രണ്ടായിരത്തിയൊന്‍പത് ഫെബ്രുവരി പതിനാലാം തിയ്യതിയിലെ മലയാള മനോരമ ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന ഒരു ലേഖനമാണ് ഇതില്‍ ആമുഖമായി കൊടുക്കുന്നത്. അബ്ദുള്‍ അസ്സീസ് എന്ന വ്യക്തി കഥാരൂപത്തില്‍ എഴുതിയ ഈ ലേഖനം എന്തുകൊണ്ടും വലിയൊരു സന്ദേശം ഇന്നത്തെ ലോകത്തിനു നല്‍കുന്നു.
ലേഖനം ഇങ്ങനെയാണ് ആരംഭിക്കുന്നത്:
ചന്നം പിന്നം പെയ്യുന്ന മഴ! വരാന്തയില്‍ അങ്ങിങ്ങു ചില രോഗികളും ബന്ധുക്കളും.
വിളറിയ മുഖത്തോടെ ആ യുവതി ഡോക്ടറുടെ മുറിയിലേക്ക് പ്രവേശിച്ചു.
നിരാശ നിഴലിക്കുന്ന കണ്ണുകള്‍, അവരാകെ അസ്വസ്ഥയായിരുന്നു..
ഇരിക്കൂ, മനസ്സിലെ ആലസ്യം മുഖത്ത് കാണിക്കാതെ ഡോക്ടര്‍ പറഞ്ഞു.
ഡോക്ടര്‍, ഞാനാകെ വിഷമത്തിലാണ്; അത് എങ്ങിനെ പറയണമെന്ന് എനിക്കറിയില്ല.
എന്തു പറ്റി? ആകാംക്ഷയോടെ ഡോക്ടര്‍ ചോദിച്ചു.
ഡോക്ടര്‍, ഞാന്‍ വീണ്ടും..ഗര്‍ഭിണിയായിരിക്കുന്നു
ഓ..അതില്‍സന്തോഷിക്കുകയല്ലേ വേണ്ടു. ഒരു പുഞ്ചിരിയോടെ ഡോക്ടര്‍ പറഞ്ഞു
അതല്ല ഡോക്ടര്‍...
എന്‍റെ ആദ്യത്തെ കുഞ്ഞിനു ഒരു വയസ്സുപോലും തികഞ്ഞിട്ടില്ല..
അതിനെന്താ? ഡോക്ടര്‍ ആശ്ചര്യം പൂണ്ടു
അതിനു മുന്‍പേ മറ്റൊരു കുഞ്ഞു കൂടി..
ആ യുവതിയുടെ വാക്കുകള്‍ക്കു പതിവിലേറെ തിടുക്കമുണ്ടായിരുന്നു
ഉടനെ ഒരു പ്രസവം ഞാന്‍ ആഗ്രഹിക്കുന്നില്ല,ഡോക്ടര്‍.
അല്പസമയം ഡോക്ടര്‍ ചിന്തയിലാണ്ടു
ആ യുവതി ഡോക്ടറുടെ മറുപടിക്കായി കാത് കൂര്‍പ്പിച്ചു.
നിശബ്ദത മുറിച്ചു കൊണ്ടു ഡോക്ടര്‍ പറഞ്ഞു: നിങ്ങളുടെ പരിപൂര്‍ണ സഹകരണമുണ്ടെങ്കില്‍ നമുക്കൊരു കാര്യം ചെയ്യാം. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ നശിപ്പിക്കുന്നത് ഒരു പക്ഷെ അത് മാതാവിനും ഇനിയുണ്ടാവാനിടയുള്ള കുഞ്ഞുങ്ങളെയും ദോഷമായി ബാധിക്കും. അതിനാല്‍ നമുക്ക് ആദ്യത്തെ കുഞ്ഞിനെയങ്ങ് വധിച്ചു കളയാം. ഡോക്ടര്‍ മുഖമുയര്‍ത്തി ആ സ്ത്രീയെ നോക്കി.
അവളുടെ മുഖം വിളറി വെളുത്തു, കോപം കൊണ്ട് അവള്‍ വിറക്കുന്നുണ്ടായിരുന്നു.
താങ്കള്‍ക്കെന്താ ഭ്രാന്ത് പിടിച്ചോ?അവള്‍ ഇരിപ്പിടത്തില്‍ നിന്നും ചാടിയെഴുന്നേറ്റു.
എന്‍റെ കുഞ്ഞിനെ കൊല്ലണം എന്നു പറയാന്‍ താങ്കള്‍ക്കെങ്ങനെ മനസ്സു വന്നു?
ശാന്തതയോടെ ഡോകടര്‍ പറഞ്ഞു, സഹോദരി, ഏതു കുഞ്ഞിനെ നശിപ്പിച്ചാലും അത് പാപം തന്നെയാണ് എന്ന് ആദ്യം മനസ്സിലാക്കുക.
പിന്നെ ഒരു നിമിഷംപോലും ആ യുവതി അവിടെ നിന്നില്ല....
ലേഖനം ഇങ്ങനെ അവസാനിപ്പിക്കുന്നുവെങ്കിലും നിരവധി ചിന്തകളെ ബാക്കി നിര്‍ത്തുന്നു. ഇവിടെ അവതരിപ്പിക്കപ്പെടുന്ന യുവതി ലോകത്തില്‍ അനേകം തവണ കണ്ടു മുട്ടുന്ന വ്യക്തിയായിരിക്കാം. എന്നാല്‍,ഡോക്ടര്‍ കൊടുക്കുന്ന ഉത്തരം ഒരുപക്ഷെ വിരളമായി മാത്രം സംഭവിക്കുന്നതാകാം.
കഥ സാങ്കല്‍പ്പികമാണെങ്കിലും അല്ലെങ്കിലും ഓരോ ദിവസവും ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ അമ്മയുടെ ഉദരത്തില്‍ വധിക്കപ്പെടുന്നു. പറയുവാന്‍ നിരവധി ന്യായീകരണങ്ങള്‍ ഉണ്ടെങ്കിലും ചെയ്യുന്നത് അരുംകൊലയാണെന്ന സത്യം മറക്കരുത്.
ഈ ഭൂമിയില്‍ സിംഹവാലന്‍ കുരങ്ങിനുവേണ്ടിപോലും മുറവിളികൂട്ടാന്‍ സാംസ്കാരികനായകന്മാരുണ്ട്. എന്നാല്‍, ഏറ്റവും സുരക്ഷിതമെന്നു കരുതപ്പെടുന്ന ഗര്‍ഭപാത്രം കൊലക്കളമായി മാറുകയാണ്. യാതൊരു പാപ ബോധവും ഇല്ലാതെ നിഷ്കരുണം അമ്മ ചെയ്യുന്ന ഈ പ്രവര്‍ത്തിയുടെ ശാപം എങ്ങനെ നീങ്ങിപ്പോകും.
ഇന്നു പലരുടെയും കുടുംബ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം ഇതാണ്. മക്കള്‍ മാതാപിതാക്കളുടെ ശത്രുക്കളായ് മാറിയിട്ടുണ്ടെങ്കില്‍ നാം പിന്നോട്ട് തിരിഞ്ഞു നോക്കേണ്ടിയിരിക്കുന്നു.
ഇപ്പോള്‍ ജീവിതത്തിന്റെ സുഖങ്ങള്‍ക്കുവേണ്ടി, ദൈവം തന്ന ജീവനെ നിര്‍ദയം നശിപ്പിക്കുമ്പോള്‍ ഒന്നോര്‍ക്കുക; ഈ കുഞ്ഞിന്റെ നിഷ്കളങ്ക രക്തം ദൈവത്തിന്റെ മുന്‍പില്‍ നിലവിളിക്കുകയാണ്. അവര്‍ക്കുവേണ്ടി വാദിക്കാന്‍ ഈ ഭൂമിയില്‍ ആരുമില്ല. എന്നാല്‍ നീതിക്കുവേണ്ടി നിലവിളിക്കുന്നവരുടെ ശബ്ദം കേള്‍ക്കാന്‍ കാതു തുറന്നിരിക്കുന്ന ഒരു ദൈവമുണ്ട്! ആ ദൈവത്തിന്റെ കണ്ണില്‍നിന്ന് മറഞ്ഞിരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
ഇതാ ഭ്രൂണഹത്യയുടെ രക്തം വീണ് കുതിര്‍ന്ന ഭൂമിയോടു പ്രതികാരം ചെയ്യാന്‍ ദൈവം വരുന്നു. ഇന്നത്തെ ഈ ലോകത്തിന്റെ അസ്സമാധാനങ്ങളുടെ കാരണങ്ങളില്‍ ഒന്ന് ഇതു തന്നെയാണ്. ഇനിയും പശ്ചാത്തപിക്കുന്നില്ലെങ്കില്‍ ജീവിതത്തിലേക്കു വരാനിരിക്കുന്ന ദുരന്തങ്ങളില്‍ നിന്ന് ഓടിമാറാന്‍ ആര്‍ക്കും കഴിയില്ല.
ഒരേയൊരു മാര്‍ഗം മാത്രമെയുള്ളൂ..പശ്ചാത്തപിക്കുക, പരിഹാരം ചെയ്യുക, കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.
ചേര്‍ത്ത് വായിക്കാന്‍ ഒരു വചനം: "എന്തെന്നാല്‍, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നു പറയപ്പെടുന്ന ദിവസങ്ങള്‍ വരും" (ലൂക്കാ: 23; 29).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-