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ഇതു കാരണമായാല്‍ നിങ്ങളും രക്ഷപ്രാപിക്കും! അങ്ങനെ രക്ഷപെട്ടവരും ചരിത്രത്തിലുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സുവിശേഷപ്രഘോഷകന്‍ ആയിരുന്ന പൗലോസ്, ശൗവുല്‍ ആയിരുന്നപ്പോള്‍ പിണറായിയെപ്പോലെ ആയിരുന്നു. താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനുവേണ്ടി ആരെയും കൊല്ലാന്‍ മടിക്കാത്തവനായിരുന്നു എന്ന് ബൈബിളില്‍ വായിക്കാന്‍ കഴിയും. യേഹ്ശുവാ വിപ്ലവകാരിയാണെന്നു വെറുതെ പറഞ്ഞുനടക്കാതെ, ബൈബിള്‍ നന്നായിട്ട് ഒരുവട്ടം വായിച്ചാല്‍ പിണറായിക്കു കാര്യം മനസ്സിലാകും. 

യാഹ്‌വെയുടെ തിരുനാമം വൃഥാ പ്രയോഗിക്കരുത്!

ഇത് നിസ്സാരമായി തള്ളാവുന്ന കല്പനയല്ല; കാരണം, കല്പന നല്‍കിയവന്‍ ഇതു നടപ്പാക്കാന്‍ പ്രാപ്തിയുള്ളവനാണ്! സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുമടക്കുന്ന ഉന്നതമായ നാമമാണ് യേഹ്ശുവാ എന്ന നാമം. എല്ലാ നാമങ്ങള്‍ക്കും ഉപരിയായി ദൈവം ഉയര്‍ത്തിയ നാമത്തെ സാത്താനോടൊപ്പം പ്രതിഷ്ഠിക്കാന്‍ തുനിയുന്നവര്‍ അതിന്റെ പരിണിതഫലവും അനുഭവിക്കേണ്ടി വരും. ക്രിസ്തുവിന്റെ 'ആറാം തിരുമുറിവ്' എന്ന നാടകം എഴുതി കുപ്രസിദ്ധി നേടിയ ആന്റണി ഇന്നെവിടെയാണെന്ന് അന്വേഷിക്കുക!

എത്രയോ ആളുകള്‍ യേഹ്ശുവായുടെ നാമത്തെ ദുഷിച്ചുകൊണ്ട് മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്നു. അവരിലാര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല എന്ന് കരുതുന്നവര്‍ ഉണ്ടാകാം. ഇവര്‍ക്കെല്ലാം സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കാന്‍ തയ്യാറാകാത്തതാണ് ഈ ചോദ്യങ്ങള്‍ക്കു കാരണം! യേഹ്ശുവാ എന്ന നാമത്തെ മഹത്വപ്പെടുത്തിയവന് അതിന്റെ മഹത്വം നിലനിര്‍ത്താനും അറിയാം! മറ്റൊന്ന്, ദൈവനിഷേധികള്‍ ഉപയോഗിക്കുന്ന നാമങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ അവിടുത്തെ നാമമല്ല. ഇക്കൂട്ടര്‍ ദുരുപയോഗിച്ചുകൊണ്ടിരിക്കുന്നത് വ്യാജനാമങ്ങള്‍ മാത്രമാണ്. തിന്മയ്ക്കായി സാത്താന്‍ ഒരുക്കിയ സംവീധാനത്തെ ദൈവം നന്മയ്ക്കായി മാറ്റി എന്നതാണ് ഇവിടെയൊക്കെ നാം മനസ്സിലാക്കേണ്ടത്. ദൈവനിഷേധിയായ ഒരു ഗാനഗന്ധര്‍വന്‍ ഉപയോഗിച്ചതുപോലും യഥാര്‍ത്ഥ നാമമല്ല. എന്നാല്‍, ഇക്കൂട്ടര്‍ വ്യാജനാമങ്ങള്‍ ഉപയോഗിക്കുമ്പോഴും പ്രതിനിധീകരിക്കുന്നത് യഥാര്‍ത്ഥ ദൈവത്തെ ആയതുകൊണ്ട് ശിക്ഷിക്കപ്പെടാതിരിക്കില്ല. ദൈവം അവിടുത്തെ നാമത്തെ സംരക്ഷിക്കുന്നു! 

ക്രിസ്തീയതയ്ക്കെതിരെ പീഡനം നടത്തുമ്പോഴും ഇതുതന്നെയാണ് പരിണിതഫലമെന്ന് ജീവിക്കുന്ന തെളിവുകളുണ്ട്. ക്രിസ്തീയ ആരാധനാലയങ്ങളും സുവിശേഷ ശുശ്രൂഷകരും ആക്രമിക്കപ്പെട്ട എല്ലാ സന്ദര്‍ഭങ്ങളിലും ഉടനടിതന്നെ ആക്രമിച്ചവര്‍ പ്രത്യാഘാതം അനുഭവിച്ചു. ഒരുവന്‍ ചെയ്യുന്ന നീചപ്രവര്‍ത്തിക്ക് അവനെ പിന്താങ്ങുന്നവരും സംരക്ഷിക്കുന്നവരും പ്രഹരിക്കപ്പെടുമെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. ഇവ തുറന്നുപറയാന്‍ നെഞ്ചുറപ്പുള്ളവര്‍ അധികമില്ല എന്നതാണു വസ്തുത.

ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കുകതന്നെ ചെയ്യും. ഏതൊരു തിന്മയ്ക്കും തിരിച്ചടിയുണ്ടാകും എന്നത് മാറ്റമില്ലാത്ത സത്യമാണ്. എന്നാല്‍, ഈ തിരിച്ചടി കാലങ്ങള്‍ കടന്നുപോയതിനു ശേഷമായിരിക്കാം. ചിലപ്പോള്‍ അടുത്ത തലമുറയിലുമാകാം. പക്ഷെ, സത്യദൈവത്തിന്റെ പുത്രനെ അപമാനിക്കുന്നവര്‍ക്കും പീഡിപ്പിക്കുന്നവര്‍ക്കും കാലങ്ങള്‍ കാത്തിരിക്കേണ്ടി വന്നിട്ടില്ല. വര്‍ത്തമാന കാലത്തുതന്നെ പ്രതിഫലം ലഭിക്കുമെന്നതാണ് 'വാഗ്ദാനം'; വാഗ്ദാനങ്ങളില്‍ ദൈവം വിശ്വസ്ഥനാണ്!

സിപിഎം ന്റെ അടിവേരില്‍ കോടാലി വയ്ക്കപ്പെട്ടുകഴിഞ്ഞു. ഇതു മനോവയുടെ പ്രവചനമായോ കാലം തെളിയിച്ച സത്യമായോ, ഏതു തരത്തില്‍ വ്യാഖ്യാനിച്ചാലും വസ്തുതയില്‍ മാറ്റമില്ല.

'തോട്ടം മുടിയാന്‍നേരത്ത് മുച്ചീര്‍പ്പന്‍ കുലയ്ക്കും!'

ഇതൊരു പഴഞ്ചൊല്ലാണെങ്കിലും ഇതില്‍ പതിരില്ലെന്നാണ് മനോവയുടെ പക്ഷം ! മുച്ചീര്‍പ്പന്‍ കുലച്ചാല്‍ പിന്നീട് ആ തോട്ടം മുടിയുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇത് അന്വര്‍ത്ഥമാക്കുന്ന സംഭവവികാസങ്ങളാണ് സിപിഎം-ല്‍ കണ്ടുകൊണ്ടിരിക്കുന്നത്. ചില 'മുച്ചീര്‍പ്പന്മാര്‍' ഈ പാര്‍ട്ടിയില്‍ കുലച്ചു തുടങ്ങിയത് പ്രസ്ഥാനത്തിന്റെ അന്ത്യത്തിനുള്ള പ്രകടമായ തെളിവാണ്! കുറ്റബോധംകൊണ്ട് ഭ്രാന്തായി മാറിയ ഇടുക്കിയിലെ ഒരു മുച്ചീര്‍പ്പന്‍ കുലച്ചതും (കുരച്ചത്) ഇതിന്റെ ഭാഗമായി കാണണം. ഇന്ന് (26. 05. 2012) ഇയാള്‍ സ്വയം വെളിപ്പെടുത്തിയത് താന്‍ വെടിക്കെട്ടുകാരന്റെ പട്ടിയാണെന്നാണ്! അതിനാല്‍, കുരയ്ക്കുക എന്ന വാക്കും ചേരും. മുന്‍കാലത്ത് താന്‍ ചെയ്ത ക്രൂരതകള്‍ മുഴുവന്‍ 'മൈക്കിലൂടെ' വിളിച്ചു കൂകിയത് ഭ്രാന്തോ ധാര്‍ഷ്ട്യമോ? നക്സലൈറ്റ് വര്‍ഗ്ഗീസിനെ കൊന്നുവെന്ന് ഒരു പോലീസുകാരന്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥര്‍പോലും ജയിലിലായി. ഇത് ഈ മണിയന്‍ മുച്ചീര്‍പ്പനു ബാധകമല്ലേ? ബാധകമാണെങ്കില്‍ മുന്‍പേ പറഞ്ഞ പഴഞ്ചൊല്ലില്‍ യാതൊരു പതിരുമില്ല!

അല്പം മനുഷ്യത്വമുള്ള പാര്‍ട്ടിക്കാരെല്ലാം നാവടക്കി സംയമനം പാലിക്കുമ്പോള്‍ ക്രിമിനലുകളായ എളമരം കരീമും മണിയും ടി. കെ. ഹംസയുമെല്ലാം ഭ്രാന്തിളകിയ അവസ്ഥയിലായിരിക്കുന്നു. പിണറായിയും ജയരാജന്മാരും ഇവര്‍ക്കു പിന്തുണ നല്‍കിക്കൊണ്ട് രഹസ്യമാളത്തില്‍ ഒളിച്ചിരിക്കുകയാണ്!

ഒരു പരിധിക്കപ്പുറമുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നാല്‍ ചിലപ്പോള്‍ മനസ്സിന്റെ സമനില തെറ്റാന്‍ സാദ്ധ്യതയുണ്ട്. ഇപ്പോള്‍ പിണറായിയും സംഘവും 'ഏറനാടന്‍' തമാശകളുമായി ചുറ്റിത്തിരിയുന്നത് ഇതിന്റെ സൂചനയാകാം! സിപിഎം ഇപ്പോള്‍ അനുഭവിക്കുന്നത് ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്. ഇതൊരു 'ഏറനാടന്‍' ദുരന്തമായി മാറാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3657 views

LOG IN

Lost your password?

SIGN UP

LOST PASSWORD