എഡിറ്റോറിയല്‍

ആ ശിശു വധിക്കപ്പെട്ടുവോ ?

Print By
about

20 - 04 - 2019

രാജാവ് നഗ്നനാണെന്നു വിളിച്ചുപറഞ്ഞ ആ ശിശു ഇന്ന് ലോകത്തില്ല! ആ നിഷ്ക്കളങ്ക ശിശുവിന്റെ അഭാവമാണ് സകലവിധ ആഭാസങ്ങളുടെയും നിലനില്പിന് ആധാരം! ഭോഷത്തങ്ങള്‍ നിറഞ്ഞ നിയമങ്ങളും അതില്‍നിന്നു രൂപമെടുത്ത സംസ്ക്കാരങ്ങളും ചോദ്യംചെയ്യപ്പെടാതെ, ഈ ഭൂമുഖത്തെ അതു കീഴടക്കിയിരിക്കുന്നു. രാജാവിനോടൊപ്പം പ്രജകളും തങ്ങളുടെ നഗ്നത യാതൊരു ലജ്ജയുമില്ലാതെ പ്രദര്‍ശിപ്പിക്കുന്നു. നഗ്നത പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്തവര്‍ അപഹാസിതരാകുന്ന അവസ്ഥയും ഇന്ന് ലോകത്തുണ്ട്. സ്വവര്‍ഗ്ഗഭോഗികള്‍ പരസ്യമായിത്തന്നെ തങ്ങളുടെ രതിവൈകൃതങ്ങളെ മഹത്വവത്ക്കരിക്കുമ്പോള്‍, മാധ്യമങ്ങളും സാംസ്കാരിക അശ്രീകരങ്ങളും പരസ്യമായി ഈ മ്ലേച്ഛതയെ പിന്തുണയ്ക്കുന്നു. നീതിപീഠങ്ങളില്‍ കൊട്ടുവടിയുമായി ഇരിക്കുന്നവരും പരിപൂര്‍ണ്ണ നഗ്നരായിരിക്കുമ്പോള്‍, അവര്‍ക്കുപോലും തങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ തിരിച്ചറിയാന്‍ കഴിയുന്നില്ല! ആ ശിശു വധിക്കപ്പെടുകയോ മരണമടയുകയോ ചെയ്തതാണോ ഇതിന്റെയെല്ലാം കാരണം!

പാപബോധം നഷ്ടപ്പെട്ട തലമുറ ധാര്‍മ്മികമായി അധഃപതിക്കും. ഈ അധഃപതനമാണ് ഭൂമിയെ ഇന്നു ഗ്രസിച്ചിരിക്കുന്നത്. അനീതിയെയും നീതിയെയും തമ്മില്‍ വേര്‍തിരിക്കാനുള്ള കഴിവു നഷ്ടപ്പെട്ട ഒരു തലമുറയുടെയിടയില്‍ ഒറ്റപ്പെട്ടു കേള്‍ക്കുന്ന നീതിയുടെ ശബ്ദം ചവിട്ടിമെതിക്കപ്പെടുന്നു. അനീതിയ്ക്ക് നീതിയുടെ പരിവേഷം നല്‍കാന്‍ സര്‍വ്വസന്നാഹങ്ങളുമായി നിലകൊള്ളുന്നവര്‍ സര്‍വ്വാധിപത്യം നേടിയതാണ് ഇതിനു കാരണം! പ്രതികരണശേഷി നഷ്ടപ്പെട്ടവര്‍, പ്രതികരണശേഷി സ്വതവേ ഇല്ലാത്തവര്‍, പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ എന്നിങ്ങനെയുള്ള അവസ്ഥകളില്‍ ഏറ്റവും അപകടകരമായ അവസ്ഥ ഏതാണെന്നു ചോദിച്ചാല്‍, പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന അവസ്ഥയെയാണ് മനോവ ചൂണ്ടിക്കാണിക്കുകയുള്ളു. എന്തെന്നാല്‍, ഒരു വ്യക്തിക്ക് ദൈവം നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് അത്. ഒരു പ്രത്യേക ആശയത്തെ പിന്തുണച്ചുകൊണ്ടല്ലാതെയുള്ള എല്ലാ പ്രതികരണങ്ങളുടെയുംമേല്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ ഇന്നു നിലവിലുണ്ട്. ആയതിനാല്‍, ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥയെ ലംഘിക്കുകയെന്ന കാലഘട്ടത്തിന്റെ അനിവാര്യതയാണ് ഈ ലേഖനത്തിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കുഞ്ചി മുതല്‍ കുണ്ഡലിനി വരെ നീണ്ടുകിടക്കുന്ന ഒരു അവയവം മനുഷ്യശരീരത്തിലുണ്ട്. റബ്ബര്‍, വാഴപ്പിണ്ടി തുടങ്ങിയ പദങ്ങളാല്‍ പലപ്പോഴും അപമാനിക്കപ്പെടുന്ന അവയവംകൂടിയാണ് ഇത്. പ്രതികരിക്കാത്ത വ്യക്തികളെ കുറ്റപ്പെടുത്താന്‍ ഇത്തരം പദപ്രയോഗങ്ങള്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍, ചില സ്ഥാപിത താത്പര്യക്കാരുടെ ആശയങ്ങളെ സംരക്ഷിക്കുന്ന വിധത്തില്‍ മാത്രമേ പ്രതികരിക്കാവൂ എന്ന നിര്‍ബ്ബന്ധബുദ്ധിയുള്ള ഒരു വിഭാഗം സജ്ജീവമായിരിക്കുന്നു. ഫ്യൂഡലിസത്തിന്റെ ഭാഗമായി എക്കാലത്തും നിലനിന്നിരുന്ന ഒരു ദുരന്തമാണിതെങ്കിലും, ഇന്നിത് പ്രാവര്‍ത്തികമാക്കുന്നത് പഴയ ഫ്യൂഡല്‍ വിഭാഗമല്ല. അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്ന ഇടത് പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണ് ഇന്ന് ഫ്യൂഡലിസ്റ്റുകളായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഈ അടുത്തകാലത്തായി വളര്‍ന്നുവരുന്ന ഈ പൈശാചിക പ്രവണതയെ എതിര്‍ക്കാത്തപക്ഷം, അധാര്‍മ്മികത ഈ ഭൂമിയെ ഗ്രസിക്കുകതന്നെ ചെയ്യും! പ്രതികരണങ്ങളെ വരുതിയിലാക്കാനുള്ള ചില കേന്ദ്രങ്ങളുടെ കുത്സിതശ്രമങ്ങളെ തിരിച്ചറിയുകയും, ഇവറ്റകളുടെ പിന്നിലെ പൈശാചികത തുറന്നുകാണിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

സാംസ്ക്കാരിക നായകത്വം സ്വയമെടുത്തണിഞ്ഞിരിക്കുന്ന ഒരു വിഭാഗം നാമായിരിക്കുന്ന ഇടങ്ങളില്‍ വ്യാപരിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. നിഷ്പക്ഷതയുടെ വക്താക്കളാണ് ഇവരെന്നു ചിന്തിക്കുന്ന സമൂഹത്തിനുമേല്‍ ഇവര്‍ക്കുള്ള സ്വാധീനംമൂലം വിഡ്ഢികളുടെ സിംഹാസനത്തില്‍ ഇവര്‍ ഉപവിഷ്ടരായിരിക്കുന്നു. അതിനാല്‍ത്തന്നെ, തങ്ങളുടെ ആശയങ്ങള്‍ ചോദ്യംചെയ്യപ്പെടാന്‍ പാടില്ലാത്തതാണെന്ന് ഇവര്‍ കരുതുകയും, എതിര്‍ ആശയങ്ങളെ അസഹിഷ്ണുതയോടെ പരിഹസിക്കുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു. ലോകത്തുള്ള എല്ലാ വ്യക്തികളെയും സമൂഹങ്ങളെയും രാജ്യങ്ങളെയും സംസ്കാരങ്ങളെയും ആശയങ്ങളെയും എതിര്‍ക്കാന്‍ അധികാരമുള്ളവരാണ് തങ്ങളെന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍! എന്നാല്‍, തങ്ങളുടെ ആശയങ്ങളെയോ ഈ ആശയങ്ങളുടെ പ്രചാരകരെയോ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നതാണ് ഇവരുടെ നയം. ബൂര്‍ഷ്വാസികള്‍, വര്‍ഗ്ഗവഞ്ചകര്‍, കുലംകുത്തികള്‍, ഫാസിസ്റ്റുകള്‍, വലതുപക്ഷ ഭീകരര്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് തങ്ങളുടെ എതിരാളികള്‍ക്ക് ഇവര്‍ ചാര്‍ത്തിക്കൊടുക്കുന്നത്. ദൈവത്തെയും മതത്തെയും എതിര്‍ത്തുകൊണ്ടാണ് കമ്മ്യൂണിസം എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍, ഈ ഭൂഗോളത്തിന്റെ ഉപരിതലത്തില്‍ ജീവിക്കുന്ന ഒരു സമൂഹവും ഇവരുടെ ആശയത്തെ സ്വമനസ്സാ സ്വീകരിച്ചില്ല. ഗറില്ലാ യുദ്ധമുറകളിലൂടെ എതിരാളികളെ ഉന്മൂലനം ചെയ്യുകയും അനധികൃതമായി പല രാജ്യങ്ങളിലും ആധിപത്യം പിടിച്ചെടുക്കുകയും ചെയ്ത ഇവരാണ് ലോകമാനവികതയുടെ വക്താക്കളായി തങ്ങളെത്തന്നെ സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്.

ദൈവത്തിലും മതത്തിലും വിശ്വസിക്കാത്ത കമ്മ്യൂണിസ്റ്റുകള്‍ എക്കാലത്തും ക്രിസ്തീയതയുടെ ശത്രുക്കളായിരുന്നു. എല്ലാ മതങ്ങളെയും എതിര്‍ക്കുന്നുവെന്നത് ഇവരുടെ കാപട്യം മാത്രമാണ്. ഇവരുടെ ഏക ശത്രു ക്രിസ്തീയതയാണെന്നു തിരിച്ചറിയാത്തവര്‍ ക്രിസ്ത്യാനികളുടെയിടയിലുമുണ്ട്. മറ്റു മതങ്ങള്‍ക്കുനേരെ ഇവര്‍ എടുക്കുന്ന നിലപാടുകളെല്ലാം യഥാര്‍ത്ഥത്തില്‍ ക്രിസ്തീയതയെ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. മതങ്ങളെ സദാചാരം പഠിപ്പിക്കാനും മതനിയമങ്ങള്‍ എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കാനും വിശ്വാസികള്‍ ആരെല്ലാമാണെന്നു നിശ്ചയിക്കാനും ഇവര്‍ ഇറങ്ങിയിരിക്കുന്നതും ക്രിസ്തീയതയെ ഉന്നംവച്ചാണെന്നു തിരിച്ചറിയാനുള്ള വിവേകം ഇന്നത്തെ ക്രൈസ്തവ ആചാര്യന്മാര്‍ക്കില്ല. എന്തു കാര്യത്തിലും അവസാനവാക്ക് തങ്ങളുടെതായിരിക്കണം എന്ന ധാര്‍ഷ്ട്യവും ദുര്‍വ്വാശിയും കമ്മ്യൂണിസ്റ്റുകളുടെ മുഖമുദ്രയാണ്. ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളില്‍ കടന്നുകയറി ഇവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ അടിച്ചേല്പിക്കും. ദൈവത്തില്‍ വിശ്വസിക്കാത്ത ഇവറ്റകള്‍ മതകാര്യങ്ങളില്‍ ഇടപെടുന്നതും ദൈവവിശ്വാസത്തിനു സാക്ഷ്യപത്രം വിതരണം ചെയ്യുന്നതും ഈ ധാര്‍ഷ്ട്യത്തിന്റെ അടയാളമായി കാണണം!

തങ്ങളുടെ പ്രസ്ഥാനത്തില്‍ നിലനില്‍ക്കുന്ന തിന്മകള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും എതിരേ വിരലുകള്‍ നീണ്ടുവരുന്നതിനു മുന്‍പുതന്നെ, ഇതേ കുറ്റങ്ങള്‍ മറ്റുള്ളവരുടെമേല്‍ ആരോപിക്കുന്ന ശൈലിയാണ് കമ്മ്യൂണിസ്റ്റുകള്‍ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ ആനുകാലിക സംഭവവികാസങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം സ്ഫുടം ചെയ്യപ്പെടും. അവയോരോന്നും മനോവ ഇവിടെ പുനരാവിഷ്കരിക്കാന്‍ ശ്രമിക്കുന്നില്ല. എന്നിരുന്നാലും, ക്രൈസ്തവ സമൂഹം ഈ ഭൂമിയില്‍ വിതച്ച നന്മകളെ തമസ്ക്കരിക്കാന്‍ വ്യാജചരിത്രങ്ങള്‍ രചിക്കുകയും വസ്തുതാപരമായ ചരിത്രത്തെ സൗകര്യപൂര്‍വ്വം വിസ്മരിക്കുകയും ചെയ്യുന്ന ഇടത് ആക്ടിവിസത്തെ ചെറുതായെങ്കിലും അവതരിപ്പിക്കാതെ തരമില്ല! രാജാവിന്റെ നഗ്നത ചൂണ്ടിക്കാണിക്കാന്‍ പോന്ന നിഷ്കളങ്കതയുടെ ശബ്ദം നിലച്ചപോയതുമൂലം ഇന്ന് രാജാവിനോടൊപ്പം പ്രജകളും നഗ്നരായി വ്യാപരിക്കുന്നു. ലോകത്തെ ഒന്നടങ്കം നാശത്തില്‍ നിപതിപ്പിക്കാന്‍ ശേഷിയുള്ള ആദ്ധ്യാത്മിക തിമിരമാണ് സകലരെയും ബാധിച്ചിരിക്കുന്നത്.

നവോത്ഥാന കാപട്യങ്ങള്‍!

'തൈലാദിവസ്തുക്കളശുദ്ധമായാല്‍, പൗലോസ് തൊട്ടാലതുശുദ്ധമായി' എന്നൊരു പ്രയോഗം മലയാളികള്‍ക്കിടയില്‍ നിലവിലുണ്ട്. അവര്‍ണ്ണര്‍ തൊട്ടുതീണ്ടിയ വസ്തുക്കള്‍ അശുദ്ധമായിത്തീരും എന്നത് ജാതിവ്യവസ്ഥയുടെ ഒരു നിയമമാണ്. ഇങ്ങനെ അശുദ്ധമായ വസ്തുക്കളെ ക്രിസ്ത്യാനികള്‍ സ്പര്‍ശിച്ചാല്‍ ശുദ്ധമായിത്തീരുമെന്ന് ജാതിവ്യവസ്ഥയുടെ വക്താക്കള്‍ പറയുന്നു. ഇത് വാസ്തവമോ അവാസ്തവമോ എന്തുമായിരിക്കട്ടെ! ഏതായാലും ഇതു പ്രചരിപ്പിക്കുന്നത് ഹൈന്ദവരാണ്, ക്രിസ്ത്യാനികളല്ല! ഇത് വസ്തുക്കളുടെ കാര്യം മാത്രമാണെന്ന് ആരും ചിന്തിക്കരുത്. കീഴ്ജാതിക്കാരന്‍ ഏതെങ്കിലും നായര്‍ സ്ത്രീയെ അബദ്ധത്തില്‍ തൊട്ടാല്‍ പോലും സ്ത്രീയെയും, തൊട്ട ആളെയും നായര്‍ സ്ത്രീയുടെ ബന്ധുക്കള്‍ വധിക്കുമായിരുന്നു. എന്നാല്‍, കീഴ്ജാതിക്കാരന്‍ തൊട്ട് അശുദ്ധയാക്കിയ സ്ത്രീയെ ഒരു ക്രിസ്ത്യാനി തൊടുന്നുവെങ്കില്‍ അവള്‍ ശുദ്ധയാകും. കേരളത്തിലെ നവോത്ഥാനങ്ങളുടെ യഥാര്‍ത്ഥ ചരിത്രത്തില്‍ ഇവയൊക്കെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അഭിനവ നവോത്ഥാന നായകന്മാര്‍ പുതുക്കിയെഴുതിയ വ്യാജചരിത്ര ലിഖിതങ്ങളില്‍ അന്വേഷിച്ചാല്‍ ഇവയൊന്നും കണ്ടെത്താന്‍ കഴിയില്ല. മാറുമറയ്ക്കല്‍ സമരത്തിന്റെ നായികയായി നങ്ങേലി എന്നൊരു വ്യാജകഥാപാത്രം സൃഷ്ടിക്കപ്പെട്ടതുപോലെയും, ചട്ടമ്പിസ്വാമി, അയ്യങ്കാളി തുടങ്ങിയവരുടെ ആത്മാക്കളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് നവോത്ഥാന നായകപട്ടങ്ങള്‍ ഇവരുടെ ശിരസ്സില്‍ അണിയിക്കപ്പെട്ടതുപോലെയുമുള്ള അനേകം നാടകങ്ങള്‍ അരങ്ങുതകര്‍ക്കുന്നുണ്ട്. ഇതെല്ലാം ചില അജണ്ടകളുടെ ഭാഗമാണെന്നു തിരിച്ചറിയണം.

വിദേശ മിഷനറിമാരുടെ സ്വാധീനത്തൊടെയാണ് കേരളത്തില്‍ സ്ത്രീകള്‍ മാറുമറയ്ക്കാന്‍ തുടങ്ങിയത്. ഇത് ഒരു അവസരമായി കണ്ട് രാജഭരണം താഴ്ന്ന ജാതിക്കാരിലെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കുന്നതിന് നികുതി ഏര്‍പ്പെടുത്തി. 'മുലക്കരം' എന്നാണ് ഈ നികുതി അറിയപ്പെട്ടത്. പുരുഷന്മാരുടെമേല്‍ ചുമത്തപ്പെട്ട നികുതിക്ക് 'തലക്കരം' എന്നാണ് പറഞ്ഞിരുന്നത്. ഇതുവരെയുള്ളത് ആധികാരിക ചരിത്രമാണ്. ചരിത്രം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. എന്നാല്‍, ചരിത്രത്തിനിടയില്‍ 'നങ്ങേലി' എന്നൊരു കഥാപാത്രത്തെ തിരുകിക്കയറ്റിയപ്പോള്‍ നങ്ങേലിയും ചരിത്രത്തിന്റെ ഭാഗമാണെന്നു തെറ്റിദ്ധരിക്കപ്പെട്ടു. ശ്രീരാമനെയും ശ്രീകൃഷ്ണനെയും സൃഷ്ടിച്ചപ്പോള്‍, അവരുടെ ജീവിതപശ്ചാത്തലം ഇന്ത്യയിലെ സ്ഥലങ്ങളായി അവതരിപ്പിച്ചതിലൂടെ കെട്ടുകഥയ്ക്കു ചരിത്രത്തിന്റെ ഭാഷ്യം നല്‍കിയതുപോലെ, നങ്ങേലിയെ സൃഷ്ടിച്ചത് ആലപ്പുഴയിലെ ചേര്‍ത്തലക്കാരി ആയിട്ടാണ്! നങ്ങേലി എന്ന കഥാപാത്രത്തെ ചരിത്രത്തില്‍ തിരുകിക്കയറ്റിയത് എങ്ങനെയെന്നു നോക്കാം.

നാട്ടുരാജാക്കന്മാര്‍ ഏര്‍പ്പെടുത്തിയ മുലക്കരം നങ്ങേലി ഒടുക്കിയില്ല. ഇത് പിരിക്കാനെത്തിയ രാജകിങ്കരനോട് അവരുടെ രണ്ടു മുലകളും ഛേദിച്ചു ചേമ്പിലയില്‍ വച്ച്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചത്രെ! തുടര്‍ന്ന് നങ്ങേലി രക്തം വാര്‍ന്ന് മരിച്ചു. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമര്‍ന്ന ചിതയിലേക്ക് എടുത്തുചാടി ഭര്‍ത്താവായ കണ്ടപ്പനും രക്തസാക്ഷിയായി. ഈ സംഭവത്തിനു ശേഷവും മുലക്കരം പിരിക്കുന്നത് തുടര്‍ന്നുവെന്ന് കഥയിലുണ്ട്. ഒടുവില്‍ മലയാള വര്‍ഷം 986-ല്‍ (എ.ഡി. 1810) ശ്രീമൂലം തിരുനാള്‍ ആണ് മുലക്കരം നിര്‍ത്തലാക്കിയത്. നങ്ങേലി മരിച്ച സ്ഥലം 'മുലച്ചിപ്പറമ്പ്' എന്ന പേരില്‍ അറിയപ്പെട്ടു. എന്നാല്‍, ഇതൊരു കെട്ടുകഥ മാത്രമാണെന്നും നങ്ങേലി ജീവിച്ചിരുന്നില്ലെന്നും പലരും വാദിക്കുന്നു. അതായത്, നങ്ങേലിയുടെത് സ്ഥിരീകരിക്കപ്പെട്ട ചരിത്രമല്ല. കായംകുളം കൊച്ചുണ്ണി, ഇത്തിക്കരപ്പക്കി എന്നിവരെപ്പോലെ, ആധികാരികമായ തെളിവുകള്‍ ഒന്നുംതന്നെയില്ലാത്ത ഒരു ഐതിഹ്യം മാത്രമാണ് നങ്ങേലി. ഇളങ്കോ അടികള്‍ രചിച്ച തമിള്‍ ഇതിഹാസമായ ചിലപ്പതികാരത്തിലെ വീരനായിക കണ്ണകിയും അന്യായമായി പാണ്ട്യരാജാവ് തന്റെ ഭര്‍ത്താവിനെ വധിച്ചതില്‍ മുലപറിച്ചെറിഞ്ഞു പ്രതിഷേധിച്ചതായി കഥയുണ്ട്.

ഇത്രയും കാര്യങ്ങള്‍ ഇവിടെ ആമുഖമായി സൂചിപ്പിച്ചത് മറ്റുചില യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ്. ചരിത്രത്തെ വ്യാജമായും വക്രമായും വളച്ചൊടിക്കുന്നതില്‍ അസാമാന്യമായ നൈപുണ്യം സിദ്ധിച്ചിട്ടുള്ള ഒരു പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ലോകത്തിലെ ഒരു നവോത്ഥാനത്തിലും പങ്കാളികളാകാത്ത ഈ പ്രസ്ഥാനമാണ് എല്ലാ നവോത്ഥാനങ്ങളുടെയും പിതൃത്വം ഏറ്റെടുക്കുന്നത്! ലജ്ജാകരമായ ഈ പ്രവൃത്തികളില്‍നിന്ന് ഇവര്‍ ഒരിക്കലും വിരമിക്കാത്തത് ഇവരുടെ നഗ്നത ചൂണ്ടിക്കാണിക്കാന്‍ ഒരു ശിശു ഇല്ലാത്തതുകൊണ്ടാണ്! ലോകത്തെ മുഴുവന്‍ ഭീതിയുടെ നിഴലില്‍ നിര്‍ത്തുന്ന ഈ പ്രസ്ഥാനത്തില്‍നിന്നു രക്തഗന്ധം വമിക്കുന്നതുകൊണ്ടാണ് ഇവരെ സമൂഹം ഭയപ്പെടുന്നത്. ഭയാനകമായ അന്തരീക്ഷം തങ്ങള്‍ക്കു ചുറ്റും പ്രസരിപ്പിക്കുന്നതിനാല്‍, ഇവര്‍ പറയുന്ന വ്യാജങ്ങളെ എതിര്‍ക്കാന്‍ സമൂഹം മടിക്കുന്നു. കാലാന്തരത്തില്‍ ഇവരുടെ പല വ്യാജങ്ങളും സത്യങ്ങളുടെ ഗണത്തില്‍ എണ്ണപ്പെട്ടിട്ടുമുണ്ട്. സത്യം വിളിച്ചുപറയാന്‍ ശിശുസഹജമായ നിഷ്കളങ്കതയുള്ള ആരും ജീവിച്ചിരിപ്പില്ലാത്തിടത്തോളം ഇവരുടെ വ്യാജങ്ങള്‍ക്ക് ഇനിയും ആധിപത്യം ലഭിക്കുകതന്നെ ചെയ്യും.

നങ്ങേലിയെപ്പോലെയുള്ള വ്യാജകഥാപാത്രങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കമ്മ്യൂണിസത്തോളംതന്നെ പഴക്കമുണ്ട്. സത്യത്തില്‍നിന്നു മനുഷ്യമനസ്സുകളെ അടര്‍ത്തിമാറ്റിയാല്‍ മാത്രമേ തങ്ങളുടെ വ്യാജങ്ങളിലേക്ക് ജനത്തെ നയിക്കാന്‍ സാധിക്കുകയുള്ളുവെന്ന് കമ്മ്യൂണിസത്തിന്റെ ഉപജ്ഞാതാക്കള്‍ക്കു നന്നായറിയാമായിരുന്നു. തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കണമെങ്കില്‍, തൊഴിലാളികള്‍ക്കു മുമ്പില്‍ തൊഴിലുടമയെ ഒരു വില്ലനായി വരച്ചുകാട്ടണം. വിഭാഗിയത സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയെന്നതാണ് അന്നുമുതല്‍ ഇന്നുവരെ ഇവര്‍ അവലംബിക്കുന്ന ശൈലി! മതപരമായും വര്‍ഗ്ഗപരമായും വംശപരമായും ഭാഷാപരമായും ഭിന്നതകള്‍ സൃഷ്ടിക്കുകയും, ഒരു വിഭാഗത്തിന്റെ രക്ഷകസ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്ന നീചമായ ഇവരുടെ ശൈലിയെ പൈശാചികം എന്നല്ലാതെ, മറ്റൊരു പദംകൊണ്ടും വിശേഷിപ്പിക്കാന്‍ കഴിയില്ല. 'നിങ്ങള്‍ കൊയ്യണ വയലെല്ലാം നിങ്ങളുടെതാകും പൈങ്കിളിയെ' എന്ന് പാടിക്കൊണ്ട് കര്‍ഷകത്തൊഴിലാളികളെ കര്‍ഷകര്‍ക്കു നേരേ തിരിച്ചുവിട്ടതിന്റെ ഫലം എന്തായിരുന്നു? കര്‍ഷകര്‍ തങ്ങളുടെ ഭൂമി പല കഷണങ്ങളായി മുറിച്ചുവിറ്റു! ചിലര്‍ തങ്ങളുടെ ഭൂമി തരിശ്ശായിട്ടു! തൊഴിലാളികളെ പട്ടിണിക്കിട്ടാല്‍ മാത്രമേ കമ്മ്യൂണിസം നിലനില്‍ക്കുകയുള്ളു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരില്‍നിന്ന്‍, നാളെ എന്തെങ്കിലും നന്മയുണ്ടാകുമെന്നു കരുതുന്ന വിഡ്ഢികള്‍ ഉള്ളിടത്തോളം കമ്മ്യൂണിസവും നിലനില്‍ക്കും.

പ്രാചീനകേരളത്തിലെ ഏറ്റവും വലിയ വ്യാപാരകേന്ദ്രമായിരുന്നു ആലപ്പുഴ! കിഴക്കിന്റെ വെനീസ് എന്നൊരു വിശേഷണംപോലും ആലപ്പുഴയ്ക്ക് ലഭിച്ചത് വ്യാപാരവുമായി ബന്ധപ്പെട്ടാണെന്നു നമുക്കറിയാം. ഈ പട്ടണത്തെ ഇന്ന് പ്രേതകഥകളിലെ പശ്ചാത്തലംപോലെയാക്കി മാറ്റിയത് അവിടെ ഉയര്‍ന്ന പൈശാചിക മുദ്രാവാക്യങ്ങളുടെ മാറ്റൊലിയാണ്! അപ്രധാനമായിരുന്ന ഗ്രാമങ്ങള്‍പ്പോലും ഇന്ന് ആലപ്പുഴയെക്കാള്‍ വലിയ പട്ടണങ്ങളായപ്പോള്‍, ഈ പ്രാചീനനഗരം ചരിത്രത്തിന്റെ ഭാഗമായി! കമ്മ്യൂണിസത്തിന് വേരുള്ള സകല പ്രദേശങ്ങളുടെയും അവസ്ഥ കരിമ്പടം പുതച്ചതുപോലെയാണ്. കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാല്‍ തിരിച്ചറിയാന്‍ കഴിയുന്നതും വ്യത്യസ്തമായ അനുഭവമായിരിക്കില്ല. അസംതൃപ്തരായ സമൂഹം നിലനില്‍ക്കുന്നുവെങ്കില്‍ മാത്രമേ കമ്മ്യൂണിസത്തിനു പ്രസക്തിയുള്ളു. മുതലാളി എന്നും മുതലാളിയായും തൊഴിലാളി എന്നും തൊഴിലാളിയായും നിലനിന്നാല്‍ അവിടെ കമ്മ്യൂണിസത്തിനും സാദ്ധ്യതയുണ്ട്. അതുപോലെതന്നെ, സമ്പന്നന്‍ സമ്പന്നനായും ദരിദ്രന്‍ ദരിദ്രനായും നിലനില്‍ക്കുന്നിടത്ത് അസംതൃപ്തരായ സമൂഹം ഒരു യാഥാര്‍ത്ഥ്യമായിരിക്കും. ഇത്തരത്തിലുള്ള അസമത്വങ്ങള്‍ക്കു സ്ഥായിയായ ഭാവം നിലനിര്‍ത്തേണ്ടത് കമ്മ്യൂണിസത്തിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും അനിവാര്യതയാണ്.   

അസമത്വവും ഭിന്നതയും ഇല്ലാത്ത സമൂഹങ്ങളില്‍ അത് സൃഷ്ടിച്ചെടുക്കുന്നതിലും വിരുത് തെളിയിച്ചിട്ടുള്ളവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍! കേരളത്തില്‍ അനേകം അനാചാരങ്ങള്‍ നിലനിന്നിരുന്നു. അടിമക്കച്ചവടവും അയിത്തവും സ്ത്രീവിരുദ്ധതയും മുലക്കരവും മീശക്കരവും ചേറ്റില്‍ ചവുട്ടിത്താഴ്ത്തി കൊലയും നടത്തിയിരുന്ന വെറും ഭ്രാന്താലയമായിരുന്നു മലയാള നാട്. ക്രൈസ്തവ മിഷണറിമാരുടെ ഇടപെടല്‍മൂലം അവയെല്ലാം ഉന്മൂലനം ചെയ്യപ്പെട്ടു. കേരളത്തില്‍ നിലനിന്നിരുന്ന ഈ അനാചാരങ്ങളില്‍ ഒന്നുപോലും കമ്മ്യൂണിസ്റ്റുകളുടെ ഇടപെടലിലൂടെ നീക്കംചെയ്യപ്പെട്ടവയല്ല എന്നതാണ് യഥാര്‍ത്ഥ സത്യം! എന്നാല്‍, നുണപ്രചരണങ്ങളിലൂടെ എല്ലാ നവോത്ഥാന മുന്നേറ്റങ്ങളുടെയും പിതൃത്വം ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു യാതൊരു ഉളുപ്പുമില്ല! മാത്രവുമല്ല, അന്ന് നിലനിന്നിരുന്നതും പൂര്‍ണ്ണമായി നീക്കംചെയ്യപ്പെടാത്തതുമായ ഒരു ദുരാചാരം ഏറ്റെടുത്തു നടപ്പാക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍! ചേറ്റില്‍ ചവിട്ടിത്താഴ്ത്തിയും മറ്റിതര കിരാത മാര്‍ഗ്ഗങ്ങളിലൂടെയും എതിരാളികളെ വകവരുത്തുന്ന പൈശാചിക കൃത്യമാണ് കമ്മ്യൂണിസ്റ്റുകള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ദുരാചാരം! അതായത്, പൊതുസമൂഹത്തെ ബാധിക്കുന്ന വിധത്തില്‍ ഇന്നിവിടെ നിലനില്‍ക്കുന്ന ഏക ദുരാചാരത്തിന്റെ സംരക്ഷകര്‍ കമ്മ്യൂണിസ്റ്റുകളാണ്.

തങ്ങളുടെ പ്രസ്ഥാനത്തിന് അനഭിമതരായ വ്യക്തികളെ വിചാരണ ചെയ്ത്, വിധി നടപ്പാക്കുന്ന പ്രാകൃതസംസ്കാരത്തിന്റെ വക്താക്കളാണ് കേരളത്തില്‍ നവോത്ഥാനം ജല്പനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ചെഗുവേരയെപ്പോലെയും സ്റ്റാലിനെപ്പോലെയുമുള്ള പൈശാചിക ജന്മങ്ങളുടെ ദുരാത്മാക്കള്‍ കുടിയിരിക്കുന്നവരില്‍നിന്നു നവോത്ഥാനം പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നവരാണ്. ഇന്ന് കേരളത്തില്‍നിന്ന് അടിയന്തിരമായി തുടച്ചുനീക്കേണ്ട ദുരാചാരം സ്റ്റാലിനിസമാണെന്നു തിരിച്ചറിയണം. താലിബാനിസവും സ്റ്റാലിനിസവും പരിഷ്കൃത സമൂഹങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ബഹളംകൂട്ടുന്ന കമ്മ്യൂണിസ്റ്റുകള്‍ ഒരിക്കലെങ്കിലും തങ്ങള്‍ക്കെതിരെയുള്ള ആവിഷ്ക്കാരങ്ങളെ സഹിഷ്ണുതയോടെ നേരിട്ടിട്ടുണ്ടോ? തങ്ങളുടെ പ്രസ്ഥാനത്തിന്റെ വ്യഭിചാരങ്ങളും ആഭിചാരങ്ങളും ചോദ്യംചെയ്യപ്പെടാന്‍ പാടില്ലെന്നു കരുതുന്ന ഇവരേക്കാള്‍ ഫാസിസ്റ്റുകളായ മറ്റൊരു സമൂഹത്തെ ചൂണ്ടിക്കാണിക്കണമെങ്കില്‍, അത് വിജാതിയ മതങ്ങള്‍ മാത്രമേയുള്ളു. ഇസ്ലാമിക ഭീകരതയോടും സംഘപരിവാര്‍ ഭീകരതയോടും ചേര്‍ത്തുവച്ചു പരിഗണിക്കാന്‍ കഴിയുന്ന അരാഷ്ട്രീയ ആശയമാണ് കമ്മ്യൂണിസം!

പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കണ്ണൂരിലെ കൊലയാളി സഖാക്കളുടെയും മാത്രമല്ല, കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റുകാരന്റെയും മുഖത്തു നോക്കി അവരുടെ നഗ്നത ചൂണ്ടിക്കാണിക്കാനുള്ള ധൈര്യം കുഞ്ഞുങ്ങള്‍ക്കുപോലും ഇല്ല. എന്തെന്നാല്‍, മുലകുടിക്കുന്ന കുഞ്ഞുങ്ങള്‍ക്കുപോലും തിരിച്ചറിയാന്‍ കഴിയുന്നതാണ് കമ്മ്യൂണിസ്റ്റുകളുടെയുള്ളില്‍ കുടികൊള്ളുന്ന പൈശാചികത! സംഘപരിവാരങ്ങള്‍ ഗര്‍ഭിണികളുടെ ഉദരം പിളര്‍ക്കുന്നുവെങ്കില്‍, ഗര്‍ഭിണികളുടെ അടിവയറ്റില്‍ ചവിട്ടുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍! ഗര്‍ഭസ്ഥശിശുക്കളോടുപോലും കരുണയില്ലാത്ത സമൂഹത്തെ ശിശുക്കള്‍ ഭയപ്പെടുന്നതു സ്വാഭാവികമാണ്. രാജാവിന്റെ നഗ്നതയ്ക്കുനേരെ വിരല്‍ചൂണ്ടിയ ആ ശിശു വധിക്കപ്പെട്ടിട്ടില്ലെങ്കില്‍, ഒരുപക്ഷേ തടവിലാക്കപ്പെട്ടതാകാം. കമ്മ്യൂണിസ്റ്റുകളുടെ മുന്നേറ്റത്തിനു മുന്‍പില്‍ പ്രതിബന്ധമായി നില്‍ക്കുന്നത് ഗര്‍ഭിണികളോ ശിശുക്കളോ വൃദ്ധജനങ്ങളോ എന്നല്ല, സ്ഥിരബുദ്ധിയില്ലാത്ത മാനസികരോഗികളോ ആയിരുന്നാല്‍പ്പോലും, 'കാപ്പിറ്റല്‍ പണിഷ്മെന്റ്' ആണ് കുറഞ്ഞ ശിക്ഷ! ഇതില്‍ അതിശയോക്തി സംശയിക്കുന്നവര്‍ക്കായി ഒരു സാക്ഷ്യം അവതരിപ്പിക്കാം.

മലബാറിലെ ഒരു കുടിയേറ്റഗ്രാമത്തില്‍ നടന്ന കമ്മ്യൂണിസ്റ്റു ഭീകരതയുടെ ദൃക്സാക്ഷി വിവരണമാണ് ഇവിടെ കുറിക്കുന്നത്. വലിയ സ്വാധീനമില്ലാത്ത പ്രദേശങ്ങളില്‍പ്പോലും ഗുണ്ടായിസംകൊണ്ട് തങ്ങളുടെ സാന്നിദ്ധ്യമറിയിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കുള്ള വിരുത് കുപ്രസിദ്ധമാണ്. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍പ്പോലും വിജയിക്കാന്‍ കഴിയാത്ത ഒരു ഗ്രാമത്തില്‍ നടന്ന ഈ സംഭവം തെളിയിക്കുന്നതും അതുതന്നെ! കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ പൊതുയോഗം നടക്കുന്ന വേദിക്കു സമീപത്തുനിന്ന് ഒരു മാനസികരോഗി കൂക്കിവിളിച്ചതാണ് മനുഷ്യസ്നേഹികളായ പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. അണികള്‍ക്കും നേതാക്കന്മാര്‍ക്കുമെല്ലാം സുപരിചിതനായ ഈ മനുഷ്യന്‍ ഒരു മാനസികരോഗിയാണ് എന്നകാര്യവും അറിയാത്തതല്ല. എന്നാല്‍, സ്റ്റാലിന്റെയും ചെഗുവേരയുടെയും ദുരാത്മാവിനാല്‍ നയിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റുകളെ എതിര്‍ക്കുന്നത് മാനസികരോഗിയായാലും മന്ദബുദ്ധിയായാലും അവര്‍ക്കു വര്‍ഗ്ഗശത്രുതന്നെ! മാനസികരോഗിയായ ഈ മനുഷ്യനെ മൃതപ്രായനാകുവോളം അവര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതു കണ്ടുനില്‍ക്കാന്‍ മാത്രമേ മറ്റുള്ളവര്‍ക്കു കഴിഞ്ഞുള്ളു! മനോവയും ഈ സംഭവത്തിനു സാക്ഷിയാണ്. യാതൊരു ശക്തിയുമില്ലാത്ത പ്രദേശത്ത് ഇതാണ് ഇവരുടെ അഴിഞ്ഞാട്ടമെങ്കില്‍, ഇവര്‍ക്കു സ്വാധീനമുള്ള പ്രദേശങ്ങളിലെ അന്തരീക്ഷം എത്രത്തോളം ഭയാനകമായിരിക്കും! മാനസികരോഗിയെന്നോ ശിശുക്കളെന്നോ ഗര്‍ഭിണികളെന്നോ ഉള്ള പരിഗണന എതിരാളികള്‍ക്കു നല്‍കാത്ത ഇവരാണ് നവോത്ഥാനത്തിന്റെ അപ്പോസ്തോലന്മാരായി സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ സാക്ഷ്യത്തിന്‌ സമാനമായ സാക്ഷ്യങ്ങള്‍ ഓരോ വായനക്കാര്‍ക്കും ഉണ്ടായിരിക്കും എന്നകാര്യത്തില്‍ മനോവയ്ക്കു സംശയമില്ല. രാജാവിന്റെ നഗ്നത ചൂണ്ടിക്കാട്ടിയ ശിശു വധിക്കപ്പെട്ടതാകണമെന്നില്ല എന്ന് മനോവ പറഞ്ഞതിന്റെ പൊരുള്‍ ഈ സാക്ഷ്യത്തിലുണ്ട്. കമ്മ്യൂണിസ്റ്റുകളുടെ സാന്നിദ്ധ്യം ശിശുക്കളെപ്പോലും ഭയവിഹ്വലരാക്കുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. മനോവൈകല്യമുള്ള ഒരു വൃദ്ധനില്‍ അവസാനിക്കുന്നതല്ല കമ്മ്യൂണിസ്റ്റുകള്‍ ആ ഗ്രാമത്തില്‍ കാട്ടിക്കൂട്ടുന്ന ക്രൂരകൃത്യങ്ങള്‍. ഗര്‍ഭിണിയായ ഒരു യുവതിയുടെ ആഞ്ഞുചവിട്ടി ഗര്‍ഭസ്ഥശിശുവിനെ വധിച്ച ലോക്കല്‍ സഖാക്കളെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. പിണറായി സര്‍ക്കാരിന്റെ ആയിരം ദിനങ്ങളില്‍ ചേര്‍ത്തുവച്ച് എണ്ണാവുന്ന ഈ കൃത്യം നടന്നതും ആ ഗ്രാമത്തില്‍ത്തന്നെ! രാഷ്ട്രീയ പ്രതിയോഗികളോട് ഇത്രത്തോളം അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് പൈശാചികതയുടെ അടയാളമായിത്തന്നെ കാണണം. ജനാധിപത്യത്തിലോ കോടതികളിലോ വിശ്വാസമില്ലാത്ത ഈ പ്രസ്ഥാനം പലയിടത്തും സമാന്തര കോടതികളായി വര്‍ത്തിക്കുന്നു. അരിയില്‍ ഷുക്കൂറിനെ വിചാരണചെയ്ത് വിധിനടപ്പാക്കിയതും കേരളത്തിലാണെന്നതു നാം വിസ്മരിക്കരുത്. പാര്‍ട്ടിക്കാര്‍ നടത്തുന്ന ബലാത്സംഘങ്ങളില്‍പോലും വിധി നടപ്പാക്കുന്നത് പാര്‍ട്ടിയുടെ സമിതിയാണ്. 

ഇവിടെ നാം തിരിച്ചറിയേണ്ട ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഇന്ന് സത്യം വിളിച്ചുപറയുന്നവര്‍ വധിക്കപ്പെടും എന്നതാണ് ഒന്നാമത്തെ യാഥാര്‍ത്ഥ്യം. വധിക്കപ്പെടുകയെന്നാല്‍ ജീവനെടുത്തുകൊണ്ടു മാത്രമാകണമെന്നില്ല. വ്യക്തിഹത്യ, ഊരുവിലക്ക്‌, സാമ്പത്തികമായും സാമൂഹികമായുമുള്ള ഉപരോധങ്ങള്‍ എന്നിങ്ങനെ പലതരം മുറകള്‍ നിലവിലുണ്ട്. ഇത്തരത്തിലുള്ള നടപടികള്‍ക്ക് ഇരയാകേണ്ടിവരും എന്ന ചിന്തയാണ് പലരുടെയും പ്രതികരണങ്ങള്‍ ആത്മഗതങ്ങളില്‍ ഒതുങ്ങുന്നത്. എന്നാല്‍, രാജാവ് നഗ്നനാണെന്നു വിളിച്ചുപറഞ്ഞ ആ ശിശുവിന്റെ ശബ്ദം ഇന്ന് മുഴങ്ങിക്കേള്‍ക്കാത്തതിന്റെ കാരണം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ലോകത്തു നടക്കുന്ന ഇടതുപക്ഷ ആക്ടിവിസത്തെയും ഫാസിസത്തെയും കണ്ടാല്‍ ആ ശിശു പ്രതികരിക്കും എന്നകാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. കാരണം, ആ ശിശുവില്‍ കാപട്യമില്ലെന്നു മാത്രമല്ല, ഭയം എന്തെന്ന് ആ കുഞ്ഞിന് അറിയുകയുമില്ല. എന്നാല്‍, ആ ശിശുവിന്റെ രക്ഷിതാക്കള്‍ക്കു ഭയവും ആകുലതയുമുണ്ട്. അതിനാല്‍ത്തന്നെ, ആ ശിശുവിന്റെ മാതാപിതാക്കളും ബന്ധുമിത്രാദികളും അതിനെ വീട്ടില്‍നിന്നു പുറത്തിറക്കാറില്ല. പുറത്തിറങ്ങിയാല്‍ കുഞ്ഞ് സത്യം വിളിച്ചുപറയും! നഗ്നനാണ് എന്ന് വിളിച്ചുപറഞ്ഞ പഴയകാലമല്ല ഇത്! വിരല്‍ ചൂണ്ടപ്പെടുന്നത് പഴയ രാജാവിനു നേരെയുമല്ല.

പഴയ രാജാവിന്റെ സ്ഥാനത്ത് ഉപവിഷ്ടരായിരിക്കുന്നത് അസഹിഷ്ണുക്കളും അധര്‍മ്മികളുമായ വേറെ പലരുമാണ്‌! അവരില്‍ രാഷ്ട്രത്തലവന്മാരും ന്യായാധിപന്മാരും മതാചാര്യന്മാരും ആക്ടിവിസ്റ്റുകളും മാധ്യമസിന്‍ഡിക്കേറ്റുകളും രാഷ്ട്രീയ നേതാക്കന്മാരുമുണ്ട്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധജനങ്ങളെയും മാനിക്കാത്ത ഈ കപടനാട്യക്കാര്‍ക്കുനേരെ ആ കുഞ്ഞ് വിരല്‍ചൂണ്ടിയാല്‍, പഴയ രാജാവിനെപ്പോലെ പുനര്‍വിചിന്തനത്തിനു തയ്യാറാകുന്നതിനു പകരം 'കടക്ക് പുറത്ത്' എന്ന ആക്രോശവും ഊരിപ്പിടിച്ച വടിവാളിനാല്‍ വിധിനടപ്പാക്കലുമായിരിക്കും ഉണ്ടാകുക! കൊട്ടാരം വിദൂഷകരുടെയും സ്തുതിപാടകരുടെയും വാക്കുകള്‍ കേട്ട് നഗ്നനായി നടന്ന തിരുമണ്ടനില്‍ ധാര്‍മ്മികതയുടെ കണികയെങ്കിലും അവശേഷിച്ചിരുന്നു. ഇന്ന് ലോകത്തെ ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവരില്‍നിന്ന്‍ അതു പ്രതീക്ഷിച്ചിട്ടു കാര്യമില്ല. രാഷ്ട്രീയക്കാരുടെ മാത്രം പ്രശ്നമായി ഇതിനെ ആരും ചുരുക്കിക്കാണരുത്. കമ്മ്യൂണിസ്റ്റുകാരില്‍ മാത്രം കണ്ടുവരുന്ന വൈരുദ്ധ്യാത്മക ഭോഷ്ക്കുകളായും ഇതിനെ വിലയിരുത്താന്‍ പാടില്ല. അസഹിഷ്ണുതയും തലനിരിഞ്ഞ നിയമപരിഷ്ക്കാരങ്ങളും അവതരിപ്പിക്കുന്നതിന്റെ കാര്‍മ്മികത്വം ഇടത് ആക്ടിവിസത്തിനാണെങ്കിലും, സഹകാര്‍മ്മികരായി മതഭീകരതയുടെ വക്താക്കളും നിലയുറപ്പിച്ചിട്ടുണ്ട്. ബാഹ്യദൃഷ്ടിയില്‍ പരസ്പരം പോരടിക്കുന്നവരായി തോന്നുമെങ്കിലും യാഥാര്‍ത്ഥ്യം അതല്ല. സന്ദേശം എന്ന മലയാള ചലച്ചിത്രത്തിലെ ഡയലോഗുപോലെ, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമാണ്. സത്യത്തിനെതിരേ ലോകത്തിലെ എല്ലാ വിരുദ്ധശക്തികളും ഒന്നിക്കും!

പുതിയ ചില സ്വാതന്ത്ര്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ധാര്‍മ്മികതയ്ക്കു സ്ഥാനം ചരിത്രമ്യൂസിയത്തില്‍പ്പോലും ഇല്ലെന്നായി. ഭര്‍ത്താക്കന്മാരെ വഞ്ചിക്കുന്നതും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നതുമാണ്‌ സ്ത്രീസ്വാതന്ത്ര്യമെന്ന് ഇവര്‍ വാദിക്കുന്നു. ഇത്തരം അഭിസാരികമാര്‍ക്കെതിരേ ആരെങ്കിലും വിരല്‍ചൂണ്ടിയാല്‍, അത് സ്ത്രീത്വത്തിനു നേരെയുള്ള കടന്നാക്രമണമായി വിലയിരുത്തപ്പെടുന്ന പ്രവണതയിന്നുണ്ട്. മഹിമയണിഞ്ഞ അനേകം സ്ത്രീകള്‍ ഭൂമിയില്‍ ജീവിക്കുന്നുണ്ടെന്നു നമുക്കറിയാം. അഴിഞ്ഞാട്ടക്കാരികളുടെ ഗണത്തില്‍ ഇവരെ ആരും കാണുന്നില്ല. എന്നാല്‍, അധാര്‍മ്മിക ജീവിതം നയിക്കുന്ന സ്ത്രീകള്‍ക്കുനേരേ ചൂണ്ടപ്പെടുന്ന വിരലുകളെ പ്രതിരോധിക്കാന്‍ സ്ത്രീത്വത്തെ കൂട്ടുപിടിക്കുന്നത് ഒരു 'ട്രെന്‍ഡ്' ആയി മാറിയിരിക്കുന്നു. ഒരു വ്യക്തിയെ അവളുടെ തിന്മകളെപ്രതി വിമര്‍ശിക്കുമ്പോള്‍, വിമര്‍ശിക്കപ്പെടുന്നത് അവള്‍ മാത്രമാണ്; മറിച്ച്, സ്ത്രീത്വമല്ല! അതായത്, കോടിയേരിയുടെ മരുമകളും പ്രകൃതിവിരുദ്ധ ലൈംഗീകത്തൊഴിലാളിയുമായ സരിതയാണ് സ്ത്രീകളെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്നതെന്നു കരുതരുത്.

കമ്മ്യൂണിസ്റ്റുകളും ആക്ടിവിസ്റ്റുകളും സ്ത്രീത്വത്തിനെതിരേ നടത്തുന്ന അതിക്രമങ്ങളെയെല്ലാം നവോത്ഥാനത്തിന്റെ ഭാഗമായി അംഗീകരിച്ചിരിക്കുന്നതിനാല്‍, ശശിമാര്‍ക്കും വിജയരാഘവന്മാര്‍ക്കും എന്തുമാകാം! മണിയെപ്പോലെയുള്ള കൊലയാളികള്‍ സ്ത്രീകളെ അപമാനിക്കുന്നത് ഗ്രാമ്യഭാഷാ പ്രയോഗമായി ന്യായീകരിക്കാനും ഇവര്‍ക്കു സാധിക്കും. കൊച്ചുമകളുടെ പ്രായംപോലുമില്ലാത്ത സിന്ദു ജോയിയെ അഭിസാരികയെന്ന് പരിഹസിച്ച അച്യുതാനന്ദന് ഞരമ്പുരോഗത്തിന്റെ ആനുകൂല്യവും ലഭിച്ചു! ഇതൊക്കെയാണ് വനിതാമതില്‍ കെട്ടിപ്പൊക്കി ഖജനാവു കൊള്ളയടിച്ച നവോത്ഥാന നായകന്മാരുടെ ഇരട്ടത്താപ്പുകള്‍! ഒരു നവോത്ഥാന മുന്നേറ്റത്തിന്റെയും ഭാഗമാകാതെ, എല്ലാ പുരോഗമനങ്ങളെയും പിന്നില്‍നിന്നു കുത്തിയ കമ്മ്യൂണിസ്റ്റുകള്‍ ഇന്ന് തങ്ങളുടെ ജാള്യത മറയ്ക്കുന്നതിനുവേണ്ടിയുള്ള പരക്കംപാച്ചിലിലാണ്. യഥാര്‍ത്ഥ നവോത്ഥാന നായകന്മാരെ ചരിത്രത്തില്‍നിന്നു തിരസ്ക്കരിക്കാനും, ഭൂമിയില്‍ ജനിച്ചിട്ടുപോലുമില്ലാത്ത വ്യാജകഥാപാത്രങ്ങളെ പകരം പ്രതിഷ്ഠിക്കാനുമുളള കമ്മ്യൂണിസ്റ്റുകളുടെ നീക്കങ്ങള്‍ക്കു പിന്നില്‍ വേറെയും കാരണങ്ങളുണ്ട്.

കേരളത്തില്‍ നടന്നിട്ടുള്ള ഏതൊരു നവോത്ഥാന മുന്നേറ്റത്തിന്റെയും ചരിത്രം വസ്തുതാപരമായി പരിശോധിച്ചാല്‍ ക്രിസ്ത്യാനികളെ ഒഴിച്ചുനിര്‍ത്താന്‍ സാധിക്കില്ല. എന്നാല്‍, കേരളത്തില്‍ നടന്നിട്ടുള്ള എല്ലാ നവോത്ഥാന മുന്നേറ്റങ്ങളുടെയും നായകസ്ഥാനത്തുനിന്നു ക്രൈസ്തവനാമങ്ങള്‍ നീക്കംചെയ്യുന്നതിന് ആസൂത്രിതമായ ശ്രമം നടക്കുന്നു. ഇക്കാര്യത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട് മത്സരിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ അവരെക്കാള്‍ ബഹുദൂരം മുന്നിലെത്തി. ഈ കഴിഞ്ഞ ആയിരം ദിവസത്തെ പിണറായിയുടെ ഭരണം മാത്രം നോക്കിയാല്‍ ഇത് വ്യക്തമാകും. അധികം വിഷയങ്ങളിലേക്കു കടക്കാതെ, മലയാളഭാഷ എന്ന ഒരു വിഷയം മാത്രമെടുത്തു പരിശോധിക്കുക. മലയാളഭാഷയുടെ ശ്രേഷ്ഠതയുമായി ബന്ധപ്പെട്ട് വലിയ ആഘോഷങ്ങളാണ് പിണറായിയും സംഘവും നടത്തിയത്. ഈ ആഘോഷങ്ങളില്‍ ഒരിടത്തുപോലും മലയാളഭാഷയുടെ യഥാര്‍ത്ഥ പിതൃത്വം ആദരിക്കപ്പെട്ടില്ല. എന്നാല്‍, അനേകം ജാരന്മാരെ മലയാളഭാഷയുടെ പിതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നു.

മലയാളഭാഷയ്ക്ക് ആദ്യമായി നിഘണ്ടു തയ്യാറാക്കിയ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്, മലയാളഭാഷയ്ക്ക് വ്യാകരണം തയ്യാറാക്കിയ അര്‍ണോസ് പാതിരി, മലയാളഭാഷയില്‍ ആദ്യമായി അച്ചുകൂടം ഉണ്ടാക്കിയ ബെഞ്ചമിന്‍ ബെയ്‌ലി എന്നിവരുടെ പേരുകള്‍ ആഘോഷങ്ങളില്‍ ഒരുഘട്ടത്തിലും ഉയര്‍ന്നുകേട്ടില്ല. വിദ്യാഭ്യാസത്തില്‍ വിപ്ലവം സൃഷ്ടിച്ച ചാവറയച്ചനെയും പടിക്കുപുറത്താക്കിയത് അഭിനവ നവോത്ഥാന നായകന്‍ പിണറായിയാണ്. സ്ത്രീമുന്നേറ്റം എന്ന് ജല്പിക്കുന്നവര്‍ എന്തുകൊണ്ടാണ് ആദ്യമായി പെണ്‍പള്ളിക്കൂടം സ്ഥാപിച്ച ചാവറയച്ചനെ മറന്നുപോയത്? എല്ലാ ജാതിക്കാരെയും ഒരുമിച്ചിരുത്തി പഠിപ്പിക്കാന്‍ ആരംഭിച്ചത് ചാവറയച്ചനും ക്രിസ്ത്യന്‍ മിഷനറിമാരുമാണ്. ഇതെല്ലാം കൗശലപൂര്‍വ്വം മറച്ചുവച്ചുകൊണ്ടാണ് 'വൈകുണ്ഠ സ്വാമികളെ' കമ്മ്യൂണിസ്റ്റുകളും സംഘപരിവാറും പൊടിതട്ടിയെടുത്തിരിക്കുന്നത്. അടുത്തകാലംവരെ നമ്മില്‍ പലരും കേട്ടിട്ടില്ലാത്ത ചില പേരുകള്‍ നവോത്ഥാന നായകരുടെതായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ക്രൈസ്തവനാമങ്ങളെയെല്ലാം വെട്ടിനിരത്തി, ആ നാമങ്ങള്‍ക്കു പകരമായി പ്രതിഷ്ഠിച്ചിരിക്കുന്ന പുത്തന്‍ നാമങ്ങളാണ് അയ്യങ്കാളി, ചട്ടമ്പിസ്വാമി, നാരായണഗുരു, ബ്രഹ്മാണ്ടസ്വാമി ശിവയോഗി, വക്കം മൗലവി, വൈകുണ്ഠ സ്വാമി എന്നീ ആറു നാമങ്ങള്‍! നങ്ങേലി, നാറാണത്തു ഭ്രാന്തന്‍ എന്നിങ്ങനെയുള്ള വ്യാജകഥാപാത്രങ്ങളെയും കമ്മ്യൂണിസ്റ്റ് 'ബുദ്ധിജീവികള്‍' പരിഗണിക്കുന്നുണ്ട്! ഇവരെല്ലാം ചേര്‍ന്നാണ് കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്നതെന്ന് കമ്മ്യൂണിസ്റ്റുകളും സംഘപരിവാറും ഏകസ്വരത്തില്‍ പ്രഖ്യാപിക്കുന്നു.

മലയാളഭാഷയ്ക്കു മാത്രമല്ല, ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള എല്ലാ ഭാഷകള്‍ക്കും ക്രിസ്ത്യാനികള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്‌. ദേശിയഭാഷയായ ഹിന്ദിക്കുപോലും ക്രിസ്ത്യന്‍ മിഷനറിമാര്‍ നല്‍കിയ സംഭാവന ചെറുതല്ല. മലയാളഭാഷയുടെ പിതാവായി എഴുത്തച്ചന്‍ എന്ന വ്യക്തിയെ പ്രതിഷ്ഠിച്ചതുപോലെ എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും പിതൃത്വം ജാരന്മാര്‍ക്കു നല്‍കി ആദരിക്കാന്‍ നന്ദികെട്ട ഇന്ത്യക്കാര്‍ ശ്രമിച്ചത് ചര്‍ച്ചചെയ്യപ്പെടണം. ഈ വിഷയങ്ങളെയെല്ലാം സമഗ്രമായി വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങള്‍ മനോവയുടെ താളുകളില്‍ ഉള്ളതിനാല്‍ ഇനിയുമൊരു വിശകലനത്തിനു മുതിരുന്നില്ല. എന്നിരുന്നാലും ഈ വീഡിയോ എല്ലാവരും കണ്ടിരിക്കുക: 'മലയാളഭാഷയുടെ പിതാവ് എഴുത്തച്ചനല്ല!' ഇനിയുമുണ്ട് അറിഞ്ഞിരിക്കേണ്ടതായ അനേകം സത്യങ്ങള്‍! 

വ്യാജചരിത്രങ്ങള്‍ എഴുതിയുണ്ടാക്കുന്ന കാര്യത്തില്‍ സംഘപരിവാറിനും കമ്മ്യൂണിസ്റ്റുകള്‍ക്കും ഉള്ള വൈദഗ്ദ്ധ്യം കുപ്രസിദ്ധമാണ്. ഒരേസ്വരത്തില്‍ ക്രിസ്ത്യാനികളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെ സംഘപരിവാറിന്റെ അപ്പനായ പിശാചുതന്നെയാണ് തങ്ങളുടെയും അപ്പനെന്ന് കമ്മ്യൂണിസ്റ്റുകള്‍ തുറന്നു സമ്മതിക്കുകയാണു ചെയ്യുന്നത്. ഇതുവരെ പലരും കേട്ടിട്ടില്ലാത്ത 'വൈകുണ്ഠ സ്വാമി' എങ്ങനെയാണ് മോദിക്കും പിണറായിക്കും ഒന്നുപോലെ നവോത്ഥാന നായകനായതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വൈകുണ്ഠ സ്വാമിയുടെ പ്രവര്‍ത്തനമണ്ഡലം ഏതായിരുന്നുവെന്നു പരിശോധിച്ചാല്‍ മോദി-പിണറായി ശബ്ദങ്ങള്‍ ഏകീകരിക്കപ്പെടാനുണ്ടായ കാരണം വ്യക്തമാകും. ജാതിവ്യവസ്ഥയുടെ പീഡനങ്ങള്‍ സഹിക്കവയ്യാതെ ചാന്നാര്‍-നാടാര്‍ സമുദായങ്ങള്‍ ഒന്നടങ്കം ക്രിസ്തുമതത്തിലേക്ക് കടന്നുപോകുന്ന സ്ഥിതിവിശേഷം തെക്കന്‍കേരളത്തിലുണ്ടായി. ഇതിനെ തടയുന്നതിനായി ഒരു മതം സ്ഥാപിച്ച വ്യക്തിയായിരുന്നു വൈകുണ്ഠ സ്വാമി! ഇയാള്‍ സ്ഥാപിച്ച മതമാണ്‌ 'അയ്യാവഴി'! ക്രിസ്തുമതത്തിനു ബദല്‍ എന്ന രീതിയിലാണ് ഈ മതം സ്ഥാപിച്ചതെന്നു മനസ്സിലാക്കാന്‍ അതിന്റെ പ്രധാന തത്വങ്ങള്‍ പരിശോധിച്ചാല്‍ മതി. വിഗ്രഹാരാധന, മൃഗബലി എന്നിവയെ എതിര്‍ക്കുന്നതാണ് ഈ മതത്തിന്റെ പ്രധാന തത്വങ്ങള്‍! ഒരു മതമായി ഇതിനെ ഇന്ത്യയില്‍ അംഗീകരിച്ചിട്ടില്ലെങ്കിലും 'അയ്യാവഴി' ഹിന്ദുമതത്തിന്റെ ഉപജാതികളില്‍ ഒന്നായാണ് അറിയപ്പെടുന്നത്.

ക്രിസ്തീയതയെ എതിര്‍ക്കുന്നതിന് എന്തെങ്കിലും വ്യക്തികളോ സമൂഹങ്ങളോ നല്‍കിയിട്ടുള്ള ചെറിയ സംഭാവനകള്‍പോലും സാത്താന്‍ അനുസ്മരിക്കും എന്നതിന്റെ തെളിവാണ് മോദിയും പിണറായിയും ഒരേസ്വരത്തില്‍ ആലപിക്കുന്ന 'വൈകുണ്ഠ സ്വാമി കീര്‍ത്തനങ്ങള്‍'! രക്ഷയ്ക്കായുള്ള ഒരേയൊരു പാതയില്‍ ഉപരോധം തീര്‍ക്കുന്നവര്‍ ആദരിക്കപ്പെടുന്നതിനെ മനോവ അതിശയത്തോടെ കാണുന്നില്ല. ലോകത്തിന്റെ എല്ലാ കോണുകളിലും ഈ ഉപരോധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഈ ഉപരോധങ്ങള്‍ക്ക് ആദരം നല്‍കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും തിരിച്ചറിയാന്‍ ദൈവമക്കള്‍ക്കു സാധിക്കുന്നില്ലെങ്കില്‍ അത് വലിയ ദുരന്തമാണ്. ഇത്തരം ശക്തികള്‍ക്ക് ആദരം നല്‍കുന്ന പ്രസ്ഥാനങ്ങളോടൊപ്പം ക്രൈസ്തവസഭകളിലെ ആചാര്യന്മാര്‍ കൈകോര്‍ക്കുന്നതാണ് അതിനേക്കാള്‍ വലിയ ദുരന്തം!

ക്രൈസ്തവരുടെ നവോത്ഥാന പങ്കാളിത്തം അംഗീകരിക്കുകയെന്നത് കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിലും അപ്പുറമാണ്. സത്യദൈവത്തിനെതിരേ ഉയര്‍ന്നുവന്ന പ്രസ്ഥാനത്തിനു ദൈവമക്കളുടെ നന്മകളെ അംഗീകരിക്കാന്‍ കഴിയില്ല എന്നത് സ്വാഭാവികം! മതാചാരങ്ങള്‍ അനുഷ്ഠിക്കുന്ന ഹിന്ദുവിനും മുസ്ലീമിനും കമ്മ്യൂണിസ്റ്റാകാന്‍ തടസമില്ലെന്നിരിക്കെ, മത്തായിചാക്കോയ്ക്ക് രോഗീലേപനം നല്‍കിയ കാര്യം വെളിപ്പെടുത്തിയപ്പോള്‍ പിണറായിക്ക് കുരുപൊട്ടിയതിലും അദ്ഭുതപ്പെടാനില്ല. സത്യം വെളിപ്പെടുത്തിയ ബിഷപ്പ് ചിറ്റിലപ്പിള്ളിയെ 'നികൃഷ്ടജീവി' എന്ന് സംബോധചെയ്തവനാണ് 'ഓട്ടച്ചങ്കന്‍ ശുംഭന്‍'! മത്തായിചാക്കോയുടെ മൃതദേഹം സെമിത്തേരിയില്‍ അടക്കംചെയ്യാതെ, തിരുവമ്പാടിയിലെ മീന്‍മാര്‍ക്കറ്റില്‍ പട്ടിയെ കുഴിച്ചിടുന്നതുപോലെ കുഴിവെട്ടിമൂടിയതും കമ്മ്യൂണിസ്റ്റുകളുടെ ക്രിസ്തീയവിരുദ്ധത ഒന്നുകൊണ്ടു മാത്രമാണ്. നായനാരുടെ ശവം മതപരമായ ആചാരങ്ങളോടെ പയ്യാമ്പലത്ത് സംസ്കരിച്ചത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മറ്റൊരു 'വെര്‍ഷന്‍'! ഇവിടെയെല്ലാം ആ ശിശുവിന്റെ അഭാവം വലിയ വിടവുതന്നെ സൃഷ്ടിച്ചിരിക്കുന്നു.

കമ്മ്യൂണിസ്റ്റ് 'ക്രിസ്ത്യാനികള്‍'!

ക്രിസ്തീയതയോട് എതിരിടാന്‍ സാധിക്കുന്ന എല്ലാ മാര്‍ഗ്ഗങ്ങളും കമ്മ്യൂണിസ്റ്റുകള്‍ പരീക്ഷിച്ചിട്ടുണ്ട്. ഉന്മൂലനത്തിലാണ് ആരംഭിച്ചതെങ്കിലും, പിന്നീട് പല അടവുകളും ഇവര്‍ മാറിമാറി പരീക്ഷിച്ചു. ക്രിസ്ത്യാനികളെ കൊന്നുതീര്‍ക്കുന്നതിലൂടെ തന്റെ ലക്‌ഷ്യം നിറവേറില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലായപ്പോഴാണ്‌ അടവുകള്‍ പലതും മാറിമാറി പരീക്ഷിക്കാന്‍ സാത്താനെ പ്രേരിപ്പിച്ചത്. ഒരുവനെ കൊന്നുകളഞ്ഞാല്‍ അവന്റെ ആത്മാവിന് ഒരു 'ചുക്കും' സംഭവിക്കില്ലെന്നു സാത്താന്‍ കണ്ടു. ക്രൈസ്തവരുടെ വര്‍ദ്ധനവിനെ ഒരുപരിധിവരെ തടഞ്ഞുനിര്‍ത്താന്‍ മാത്രമേ ഉന്മൂലനത്തിലൂടെ സാദ്ധ്യമാകുകയുള്ളു. എന്നാല്‍, ക്രിസ്ത്യാനികളെ കമ്മ്യൂണിസ്റ്റുകളാക്കാന്‍ കഴിഞ്ഞാല്‍, ഭൂമിയില്‍ തന്റെ രാജ്യം സ്ഥാപിക്കാനും നരകത്തിലേക്കു കടന്നുവരുന്ന ആത്മാക്കളുടെ എണ്ണം അസംഖ്യമായി ഉയര്‍ത്താനും സാധിക്കും. സോവ്യറ്റ് യൂണിയന്‍ എന്ന സാമ്രാജ്യം സ്ഥാപിച്ചതും ലാറ്റിനമേരിക്കയിലെ ക്രിസ്ത്യാനികളെ കമ്മ്യൂണിസ്റ്റുകളാക്കിയതും അതിനുവേണ്ടിയായിരുന്നു.

ദുഷ്ടന്‍ തിന്മയ്ക്കായി കൊണ്ടുവരുന്ന ഒരു പദ്ധതിയെപ്പോലും ദൈവമക്കള്‍ക്കു നന്മയാക്കി മാറ്റുന്ന ദൈവം, സോവ്യറ്റ് യൂണിയനിലെ കമ്മ്യൂണിസത്തെ ക്രിസ്തീയതയ്ക്കു സുരക്ഷയേകുന്ന ഇരുമ്പുമറയാക്കി മാറ്റി. യൂറോപ്പിലെ സകല രാജ്യങ്ങളിലെയും ക്രിസ്തീയതയുടെമേല്‍ സെക്കുലറിസം എന്ന ദുര്‍ഭൂതം വിഷക്കാറ്റായി ആഞ്ഞുവീശിയപ്പോള്‍, സോവ്യറ്റ് യൂണിയനിലെയും പോളണ്ടിലെയും ക്രിസ്തീയത ആടിയുലയാതെ നിലനിന്നത് അങ്ങനെയായിരുന്നു. താന്‍ ക്രിസ്തീയതയുടെ സംരക്ഷകനായി മാറ്റപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവ് വൈകിയാണെങ്കിലും സാത്താനുണ്ടായി. ഈ തിരിച്ചറിവാണ് സോവ്യറ്റ് യൂണിയനെ തകര്‍ത്തുകൊണ്ട് അവിടെനിന്നു പടിയിറങ്ങാന്‍ സാത്താനെ പ്രേരിപ്പിച്ചത്. സോവ്യറ്റ് രാജ്യങ്ങളിലെ ആദ്ധ്യാത്മികത തകര്‍ച്ചയുടെ പാതയിലേക്കു വഴുതിമാറാന്‍ പിന്നീടധികം വൈകിയില്ല. മറ്റേതൊരു യൂറോപ്യന്‍ രാജ്യങ്ങളെയുമെന്നപോലെ തങ്ങളും ആയിത്തീരേണ്ടതിനുള്ള ഓട്ടത്തിലാണ് പഴയ സോവ്യറ്റ് രാജ്യങ്ങളിന്ന്! 

ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍ ആധിപത്യമുറപ്പിക്കാനാണ് കമ്മ്യൂണിസ്റ്റുകള്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളത്. ചൈനയും ഇന്ത്യയും മാത്രമാണ് ഇതിന് അപവാദം. ഒരു നൂറ്റാണ്ടിനോടടുത്തിട്ടും ഇന്ത്യയില്‍ ഇവര്‍ക്കു വേരുറപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു പ്രസ്ഥാനം എന്നനിലയില്‍ കമ്മ്യൂണിസത്തിന് ലോകത്തെവിടെയും ഇനി സ്വാധീനമാകാന്‍ കഴിയില്ല. കാരണം, സാത്താന്‍ കമ്മ്യൂണിസത്തിലൂടെ ഉദ്ദേശിച്ചത് നിറവേറി കഴിഞ്ഞു. ഇടത് അനുഭാവം മനുഷ്യരില്‍ അങ്കുരിപ്പിക്കുകയും അതിലൂടെ ഭൗതികതയിലൂന്നിയുള്ള ജീവിതചര്യ കെട്ടിപ്പടുക്കുകയും ചെയ്യുകയെന്നതാണ് കമ്മ്യൂണിസത്തിലൂടെ സാത്താന്‍ വിഭാവനം ചെയ്തത്. ഇസ്ലാമിക രാജ്യങ്ങളില്‍ ഒന്നില്‍പ്പോലും കമ്മ്യൂണിസത്തിന് സ്വാധീനമുണ്ടാക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നു ചിന്തിച്ചാല്‍, ഈ ആശയം ആരെയാണു ലക്ഷ്യമിട്ടതെന്ന് വ്യക്തമാകും.

യൂറോപ്പിലെവിടെയും സ്വീകാര്യത ലഭിക്കാത്തതുകൊണ്ട്, യൂറോപ്പില്‍നിന്നു കുടിയേറിയ ക്രിസ്ത്യാനികള്‍ അധിവസിക്കുന്ന ലാറ്റിനമേരിക്കയിലേക്കു കമ്മ്യൂണിസ്റ്റുകള്‍ നീങ്ങിയത് ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാനുള്ള നൂതന ആശയവുമായിട്ടാണ്. ക്രിസ്തീയതയെ കമ്മ്യൂണിസത്തില്‍ ലയിപ്പിക്കുക എന്നതായിരുന്നു ആ നൂതന ആശയം. ലാറ്റിനമേരിക്കയിലെ കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറിയ കമ്മ്യൂണിസ്റ്റുകളുടെ സഹായത്തോടെ ആ പദ്ധതി നടപ്പായി. എല്ലാത്തരം അധാര്‍മ്മികതയുടെയും തട്ടകമായി ലാറ്റിനമേരിക്ക അധഃപതിച്ചത് കമ്മ്യൂണിസത്തിന്റെ സ്വാധീനം ഒന്നുകൊണ്ടു മാത്രമാണ്. ക്രിസ്തീയനിയമങ്ങളില്‍ നിന്നെല്ലാം അകന്ന് ലൈംഗീക അരാജകത്വത്തില്‍ ജീവിക്കുന്ന ഈ സമൂഹത്തിന്റെ മുന്‍കാല ചരിത്രം തീക്ഷ്ണമായ വിശ്വാസത്തില്‍ അടിയുറച്ചതായിരുന്നു. എന്തെന്നാല്‍, പോര്‍ച്ചുഗീസില്‍നിന്നും സ്പെയിനില്‍നിന്നും കുടിയേറിയ പിതാക്കന്മാരുടെ വിശ്വാസമാണ് ഈ സമൂഹങ്ങളെ വാര്‍ത്തെടുത്തത്. ഏറ്റവും വലിയ കത്തോലിക്കാരാജ്യമായ അര്‍ജന്റീനയില്‍ പച്ചകുത്താത്തവരായി ആരെങ്കിലുമുണ്ടെങ്കില്‍, അത് ഗര്‍ഭസ്ഥശിശുക്കള്‍ മാത്രമായിരിക്കും. കത്തോലിക്കാ വിശ്വാസവും വ്യഭിചാരപാപവും ഒരുമിച്ചു കൊണ്ടുപോകുന്നവരായി ഇവരെ മാറ്റിയത് ചെഗുവേരയെപ്പോലെയുള്ള പൈശാചിക വ്യക്തികളാണ്. വത്തിക്കാനിലെ ഫ്രാന്‍സീസിനെ നോക്കിയാല്‍ അര്‍ജന്റീനയിലെ ക്രിസ്ത്യാനികളുടെ ആത്മീയാവസ്ഥ മനസ്സിലാക്കാന്‍ സാധിക്കും.

കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറിയ കമ്മ്യൂണിസ്റ്റുകള്‍ എഴുതിയുണ്ടാക്കിയ മതബോധനഗ്രന്ഥമാണ് സകലരെയും വഴിതെറ്റിച്ചത്. കത്തോലിക്കാസഭയിലെ അഭിനവ ആചാര്യന്മാരുടെ മതബോധനത്താല്‍ വഞ്ചിക്കപ്പെട്ട ഒരു സമൂഹമാണ് ഫിലിപ്പിന്‍സിലെ സഭ! ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെപ്പോലെതന്നെ ഇവരും വഞ്ചിക്കപ്പെട്ടത് മതബോധനത്തിലെ പൈശാചികത ഒന്നുകൊണ്ടു മാത്രമാണ്! കമ്മ്യൂണിസത്തിലെ പൈശാചികതയുടെ ഒരംശം മാത്രമേ ഇവിടെ കുറിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. രാഷ്ട്രീയ പ്രസ്ഥാനം എന്നനിലയില്‍ കമ്മ്യൂണിസം ഒരുപടിപോലും ഇനി മുന്നോട്ടുപോകില്ല എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും, ഈ പൈശാചികത എല്ലാ മേഖലകളിലും ഇതിനോടകം അലിഞ്ഞുചേര്‍ന്നു കഴിഞ്ഞു. ഇടത് ആക്ടിവിസം എന്ന ദുര്‍ഭൂതത്തെ പ്രസവിച്ചതിനുശേഷമാണ് കമ്മ്യൂണിസം എന്ന മഹാവേശ്യ പടിയിറങ്ങുന്നത്!

കമ്മ്യൂണിസ്റ്റുകള്‍ എക്കാലത്തും നിലകൊണ്ടത് ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നു വ്യക്തമാക്കാനാണ് ഇവയെല്ലാം ഇവിടെ കുറിച്ചത്. ഉന്മൂലനം സാദ്ധ്യമാകാത്തിടത്ത് ക്രിസ്തീയനിയമങ്ങളില്‍ കടന്നുകയറിയും ക്രിസ്തുവിന്റെ കമ്മ്യൂണിസം അവതരിപ്പിച്ചും വഴിതെറ്റിക്കുന്ന രീതി ഇവര്‍ അവലംബിക്കുന്നു. മഹാരാജാസ് കോളേജിന്റെ ഭിത്തിയില്‍ ക്രിസ്തുവിനെ വേശ്യാപുത്രനായി അവതരിപ്പിച്ചവര്‍തന്നെ, ക്രിസ്തുവാണ്‌ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എന്ന വങ്കത്തം പറഞ്ഞുനടക്കുന്നു. മഹാരാജാസില്‍ വേശ്യാപുത്രന്‍ എന്നെഴുതിയ ശുംഭന്‍തന്നെയാണ് പിച്ചാത്തിപ്പിടിയില്‍ കാഞ്ഞുപോയത്! ഇവറ്റകളുടെ ധാര്‍ഷ്ട്യത്തിനുനേരേ വിരല്‍ചൂണ്ടാന്‍ ആരുമില്ലെങ്കില്‍, ഇവരുടെയിടയില്‍നിന്നുതന്നെ ഇവരുടെ അന്തകന്‍ ഉയര്‍ന്നുവരും!

രാജ്യങ്ങളിലെ ഭരണം കയ്യാളുന്ന രാജാക്കന്മാര്‍ മാത്രമാണ് നഗ്നരായി നടക്കുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. ആ ശിശുവിന്റെ ശബ്ദത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ നഗ്നരായി നടക്കുന്നവര്‍ സകല മേഖലകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ജുഡീഷ്യറിയിലും മാധ്യമരംഗത്തും ഉടുതുണിയുപേക്ഷിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു. ക്രൈസ്തവ ആദ്ധ്യാത്മികതയില്‍ രാജപദവി വഹിക്കുന്ന സകലരും നഗ്നത എന്താണെന്നുപോലും അറിയാത്തവരായി അധഃപതിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും ഗുരുതരമായി നാം കാണേണ്ടത്. എന്തെന്നാല്‍, നഗ്നത എന്താണെന്നു ലോകത്തെ പഠിപ്പിക്കാന്‍ ചുമതലയേറ്റവരാണിവര്‍! ആയതിനാല്‍, ക്രൈസ്തവസഭകളുടെ അധികാരകേന്ദ്രങ്ങളില്‍ ഉടുതുണിയില്ലാതെ വിഹരിക്കുന്നവരുടെ നേരേകൂടി വിരല്‍ചൂണ്ടിക്കൊണ്ട് ഈ മുഖപ്രസംഗം ഉപസംഹരിക്കാം.

നഗ്നരായി വിഹരിക്കുന്ന 'ക്രൈസ്തവ' ആചാര്യന്മാര്‍!

ക്രൈസ്തവസഭകളിലെ ഒട്ടുമിക്ക ആചാര്യന്മാരും ഇന്ന് ഉടുതുണിയില്ലാത്ത അവസ്ഥയിലാണ് മുന്നോട്ടുപോകുന്നത്. തങ്ങളുടെ നഗ്നത തിരിച്ചറിയാത്തതുകൊണ്ടോ, നഗ്നത ഒരു അലങ്കാരമായി കരുതുന്നതുകൊണ്ടോ എന്ന് മനോവയ്ക്കറിയില്ല. നിങ്ങള്‍ നഗ്നരാണെന്ന് ആരെങ്കിലും അവരോടു പറഞ്ഞാല്‍, പറയുന്നവനെ കല്ലെറിയുന്നവരാണ് ഇവരില്‍ ഏറെയും! നഗ്നരെ ഉടുപ്പിക്കാന്‍ അയയ്ക്കപ്പെട്ട സമൂഹത്തെ നയിക്കുന്നവരാണ്‌ തങ്ങളുടെ നഗ്നത ഒരു അലങ്കാരമായി കരുതെന്നു നാം മറക്കരുത്. എന്താണ് ഇവരുടെ നഗ്നത?

ദുരാചാരങ്ങളെല്ലാം നഗ്നതയാണ്. ആത്മീയജ്ഞാനംകൊണ്ട് കണ്ണുകള്‍ പ്രകാശിക്കുന്നില്ലെങ്കില്‍ ഈ നഗ്നത തിരിച്ചറിയാന്‍ കഴിയില്ല. കണ്ണുകളില്‍ പ്രകാശമുള്ള ക്രൈസ്തവ ആചാര്യന്മാര്‍ ഇന്ത്യയില്‍ വന്നപ്പോഴാണ് ദുരാചാരങ്ങളാല്‍ നഗ്നരാക്കപ്പെട്ട സമൂഹത്തെ ഉടുപ്പിക്കാന്‍ തയ്യാറായത്. അതായിരുന്നു കേരളത്തില്‍ നടന്ന നവോത്ഥാന മുന്നേറ്റം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്ഥയിലും കാരാഗൃഹത്തിലും ആയിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചില്ല"(മത്താ: 25; 43). ചിലരെല്ലാം ധരിച്ചുവച്ചിരിക്കുന്നതുപോലെ ഭൗതികമായ അവസ്ഥകളെയല്ല യേഹ്ശുവാ ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. ഭൗതികമായ കാര്യങ്ങളാണ് യേഹ്ശുവാ അറിയിച്ചതെന്ന ധാരണയില്‍ പരദേശികളായ അഭയാര്‍ത്ഥികളെ ഭവനത്തില്‍ സ്വീകരിക്കുകയും കാരാഗൃഹങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്യുന്നവര്‍ നമുക്കിടയിലുണ്ട്. ആശുപത്രികള്‍ സ്ഥാപിക്കുന്നതും, വസ്ത്രവും ഭക്ഷണവും വിതരണം ചെയ്യുന്നതുമാണ് യേഹ്ശുവാ അറിയിച്ച പുണ്യകര്‍മ്മങ്ങള്‍ എന്നു ചിന്തിക്കുന്നവരും കുറവല്ല. എന്നാല്‍, യേഹ്ശുവാ ഇവിടെ ഉദ്ദേശിച്ചത് തികച്ചും ആത്മീയമായ കാര്യങ്ങള്‍ മാത്രമാണ്.

ഒരുവന്‍ പരദേശിയാകുന്നത് സ്വന്തം നാട്ടില്‍ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ്. ഒരു മനുഷ്യന്‍ എത്തിച്ചേരേണ്ട യഥാര്‍ത്ഥ രാജ്യം ദൈവരാജ്യമാണ്. പല കാരണങ്ങളാല്‍ ദൈവരാജ്യത്തു പ്രവേശിക്കാന്‍ കഴിയാതെ, അലയുന്നവരെക്കുറിച്ചാണ് 'പരദേശികള്‍' എന്ന് യേഹ്ശുവാ വ്യക്തമാക്കിയത്. പരദേശിയെ നാം സ്വീകരിക്കേണ്ടത് നമ്മുടെ ഭവനത്തിലാണ്. ഈ ഭൂമിയിലെ നമ്മുടെ ഭവനം നാമായിരിക്കുന്ന സഭയാണെന്നു തിരിച്ചറിഞ്ഞ്, ആ ഭവനത്തിലേക്ക് പരദേശികളെ സ്വീകരിക്കാനുള്ള ഉപദേശമാണ് യേഹ്ശുവായുടെ വാക്കുകളിലുള്ളത്. ദൈവരാജ്യത്തുനിന്ന് അകന്നുകഴിയുന്ന ഒരുവനെ നമ്മുടെ സഭയിലേക്കു സ്വീകരിക്കാനുള്ള നടപടിയാണ് അവനെ പരദേശി എന്ന അവസ്ഥയില്‍നിന്നു സ്വദേശി എന്ന അവസ്ഥയിലേക്കു രൂപാന്തരപ്പെടുത്തുന്നത്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ, ഭൗതിക വാസസ്ഥലങ്ങള്‍ അവനുവേണ്ടി സജ്ജമാക്കുന്നതില്‍ കാര്യമില്ല. അവനു നിത്യവും വസിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കാത്തിടത്തോളം അവന്‍ എന്നും പരദേശിയായി അലയും! പരദേശിയെ സ്വീകരിച്ചില്ല എന്നതുകൊണ്ട് നമുക്കു ദൈവരാജ്യം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നത് അപകടകരമാണ്.

ആത്മീയ അന്ധകാരമാകുന്ന തടവറയെയും ആദ്ധ്യാത്മികമായ രോഗാവസ്ഥയും ആത്മീയ ഭക്ഷണത്തെയും മാത്രമല്ല, ആത്മീയ നഗ്നതയെയും പരാമര്‍ശിച്ചിട്ടുള്ള വചനമാണ് നാം വായിച്ചത്. ഇതെനെ വെറും ഭൗതിക തലത്തില്‍ മാത്രം ഗ്രഹിച്ചവരും യഥാര്‍ത്ഥത്തില്‍ നഗ്നരാണ്. നഗ്നരായിരിക്കുന്ന വ്യക്തികളെ അവരുടെ നഗ്നത ബോധ്യപ്പെടുത്തുകയും ഉടുക്കാന്‍ സഹായിക്കുകയും ചെയ്യുകയെന്നത് ഓരോ ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്തമാണെന്നു തിരിച്ചറിയണം. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ ആചാര്യന്മാര്‍ നമ്മുടെ നാട്ടിലേക്കു വന്നത്. എന്നാല്‍, അവര്‍ ഉടുപ്പിച്ചിട്ടുപോയ ആത്മീയവസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റി, പരിപൂര്‍ണ്ണ നഗ്നരായി വിഹരിക്കുന്നവരാണ് ഇന്നത്തെ ആചാര്യന്മാരില്‍ അധികവും! സ്വന്തം ഉടുതുണിയുരിഞ്ഞ്, ഒരു ആഭാസനെപ്പോലെ ലജ്ജാകരമായ കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്ന ഒരുവനെ ഈ 'ലിങ്കില്‍' നിങ്ങള്‍ക്കു കാണാം. 'കത്തോലിക്കാസഭയുടെ ദുരന്തമായ സര്‍പ്പജന്മങ്ങള്‍!'

സീറോ മലബാര്‍ സഭ സിനഡിന്റെ സെക്രട്ടറി കൂടിയായ മാണ്ഡ്യ രൂപത ബിഷപ് മാര്‍ ആന്റണി കരിയിലിനെയാണ് നാമിവിടെ കണ്ടത്. 'കരിയില്‍ ആന്റണി ഒരു കരിമൂര്‍ഖന്‍ തന്നെയാണെന്നു വ്യക്തമാകാന്‍ ഇതിലപ്പുറം എന്തെങ്കിലും തെളിവ് ആവശ്യമുണ്ടോ? നഗ്നത വിളിച്ചുപറയാന്‍ അയയ്ക്കപ്പെട്ടവന്റെ അധഃപതനമാണിത്. ഇത്തരത്തില്‍ ഉടുതുണിയുരിഞ്ഞു വിഹരിക്കുന്ന അനേകം പാമ്പുകള്‍ ക്രൈസ്തവസഭകളുടെ പദവികള്‍ അലങ്കരിക്കുന്നുണ്ട്. അവരില്‍ പലരും മനോവയുടെ വിചാരണയ്ക്ക് വിധേയരായിട്ടുമുണ്ട്‌. അതിനാല്‍ത്തന്നെ, കൂടുതല്‍ വിവരണങ്ങളിലേക്കു കടക്കുന്നില്ല. ദൈവത്തിന്റെ വചനം ഇപ്രകാരം അരുളിച്ചെയ്യുന്നു: "ദൈവം നീതിമാനായ ന്യായാധിപനാണ്; അവിടുന്നു ദിനംപ്രതി രോഷം കൊള്ളുന്ന ദൈവമാണ്. മനുഷ്യന്‍ മനസ്സു തിരിയുന്നില്ലെങ്കില്‍ അവിടുന്നു വാളിനു മൂര്‍ച്ചകൂട്ടും; അവിടുന്നു വില്ലുകുലച്ച് ഒരുങ്ങിയിരിക്കുന്നു. അവിടുന്നു തന്റെ ശരങ്ങളെ തീയമ്പുകളാക്കി, മാരകായുധങ്ങള്‍ സജ്ജമാക്കിയിരിക്കുന്നു."(സങ്കീ: 7; 11-13).

രാജാവ് നഗ്നനാണെന്നു വിളിച്ചുപറഞ്ഞ ശിശുവിന്റെ സ്ഥാനത്തു നില്‍ക്കേണ്ടവരാണ് ക്രിസ്ത്യാനികള്‍. നവോത്ഥാന നായകത്വം വ്യാജന്മാര്‍ക്കു ചാര്‍ത്തിക്കൊടുക്കുമ്പോള്‍ പ്രതികരിക്കേണ്ട ആചാര്യന്മാര്‍ നഗ്നരും നിശബ്ദരുമാണ്. മദ്യനിരോധനം എന്ന മുറവിളിയുമായി അരങ്ങുതകര്‍ത്തിരുന്ന മെത്രാന്‍സമിതി പിരിച്ചുവിട്ടോ എന്നറിയില്ല. ദേശിയപാതയോരത്ത് മദ്യശാലകള്‍ പാടില്ലെന്നു കോടതി പറഞ്ഞപ്പോള്‍, ദേശിയപാതകളെ പ്രാദേശിക പാതകളാക്കിയ നവോത്ഥാന നായകനാണ് കേരളം ഭരിക്കുന്നത്. ഇവിടെയൊന്നും വിരല്‍ചൂണ്ടി വിളിച്ചുപറയാന്‍ നഗ്നത മറച്ച ആരും ഇന്നില്ല! ഒരുകാര്യം ഓര്‍മ്മിക്കുക: ആ ശിശു വധിക്കപ്പെട്ടതല്ല; വീട്ടുതടങ്കലില്‍ കഴിയുന്ന ആ ശിശു വൈകാതെ തടവറ ഭേദിച്ചു പുറത്തുവരും! 

"യാഹ്‌വേ! ഞങ്ങളെ കാത്തുകൊള്ളണമേ! ഈ തലമുറയില്‍നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ. ദുഷ്ടര്‍ എങ്ങും പരതി നടക്കുന്നു; മനുഷ്യപുത്രരുടെ ഇടയില്‍ നീചത്വം ആദരിക്കപ്പെടുന്നു"(സങ്കീ: 12; 7, 8).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3753 views

LOG IN

Lost your password?

SIGN UP

LOST PASSWORD